Connect with us

Video Stories

കോച്ച് ഫാക്ടറി: കേന്ദ്രം ആശങ്ക നീക്കണം

Published

on

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2008ലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും അഞ്ചു കൊല്ലം മുമ്പ് 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനം നടത്തുകയും ചെയ്ത പാലക്കാട്ടെ നിര്‍ദിഷ്ട റെയില്‍വെകോച്ച് ഫാക്ടറിയെ ജനനത്തിന് മുമ്പേ ഞെക്കിക്കൊല്ലാനുള്ള കഠിന ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രത്തിലെ മോദി ഭരണകൂടം. കേന്ദ്ര സര്‍ക്കാരിനെതിരെ പല തവണ ഇതിനായി പ്രക്ഷോഭം നടത്തിയ ബി.ജെ.പിയും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എം പ്രതിനിധിയും ഈ സാഹചര്യത്തില്‍ പരസ്പരം വിഴുപ്പലക്കി തടിതപ്പുന്ന കൗതുകകരമായ കാഴ്ചയാണ് അടുത്ത ദിവസങ്ങളിലായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലമാണ് ഊര്‍ധ്വന്‍ വലിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. പൊതുമേഖലയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ തയ്യാറല്ലെന്ന നയമാണ് കമ്പനിക്ക് തടസ്സമായി നിലനില്‍ക്കുന്നത്. ഇത് തരണം ചെയ്യാന്‍ പലവിധ മാര്‍ഗങ്ങള്‍ റെയില്‍വെയും മറ്റും ആലോചിച്ചുവരുന്നതിനിടെ കോച്ച് ഫാക്ടറി ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ സോനാപേട്ടിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ സംസ്ഥാനസര്‍ക്കാര്‍ ഫാക്ടറിക്കായി പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയില്‍ 324 ഏക്കര്‍ റവന്യൂഭൂമി ഏറ്റെടുക്കുകയുണ്ടായി. ഏറ്റെടുത്ത സ്ഥലത്ത് അതിര്‍ത്തി നിര്‍ണയിച്ച് മതില്‍കെട്ടുകയും നിര്‍മാണത്തിനായി കാത്തിരിക്കുകയുമായിരുന്നു കേരളം. 900 ഏക്കര്‍ എന്ന നിബന്ധനയുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്തിയതനുസരിച്ച് 460 ഏക്കറില്‍ പദ്ധതി നടപ്പാക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായതാണ് നാലു വര്‍ഷത്തിനു ശേഷം മരവിച്ചുകിടന്ന പദ്ധതി പുനരുജ്ജീവനത്തിന് സാധ്യമായത്. കേന്ദ്ര പൊതു മേഖലാസ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) കരാറേറ്റെടുക്കാന്‍ ഒരു ഘട്ടത്തില്‍ തയ്യാറായതുമാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകാവുന്ന പദ്ധതി കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും വ്യവസായ രംഗത്ത് ഉണര്‍വിനും കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാം. പൊതുമേഖലയില്‍ ശതകോടികള്‍ മുടക്കുന്നത് പ്രായോഗികമല്ലെങ്കില്‍ സ്വകാര്യ-പൊതുമേഖലയുടെ സംയുക്ത സംരംഭമായി സ്ഥാപനം യാഥാര്‍ഥ്യമാക്കണമെന്നാണ് യു.പി.എ സര്‍ക്കാര്‍ അവസാന കാലത്ത് മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിനുള്ള സാധ്യത ആരായുകയും നിര്‍മാണം തുടങ്ങുകയും ചെയ്യേണ്ട കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കേരളത്തോട് പതിവു വൈരാഗ്യം കാണിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
സ്വകാര്യപങ്കാളിത്തത്തിന് തയ്യാറായി ചിലര്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ടെന്നാണ് സ്ഥലം എം.പി എം.ബി രാജേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കേന്ദ്രം എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുന്നോട്ടുവരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി നടത്തിയ കുറ്റാരോപണവും കേരളത്തിന് നല്‍കിയ വാഗ്ദാനവുമായിരുന്നു കോച്ച് ഫാക്ടറി എന്ന് ആ പാര്‍ട്ടിക്കാര്‍ പോലും സൗകര്യപൂര്‍വം മറക്കുകയാണിപ്പോള്‍. കഴിഞ്ഞ ഏതാനും ബജറ്റുകളിലായി പേരിനു മാത്രം തുക മാറ്റിവെച്ച് കേരളീയരെ അപമാനിക്കുകയായിരുന്നു കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. റെയില്‍വെയെ തന്നെ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള തകൃതിയായ നീക്കവും നടക്കുന്നു.
അടുത്തിടെയാണ് ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷാ തിരുവനന്തപുരത്ത് വന്ന് കേരളം ഏതുവിധേനയും പിടിച്ചെടുക്കണമെന്ന ്പാര്‍ട്ടി നേതാക്കളോട് കര്‍ശനമായി നിര്‍ദേശിച്ചത്. എന്നാല്‍ വൈരുധ്യമെന്നുപറയട്ടെ, കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളൊന്നൊന്നാകെ സ്വകാര്യ മേഖലക്ക് വില്‍ക്കാനുള്ള നീക്കമാണ് അതേ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് -പൊള്ളാച്ചി ലൈനിലടക്കം കേരളത്തില്‍ പത്തോളം സര്‍വീസുകള്‍ അടുത്തിടെയാണ് നിര്‍ത്തലാക്കിയത്. പാലക്കാട്ടെ തന്നെ പ്രതിരോധ സ്ഥാപനമായ ബെമ്ല്‍, കഞ്ചിക്കോട്ടെ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് എന്നിവ ഏതുസമയവും വില്‍ക്കാമെന്ന അവസ്ഥയാണ്.
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് താഴിട്ടിട്ട് വര്‍ഷങ്ങളായി. എറണാകുളത്തെ എച്ച്.ഐ.എല്ലും ബിനാനി സിങ്കും റെയര്‍ എര്‍ത്തും എഫ്.എ.സി.ടിയുമെല്ലാം മോദി ഭരണത്തിന്‍ കീഴില്‍ നിലനില്‍പിന് കേഴുകയാണ്. സ്വകാര്യ കുത്തക വ്യവസായികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വായ്പകളും വാരിക്കോരി നല്‍കുകയും അവയെല്ലാം വാങ്ങിയെടുത്ത ശേഷം നാടുവിടുകയും ചെയ്യുന്ന ബി.ജെ.പി എം.പി വിജയ് മല്യയെപോലുള്ളവരുടെ കാലത്ത് രാജ്യത്തെ സാധാരണക്കാരുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുമേഖല ആവശ്യമില്ല എന്നിടത്താണ് മോദിയും കൂട്ടരും ചെന്നെത്തിയിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ കാലത്താണ് രാജ്യത്തിന്റെ വ്യവസായ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 7.4ല്‍ നിന്ന് 5.2 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. നോട്ടു നിരോധനം പോലുള്ള ധനകാര്യ മണ്ടത്തരങ്ങള്‍ ഇതിന് ആക്കം കൂട്ടി.
1985ല്‍ അന്ന് കേന്ദ്രം പ്രഖ്യാപിച്ച കോച്ച്ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് മാറ്റിയതിനെതിരെ അന്നത്തെ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പഞ്ചാബ് മോഡല്‍ എന്ന പേരിലുള്ള വിവാദ പ്രസംഗം അദ്ദേഹത്തിന്റെ രാജിയിലേക്ക് വരെ എത്തിയതാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തീവ്രവാദം വേണ്ടിവരുമെന്ന ധ്വനിയിലുള്ള പരാമര്‍ശമാണ് കേസിനാസ്പദമായത്. കേരളത്തിലേക്ക് അതിനുശേഷം ഒരു ഡസനിലധികം കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടുവെന്നതു വസ്തുതയാണ്. എങ്കിലും കോച്ച് ഫാക്ടറി ഇന്നും വിളിപ്പാടകലെ നില്‍ക്കുന്നു. ഇതിനായി സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികളും ജനതയുമൊന്നാകെ ശബ്ദമുയര്‍ത്തേണ്ട ഘട്ടമാണിത്. ഇതിന് ബാധ്യതപ്പെട്ട ജനപ്രതിനിധികളും സംസ്ഥാന ഭരണകൂടവും കരയുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്ത് ഒളിച്ചോടിയിട്ട് കാര്യമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending