Connect with us

More

പകരക്കാരനില്ലാത്ത പ്രതാപശാലി- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഇതിഹാസം എന്ന പദത്തിന്റെ അര്‍ത്ഥവിന്യാസങ്ങള്‍ പലതാണ്. സ്‌പോര്‍ട്‌സില്‍, വിശിഷ്യാ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിംഗില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുപയോഗിച്ച് വീര്യവും വിലയും ചോര്‍ന്ന ആ പദത്തിനൊപ്പം ഈ മഹാപുരുഷനെ ചേര്‍ക്കണമോ എന്ന സംശയത്തിലാണിക്കുറിപ്പ്. പുതിയ വിശേഷണങ്ങള്‍ എല്ലാ ഭാഷയിലും ആവശ്യമാണ് ടെന്നിസ് മൈതാനത്തെ ഈ വിശ്വപ്രതാപിക്ക്. ഇതിഹാസമെന്ന പദത്തിന്റെ നേര്‍ ആംഗലേയം ലെജന്‍ഡ് എന്നാണ്. ചരിത്ര പുസ്തകങ്ങളിലൂൂടെ സഞ്ചരിച്ചാല്‍ ലെജന്‍ഡുകളുടെ വിഹാരവിലാസം കാണാം. ഫ്രഞ്ച് പദമായ ലെജന്‍ഡിനെ സ്പാനിഷുകാര്‍ ലെജന്‍ഡെയായും പോര്‍ച്ചുഗീസുകാരും ബ്രസീലുകാരും ലെന്‍ഡെയായും അറബികള്‍ ഉന്‍വാനു തഫ്‌സീരിയായുമെല്ലാം വായനാലോകത്തിന് സുപരിചിതമാക്കിയത് കായിക താളുകളിലൂടെയാണ്… ഇന്നലെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ സ്വിസ് താരത്തിന്റെ എട്ടാം സുവര്‍ണ നേട്ടം എത്ര രാജകീയമാണെന്ന് നോക്കുക.
കേവലം ഒരു മണിക്കൂര്‍ 41 മിനുട്ടാണ് കലാശപ്പോരാട്ടം ദീര്‍ഘിച്ചത്. 35 കാരനായ ഒരു താരം ആ സമയമത്രയും ഊര്‍ജ്ജത്തെ കവചമാക്കി ഒരു 28 കാരനെ നേരിടുകയായിരുന്നു. ആരോഗ്യശാസ്ത്രം പറയുന്നത് ഒരു പുരുഷന്റെ ഏറ്റവും കരുത്തുറ്റ പ്രായമെന്നത് 25 നും 30 നുമിടയിലാണ്. രക്തം തിളക്കുന്ന ആ പ്രായത്തില്‍ കരുത്തിന്റെ പ്രതാപരൂപമായിരിക്കും താരങ്ങള്‍. ക്രോട്ടുകാരനായ മിലിച്ച് ആ പ്രായത്തില്‍ തളര്‍ന്നവശനായി സെന്റര്‍ കോര്‍ട്ടില്‍ മുഖം പൊത്തുകയും കരയുകയും വേദനയില്‍ പുളയുകയും റാക്കറ്റ് വലിച്ചെറിയുകയും ചെയ്തപ്പോള്‍ നോക്കൂക നിങ്ങള്‍ ആ മുപ്പത്തിയഞ്ചുകാരനെ…… അടുത്ത ഗെയിമിനുള്ള ഊര്‍ജ്ജം സ്വാംശീകരിച്ച്, ടവലെടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പി കളഞ്ഞ് അമ്പയറുടെ സര്‍വീസ് കോളും കാത്തിരിക്കുന്നു അദ്ദേഹം.
സെന്റര്‍ കോര്‍ട്ടില്‍ ഇത്തവണ ഒരു പ്രതിയോഗിക്കും ഒരു സെറ്റ് പോലും അദ്ദേഹം നല്‍കിയില്ല. ഈ പ്രായത്തില്‍ ഇതെങ്ങനെ സാധിക്കുന്നു-അത് അദ്ദേഹത്തിന് മാത്രം അറിയുന്ന രഹസ്യം. ആ താരത്തിന് മാത്രം തിലകമാവുന്ന നേട്ടം. 1976 ലാണ് അവസാനമായി ഒരു താരം ഒരു സെറ്റ് പോലും പ്രതിയോഗിക്ക് നല്‍കാതെ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ മുത്തമിട്ടത്-സാക്ഷാല്‍ ബ്യോണ്‍ ബോര്‍ഗ്ഗ്. ആ സ്വപ്‌ന സുന്ദര നേട്ടത്തിന് ശേഷം സമകാലിക ടെന്നിസില്‍ എത്രയെത്ര താരങ്ങള്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഈ അമൂല്യ ശക്തിസ്രോതസ് തന്നെ എട്ട് തവണ കിരീടം സ്വന്തമാക്കിയിരിക്കുന്നു. എട്ടാം തവണയാണ് ഒരു സെറ്റ് പോലും ആര്‍ക്കും നല്‍കാതെ അദ്ദേഹം അജ്ജയ്യനായിരിക്കുന്നത്…..
