kerala
ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയും: കെ. സുധാകരന്
മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്

ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിന് ശേഷവും ജോയിയെ ജീവനോടെ കണ്ടെത്താന്‍ കഴിയാതെ പോയത് അത്രയധികം മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കൊണ്ടാണ്. ഇത് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയമാണ്. ജീവന് പണയപ്പെടുത്തി ജോയിയെ കണ്ടെത്താനായി ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സുത്യര്‍ഹമായ സേവനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും സുധാകരന് പറഞ്ഞു.
സമയബന്ധിതമായി മാലിന്യനിര്‍മാര്‍ജ്ജനം നടത്താനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ നടത്താതിരുന്നതാണ് ഒരു ശുചീകരണ തൊഴിലാളിയുടെ ദാരുണ അന്ത്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.ജോയിയുടെ കുടുംബത്തിനുണ്ടായ ഈ ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഭരണാധികാരികള്‍ തന്നെയാണ്.കൃത്യമായ സമയത്ത് മാലിന്യ നിര്‍മാര്‍ജ്ജനം നടത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരും നഗരസഭയും റെയില്‍വേയും പരസ്പരം ചെളി വാരിയെറിഞ്ഞ നടപടി ഹീനവും അപമാനവുമാണ്. ജോയിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
നഗരത്തിലെ മാലിന്യ സംസ്കരണം തദ്ദേശ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഉചിതമായ സമയത്ത് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഒരു സാധുമനുഷ്യന് ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഉണ്ടാകുമായിരുന്നോയെന്ന് പരസ്പരം കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ചിന്തിക്കണം. ഇവിടെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഓപ്പറേഷന് അനന്തയുടെ പ്രസക്തി. ഫ്ലാറ്റ്ഫോമുകള്‍ക്ക് അടിയിലുള്ള തുരങ്കത്തിലെ മാലിന്യം നീക്കി വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്തവും റെയില്‍വെയ്ക്കുമുണ്ട്. സംസ്ഥാനത്ത് ഉറവിടത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമായി നടക്കുന്നില്ല എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് റോഡുകളിലും തോടുകളിലും കാനകളിലും കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരമെന്നും അദ്ദേഹം കുറ്റപ്പെടത്തി.
kerala
അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു
കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്.

അമ്പലപ്പുഴ: അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു. പറവൂര്‍ വില്ലേജ് പരിധിയില്‍ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ അറപ്പ പൊഴി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയൊടെയാണ് അടിഞ്ഞത്.
കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ കാറ്റാടി മരത്തില്‍ വലിച്ചു കെട്ടി നിര്‍ത്തിയിരിക്കുകയാണന്ന് പുന്നപ്ര പോലീസ് പറഞ്ഞു.
kerala
സംസ്ഥാനത്ത് പുനഃക്രമീകരിച്ച സ്കൂള്‍ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും
പരാതി ലഭിച്ചാല്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസവകുപ്പ്

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂള്‍ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും. ഇതോടെ 8 മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതല്‍ 10 വരെ ക്ലാസുകളില്‍ 9.45 മുതല്‍ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകള്‍ നിലനിര്‍ത്തിയാണ് പുതിയ സമയമാറ്റം നിലവില്‍ വരുന്നത്.
അതേസമയം സമസ്ത എതിര്‍പ്പ് അറിയിച്ചെങ്കിലും പരാതി ലഭിച്ചാല്‍ ചര്‍ച്ചയാകാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
സമയമാറ്റം നടപ്പാക്കുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.
kerala
കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞുവെയ്ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്ക്കേണ്ടതുമാണ്.
ദുരന്ത സാധ്യതാ മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ /wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ /windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്.
വൈദ്യതി ലൈനുകള്‍ പൊട്ടി വീണ് അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നതിന് മുന്‍പ് വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവര്‍, ക്ലാസുകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ അറിയിക്കുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള് റൂമുകള്‍ ഉണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലേര്‍ട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ല്‍ വിശദീകരിക്കുന്നുണ്ട്. അത് /wp-content/uploads/2024/08/Orange-Book-of-Disaster-Management-2024-1.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
kerala3 days ago
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റ ദിവസം പവന് കൂടിയത് 1,560 രൂപ
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്