Connect with us

kerala

ഭീകരവാദിയെ പിടിക്കുന്നതു പോലെ അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ ചെയ്ത കുറ്റമെന്ത്?: കെ സി വേണുഗോപാല്‍

രാഷ്ട്രീയമായും നിയമപരമായും രാഹുലിനൊപ്പം ശക്തമായി കോണ്‍ഗ്രസ് അണിനിരക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

Published

on

ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന പൊലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീടുവളഞ്ഞ് അറസ്റ്റു ചെയ്ത നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അധികാര മുഷ്‌ക്കിലും ധാര്‍ഷ്ട്യത്തിലും അഭിരമിച്ച് ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയുടെയും അയാളുടെ ഓഫീസിലെ കാക്കിയിടാത്ത അഭിനവ ഡിജിപിയുടെയും പകല്‍സ്വപ്നത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റ് എന്ന് കെ സി വേണുഗോപാല്‍ വിമർശിച്ചു.

ഭീകരവാദിയെ പിടിച്ച് കൊണ്ടുപോകുന്ന വിധം അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഒരുപാട് പൊലീസ് നരനായാട്ട് കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവുകള്‍ അതേപടി നടപ്പിലാക്കാന്‍ പുറപ്പെടുന്ന പൊലീസ് ഏമാന്‍മാര്‍ വിസ്മരിക്കരുത്. ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന പൊതുപ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നത് ഫാസിസ്റ്റ് നടപടിയാണ്. അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഒരു കമ്യൂണിസ്റ്റ് നേതാവിന് ചേര്‍ന്നതാണോയെന്ന് സിപിഐഎം വിലയിരുത്തിയാല്‍ നന്ന് എന്നും വേണുഗോപാല്‍ പറഞ്ഞു.

പ്രതിഷേധ മാര്‍ച്ചുകളുടെ പേരില്‍ കേസെടുക്കുന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. എന്നാല്‍ ഇത്തരത്തില്‍ പുലര്‍ച്ചെ വീടുവളഞ്ഞ് ഒരു പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. കോടതിയില്‍ ചെന്നാല്‍ ജാമ്യം ലഭിക്കുന്ന പതിവ് വകുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ഒന്നുമില്ലാത്ത ഈ കേസില്‍ എന്താടിസ്ഥാനത്തിലാണ് പുലര്‍ച്ചെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലേക്ക് തള്ളിവിടാമെന്നാണ് കരുതുന്നതെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. രാഷ്ട്രീയമായും നിയമപരമായും രാഹുലിനൊപ്പം ശക്തമായി കോണ്‍ഗ്രസ് അണിനിരക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

Published

on

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Continue Reading

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

Trending