Connect with us

Video Stories

നെല്ല്്, റബര്‍ കര്‍ഷകരോട് സര്‍ക്കാരിന്റെ ദ്രോഹം

Published

on

സംസ്ഥാനത്തിന്റെ രണ്ടു പ്രധാന കാര്‍ഷിക വിളകളായ നെല്ലിന്റെയും റബറിന്റെയും കാര്യത്തില്‍ കര്‍ഷക ദ്രോഹ നടപടികളുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍. കഴിഞ്ഞ സീസണിലെ നെല്ലിന്റെ സംഭരണ വിലയില്‍ ഇനിയും കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. കേരളത്തിന്റെ നെല്ലറയായി വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട്, ആലപ്പുഴ ജില്ലകളിലും കോട്ടയത്തും തൃശൂരും മറ്റുമായി 387.69 കോടി രൂപയാണ് കര്‍ഷകരുടെ നെല്ലു സംഭരണവിലയുടെ കുടിശിക. കുട്ടനാട്ടെയും തൃശൂരിലെയും നെല്ല് സംഭരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തതുമൂലം അവ നശിച്ചുപോകുന്നതും മറ്റൊരു ദുരവസ്ഥ. ഇതിനിടെയാണ് റബര്‍ കര്‍ഷകരെ തീര്‍ത്തും നിരാശയിലാഴ്ത്തിക്കൊണ്ട് സംസ്ഥാനത്തെ റബര്‍ ബോര്‍ഡ് മേഖലാഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനം. തേങ്ങ, നാളികേരം സംഭരണവും നിലച്ചപ്പോള്‍ അടയ്ക്ക, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വില ദയനീയമാണ്. കര്‍ഷക പെന്‍ഷന്‍ ഈ സര്‍ക്കാര്‍വന്ന ശേഷം കുടിശികയാണ്. വിള ഇന്‍ഷൂറന്‍സ് വകയില്‍ സ്വകാര്യ കമ്പനികള്‍ ഇരുപതിനായിരത്തിലധികം കോടി തട്ടിയെടുത്തെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണിതെല്ലാം.

നെല്ലു സംഭരണത്തില്‍ റിക്കാര്‍ഡ് കുടിശികയാണ് സംസ്ഥാനത്തിപ്പോഴുള്ളത്. കഴിഞ്ഞ രണ്ടാംവിളയുടെ മാര്‍ച്ച്-ഏപ്രിലില്‍ സംഭരിച്ച നെല്ലിന്റെ വിലയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് കൊടുത്തുതീര്‍ക്കാതെ കര്‍ഷകരെ നെട്ടോട്ടമോടിക്കുന്നത്. ഇപ്പോള്‍ ഒന്നാംവിള വിതയ്ക്കും മഴയ്ക്കും സമയമായിരിക്കെ ചെലവിനുള്ള തുകയില്ലാതെ നട്ടംതിരിയുകയാണ് നെല്‍ കര്‍ഷകര്‍. തുക എന്നു നല്‍കുമെന്നുപോലും സര്‍ക്കാര്‍ പറയുന്നില്ല. ഏറ്റവും കൂടുതല്‍ കുടിശിക ആലപ്പുഴ ജില്ലയിലാണ്- 184 കോടി രൂപ. കോട്ടയം -72 കോടി, തൃശൂര്‍- 70.45 കോടി, പാലക്കാട് 18.5 കോടി, പത്തനംതിട്ട 17.9 കോടി, മലപ്പുറം 12 കോടി രൂപ എന്നിങ്ങനെയാണ് നെല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി വകയില്‍ കൊടുത്തുതീര്‍ക്കാനുള്ളത്.
ഇത്തവണത്തെ കടുത്ത വരള്‍ച്ച കാരണം വന്‍തോതില്‍ ഉല്‍പാദനക്കുറവാണ് സംഭവിച്ചിരിക്കുന്നത്. പാലക്കാട്ട് അഞ്ചിലൊന്നു സ്ഥലത്തുപോലും ഇത്തവണ രണ്ടാം വിള ഇറക്കിയിട്ടില്ല. അതിന്റെ തെളിവാണ് പാലക്കാട്ട് ഒന്നാം വിളക്ക് സംഭരിച്ച 1.30 ലക്ഷം ടണ്‍ രണ്ടാം വിളയില്‍ 21 962 ആയി കുറഞ്ഞത്. ഒന്നാംവിളക്ക് നില മുഴുതലും മറ്റും നടത്തേണ്ട സമയത്ത് കടം തേടിയലയുകയാണ് ചെറുകിട കര്‍ഷകര്‍. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ ഇടതുപക്ഷമാണ് ഇത്രയും വലിയ കുടിശിക വരുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമായ 14.70 രൂപ പോലും കൊടുക്കാന്‍ കൂട്ടാക്കുന്നില്ല. 22.50 രൂപയില്‍ ബാക്കിയുള്ള 7.80 രൂപയായ സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിലാണ് കോടികളുടെ കുടിശിക. കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്രം പ്രഖ്യാപിച്ച നോട്ടു നിരോധനം മൂലം കര്‍ഷകര്‍ പലരും കടംവാങ്ങിയാണ് കൃഷിയിറക്കിയത്. ഇത് കൊടുത്തുതീര്‍ക്കാന്‍ പോലും പിന്നീടുണ്ടായ വരള്‍ച്ച മൂലം കഴിഞ്ഞിട്ടില്ല. ജലക്ഷാമം മൂലം നെല്ലിന്റെ പുഷ്ടി കുറഞ്ഞെന്നും വേണ്ടത്ര ഉണങ്ങിയില്ലെന്നുമൊക്കെ കാട്ടി കഷ്ടപ്പെട്ടുണ്ടാക്കിയ നെല്ലുമായി ഇപ്പോള്‍ മില്ലുകള്‍ കര്‍ഷകരെ തിരിച്ചയക്കുകയുമാണ്. തൃശൂര്‍ കോള്‍, കുട്ടനാട് പ്രദേശങ്ങളില്‍ മില്ലുകള്‍ വെള്ളക്കെട്ടും മറ്റും പറഞ്ഞ് ശേഖരിക്കാത്തതുമൂലം പതിനായിരക്കണക്കിന് ടണ്‍ നെല്ലാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യമില്ലുടമകള്‍ക്ക് തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നെല്ലും അരിയും യഥേഷ്ടം വരുന്നതോടെ കേരളത്തിലെ കര്‍ഷകനെ കാണാന്‍ പോലും കൂട്ടാക്കുന്നില്ല. സിവില്‍സപ്ലൈസ് അധികൃതരുടെ ഒത്താശയോടെ മില്ലുടമകള്‍ ചെറുകിട നെല്‍ കര്‍ഷകരെ അമ്മാനമാടുകയാണ് ചെയ്യുന്നത്. നെല്ല് സംഭരിച്ചയുടന്‍ തന്നെ കര്‍ഷകന്റെ അക്കൗണ്ടുകളിലേക്ക് പണമെത്തുമെന്നായിരുന്നു ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ നല്‍കിയ മോഹന വാഗ്ദാനമെങ്കില്‍ അതുപോയിട്ട് ഭാഗികമായ തുകപോലും കൊടുത്തുതീര്‍ക്കാനാവാത്തതിനെ പൊറുക്കാനാകാത്ത അപരാധമായേ കാണാനാകൂ.
റബറിന്റെ കാര്യത്തില്‍ രാജ്യത്തെ എട്ടര ലക്ഷത്തോളം ടണ്ണില്‍ തൊണ്ണൂറ് ശതമാനവും ഉത്പാദിപ്പിക്കുന്നത് കേരളമാണ്. 2012ല്‍ കിലോഗ്രാമിന് 245 രൂപ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ നേര്‍ പകുതിയിലേക്ക് ചുരുങ്ങിയിരിക്കുന്നത്. ഒരുഘട്ടത്തില്‍ 90 രൂപ വരെയായി വില തകര്‍ന്നടിഞ്ഞപ്പോള്‍ പോലും വ്യവസായികളുടെ പക്ഷത്താണ് സര്‍ക്കാര്‍ നിലയുറപ്പിച്ചത്. ഉത്പാദനം ഇപ്പോള്‍ മുപ്പത് ശതമാനം വരെ കുറഞ്ഞ് ആറു ലക്ഷം ടണ്ണായതിന് കാരണം കുത്തനെയുള്ള വിലയിടിവാണ്. റബര്‍ നയവും റബര്‍ ബോര്‍ഡും റബര്‍ കൃഷിയും തന്നെ ഇല്ലാതാക്കുകയാണോ കേന്ദ്രം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ഒരുവിധ മുന്നറിയിപ്പുമില്ലാതെ കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ റബര്‍ ബോര്‍ഡ് മേഖലാഓഫീസുകള്‍ പൂട്ടുന്നതായി റബര്‍ബോര്‍ഡ് പ്രഖ്യാപിച്ചത്. 44 മേഖലാ ഓഫീസുകളില്‍ 26 എണ്ണം കേരളത്തിലാണ്. പത്തു ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ ആശ്രയിക്കുന്ന റബര്‍ ബോര്‍ഡ് ഓഫീസുകളാണ് ഇവ. 1947ല്‍ ഉണ്ടാക്കിയ റബര്‍ നിയമത്തെതന്നെ ഇല്ലാതാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ വന്‍കിട റബര്‍തോട്ടമുടമകള്‍ കൈകാര്യം ചെയ്യുന്ന റബര്‍ കയറ്റുമതിഏജന്‍സിയില്‍ ബോര്‍ഡിനെ ലയിപ്പിക്കാനാണത്രെ നീക്കം. റബര്‍ കാര്യത്തില്‍ കേന്ദ്ര ബജറ്റ് വിഹിതം വര്‍ഷങ്ങളായി വെട്ടിക്കുറച്ചുവരികയാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍. അടുത്തിടെയാണ് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുള്ള ഐ.എ.എസുകാരനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തരംതാഴ്ത്തിയത്.
കിലോക്ക് ഇരുന്നൂറിലധികം രൂപ കിട്ടിയിരുന്ന റബറിന് നൂറിനടുത്തെത്തിയിട്ടും കര്‍ഷരുടെ സംരക്ഷണത്തിന് എത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി കുറക്കുകയും ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വൈരനിര്യാതന ബുദ്ധിയാണ് പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച പരാതികളെല്ലാം ബധിര കര്‍ണങ്ങളില്‍ പതിക്കുന്ന അനുഭവമാണ് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലസീതാരാമന്‍ കേരളീയരോട് കാട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സാഹചര്യങ്ങളില്‍ അനുവദിക്കാറുള്ള വില സ്ഥിരതാനിധിയില്‍ നിന്ന് നയാപൈസ പോലും അനുവദിക്കാന്‍ അവര്‍ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരാകട്ടെ ആയിരം കോടി രൂപ അനുവദിക്കണമെന്ന് നിവേദനം നല്‍കിയതല്ലാതെ റബര്‍ കര്‍ഷകരുടെ ഈ നിലനില്‍പിന്റെ പ്രശ്‌നത്തില്‍ കടുത്ത ആലസ്യമാണ് പ്രകടിപ്പിച്ചത്. പാര്‍ലമെന്ററി സമിതി റബര്‍ കര്‍ഷകരെയും വ്യവസായികളെയും കണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനും സര്‍ക്കാര്‍ പുല്ലുവില പോലും കാട്ടിയില്ല. മാത്രമല്ല, 2014ല്‍ 4.42ലക്ഷം ടണ്ണായിരുന്ന റബര്‍ ഇറക്കുമതി തൊട്ടടുത്ത വര്‍ഷം 4.52 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുകയും കയറ്റുമതി 2014ല്‍ 1002 ടണ്ണായിരുന്നത് 2017ല്‍ 9000 ടണ്ണായി കുറക്കുകയും ചെയ്തു. മുതലാളിത്തത്തിന്റെ പാതയില്‍ സഞ്ചരിക്കുകയും രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ എല്ലൊടിക്കുകയും ചെയ്യുന്ന സര്‍ക്കാരുകളുടെ രീതി അധ:പതനത്തിന്റെ തുടക്കമായേ കാണാനാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending