Connect with us

Video Stories

ബാബരി ഗൂഢാലോചകര്‍ക്ക് നീതിപീഠത്തിന്റെ ‘മാര്‍ഗദര്‍ശനം

Published

on

കെപി ജലീല്‍
തന്റെ പാപം തിരിച്ചറിയുമ്പോഴാണ് ഒരാളുടെ മന:സാക്ഷി പതറുന്നത്. ആതാണ് അയാള്‍ക്കുള്ള ശിക്ഷയും. ‘കുറ്റവും ശിക്ഷയും’ എന്ന വിശ്വവിഖ്യാത കഥയെഴുതിയ തിയഡോര്‍ ദോസ്‌റ്റോവ്കിയാണിത് പറഞ്ഞത്. അധികാരവും പണവും ഹുങ്കും പതഞ്ഞുപൊങ്ങുമ്പോള്‍ മനുഷ്യന്‍ തെറ്റുകള്‍ക്ക് വശംവദരാകുന്നു. കാലം മുന്നോട്ടുപോകുമ്പോള്‍ അതയാള്‍ക്ക് തിരിച്ചടിയായി ഭവിക്കുന്നു. ഇതിപ്പോള്‍ ഏറ്റവുമധികം യോജിക്കുന്നത് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന ലാല്‍കൃഷ്ണ അദ്വാനിയുടെ കാര്യത്തിലാണ്. തന്റെ ആരോഗ്യത്തിന്റെ നല്ല കാലത്ത് ഒരു രാജ്യത്തെ ജനതയെ തമ്മില്‍ ഭിന്നിപ്പിച്ചും തല്ലിപ്പിച്ചും കൊല്ലിച്ചും അധികാരം പിടിക്കാന്‍ പയറ്റിയ തന്ത്രങ്ങളെല്ലാം എണ്‍പത്തൊമ്പതാം വയസ്സു കാലത്ത് ഒരു മനുഷ്യനെ തിരിഞ്ഞുകൊത്തുകയാണ്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്ക് വിധിക്കപ്പെടുന്നത് കാല്‍നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നതുപോകട്ടെ, താന്‍ എന്തിനുവേണ്ടി ഇതുവരെ ജീവിച്ചുവോ അവയെല്ലാം കൈവിട്ടു പോകുകയും പാര്‍ട്ടിക്കും ജനത്തിനും മുന്നില്‍ തീര്‍ത്തും പരിഹാസ്യനായി വിധിയെ പഴിച്ച് കഴിയേണ്ടിവരികയും ചെയ്യുന്ന അവസ്ഥ അദ്വാനിയെ പോലെ ഈ കേസിലെ മറ്റുപ്രതികളില്‍ അധികം പേര്‍ക്കുണ്ടാവില്ല. രാജ്യത്താകമാനം ബി.ജെ.പി അതിശക്തിയാര്‍ജിച്ചു വരുമ്പോഴാണ് അതിന്റെ സ്ഥാപകനേതാവിന് തടവറയിലേക്കുള്ള ആദ്യമണി മുഴങ്ങിയിരിക്കുന്നത്. ജയില്‍ ശിക്ഷയെക്കാളും കാല്‍നൂറ്റാണ്ട് മുമ്പ് ചെയ്‌തൊരു തെറ്റിന്റെ പ്രായശ്ചിത്തത്തിനുള്ള അവസരമാണിത് അദ്വാനിക്ക്.
കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാനും താന്‍ സ്ഥാപിച്ച പാര്‍ട്ടിയായ ബി.ജെ.പിക്ക് അധികാരത്തിലെത്താനും കാലേക്കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തന്ത്രത്തിന്റെ ബലിയാടാകുകയായിരുന്നു ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദെങ്കില്‍ അതേ കാരണത്താല്‍ തന്നെ രാഷ്ട്രീയ രംഗത്തെ ബലിയാടാകുകയായിരുന്നു അദ്വാനിയുമെന്നത് ഒരു പക്ഷേ വിധിയുടെ വൈപരീത്യമാകാം. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനാക്കുറ്റം റദ്ദാക്കിയ മജിസ്‌ട്രേട്ട് കോടതിവിധി ശരിവെച്ച ഹൈക്കോടതി വിധി തള്ളി സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് ജനാധിപത്യവിശ്വാസികളുടെ ആശ്വാസമെന്നതിലുപരി അദ്വാനിയുള്‍പ്പെടെയുള്ള വയോധികരായ പതിമൂന്നു പേര്‍ക്കുള്ള ശിക്ഷയായി വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്.
ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് ഏറെ മുമ്പേ തന്നെ രാജ്യത്ത് അന്നുവരെ നിലകൊണ്ടിരുന്ന ബഹുസ്വര സാംസ്‌കാരികതയെ വകഞ്ഞുമാറ്റി അവിടെ വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷ വിത്തുകള്‍ വിതറിയതില്‍ മുഖ്യ പങ്കുവഹിച്ചവരില്‍ പ്രമുഖനാണ് എല്‍.കെ അദ്വാനി. സര്‍വര്‍ക്കറുടെ ഹിന്ദുത്വ സിദ്ധാന്തത്തെയാണ് രാഷ്ട്രീയ സേവക് സംഘം അതിനായി കൂട്ടുപിടിച്ചത്. അവരതിനെ ജനസംഘമെന്നും ഭാരതീയ ജനതാപാര്‍ട്ടിയെന്നുമൊക്കെ രാഷ്ട്രീയ-പാര്‍ലമെന്ററി വ്യവസ്ഥക്കനുയോജ്യമാക്കി ഉപയോഗപ്പെടുത്തിയെന്നേയുള്ളൂ. അതിന്റെ പരിണതിയായിരുന്നു 1992ലെ ബാബരി മസ്ജിദിന്റെ ധ്വംസനവും 1998ലെ വാജ്‌പേയി ഭരണവും . പള്ളി തകര്‍ക്കപ്പെടുമ്പോള്‍ അത്യാഹ്ലാദവുമായി അടുത്തുതന്നെ നിലയുറപ്പിച്ച പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍ ഇനിയും വൈകുന്നുവെന്നത് മതേതര വിശ്വാസികളായ ജനങ്ങളുടെ പരിദേവനമായിരുന്നു. നിയമപീഠങ്ങളോട് പൗരന്മാര്‍ക്കുള്ള വിശ്വാസം കുറഞ്ഞുപോകാനിത് കാരണമായെന്നുമാത്രമല്ല, സ്വന്തം ജീവിതം തന്നെ അപകടത്തിലാകുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ പതിനാല് ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് കഴിയുന്നുമുള്ളൂ.
രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങളാല്‍ 1200 കൊല്ലത്തോളം ഇന്ത്യ ഉപഭൂഖണ്ഡം ഭരിച്ച വൈദേശികരെ മുസ്‌ലിംകളായി മാത്രം മുദ്രകുത്തി അവര്‍ ചെയ്തതിനെയൊക്കെ തങ്ങളുടെ വര്‍ഗീയ അജണ്ടക്കായി ദുരുപയോഗിക്കുകയായിരുന്നു സംഘ്പരിവാരം. ലോധിമാരും കില്‍ജികളും മുഗളരുമൊക്കെ തികച്ചും മത പ്രചാരണമാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇന്ത്യ എന്നേ ഇസ്്‌ലാമിക രാഷ്ട്രമാകുമായിരുന്നുവെന്ന് തിരിച്ചറിയാതിരിക്കുന്നതാണ് സംഘികളുടെ യഥാര്‍ഥ ഗതികേട്. വെറും വിവരക്കേടിനെ കുറ്റകൃത്യമായി കരുതാനാകില്ലല്ലോ. കാലങ്ങളായി വിശ്വാസപരമായ കാരണങ്ങള്‍ കൊണ്ടുമാത്രം മതം മാറിയ ഇവിടുത്തെ മുസ്‌ലിംകളെ ശത്രുക്കളായി സ്വയംപ്രഖ്യാപിച്ച് ഭൂരിപക്ഷ ജനതയുടെ മത വികാരങ്ങളെ ഉത്തേജിപ്പിക്കാനായിരുന്നു അദ്വാനി പ്രഭൃതികളുടെ ശ്രമം. ആര്യന്മാരെ ഉപയോഗിച്ച് ഹിറ്റ്‌ലര്‍ ചെയ്ത അതേ തന്ത്രം. ബി.ജെ.പി രൂപീകരിക്കുമ്പോള്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെയും അദ്വാനിയുടെയും എ.ബി വാജ്‌പേയിയുടെയും മറ്റും മനസ്സിലുണ്ടായിരുന്നതാണ് ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുക എന്ന തത്വശാസ്ത്രം. അവരതിനായി ഉപയോഗപ്പെടുത്തിയതാകട്ടെ ബാബരി മസ്ജിദ് എന്ന തികച്ചും മതപരവും നിയമപരവുമായ ഒരു പ്രശ്‌നത്തെയായിരുന്നുവെന്നതാണ് ഖേദകരം. അതിന്റെ തിരിച്ചടിയാണ് ഇന്നലത്തെ വിധിയിലൂടെ അദ്വാനിയും മറ്റും ഇനി അനുഭവിക്കേണ്ടിവരുന്നത്.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ പറഞ്ഞ അതേ ന്യായങ്ങള്‍ തന്നെയാണ് രാജ്യത്തെ മറ്റ് രണ്ടായിരം മസ്ജിദുകളുടെ കാര്യത്തിലും ബി.ജെ.പി പരിവാരം മുന്നോട്ടു വെച്ചത്. ബാബരി മസ്ജിദിനു പുറമെ മഥുരയിലും മറ്റും തോളോടുതോള്‍ ക്ഷേത്രങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന മുസ്‌ലിം ആരാധനാലയങ്ങളെയും അവര്‍ ലക്ഷ്യപ്പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ ബോഫോഴ്‌സ് ഇടപാടിന്റെ പേരില്‍ തെരഞ്ഞെടുപ്പിലൂടെ മറിച്ചിട്ട് രാജ്യത്തുടനീളം വര്‍ഗീയ വിഷം ചുഴറ്റിക്കൊണ്ടുള്ള രഥയാത്രയാണ് അദ്വാനി നടത്തിയത്. രഥയാത്ര തടയാന്‍ ആര്‍ജവം കാട്ടിയ അന്നത്തെ പ്രധാനമന്ത്രി വി.പി. സിങിനുള്ള പിന്തുണ പിന്‍വലിക്കാന്‍ വരെ അദ്വാനിയുടെയും ജോഷിയുടെയും ബി.ജെ.പി തയ്യാറായി. രഥം ഉരുണ്ടുകൊണ്ടിരിക്കെ കൊല ചെയ്യപ്പെട്ടത് കേരളത്തില്‍ പാലക്കാട്ടടക്കം നിരപരാധികളായ ആയിരങ്ങളായിരുന്നു. അതിലേറെയായിരുന്നു രാജ്യത്താകമാനം മതേതര-ന്യൂനപക്ഷ വിശ്വാസികള്‍ക്കിടയിലുയര്‍ന്നുവന്ന അരക്ഷിതാവസ്ഥയും പരസ്പര അവിശ്വാസവും പടര്‍ത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍. അതിന്നും അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും വിജയിക്കുകയും ചെയ്യുന്നുവെന്നതിന്റെ തെളിവാണ് കേന്ദ്രത്തിലെയും പതിനാറോളം സംസ്ഥാനങ്ങളിലെയും ബി.ജെ.പി ഭരണകൂടങ്ങള്‍. ബാബരിയുടെ പേരിലാണ് കാല്‍ നൂറ്റാണ്ടു മുമ്പ് വര്‍ഗീയ വിഷം പടര്‍ത്തിയതെങ്കില്‍ ഇന്ന് ബീഫ്, നാളെ മറ്റൊന്ന് എന്നീ വ്യത്യാസങ്ങളേ ഉണ്ടാവൂ.
ആര്‍.എസ്.എസ് പ്രചാരകനായ ഗുജറാത്തി താന്‍ കൊതിച്ച പ്രധാനമന്ത്രിക്കസേരയിലിരിക്കുമ്പോള്‍ തേരാപാരാ കോടതി കയറിയിറങ്ങേണ്ടിവരുന്ന അദ്വാനിയുടെയും ജോഷിയുടെയും ഗതികേട് ഇനി പാര്‍ട്ടിയും ജനതയും കാണണം. മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങിനെയും ഉമാഭാരതിയെയും മോദി രക്ഷിച്ചപ്പോള്‍ മറ്റുള്ള പ്രതികള്‍ക്കും ശിക്ഷ വാങ്ങിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം ഇനി സി.ബി.ഐക്കും കോടതിക്കുമാണ്. ഇവിടെ സുപ്രീംകോടതിയുടെ ആര്‍ജവത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. ഹിന്ദുത്വം ജീവിത രീതിയാണെന്നും സംസ്‌കാരമാണെന്നും ദേശീയഗാനം നിര്‍ബന്ധമായി ആലപിക്കണമെന്നും ഉത്തരവിട്ട കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി പുറത്തുവന്നത് നിസ്സാരമല്ല. അതിനെ എത്ര പ്രശംസിച്ചാലും മതിയാകുകയുമില്ല.
കഴിഞ്ഞയാഴ്ച സുപ്രീംകോടതി തന്നെ മറ്റൊരു ഹര്‍ജിയില്‍ പ്രശ്‌നം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചിരുന്നതാണ്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി നല്‍കിയ ഹര്‍ജിയിലാണിത്. രാമക്ഷേത്രം നിര്‍മിക്കാന്‍ ഉടന്‍ അനുമതി നല്‍കണമെന്നതാണ് സ്വാമിയുടെ ആവശ്യം. എന്നാല്‍ ചര്‍ച്ചകള്‍ക്കല്ല, കോടതിയുടെ വിധിക്കാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നാണ് മുസ്‌ലിം സംഘടനാപ്രതിനിധികള്‍ പറയുന്നത്. എങ്കില്‍ തങ്ങള്‍ അടുത്ത വര്‍ഷം ആദ്യം രാമക്ഷേത്രം നിര്‍മിക്കുമെന്ന് സ്വാമി പരസ്യമായ ഭീഷണി മുഴക്കുകയുണ്ടായി. ശരിക്കും ഇതൊരു കോടതിയോടുള്ള അലക്ഷ്യവും വെല്ലുവിളിയുമാണ്.
2019ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ഒരിക്കല്‍ കൂടി വിഷയം പൊതുസമക്ഷത്തിലിടുന്നതിലൂടെ ബി.ജെ.പി ചെയ്യാനുദ്ദേശിക്കുന്നത്. ഇത് പക്ഷേ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനായി അവര്‍ ആസൂത്രണം ചെയ്യുന്നതാണ്. ക്ഷേത്രം കെട്ടുമെന്നുകാട്ടുകയും കോടതി അതിനനുവദിക്കുന്നില്ലെന്നു വരുത്തുകയും ചെയ്യുക, കോടതിയുടെ ശിക്ഷ വാങ്ങിയെടുത്ത് വീരപരിവേഷം ചമയുക എന്നൊക്കെയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഉമാഭാരതിയുടെയും മറ്റും വാക്കുകളില്‍ നിന്ന് തികട്ടിവരുന്നത്. ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഊര്‍ജം, കൃഷി, ഭക്ഷണം, ഗതാഗതം തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ അതൊന്നും സ്പര്‍ശിക്കാതെ ഏതുവഴിക്കും അധികാരം നിലനിര്‍ത്താനുള്ള കുറുക്കുവഴിയാണ് ബി.ജെ.പിക്കും സംഘ്പരിവാറിനും ഹിന്ദുത്വവും ബാബരി മസ്ജിദ് പ്രശ്‌നവും. പശുക്കളെ കൊല്ലുന്നുവെന്നും മുസ്‌ലിംകള്‍ മുത്തലാഖിലൂടെ യഥേഷ്ടം വിവാഹ മോചനം നടത്തുന്നുവെന്നുമൊക്കെ പ്രചരിപ്പിക്കുന്നത് തങ്ങളുടെ അന്തിമ അജണ്ടയായ ഹിന്ദുരാഷ്ട്രത്തിനുള്ള ഒരുക്കൂട്ടലാണ്. കാലചക്രം തിരിയുമ്പോള്‍ ഇവക്കെല്ലാം തിരിച്ചടി ലഭിക്കുമെന്ന അന്തിമ നീതിയാണ് അദ്വാനിയുടെയും മറ്റും കാര്യത്തിലെന്നത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ഇന്നത്തെ നാടിന്റെ വിലാപം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending