News
സൂപ്പര്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മലപ്പുറത്ത് ഇന്ന് തുടക്കം
ഈ മാസം ഒന്‍പതിനാണ് സൂപ്പര്‍കപ്പ് ഗ്രൂപ്പ്ഘട്ട മാച്ചുകള്‍ ആരംഭിക്കുന്നത്.
മഞ്ചേരി : മലപ്പുറം ജില്ലയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ഹീറോ സൂപ്പര്‍ കപ്പിന്റെ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഈ മാസം ഒന്‍പതിനാണ് സൂപ്പര്‍കപ്പ് ഗ്രൂപ്പ്ഘട്ട മാച്ചുകള്‍ ആരംഭിക്കുന്നത്. യോഗ്യത മത്സരങ്ങള്‍ മുഴുവന്‍ നടക്കുന്നത് പയ്യനാട് സ്റ്റേഡിയത്തിലാണ്. ഇന്ന് വൈകീട്ട് 8.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന് എഫ്.സി യും നെരോക്ക എഫ്.സി യും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
ആകെ പതിനാറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നിലവില്‍ പന്ത്രണ്ട് ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ പതിനൊന്ന് ടീമുകള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമുകളാണ്. ഐലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും യോഗ്യത നേടിയവരുടെ കൂട്ടത്തിലാണ്. ഐ ലീഗില്‍ നിന്നും തിരഞ്ഞെടുക്കുന്ന ശേഷിക്കുന്ന നാല് ടീമുകള്‍ക്ക് വേണ്ടിയുള്ള യോഗ്യത മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. മലബാറിയന്‍സ് എന്ന വിളിപ്പേരുളള കേരളത്തിന്റെ ഗോകുലം എഫ്.സിയും യോഗ്യത മത്സരത്തിനിറങ്ങുന്നുണ്ട്. വ്യാഴാഴ്ച രാത്രി നടക്കുന്ന കളിയില്‍ കരുത്തരായ മുഹമ്മദന്‍സാണ് ഗോകുലത്തിന്റെ എതിരാളികള്‍.
രാജ്യത്തെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകള്‍ പന്ത് തട്ടാനെത്തുന്ന ടൂര്‍ണമെന്റിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രാക്ടീസിന് വേണ്ടി സജ്ജമാക്കിയ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇന്നലെ മുതല്‍ ടീമുകള്‍ പരിശീലനം നടത്തി തുടങ്ങിയിട്ടുണ്ട്.
ആരാധക പിന്തുണ കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ച കാല്പന്തുകളിയുടെ ഹൃദയ ഭൂമിയില്‍ ഒരിക്കല്‍ കൂടി ഫുട്ബോള്‍ മാമാങ്കമെത്തുമ്പോള്‍ വലിയ ആരാധക പ്രവാഹമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ടിക്കറ്റെടുത്തിട്ടും കളികാണാന്‍ കഴിഞ്ഞില്ലെന്ന പരാതി വ്യാപകമായിരുന്നു. അതിനാല്‍ ഇത്തവണ അത്തരം പരാതികള്‍ ഇല്ലാതിരിക്കാന്‍ ഗ്യാലറി കപ്പാസിറ്റി അനുസരിച്ച് മാത്രമേ ടിക്കറ്റ് നല്‍കുകയുള്ളൂ എന്ന് സംഘാടകര്‍ അറിയിച്ചു. ടിക്കറ്റുകള്‍ ‘ബുക്ക് മൈ ഷോ’ ഓണ്‍ലൈന്‍ വഴിയും ഓഫ്ലൈനിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിലും ഓഫ്ലൈന് ടിക്കറ്റുകള്ക്കുളള സംവിധാനം ഉണ്ടായിരിക്കും.
kerala
എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്കിയ ഹരജിയില്‍ പറയുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ കുടുംബം ഹരജി നല്കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുടുംബം ഹരജി നല്‍കിയത്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്കിയ ഹരജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു എസിപി രത്നകുമാര്‍.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന രത്നകുമാറിന്റെ രാഷ്ട്രീയ ബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപെട്ടിരിക്കാം എന്നാണ് ഹരജിയില്‍ പ്രധാനമായും പറയുന്നത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ അന്വേഷണം സുപ്രിം കോടതി തള്ളിയിരുന്നു
india
മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്
പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം.
മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സക്കിടെ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി റിപോര്‍ട്ട്. യശ്വന്ത്റാവു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേസ് നാല് മാസം പഴക്കമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് നല്കിയ രക്തത്തില്‍ നിന്നാണോ അതോ മറ്റു ചികിത്സാ ഉപകരണങ്ങള്‍ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സക്കിടെ രക്തബാങ്കില്‍ നിന്നായിരിക്കാം കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതെന്നാണ് നിഗമനം. ഇത്തരത്തില്‍ രക്തം നല്കിയപ്പോള് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ട് തേടിയതായും ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ആശുപത്രികളിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
india
ന്യൂനപക്ഷ വിഭാഗങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അസ്വസ്ഥത പടര്‍ത്തി; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
വഖഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഒട്ടേറെ പ്രധാന വിഷയങ്ങളിൽ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്ക് ഇത്തരം അതികഠിനമായ ആശങ്കകൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും എംപി പാർലമെന്റിൽ പറഞ്ഞു.
ഇന്ത്യൻ മുസ്ലീങ്ങളുടെ ഭരണഘടനാപരവും ന്യൂനപക്ഷവുമായ അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്ന സമീപകാല സംഭവവികാസങ്ങളിലേക്ക് റൂൾ 377 പ്രകാരം ലോക്സഭയുടെ ശ്രദ്ധ ക്ഷണിച്ച് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. വഖഫ് നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഒട്ടേറെ പ്രധാന വിഷയങ്ങളിൽ ന്യൂനപക്ഷ ജന വിഭാഗങ്ങൾക്ക് ഇത്തരം അതികഠിനമായ ആശങ്കകൾ രൂപപ്പെട്ട് വന്നിട്ടുണ്ടെന്നും എംപി പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തുടനീളമുണ്ടായ നിരവധി സംഭവങ്ങൾ നിയമപരവും ഭരണപരവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ ഇന്ത്യൻ മുസ്ലീം സമൂഹത്തെ വലിയ തോതിൽ ബാധിക്കുന്നതായി എംപി പറഞ്ഞു.
2025 ലെ വഖഫ് (ഭേദഗതി) നിയമം നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നതായും, മതസ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും സമുദായം പരമ്പരാഗതമായി കൈകാര്യം ചെയ്തുവരുന്ന സ്വത്തുക്കളിൽ അമിതമായ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആശങ്ക സമുദായ സംഘടനകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ചില പ്രദേശങ്ങളിൽ വലിയ പ്രതിസന്ധികളുടെയും നിയമ നടപടികളുടെയും സാഹചര്യങ്ങളിലേക്ക് വഴിമാറി. ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായും എംപി വ്യക്തമാക്കി. ഇതോടൊപ്പം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗ സംഭവങ്ങളിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ അറിയിച്ചു. സ്ഥാപനപരമായ പക്ഷപാതവും ഭരണഘടനാ സംരക്ഷണത്തിനുള്ള ഇടം ചുരുങ്ങുന്നതുമെന്ന തോന്നലിൽ നിരവധി സമുദായ നേതാക്കൾ പരസ്യമായി ദുഃഖം പ്രകടിപ്പിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india22 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india1 day agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala12 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india24 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
