Culture
സത്യവിശ്വാസിയുടെ ശുഭപ്രതീക്ഷ
മാനവകുലത്തിന്റെ ധാര്‍മിക സദാചാരമേഖലയില്‍ മൂല്യച്യുതി അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ധര്‍മത്തിനും നീതിക്കും നിരക്കാത്ത പല സംഭവങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടമാടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ആഗോളാടിസ്ഥാനത്തില്‍തന്നെയുള്ള ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ജനങ്ങളില്‍ നിരാശയും ഭീതിയും ജനിപ്പിക്കുന്ന കുറിപ്പുകളും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ജീവിതത്തിന്റെ ബാഹ്യവശം മാത്രം നോക്കിക്കണ്ട് ഒരോന്നിനെയും വിലയിരുത്തുമ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ ഭാവിയെസംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന് അധികമൊന്നും വകകാണില്ല.
ഭൂമിയിലെ മനുഷ്യജീവിതം അല്ലാഹുവിന്റെ ഒരു സോദ്ദേശ്യപദ്ധതിയാണ്. കാലത്തിന്റെ അനന്തതയില്‍ വളരെ കുറഞ്ഞ സമയമാണ് ഇതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജീവിതവും വിഭവങ്ങളും നല്‍കിക്കൊണ്ട് ഓരോരുത്തരും എത്ര നന്നായി പ്രവര്‍ത്തിക്കുന്നു എന്ന പരീക്ഷണമാണ് അല്ലാഹു ഇവിടെ നടത്തുന്നത്. അക്കാര്യം പലപ്രാവശ്യം പ്രധാന്യത്തോടെ ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ഭൂമിയില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും കാര്യം പറയാനും അവ നടപ്പാക്കാനും തയ്യാറുള്ള ഒരു വിഭാഗത്തെ അല്ലാഹു എല്ലാ കാലത്തും ഇവിടെ നിലനിര്‍ത്തിപ്പോരാറുണ്ട്.
അത്തരക്കാരുടെ ശക്തിയും സ്വാധീനവും കുറഞ്ഞുപോകുന്ന ചില ഇടവേളകളില്‍ അക്രമികളുടെ തേര്‍വാഴ്ച ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഗതിയാണ്. പക്ഷെ അതിന് അധികം ആയുസുണ്ടാവാറില്ല. സത്യത്തെയും ധര്‍മത്തെയും നീതിയെയും ജീവിതാദര്‍ശങ്ങളായി അംഗീകരിക്കുന്ന വിഭാഗത്തെ അല്ലാഹു ശക്തിപ്പെടുത്തുകയും അക്രമികളെ അമര്‍ച്ച ചെയ്യുകയും ചെയ്യും. ചരിത്രത്തില്‍ അതിനു വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്.
തികഞ്ഞ ഏകാധിപതിയും അക്രമിയും മര്‍ദ്ദകനും ചൂഷകനുമായി ഈജിപ്ത് അടക്കിവാണ ഫറോവയുടേയും പ്രഭൃതികളുടെയും കഥ ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നു. ഫറോവയുടെ സേച്ഛാഭരത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ച വിമോചകനാണ് ഹസ്രത്ത് മൂസാനബി (അ). അദ്ദേഹത്തിനും അനുയായികള്‍ക്കും ഫറോവയില്‍നിന്നും കിങ്കരന്മാരില്‍നിന്നും ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നു. അത്തരുണത്തില്‍ മൂസാനബിയെ ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും പിന്തുണച്ച, ഫറോവയുടെ കൂട്ടത്തില്‍നിന്നുതന്നെയുള്ള ഒരു സത്യവിശ്വാസി ഉണ്ടായിരുന്നു.
അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. നശ്വരമായ ഈ ജീവിതത്തില്‍ വില കുറഞ്ഞ താല്‍പര്യങ്ങള്‍ക്ക് പിന്നാലെ പോയി വഞ്ചിതരാവാതെ ശാശ്വതമായ പാരത്രിക ജീവിതത്തിലെ സൗഭാഗ്യം നേടാന്‍ ഏകനായ രക്ഷിതാവില്‍ വിശ്വസിക്കുകയും അവന്റെ നിര്‍ദ്ദേശങ്ങള്‍ ജീവിത്തില്‍ പകര്‍ത്തി വിജയിക്കുകയും ചെയ്യാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനവും അഭ്യര്‍ത്ഥനയും തള്ളിക്കളഞ്ഞ ഫറോവയുടെ പിന്തുണക്കാര്‍ അദ്ദേഹത്തെ നശിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ”എന്റെ കാര്യം ഞാന്‍ അല്ലാഹുവില്‍ ഏല്‍പ്പിക്കുന്നു. അല്ലാഹു അടിമകളെ കണ്ടറിയുന്നവര്‍ തന്നെയാണ്. അപ്പോള്‍ അവര്‍ കുതന്ത്രം കാണിച്ചതിന്റെ തിന്മകളില്‍നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു.” (വി.ഖു. 40: 44, 45).
ഏറെ ചിന്തനീയമാണ് ഈ ഖുര്‍ആനികസൂക്തം. പ്രബോധനവീഥിയില്‍ മുഹമ്മദ് നബി (സ) പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ സാന്ത്വനമായി അല്ലാഹു ഓതിക്കൊടുത്തതാണിത്. ഫറോവയുടെ കാലത്ത് സത്യവിശ്വാസികളായ സദ്‌വൃത്തര്‍ ഏറെ ദുരിതം പേറിയിരുന്നു. ഏത് ദുര്‍ഘടസാഹചര്യത്തിലും അല്ലാഹുവില്‍ സുദൃഢമായി വിശ്വസിച്ച് പറയേണ്ടത് തുറന്നുപറഞ്ഞ് ബാക്കി അല്ലാഹുവില്‍ ഏല്‍പ്പിച്ചാല്‍ അവര്‍ വേണ്ടത് ചെയ്തുകൊള്ളും. ‘അല്ലാഹു അടിമകളെ കണ്ടറിയുന്നവന്‍ തന്നെയാണെന്ന’ തിരുനബിയുടെ വാക്കില്‍ രക്ഷിതാവിന്റെ സഹായത്തെകുറിച്ചുള്ള തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് പ്രകടമാവുന്നത്. അബൂഹുറൈറയില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു ‘എന്റെ ദാസന്‍ എന്നെപ്പറ്റി കരുതുംപോലെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാനവന്റെ കൂടെയുണ്ടാകും. അല്ലാഹുവിനെത്തന്നെ സത്യം നിങ്ങളില്‍ ഒരാള്‍ക്ക് നഷ്ടപ്പെട്ടുപോയ തന്റെ വാഹനം മരുഭൂമിയില്‍ വെച്ച് തിരിച്ചുകിട്ടിയാലുണ്ടാവുന്നതിനെക്കാള്‍ സന്തോഷം അല്ലാഹുവിന് തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ ഉണ്ടാകും. എന്നോടവന്‍ ഒരു ചാണ്‍ അടുത്താല്‍ അവനോട് ഞാന്‍ ഒരു മുഴം അടുക്കും. എന്നോടവന്‍ ഒരു മുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ് അടുക്കും. എന്റെ അരികിലേക്ക് അവന്‍ നടന്നുവന്നാല്‍ ഞാന്‍ അവന്റെ അരികിലേക്ക് ഓടിച്ചെല്ലും”- ഖുദ്‌സിയായ ഈ ഹദീസ് വിവരിക്കാതെ തന്നെ ഏറെ വ്യക്തമാണ്.
കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണ്. അവന്റെ അനുമതി കൂടാതെ ആരെയും ഒന്നും ബാധിക്കുകയില്ല. വിഷമകരമായത് ഉണ്ടാവുമ്പോള്‍ അത് അല്ലാഹുവിന്റെ അറിവില്‍പെടാതിരിക്കുന്നില്ല. അതിനാലാണ് അത്തരുണത്തില്‍ ക്ഷമ അവലംബിച്ച് ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. ആ മനുഷ്യന്‍ താക്കീത് ചെയ്തിരുന്ന കാര്യം ഫറോവയെയും കൂട്ടരെയും പിടികൂടി അക്കാര്യം അല്ലാഹു സ്മരിക്കുന്നു”…….. അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാണ്…….. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്. എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദ പൂര്‍വം അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്‍. അതങ്ങനെയാണ്; (കലാശിച്ചത്) അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല (44:24-29). ദുന്‍യാവിലും ആഖിറത്തിലും അവര്‍ വമ്പിച്ച നഷ്ടകാരികളായി. അവര്‍ നശിപ്പിക്കാന്‍ ശ്രമിച്ച സത്യവിശ്വാസി ഇവിടെയും ശാശ്വതലോകത്തും വിജയിച്ചു.
സാമൂഹികമായാലും വൈയക്തികമായാലും ഏതു വൈതരണിയിലും അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുകയും ശുഭപ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യണമെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.
ഹസ്രത്ത് ജാബിര്‍ (റ) നിന്ന് നിവേദനം. നബി (സ) വഫാത്താകുന്നതിന് മൂന്ന് ദിവസം മുമ്പ് ഇങ്ങനെ പറഞ്ഞതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി. ”നിങ്ങളില്‍ ഒരാളും അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണ വെച്ചുകൊണ്ടല്ലാതെ മരിച്ചുപോകരുത്” (മുസ്‌ലിം). അനസ് ബിന്‍ മാലിക് (റ) നിന്നുള്ള മറ്റൊരു നിവേദനത്തില്‍: നബി (സ) പറഞ്ഞു: അല്ലാഹു പറയുകയുണ്ടായി.
‘ആദമിന്റെ പുത്രാ, നിന്റെ പക്കല്‍ നിന്ന് എത്ര പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴെല്ലാം ഞാന്‍ നിനക്ക് പൊറുത്തു തരും. ഞാനതൊന്നും പ്രശ്‌നമാക്കുന്നില്ല.
ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ മേഘപടലങ്ങളോളം വലുതായാലും നീ എന്നോട് പൊറുക്കലിനെ തേടിയാല്‍ ഞാന്‍ പൊറുത്തു തരും. ആദമിന്റെ പുത്രാ, എന്നോട് ആരാധനയില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഭൂമി മുഴുവന്‍ പാപങ്ങളുമായി നീ എന്റെ അടുത്തുവന്നാല്‍ ഭൂമി നിറയെ പാപമോചനം നിനക്ക് ഞാന്‍ സമ്മാനമായി നല്‍കും. (തുര്‍മുദി). ഏതവസ്ഥയിലും ശുഭപ്രതീക്ഷ പുലര്‍ത്താനാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Film
ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ്
പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം.
ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ ആക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയെങ്കിലും പ്രേക്ഷകര്‍ക്ക് ആളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങള്‍. ഇതിനാണ് കോടതി ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

