kerala
മണിപ്പൂർ പ്രതിസന്ധിക്ക് ഉത്തരവാദിയായ അമിത് ഷാ രാജിവെക്കണം: ജയറാം രമേശ്
ഇരട്ട എൻജിൻ സർക്കാർ പരാജയപ്പെട്ടെന്നും മണിപ്പൂരിലെ അശാന്തിക്ക് കാരണം അമിത് ഷാ ആണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
മണിപ്പൂരിലെ രൂക്ഷമായ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഇരട്ട എൻജിൻ സർക്കാർ പരാജയപ്പെട്ടെന്നും മണിപ്പൂരിലെ അശാന്തിക്ക് കാരണം അമിത് ഷാ ആണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെട്ടു. മണിപ്പൂരിലെ അശാന്തിക്ക് ആഭ്യന്തരമന്ത്രി ഉത്തരവാദിയാണ്. അമിത് ഷാ രാജിവെക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം മണിപ്പൂരിലെ നിലവിലെ അവസ്ഥക്ക് കാരണം അമിത് ഷാ ആണ്, ‘ അദ്ദേഹം പറഞ്ഞു. ദൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപബാധിത സംസ്ഥാനം സന്ദർശിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മണിപ്പൂരിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണണമെന്നും ദേശീയ തലത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
‘2023 മെയ് മൂന്ന് മുതൽ മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു, പ്രസംഗങ്ങൾ നടത്തി. പക്ഷേ മണിപ്പൂർ സന്ദർശിക്കാൻ സമയം കണ്ടെത്തിയില്ല. പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനും രാഷ്ട്രീയ പാർട്ടികൾ, രാഷ്ട്രീയക്കാർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ എന്നിവരെ കാണാനും സമയം കണ്ടെത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം,’ ജയറാം രമേശ് പറഞ്ഞു.
2022ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 60ൽ 32 സീറ്റും ലഭിച്ചെങ്കിലും 15 മാസത്തിനുള്ളിൽ മണിപ്പൂർ കത്തിയെരിയാൻ തുടങ്ങി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാനവും കേന്ദ്രസർക്കാരും അക്രമം വർധിപ്പിക്കുകയാണ് ചെയ്തതെന്ന് ജയറാം രമേശ് പറഞ്ഞു.
‘മണിപ്പൂരിൻ്റെ വേദന രാജ്യത്തിൻ്റെ വേദനയാണ്. 300ലധികം ആളുകൾ മരിക്കുകയും 60,000ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു. ഇരട്ട എൻജിൻ സർക്കാരിൻ്റെ സമ്പൂർണ പരാജയമാണിതിൽ നമുക്ക് കാണാൻ സാധിക്കുക,’ അദ്ദേഹം പറഞ്ഞു.
300ഓളം പേർ കൊല്ലപ്പെടുകയും 60,000ത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്ത മെയ്തി-കുക്കി സംഘർഷത്തിൽ മണിപ്പൂർ കഴിഞ്ഞ വർഷം മെയ് മുതൽ ജ്വലിച്ചുനിൽക്കുകയാണ്. സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടായിട്ടും ഇടയ്ക്കിടെ അക്രമ സംഭവങ്ങൾ തുടരുകയാണ്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ സംഘർഷം ആരംഭിച്ചതു മുതൽ മെയ്തി ആധിപത്യമുള്ള ഇംഫാൽ താഴ്വര കുക്കി ആധിപത്യമുള്ള പ്രദേശങ്ങളിൽ നിന്ന് വിഭജിക്കപ്പെട്ടിരുന്നു.
നേരത്തെ അജ്ഞാത മൃതദേഹം കണ്ടെത്തിയ മലയോര ജില്ലയായ ജിരിബാമിൽ കോൺഗ്രസിൻ്റെയും ബി.ജെ.പിയുടെയും ഓഫീസുകൾ ആൾക്കൂട്ടം അടിച്ചുതകർത്തതിനെ തുടർന്ന് സംസ്ഥാനത്ത് അക്രമം തുടരുകയാണ്.
അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന ഇംഫാൽ താഴ്വരയിലെ വിവിധ ജില്ലകളിൽ പ്രകോപിതരായ ജനക്കൂട്ടം മൂന്ന് ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികൾക്ക് തീയിട്ടതിന് ശേഷമാണ് സംഭവങ്ങൾ ഉണ്ടായത്.
kerala
അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട: അടൂരില്‍ ലൈവ് ലൊക്കേഷന്‍, കോള്‍ റെക്കോര്‍ഡ് എന്നിവ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കേസില്‍ നേരത്തെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിനെയും, സഹായിയായി പ്രവര്‍ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്‍ ബെന്‍ അനൂജ് പട്ടേല്‍ (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്‍ കുമാര്‍ എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
കോള്‍ ടാപ്പിങ്ങും ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച പ്രവീണ്‍ കുമാര്‍ നല്കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്‍.
രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കൈവശം വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.
kerala
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടി; തമിഴ്നാട് ആദ്യ മുന്നറിയിപ്പ്
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടുക്കി: ശക്തമായ മഴയും വര്‍ധിച്ച നീരൊഴുക്കും മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടൊപ്പം ഡാമിലേക്കുള്ള ജലപ്രവാഹവും ഗണ്യമായി ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ജലനിരപ്പ് 140 അടിയിലേക്ക് എത്തിയത്.
142 അടിയാണ് മുല്ലപ്പെരിയാറിന്റെ റൂള്‍ കര്‍വ് പരിധിയും ഡാമിന്റെ പരമാവധി സംഭരണ ശേഷിയും. നവംബര്‍ 30-നാണ് ഈ മാസത്തെ റൂള്‍ കര്‍വ് കാലാവധി അവസാനിക്കുക. പതിവുപോലെ മാസാന്ത്യത്തോടെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ സംഭരണ നിയന്ത്രണമെന്നാണ് സൂചന.
തമിഴ്നാട് ഡാമില്‍ നിന്ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചിരിക്കുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയരാനാണ് സാധ്യത. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Health
കൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!
ഇന്ത്യയില്‍ മരണത്തിനും വൈകല്യത്തിനും പ്രധാന കാരണമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടരുന്നതായി 2023ല്‍ പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. Cardiovascular disease (CVD) ഇന്ത്യക്കാരില്‍ മറ്റു രാജ്യങ്ങളേക്കാള്‍ നേരത്തെ പ്രത്യക്ഷപ്പെടുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ നില ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത ഗണ്യമായി വര്‍ദ്ധിക്കുന്നതായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന് മുന്നറിയിപ്പ് നല്കുന്നു. കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 81 ശതമാനത്തിലധികം പേരെ ബാധിച്ചിട്ടുണ്ടെന്നത് വലിയ ആശങ്കയാണ്. ഡിസ്ലിപിഡീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ മിക്കവാറും ലക്ഷണങ്ങളില്ലാതെ മാറുന്നതിനാല്‍ രോഗനില ഗുരുതരമാവുന്നത് വരെ പലര്‍ക്കും അത് തിരിച്ചറിയാനാകാതെ പോകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിലാണ് വിദഗ്ധര്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. പൂരിത കൊഴുപ്പുകളുള്ള ഭക്ഷണം കുറയ്ക്കുകയും, നാരുകള്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കൊളസ്ട്രോള്‍ നിയന്ത്രണം സാധ്യമാകുമെന്ന് അവര്‍ പറയുന്നു. 2025 ഓഗസ്റ്റില്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന് പ്രസിദ്ധീകരിച്ച പഠനത്തില്‍, വാഴപ്പഴം, ബീറ്റ്, അവോക്കാഡോ പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പര്ടെന്ഷന് സാധ്യത 24 ശതമാനം വരെ കുറയ്ക്കുമെന്ന് കണ്ടെത്തി. 2024 ഡിസംബറില്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പുറത്തിറക്കിയ പഠനത്തില്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത 19 ശതമാനം കുറയ്ക്കുകയും, കൊറോണറി ആര്‍ട്ടറി രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളെ ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ലയിക്കുന്ന നാരുകള്‍ സമൃദ്ധമായ ഓട്സ്, ബാര്‍ലി തുടങ്ങി തവിടുകൂടിയ ധാന്യങ്ങള്‍ എല്‍ഡിഎല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ‘ചീത്ത’ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകളും പ്രോട്ടീനും അടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളുടെ ഉപയോഗം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ഭാരനിയന്ത്രണത്തിനും സഹായകമാണ്. ആപ്പിള്‍, മുന്തിരി, സിട്രസ് പഴങ്ങള്‍, വഴുതനങ്ങ, വെണ്ടക്ക എന്നീ പഴങ്ങളും പച്ചക്കറികളും പെക്റ്റിന്‍ അടങ്ങിയതിനാല്‍ ഹൃദയാരോഗ്യത്തെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു. ബദാം, വാല്‍നട്ട്, നിലക്കടല തുടങ്ങിയ നട്ട്സില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതിനാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്. ഒലിവ്, സൂര്യകാന്തി, കനോല പോലുള്ള സസ്യ എണ്ണകള്‍ പൂരിത കൊഴുപ്പുകള്‍ കുറവായതിനാല്‍ സുരക്ഷിതമാണ്. സാല്‍മണ്‍, അയല, സാര്ഡിന് പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളില്‍ അടങ്ങിയ ഒമേഗ3 ഫാറ്റി ആസിഡുകള്‍ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, ചുവന്ന മാംസവും സംസ്കരിച്ച മാംസങ്ങളും, കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങളും, കേക്ക്, കുക്കീസ് പോലുള്ള ബേക്കറി ഉല്‍പ്പന്നങ്ങളും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇവയില്‍ അടങ്ങിയിട്ടുള്ള പൂരിതയും ട്രാന്‍സ് കൊഴുപ്പുകളും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉയരാന്‍ പ്രധാന കാരണമാകുന്നു. കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ ശരിയായ ഭക്ഷണക്രമം നിര്‍ണായകമാണെന്നും, ഇത് ദീര്‍ഘകാല ഹൃദയാരോഗ്യം ഉറപ്പാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News24 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

