Connect with us

Video Stories

കോച്ച് ഫാക്ടറി: കേന്ദ്രം ആശങ്ക നീക്കണം

Published

on

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2008ലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും അഞ്ചു കൊല്ലം മുമ്പ് 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനം നടത്തുകയും ചെയ്ത പാലക്കാട്ടെ നിര്‍ദിഷ്ട റെയില്‍വെകോച്ച് ഫാക്ടറിയെ ജനനത്തിന് മുമ്പേ ഞെക്കിക്കൊല്ലാനുള്ള കഠിന ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രത്തിലെ മോദി ഭരണകൂടം. കേന്ദ്ര സര്‍ക്കാരിനെതിരെ പല തവണ ഇതിനായി പ്രക്ഷോഭം നടത്തിയ ബി.ജെ.പിയും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എം പ്രതിനിധിയും ഈ സാഹചര്യത്തില്‍ പരസ്പരം വിഴുപ്പലക്കി തടിതപ്പുന്ന കൗതുകകരമായ കാഴ്ചയാണ് അടുത്ത ദിവസങ്ങളിലായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലമാണ് ഊര്‍ധ്വന്‍ വലിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. പൊതുമേഖലയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ തയ്യാറല്ലെന്ന നയമാണ് കമ്പനിക്ക് തടസ്സമായി നിലനില്‍ക്കുന്നത്. ഇത് തരണം ചെയ്യാന്‍ പലവിധ മാര്‍ഗങ്ങള്‍ റെയില്‍വെയും മറ്റും ആലോചിച്ചുവരുന്നതിനിടെ കോച്ച് ഫാക്ടറി ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ സോനാപേട്ടിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ സംസ്ഥാനസര്‍ക്കാര്‍ ഫാക്ടറിക്കായി പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയില്‍ 324 ഏക്കര്‍ റവന്യൂഭൂമി ഏറ്റെടുക്കുകയുണ്ടായി. ഏറ്റെടുത്ത സ്ഥലത്ത് അതിര്‍ത്തി നിര്‍ണയിച്ച് മതില്‍കെട്ടുകയും നിര്‍മാണത്തിനായി കാത്തിരിക്കുകയുമായിരുന്നു കേരളം. 900 ഏക്കര്‍ എന്ന നിബന്ധനയുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്തിയതനുസരിച്ച് 460 ഏക്കറില്‍ പദ്ധതി നടപ്പാക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായതാണ് നാലു വര്‍ഷത്തിനു ശേഷം മരവിച്ചുകിടന്ന പദ്ധതി പുനരുജ്ജീവനത്തിന് സാധ്യമായത്. കേന്ദ്ര പൊതു മേഖലാസ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) കരാറേറ്റെടുക്കാന്‍ ഒരു ഘട്ടത്തില്‍ തയ്യാറായതുമാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകാവുന്ന പദ്ധതി കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും വ്യവസായ രംഗത്ത് ഉണര്‍വിനും കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാം. പൊതുമേഖലയില്‍ ശതകോടികള്‍ മുടക്കുന്നത് പ്രായോഗികമല്ലെങ്കില്‍ സ്വകാര്യ-പൊതുമേഖലയുടെ സംയുക്ത സംരംഭമായി സ്ഥാപനം യാഥാര്‍ഥ്യമാക്കണമെന്നാണ് യു.പി.എ സര്‍ക്കാര്‍ അവസാന കാലത്ത് മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിനുള്ള സാധ്യത ആരായുകയും നിര്‍മാണം തുടങ്ങുകയും ചെയ്യേണ്ട കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കേരളത്തോട് പതിവു വൈരാഗ്യം കാണിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
സ്വകാര്യപങ്കാളിത്തത്തിന് തയ്യാറായി ചിലര്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ടെന്നാണ് സ്ഥലം എം.പി എം.ബി രാജേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കേന്ദ്രം എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുന്നോട്ടുവരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി നടത്തിയ കുറ്റാരോപണവും കേരളത്തിന് നല്‍കിയ വാഗ്ദാനവുമായിരുന്നു കോച്ച് ഫാക്ടറി എന്ന് ആ പാര്‍ട്ടിക്കാര്‍ പോലും സൗകര്യപൂര്‍വം മറക്കുകയാണിപ്പോള്‍. കഴിഞ്ഞ ഏതാനും ബജറ്റുകളിലായി പേരിനു മാത്രം തുക മാറ്റിവെച്ച് കേരളീയരെ അപമാനിക്കുകയായിരുന്നു കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. റെയില്‍വെയെ തന്നെ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള തകൃതിയായ നീക്കവും നടക്കുന്നു.
അടുത്തിടെയാണ് ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷാ തിരുവനന്തപുരത്ത് വന്ന് കേരളം ഏതുവിധേനയും പിടിച്ചെടുക്കണമെന്ന ്പാര്‍ട്ടി നേതാക്കളോട് കര്‍ശനമായി നിര്‍ദേശിച്ചത്. എന്നാല്‍ വൈരുധ്യമെന്നുപറയട്ടെ, കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളൊന്നൊന്നാകെ സ്വകാര്യ മേഖലക്ക് വില്‍ക്കാനുള്ള നീക്കമാണ് അതേ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് -പൊള്ളാച്ചി ലൈനിലടക്കം കേരളത്തില്‍ പത്തോളം സര്‍വീസുകള്‍ അടുത്തിടെയാണ് നിര്‍ത്തലാക്കിയത്. പാലക്കാട്ടെ തന്നെ പ്രതിരോധ സ്ഥാപനമായ ബെമ്ല്‍, കഞ്ചിക്കോട്ടെ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് എന്നിവ ഏതുസമയവും വില്‍ക്കാമെന്ന അവസ്ഥയാണ്.
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് താഴിട്ടിട്ട് വര്‍ഷങ്ങളായി. എറണാകുളത്തെ എച്ച്.ഐ.എല്ലും ബിനാനി സിങ്കും റെയര്‍ എര്‍ത്തും എഫ്.എ.സി.ടിയുമെല്ലാം മോദി ഭരണത്തിന്‍ കീഴില്‍ നിലനില്‍പിന് കേഴുകയാണ്. സ്വകാര്യ കുത്തക വ്യവസായികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വായ്പകളും വാരിക്കോരി നല്‍കുകയും അവയെല്ലാം വാങ്ങിയെടുത്ത ശേഷം നാടുവിടുകയും ചെയ്യുന്ന ബി.ജെ.പി എം.പി വിജയ് മല്യയെപോലുള്ളവരുടെ കാലത്ത് രാജ്യത്തെ സാധാരണക്കാരുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുമേഖല ആവശ്യമില്ല എന്നിടത്താണ് മോദിയും കൂട്ടരും ചെന്നെത്തിയിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ കാലത്താണ് രാജ്യത്തിന്റെ വ്യവസായ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 7.4ല്‍ നിന്ന് 5.2 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. നോട്ടു നിരോധനം പോലുള്ള ധനകാര്യ മണ്ടത്തരങ്ങള്‍ ഇതിന് ആക്കം കൂട്ടി.
1985ല്‍ അന്ന് കേന്ദ്രം പ്രഖ്യാപിച്ച കോച്ച്ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് മാറ്റിയതിനെതിരെ അന്നത്തെ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പഞ്ചാബ് മോഡല്‍ എന്ന പേരിലുള്ള വിവാദ പ്രസംഗം അദ്ദേഹത്തിന്റെ രാജിയിലേക്ക് വരെ എത്തിയതാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തീവ്രവാദം വേണ്ടിവരുമെന്ന ധ്വനിയിലുള്ള പരാമര്‍ശമാണ് കേസിനാസ്പദമായത്. കേരളത്തിലേക്ക് അതിനുശേഷം ഒരു ഡസനിലധികം കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടുവെന്നതു വസ്തുതയാണ്. എങ്കിലും കോച്ച് ഫാക്ടറി ഇന്നും വിളിപ്പാടകലെ നില്‍ക്കുന്നു. ഇതിനായി സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികളും ജനതയുമൊന്നാകെ ശബ്ദമുയര്‍ത്തേണ്ട ഘട്ടമാണിത്. ഇതിന് ബാധ്യതപ്പെട്ട ജനപ്രതിനിധികളും സംസ്ഥാന ഭരണകൂടവും കരയുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്ത് ഒളിച്ചോടിയിട്ട് കാര്യമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending