Connect with us

Video Stories

നെല്ല്്, റബര്‍ കര്‍ഷകരോട് സര്‍ക്കാരിന്റെ ദ്രോഹം

Published

on

സംസ്ഥാനത്തിന്റെ രണ്ടു പ്രധാന കാര്‍ഷിക വിളകളായ നെല്ലിന്റെയും റബറിന്റെയും കാര്യത്തില്‍ കര്‍ഷക ദ്രോഹ നടപടികളുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍. കഴിഞ്ഞ സീസണിലെ നെല്ലിന്റെ സംഭരണ വിലയില്‍ ഇനിയും കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. കേരളത്തിന്റെ നെല്ലറയായി വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട്, ആലപ്പുഴ ജില്ലകളിലും കോട്ടയത്തും തൃശൂരും മറ്റുമായി 387.69 കോടി രൂപയാണ് കര്‍ഷകരുടെ നെല്ലു സംഭരണവിലയുടെ കുടിശിക. കുട്ടനാട്ടെയും തൃശൂരിലെയും നെല്ല് സംഭരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തതുമൂലം അവ നശിച്ചുപോകുന്നതും മറ്റൊരു ദുരവസ്ഥ. ഇതിനിടെയാണ് റബര്‍ കര്‍ഷകരെ തീര്‍ത്തും നിരാശയിലാഴ്ത്തിക്കൊണ്ട് സംസ്ഥാനത്തെ റബര്‍ ബോര്‍ഡ് മേഖലാഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനം. തേങ്ങ, നാളികേരം സംഭരണവും നിലച്ചപ്പോള്‍ അടയ്ക്ക, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വില ദയനീയമാണ്. കര്‍ഷക പെന്‍ഷന്‍ ഈ സര്‍ക്കാര്‍വന്ന ശേഷം കുടിശികയാണ്. വിള ഇന്‍ഷൂറന്‍സ് വകയില്‍ സ്വകാര്യ കമ്പനികള്‍ ഇരുപതിനായിരത്തിലധികം കോടി തട്ടിയെടുത്തെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണിതെല്ലാം.

നെല്ലു സംഭരണത്തില്‍ റിക്കാര്‍ഡ് കുടിശികയാണ് സംസ്ഥാനത്തിപ്പോഴുള്ളത്. കഴിഞ്ഞ രണ്ടാംവിളയുടെ മാര്‍ച്ച്-ഏപ്രിലില്‍ സംഭരിച്ച നെല്ലിന്റെ വിലയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് കൊടുത്തുതീര്‍ക്കാതെ കര്‍ഷകരെ നെട്ടോട്ടമോടിക്കുന്നത്. ഇപ്പോള്‍ ഒന്നാംവിള വിതയ്ക്കും മഴയ്ക്കും സമയമായിരിക്കെ ചെലവിനുള്ള തുകയില്ലാതെ നട്ടംതിരിയുകയാണ് നെല്‍ കര്‍ഷകര്‍. തുക എന്നു നല്‍കുമെന്നുപോലും സര്‍ക്കാര്‍ പറയുന്നില്ല. ഏറ്റവും കൂടുതല്‍ കുടിശിക ആലപ്പുഴ ജില്ലയിലാണ്- 184 കോടി രൂപ. കോട്ടയം -72 കോടി, തൃശൂര്‍- 70.45 കോടി, പാലക്കാട് 18.5 കോടി, പത്തനംതിട്ട 17.9 കോടി, മലപ്പുറം 12 കോടി രൂപ എന്നിങ്ങനെയാണ് നെല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി വകയില്‍ കൊടുത്തുതീര്‍ക്കാനുള്ളത്.
ഇത്തവണത്തെ കടുത്ത വരള്‍ച്ച കാരണം വന്‍തോതില്‍ ഉല്‍പാദനക്കുറവാണ് സംഭവിച്ചിരിക്കുന്നത്. പാലക്കാട്ട് അഞ്ചിലൊന്നു സ്ഥലത്തുപോലും ഇത്തവണ രണ്ടാം വിള ഇറക്കിയിട്ടില്ല. അതിന്റെ തെളിവാണ് പാലക്കാട്ട് ഒന്നാം വിളക്ക് സംഭരിച്ച 1.30 ലക്ഷം ടണ്‍ രണ്ടാം വിളയില്‍ 21 962 ആയി കുറഞ്ഞത്. ഒന്നാംവിളക്ക് നില മുഴുതലും മറ്റും നടത്തേണ്ട സമയത്ത് കടം തേടിയലയുകയാണ് ചെറുകിട കര്‍ഷകര്‍. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ ഇടതുപക്ഷമാണ് ഇത്രയും വലിയ കുടിശിക വരുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമായ 14.70 രൂപ പോലും കൊടുക്കാന്‍ കൂട്ടാക്കുന്നില്ല. 22.50 രൂപയില്‍ ബാക്കിയുള്ള 7.80 രൂപയായ സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിലാണ് കോടികളുടെ കുടിശിക. കഴിഞ്ഞ വര്‍ഷം നവംബറില്‍ കേന്ദ്രം പ്രഖ്യാപിച്ച നോട്ടു നിരോധനം മൂലം കര്‍ഷകര്‍ പലരും കടംവാങ്ങിയാണ് കൃഷിയിറക്കിയത്. ഇത് കൊടുത്തുതീര്‍ക്കാന്‍ പോലും പിന്നീടുണ്ടായ വരള്‍ച്ച മൂലം കഴിഞ്ഞിട്ടില്ല. ജലക്ഷാമം മൂലം നെല്ലിന്റെ പുഷ്ടി കുറഞ്ഞെന്നും വേണ്ടത്ര ഉണങ്ങിയില്ലെന്നുമൊക്കെ കാട്ടി കഷ്ടപ്പെട്ടുണ്ടാക്കിയ നെല്ലുമായി ഇപ്പോള്‍ മില്ലുകള്‍ കര്‍ഷകരെ തിരിച്ചയക്കുകയുമാണ്. തൃശൂര്‍ കോള്‍, കുട്ടനാട് പ്രദേശങ്ങളില്‍ മില്ലുകള്‍ വെള്ളക്കെട്ടും മറ്റും പറഞ്ഞ് ശേഖരിക്കാത്തതുമൂലം പതിനായിരക്കണക്കിന് ടണ്‍ നെല്ലാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യമില്ലുടമകള്‍ക്ക് തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നെല്ലും അരിയും യഥേഷ്ടം വരുന്നതോടെ കേരളത്തിലെ കര്‍ഷകനെ കാണാന്‍ പോലും കൂട്ടാക്കുന്നില്ല. സിവില്‍സപ്ലൈസ് അധികൃതരുടെ ഒത്താശയോടെ മില്ലുടമകള്‍ ചെറുകിട നെല്‍ കര്‍ഷകരെ അമ്മാനമാടുകയാണ് ചെയ്യുന്നത്. നെല്ല് സംഭരിച്ചയുടന്‍ തന്നെ കര്‍ഷകന്റെ അക്കൗണ്ടുകളിലേക്ക് പണമെത്തുമെന്നായിരുന്നു ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ നല്‍കിയ മോഹന വാഗ്ദാനമെങ്കില്‍ അതുപോയിട്ട് ഭാഗികമായ തുകപോലും കൊടുത്തുതീര്‍ക്കാനാവാത്തതിനെ പൊറുക്കാനാകാത്ത അപരാധമായേ കാണാനാകൂ.
റബറിന്റെ കാര്യത്തില്‍ രാജ്യത്തെ എട്ടര ലക്ഷത്തോളം ടണ്ണില്‍ തൊണ്ണൂറ് ശതമാനവും ഉത്പാദിപ്പിക്കുന്നത് കേരളമാണ്. 2012ല്‍ കിലോഗ്രാമിന് 245 രൂപ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ നേര്‍ പകുതിയിലേക്ക് ചുരുങ്ങിയിരിക്കുന്നത്. ഒരുഘട്ടത്തില്‍ 90 രൂപ വരെയായി വില തകര്‍ന്നടിഞ്ഞപ്പോള്‍ പോലും വ്യവസായികളുടെ പക്ഷത്താണ് സര്‍ക്കാര്‍ നിലയുറപ്പിച്ചത്. ഉത്പാദനം ഇപ്പോള്‍ മുപ്പത് ശതമാനം വരെ കുറഞ്ഞ് ആറു ലക്ഷം ടണ്ണായതിന് കാരണം കുത്തനെയുള്ള വിലയിടിവാണ്. റബര്‍ നയവും റബര്‍ ബോര്‍ഡും റബര്‍ കൃഷിയും തന്നെ ഇല്ലാതാക്കുകയാണോ കേന്ദ്രം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ഒരുവിധ മുന്നറിയിപ്പുമില്ലാതെ കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ റബര്‍ ബോര്‍ഡ് മേഖലാഓഫീസുകള്‍ പൂട്ടുന്നതായി റബര്‍ബോര്‍ഡ് പ്രഖ്യാപിച്ചത്. 44 മേഖലാ ഓഫീസുകളില്‍ 26 എണ്ണം കേരളത്തിലാണ്. പത്തു ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ ആശ്രയിക്കുന്ന റബര്‍ ബോര്‍ഡ് ഓഫീസുകളാണ് ഇവ. 1947ല്‍ ഉണ്ടാക്കിയ റബര്‍ നിയമത്തെതന്നെ ഇല്ലാതാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ വന്‍കിട റബര്‍തോട്ടമുടമകള്‍ കൈകാര്യം ചെയ്യുന്ന റബര്‍ കയറ്റുമതിഏജന്‍സിയില്‍ ബോര്‍ഡിനെ ലയിപ്പിക്കാനാണത്രെ നീക്കം. റബര്‍ കാര്യത്തില്‍ കേന്ദ്ര ബജറ്റ് വിഹിതം വര്‍ഷങ്ങളായി വെട്ടിക്കുറച്ചുവരികയാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍. അടുത്തിടെയാണ് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുള്ള ഐ.എ.എസുകാരനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തരംതാഴ്ത്തിയത്.
കിലോക്ക് ഇരുന്നൂറിലധികം രൂപ കിട്ടിയിരുന്ന റബറിന് നൂറിനടുത്തെത്തിയിട്ടും കര്‍ഷരുടെ സംരക്ഷണത്തിന് എത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി കുറക്കുകയും ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വൈരനിര്യാതന ബുദ്ധിയാണ് പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച പരാതികളെല്ലാം ബധിര കര്‍ണങ്ങളില്‍ പതിക്കുന്ന അനുഭവമാണ് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലസീതാരാമന്‍ കേരളീയരോട് കാട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സാഹചര്യങ്ങളില്‍ അനുവദിക്കാറുള്ള വില സ്ഥിരതാനിധിയില്‍ നിന്ന് നയാപൈസ പോലും അനുവദിക്കാന്‍ അവര്‍ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരാകട്ടെ ആയിരം കോടി രൂപ അനുവദിക്കണമെന്ന് നിവേദനം നല്‍കിയതല്ലാതെ റബര്‍ കര്‍ഷകരുടെ ഈ നിലനില്‍പിന്റെ പ്രശ്‌നത്തില്‍ കടുത്ത ആലസ്യമാണ് പ്രകടിപ്പിച്ചത്. പാര്‍ലമെന്ററി സമിതി റബര്‍ കര്‍ഷകരെയും വ്യവസായികളെയും കണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനും സര്‍ക്കാര്‍ പുല്ലുവില പോലും കാട്ടിയില്ല. മാത്രമല്ല, 2014ല്‍ 4.42ലക്ഷം ടണ്ണായിരുന്ന റബര്‍ ഇറക്കുമതി തൊട്ടടുത്ത വര്‍ഷം 4.52 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുകയും കയറ്റുമതി 2014ല്‍ 1002 ടണ്ണായിരുന്നത് 2017ല്‍ 9000 ടണ്ണായി കുറക്കുകയും ചെയ്തു. മുതലാളിത്തത്തിന്റെ പാതയില്‍ സഞ്ചരിക്കുകയും രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ എല്ലൊടിക്കുകയും ചെയ്യുന്ന സര്‍ക്കാരുകളുടെ രീതി അധ:പതനത്തിന്റെ തുടക്കമായേ കാണാനാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിരുദ സർട്ടിഫിക്കറ്റ് പ്രധാനമ​ന്ത്രിയുടെ സ്വകാര്യത; ജിജ്ഞാസയുടെ പേരിൽ അത് കാണണമെന്ന് ആവശ്യപ്പെടരുത് -ഡൽഹി യൂനിവേഴ്സിറ്റി കോടതിയിൽ

2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ സ്വകര്യ വിവരം ആണെന്നും ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത് കാണണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും വാദിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി മോദി ഉള്‍പ്പടെ 1978ല്‍ ബി.എ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്ന 2016 ഡിസംബര്‍ 21ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സി.ഐ.സി) ഉത്തരവിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല രംഗത്തെത്തിയിരിക്കുന്നത്. 2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

സി.ഐ.സിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ ഡല്‍ഹി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം ഉന്നയിച്ചു. വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) ഒരു വസ്തുതയുടെ വെളിപ്പെടുത്തല്‍ ആവശ്യമാണ്. എന്നാല്‍ ആര്‍ക്കും ജിജ്ഞാസയുടെ പേരില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു. വിദ്യാര്‍ത്ഥികളുടെ ബിരുദങ്ങളും മാര്‍ക്ക് ഷീറ്റുകളും അവരുടെ സ്വകാര്യ വിവരങ്ങളാണ്. ഡി.യു.ആ വിവരങ്ങള്‍ വിശ്വാസ്യതയോടെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത്തരം വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്ന് ഡി.യു.വിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

‘എനിക്ക് ജിജ്ഞാസയുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മൂന്നാമതൊരാള്‍ക്ക് ഒരു വ്യക്തിയുടെ വിശദാംശങ്ങള്‍ വേണമെന്ന് പറയാന്‍ കഴിയില്ല. പൊതുതാത്പര്യമുള്ളതല്ലെങ്കില്‍ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് തടയാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ യോഗ്യത സ്വകാര്യ വിവരമായി കണക്കാക്കപ്പെടുന്നു. ആര്‍.ടി.ഐ ദുരുപയോഗം ചെയ്യപ്പെടുന്നു,’ മേത്ത കോടതിയില്‍ വാദിച്ചു. പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ച സി.ഐ.സി ഉത്തരവ് റദ്ദാക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2023 ലെ വിധിയെയും മേത്ത പരാമര്‍ശിച്ചു.

അതേസമയം, ഡി.യുവില്‍ നിന്ന് വിവരങ്ങള്‍ തേടിയ ആര്‍.ടി.ഐ അപേക്ഷകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ വിദ്യാഭ്യാസ യോഗ്യത പൊതു വിവരമായി കണക്കാക്കുകയും നോട്ടീസ്‌ബോര്‍ഡുകളിലും പത്രങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. ‘ആളുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പോലും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവാഹ തീരുമാനങ്ങള്‍ പോലും അവര്‍ ബിരുദധാരിയാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. അതിനാല്‍ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അത് പുനഃപ്രസിദ്ധീകരിക്കുത് ഒരിക്കലും സ്വകാര്യ വിവരങ്ങളുടെ ചോര്‍ത്തല്‍ ആവില്ല,’ ഹെഗ്ഡെ പറഞ്ഞു.

Continue Reading

Video Stories

‘തെലങ്കാനയിൽ പിടിച്ച ശതകോടിശ്വരൻ ഞങ്ങളുടെ അമ്മാവനല്ല’; ക്രിമിനലുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നു: പ്രതിപക്ഷനേതാവ്

സാധാരണക്കാരന് സംരക്ഷണം നല്‍കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. 

Published

on

നെന്മാറ ഇരട്ടകൊലക്കേസില്‍  പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. പോലീസിനെതിരെ പ്രചരണം നടത്തുന്നത് ശരിയല്ല  എന്ന് പിണറായി വിജയന്‍. കേസില്‍ പോലീസ് നടപടിയെടുത്തെന്നും പോലീസിന് മുഴുവന്‍ വിഴ്ചയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ച വേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ഗുണ്ടകളുടെ നാടായി മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ‘സംസ്ഥാനത്ത് ക്രിമിനലുകള്‍ വ്യാപകമായി അഴിഞ്ഞാടുകയാണ്. ക്രിമിനലുകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ക്രിമിനലുകളെ വിലങ്ങു വയ്‌ക്കേണ്ട ചങ്ങലക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു’വെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. ലോക്കൽ സമ്മേളനം നടത്തുന്ന മാതൃകയിൽ ഗുണ്ടകൾ ബർത്ത് ഡേ ഡിജെ പാർട്ടികൾ നടത്തുന്നതായി അദ്ദേഹം പരിഹസിച്ചു.

എന്നാല്‍, 4,900 പേരില്‍ നിന്നും 100 പേരെ മാത്രമാണ് ആകെ വെറുതെ വിട്ടത്. അതൊന്നും പ്രതിപക്ഷം കാണുന്നില്ലെന്നും തെറ്റ് നോക്കി നടക്കുകയാണ് കുറ്റപ്പെടുത്താന്‍ എന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ശതകോടീശ്വരനെ പിടിച്ചതില്‍ പ്രതിപക്ഷത്തിന് പ്രയാസം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് മറുപടിയായി ‘തെലങ്കാനയില്‍ പിടിച്ച ശതകോടിശ്വരന്‍ ഞങ്ങളുടെ അമ്മാവനല്ല’ എന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് പ്രതിയായ ഷൈന്‍ ടോം ചാക്കോയെ ഇന്നലെ കോടതി കുറ്റവിമുക്തന്‍ ആക്കിയതിലും സംസ്ഥാന പോലീസിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു.

സാധാരണക്കാരന് സംരക്ഷണം നല്‍കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി.  ‘നെന്മാറയില്‍ രണ്ട് ജീവന്‍ കൊലക്കത്തിക്ക് ഇരയായത് പോലീസിന്‍റെ വീഴ്ചകൊണ്ടാണ്. കേരളത്തില്‍ പോലീസ് ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കേരളം ലഹരിയുടെ ഹബ്ബ് ആയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ക്രമസമാധാനം ലജ്ജാകരമായ അവസ്ഥയിലാണെന്നും’ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. പൊലീസിന്‍റെ അതിക്രമങ്ങളും വീഴ്ചകളും അടിയന്തരപ്രമേയമായി അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ പ്രസംഗം സ്പീക്കർ അനാവശ്യമായി ഇടപെട്ട് തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.  പിന്നീട് അവതരണനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Continue Reading

kerala

ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി; തുമ്പോളി ബ്രാഞ്ച് സെക്രട്ടറി സിപിഐയില്‍ ചേര്‍ന്നു

ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

Published

on

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. തുമ്പോളി ലോക്കല്‍ കമ്മിറ്റിയിലെ 9 ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഉള്‍പ്പോരിനെ തുടര്‍ന്നാണ് മാസങ്ങളോളം കമ്മിറ്റികള്‍ കലഹത്തിനൊരുങ്ങിയത്. ഇതേത്തുടര്‍ന്ന് എണ്‍പതിലേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങിയിരിക്കുകയാണ്. ഒരു ബ്രാഞ്ച് സെക്രട്ടറി രാജിവച്ച് ഇന്നലെ സിപിഐയില്‍ ചേര്‍ന്നു. ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

പാര്‍ട്ടിയുടെ ഐക്യസന്ദേശവുമായാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെങ്കിലും ബ്രാഞ്ച് ഏരിയാ ഘടകങ്ങളില്‍ അതൃപ്തി പുകയുകയാണ് . തുമ്പോളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി P.P. ഡേവിഡ് ആണ് മനം മടുത്ത് സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രവര്‍ത്തകരെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. സ്ത്രീകളെയും യുവാക്കളെയും പാര്‍ട്ടി നേതൃനിരയില്‍ സജീവമാക്കുക എന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം ആലപ്പുഴയില്‍ നടപ്പാകാതെ പോയതിലും പാര്‍ട്ടിയില്‍ പരക്കെ അസംതൃപ്തിയുണ്ട്.

കഴിഞ്ഞ ഒക്ടോബറിനു ശേഷം ഉള്‍പ്പോരുള്ള ബ്രാഞ്ചുകളിലൊന്നിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതാണ് ആലപ്പുഴയിലെ അവസ്ഥ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിപാടിക്ക് വന്നില്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലോക്കല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ജോലി കളയുമെന്നാണ് ഇയാളുടെ ഭീഷണി. നേരത്തേ ഹരിപ്പാടും കായം കുളത്തും സിപിഎം കൂട്ടരാജി നേരിട്ടിരുന്നു. കുമാരപുരത്ത് 36 സിപിഎം അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു .

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് തുേേമ്പാളി ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം നടന്നത്. PP ചിത്തരഞ്ജന്‍ എംഎല്‍ എ ഇടപെട്ട് പല തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ല. എതിര്‍പ്പുള്ള അംഗത്തിനെതിരേ ജില്ലാ – സംസ്ഥാന സെക്രട്ടറിമാര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിലും പ്രതിഷേധം പുകയുകയാണ്.

Continue Reading

Trending