സത്യം, വിശേഷിപ്പിക്കാന്‍ വാക്കുകളില്ല ഈ താരത്തെ. കായിക റിപ്പോര്‍ട്ടിംഗിലെ ഒരു കളിയെഴുത്തുകാരന്റെ സായുജ്യമെന്നത് ഈ പ്രതിഭയെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ നിരവധി മല്‍സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിഞ്ഞുവല്ലോ എന്നുള്ളതാണ്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇതേ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ മഹാനായ താരം കളിച്ചിരുന്നു. മൂന്ന് തവണ ആ കളി കാണാന്‍ മാത്രം വിംബിള്‍ഡണിലെത്തി. പിന്നെ ഫൈനലും. കലാശപ്പോരാട്ടത്തില്‍ പ്രതിയോഗി ബ്രിട്ടിഷുകാരനായ ആന്ദ്രെ മുറെയായിരുന്നു. ആ മല്‍സരം റിപ്പോര്‍ട്ട് ചെയ്യാന്‍ അതിരാവിലെ വിംബിള്‍ഡണിലെത്തിയിട്ടും മീഡിയ ടിക്കറ്റ് ലഭിക്കാതിരിക്കുകയും അവസാനം ബി.ബി.സി ടെന്നിസ് റിപ്പോര്‍ട്ടര്‍ ജാക് ല്വിന്‍ കിവെയുടെ ഇടപെടലില്‍ വൈകീട്ടോടെ ഒരു ചെയര്‍ തരപ്പെടുകയും ചെയ്ത അനുഭവത്തില്‍ ആ കലാശക്കളി റിപ്പോര്‍ട്ട് ചെയ്ത നിമിഷങ്ങള്‍ മറക്കാനാവില്ല. അന്ന് സ്വന്തം നാട്ടുകാരന് വേണ്ടി ഇംഗ്ലീഷുകാര്‍ ആര്‍ത്തുവിളിച്ചിട്ടും അക്ഷോഭ്യനായിരുന്നു, അചഞ്ചലനായിരുന്നു സ്വിസ് ഇതിഹാസം. തോല്‍വിയിലും അദ്ദേഹം തല ഉയര്‍ത്തി റണ്ണറപ്പായി മടങ്ങി. മടങ്ങുമ്പോള്‍ മുറെക്ക് ഹസ്തദാനം നടത്തി, അമ്പയര്‍ ഉള്‍പ്പെടെ കളി നിയമങ്ങളെ മാനിച്ച് എല്ലാവര്‍ക്കും ഹസ്തദാനം. ഇന്നലെയും നോക്കുക- ചരിത്രം തനിക്ക് വേണ്ടി പ്രകാശ ഗോപുരമായി നിന്ന വേളയിലും അദ്ദേഹം ആഹ്ലാദത്തോടെ തിമിര്‍ത്താടിയില്ല. മാന്യനായി ദൈവത്തെ സ്തുതിച്ചു-കൈകള്‍ വാനിലേക്കുയര്‍ത്തി, എന്നിട്ട് സ്വന്തം ഇരിപ്പിടത്തില്‍ പോയി വിതുമ്പി…… ഈ വലിയ നേട്ടങ്ങള്‍ തനിക്ക് മാത്രമായി സമ്മാനിച്ച് ദൈവത്തിനോട് നന്ദി പറയുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ടവ്വലെടുത്ത് അദ്ദേഹം മുഖം പൊത്തിയിത് പ്രപഞ്ചമെന്ന സത്യത്തെ, മൈതാനമെന്ന യാഥാര്‍ത്ഥ്യത്തെ, കളിയെന്ന തപസ്സിനെ തന്നിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞതിന്റെ സമൂര്‍ത്ത വികാരത്തിലായിരുന്നു….
പ്രിയപ്പെട്ട റോജര്‍ ഫെഡ്‌റര്‍-താങ്കള്‍ക്ക് മുന്നില്‍ ഞങ്ങള്‍ നമ്രശിരസ്‌ക്കരാവുന്നു… ടെന്നിസിന്റെ സര്‍വസുന്ദര ശക്തിയെ, അതിന്റെ സമ്പൂര്‍ണ്ണ ലാളിത്യത്തോടെ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന്, കളിയെ ഒരു പുഷ്പത്തിന്റെ ഇതള്‍ വിരിയും പോലെ സൗഭഗമാക്കിയതിന്, ഇരിപ്പടത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കളിയുടെ വ്യാകരണ ശാസ്ത്രത്തെ ആസ്വാദ്യമാക്കി തരുന്നതിന്….. ഒരായിരമല്ല, 125 കോടി ഇന്ത്യന്‍ നന്ദി..!
35 ല്‍ താങ്കള്‍ക്കിത് കഴിയുമ്പോള്‍ ഞങ്ങള്‍ക്കത് പ്രചോദനമാണ്. 37 ല്‍ കഴിഞ്ഞ ദിവസം വീനസ് വില്ല്യംസ് ഇതേ മൈതാനത്ത് പൊരുതീ വീണത് കണ്ടവരാണ് ഞങ്ങള്‍. ആ നിരാശയാണ് താങ്കള്‍ അകറ്റിയിരിക്കുന്നത്.
ഇതിഹാസം എന്ന പദത്തിന്റെ പുതിയ പര്യായം താങ്കളാണ്……

kerala

കെനിയ വാഹനാപകടം; മരിച്ച അഞ്ചുപേരുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു

Published

on

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ സംസ്കാരം ഇന്ന് നടത്തും. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റവരെ കൊച്ചിയിൽ എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെനിയയില്‍ അവധി ആഘോഷിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘം ബലിപെരുന്നാള്‍ ദിനമായ ജൂണ്‍ ആറിനാണ് യാത്ര തിരിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

ഖത്തറിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ പാക്കേജ് മുഖേനയായിരുന്നു ഇവരുടെ യാത്ര. രണ്ട് ടൂറിസ്റ്റ് ഗൈഡുമാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്‍ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്‍ ഒന്‍പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Continue Reading

kerala

തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനം പരിശീലന പറക്കലിന് ശേഷം ലാൻഡിങ്ങിന് വേണ്ടി ശ്രമിക്കുമ്പോൾ കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു. മദർഷിപ്പിൽ പലതവണ ലാൻഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെ വരികയായിരുന്നു.

ഈ സമയത്ത് വിമാനത്തില്‍ ഇന്ധനവും കുറവായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ അനുമതി ചോദിച്ച് തൊട്ടടുത്ത വിമാനത്താവളമായ തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു എന്നാണ് വിവരം. പ്രതിരോധ വകുപ്പിന്റെ നടപടിക്രമങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാകും യുദ്ധവിമാനം തിരിച്ചുപോകാന്‍ അനുവദിക്കുക.

അതേസമയം വിമാനത്തിൽ ഒരു പൈലറ്റ് മാത്രമായിരുന്നുവെന്നും പൈലറ്റിന് എമിഗ്രേഷൻ ക്ലിയറൻസില്ലാത്തതിനാൽ എയർ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ വരികയായിരുന്നു. വിമാനത്തിൽ ഇന്ധനം നിറച്ച ശേഷം വീണ്ടും മടങ്ങി പോകും എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇന്ധനം നിറയ്ക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതിനാൽ പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷമായിരിക്കും വിമാനം തിരിച്ച് പറക്കുക.

Continue Reading

kerala

കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്

Published

on

കൊച്ചി: വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ആരോപണങ്ങള്‍ ഉന്നയിച്ചത്. സംഭവത്തില്‍ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷയുടെ ആരോപണം.

ഇന്നലെയായിരുന്നു സംഭവം. പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിര്‍ഷയും മകളുമായിരുന്നു പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിയില്‍ എത്തിയത്. ഇതേ ആശുപത്രിയില്‍ മുന്‍പ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിര്‍ഷ പറഞ്ഞു. പരിചയമില്ലാത്തവർ അനസ്‌തേഷ്യ നല്‍കുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിനേക്കാള്‍ വലുതിനെ തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ടു. പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു. സഡേറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇതിന് ശേഷം താന്‍ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടര്‍ പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തില്‍ കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടു.

നാദിര്‍ഷ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pestനെ നല്‍കരുതേ…

ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്

Continue Reading

Trending