Connect with us

Video Stories

പൊതുമേഖലയെ പിറകോട്ടു വലിക്കരുത്

Published

on

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്തെ പൊതുവിതരണ മേഖല പാടെ സ്തംഭിച്ചിരിക്കുകയാണ്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാത്ത സര്‍ക്കാര്‍ പൊതുവിപണിയിലെ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുന്നത് ആപത്കരമാണ്. നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ അവസരം നല്‍കാതെ, പ്രതിപക്ഷത്തിന്റെ വായമൂടിക്കെട്ടാനുള്ള മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന കാര്യം തീര്‍ച്ച. റേഷന്‍ കടകള്‍ അടച്ചിടുകയും വ്യാപാരികള്‍ സമര ഗോദയിലിറങ്ങുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന്റെ സാധ്യത തേടി പൊതുചര്‍ച്ച നടത്തുന്നതിനു പകരം ഒളിച്ചോടുന്നത് ജനാധിപത്യ സര്‍ക്കാറിന്റെ മര്യാദയല്ല. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളിലുണ്ടായ പ്രതിസന്ധിയേക്കാള്‍ തീക്ഷ്ണമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കൂടിയാണ്. എന്നാല്‍ പൊതുവിതരണ രംഗത്ത് പ്രയാസങ്ങളൊന്നുമില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും രംഗത്തെത്തിയത് ഏത് അടിസ്ഥാനത്തിലാണ്? റേഷന്‍ വ്യാപാരികളുടെ മാത്രം പ്രശ്‌നമായി ഇതിനെ ലഘൂകരിച്ചു കാണാനാവില്ല. വിദൂരമല്ലാത്ത ഭാവിയില്‍ കേരളം കൊടും പട്ടിണിയിലേക്കു നീങ്ങുന്നതു തടയാനുള്ള പ്രായോഗിക നിലപാട് രൂപീകരിക്കേണ്ട സമയമാണിത്. പൊതുജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ചിത്രം കാണാതെ കണ്ണടച്ചു ഇരുട്ടാക്കാനുള്ള കുടിലതന്ത്രം പൊതുസമൂഹം അംഗീകരിക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുതില്‍ ഇടതു സര്‍ക്കാര്‍ അക്ഷന്തവ്യമായ അലംഭാവം തുടര്‍ന്നതാണ് കേരളത്തിന്റെ കഞ്ഞിയില്‍ കല്ലുവീഴാന്‍ കാരണമായത്. മാത്രമല്ല, റേഷന്‍ വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കേന്ദ്ര വിഹിതം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. റേഷന്‍ വിതരണത്തിലെ പാകപ്പിഴവുകള്‍ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റത്തിന് അവസരമൊരുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു കിലോ അരിക്ക് അമ്പതു രൂപ വരെ എത്തി നില്‍ക്കുകയാണ്. ധനവകുപ്പും സിവില്‍ സപ്ലൈ വകുപ്പും തമ്മിലെ ചക്കളത്തിപ്പോരും വിഷയം വഷളാക്കുന്നതിന് കാരണമായിട്ടുണ്ട്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിതിലൂടെയുള്ള നഷ്ടം നികത്താന്‍ ബദല്‍ സംവിധാനമൊരുക്കുന്നതിന് ധനകാര്യ വകുപ്പ് സഹകരിക്കുന്നില്ല. അധിക ബാധ്യത ഏറ്റെടുക്കാന്‍ തയാറല്ലെന്ന ധനകാര്യ വകുപ്പിന്റെ കടുംപിടുത്തമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നേരത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ധനമന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും ഉറപ്പിന്‍മേല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും ഇവ്വിഷയത്തില്‍ സര്‍ക്കാറിന് പെട്ടെന്നു പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പ്.
ഭക്ഷ്യ സുരക്ഷാ നിയമം ഇക്കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഫെബ്രുവരി മുതല്‍ അരിവിതരണം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നാലു മാസം മുമ്പത്തെ ഈ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും ജലരേഖയായി കിടക്കുകയാണ്. പ്രയോറിറ്റി ലിസ്റ്റ് സംബന്ധമായ നടപടികള്‍ ഇതുവരെ സര്‍ക്കാറിന് പൂര്‍ത്തിയാക്കാനായിട്ടില്ല. അതിനാല്‍ ആവശ്യമായ റേഷന്‍ വിഭവങ്ങളുടെ കൃത്യമായ കണക്ക് കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ഏപ്രില്‍ ഒുന്നു മുതല്‍ കേന്ദ്ര വിഹിതം വെട്ടിക്കുറക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും ഇത് ഗൗരവമായി കണ്ട് നടപടികള്‍ വേഗത്തിലാക്കാതെ ഗുരുതരമായ വീഴ്ച വരുത്തുകയായിരുന്നു സര്‍ക്കാര്‍.
എ.പി.എല്‍ കാര്‍ഡുഡമകളുടെ അരി വിഹിതം വെ’ിക്കുറക്കുക മാത്രമല്ല, ബി.പി.എല്ലുകാര്‍ക്ക് പ്രതിമാസം ലഭിക്കു 25 കിലോ അരി 17.5 കിലോയായി കുറക്കുമെന്നും കേന്ദ്രം മുറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പുറമെ എ.പി.എല്‍ സബ്‌സിഡിക്കാര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള അരിവിഹിതത്തിലും നേര്‍പകുതി കുറവ് വരത്തുമെന്ന് അറിയിച്ചതാണ്. ബി.പി.എല്‍ കാര്‍ഡിലെ ഗോതമ്പിന്റെ അളവ് അഞ്ചു കിലോയില്‍ നിന്ന് 3.65 കിലോയായി കുറക്കാനും തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ സജീവമായ ഇടപെടലുകളുണ്ടാകുമെന്ന് വലിയ വായയില്‍ വീമ്പു പറഞ്ഞ വകുപ്പ് മന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുത് കുറ്റകരമായ കൃത്യവിലോപമാണ്. റേഷന്‍ കടകളുടെ എണ്ണം കുറക്കാനുള്ള നീക്കം ഇതിനിടെ നടക്കുന്നുവെന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. സപ്ലൈകോക്ക് വേണ്ടി അര്‍ഹമായ വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ വരാനിരിക്കുന്ന അപകടത്തിന്റെ മണം വ്യക്തമായിരുന്നു. കേരളത്തിന്റെ മണ്ണെണ്ണ വിഹതം ഗണ്യമായ തോതില്‍ വെട്ടിക്കുറച്ചപ്പോള്‍ പ്രതികരണത്തിന്റെ ഒരക്ഷരം പോലും ഉരിയാടാത്ത സര്‍ക്കാറാണിത്. മറ്റു സംസ്ഥാനങ്ങളൊന്നും ഇത്തരം കടുത്ത അവഗണന നേരിടുന്നില്ല എന്ന കാര്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ചിറ്റമ്മ നയവും സംസ്ഥാന സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വവുമാണ് പൊതുവിതരണ മേഖല നിശ്ചലമായതിന്റെ മുഖ്യകാരണങ്ങള്‍. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനുള്ള അവസാന കടലാസു പണികളും പൂര്‍ത്തീകരിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എന്നാല്‍ അവിടിന്നിങ്ങോട്ട് ഇതു വരെ സ്‌ക്രിയമായ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല. പ്രയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചതാണ് എടുത്തുപറയാനുള്ള ഒരേയൊരു പ്രവര്‍ത്തനം. ഇതുതന്നെ അപാകതകളുടെ കൂത്തരങ്ങായി മാറി എന്നതാണ് വാസ്തവം. ഇപ്പോഴും അപാകതകള്‍ പരിഹരിച്ച് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാറിന് സാധ്യമായിട്ടില്ല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു ദിവസം പോലും റേഷന്‍ വിതരണം മുടങ്ങിയിട്ടില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതിയെ സര്‍ക്കാര്‍ വീഴ്ചകളുടെ മറപടിക്കാനുള്ള ശ്രമം പൊതുജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. രാജ്യത്തെ 2 കോടി ജനങ്ങള്‍ക്ക് പ്രത്യക്ഷമായും അതിലേറെ പേര്‍ക്ക് പരോക്ഷമായും പ്രയോജനം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിന് മാത്രം സങ്കീര്‍ണമാണെ് പറയുന്നതില്‍ അര്‍ഥമില്ല. നടപടിക്രമങ്ങളിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പദ്ധതിയെ പിറകോട്ടു വലിക്കാനുള്ള നീക്കം കേരളത്തിന്റെ കഞ്ഞികുടി മുട്ടിക്കുമെന്ന തിരിച്ചറിവാണ് സര്‍ക്കാറിനു വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending