Connect with us

kerala

‘മെസി വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളകളികൾക്ക് കായിക മന്ത്രി മറുപടി പറയണം’:  പി.കെ ഫിറോസ്

Published

on

കോഴിക്കോട് : അർജൻ്റീനൻ ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസിയും ടീമും കേരളത്തിൽ കളിക്കേണ്ട സമയമാണിതെന്നും എന്നാൽ ഇപ്പോൾ വരില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക്, മന്ത്രി വാർത്താ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു.

മെസിയെ കൊണ്ട് വരുന്നതിനായി മന്ത്രിയും സംഘവും സ്പെയിനിൽ പോയതിന് പതിമൂന്ന് ലക്ഷം രൂപയാണ് ചിലവഴിച്ചത്. മാത്രവുമല്ല ഈ മൽസരത്തിൻ്റെ സ്പോൺസറായി റിപ്പോർട്ടർ ടി.വി യെയാണ് സർക്കാർ തെരഞ്ഞെടുത്തത്. നിരവധി കേസുകളിൽ പ്രതികളായവരുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി.വി യെ എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരു സർക്കാർ പരിപാടിയുടെ സ്പോൺസറായി ചുമതലപ്പെടുത്തിയതെന്നും ഫിറോസ് ചോദിച്ചു.

മൂന്ന് ദിവസം വരെ ചാർജ് നിലനിൽക്കുന്ന മാംഗോ ഫോൺ വിപണിയിലറക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച ഇവർ എറണാകുളം ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 2 കോടി 68 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും 13 കോടി രൂപയും വ്യാജ രേഖ ചമച്ച് തട്ടിയ കേസിൽ പ്രതികളാണ്. മുട്ടിൽ മരം മുറി കേസിലും പ്രതികളായ ഇവർക്ക് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ മാത്രം 11 കേസ് നിലനിൽക്കുകയും പൊലീസ് റിപ്പോർട്ട് പ്രകാരം റൗഡി ലിസ്റ്റിൽ ഉൾപ്പെടുന്നവരുമാണ്. കൂടാതെ വയനാട് ദുരന്തത്തെ തുടർന്ന് 150 കുടുംബങ്ങൾക്ക് ടൗൺഷിപ്പെന്ന കള്ള പ്രഖ്യാപനവും നടത്തിയവരാണെന്നും ഫിറോസ് വ്യക്തമാക്കി.

മെസിയുടെ വരവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ ദിവസേന 2000 പേർ പണിയെടുക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ നൂറിൽ താഴെയുള്ളവരാണ് ഈ ദിവസങ്ങളിൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പണിയെടുത്തത്. മെസി വരുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ഈ രീതിയിലായിരുന്നോ പണികൾ നടക്കേണ്ടിയിരുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.

സർക്കാർ പരിപാടിയുടെ പേരിൽ നിരവധി കേസിൽ പ്രതികളായവർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം മീറ്റിങ്ങ് കൂടാൻ അവസരം നൽകിയതിനും സർക്കാർ മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ട് 139 കോടി രൂപയാണ് അർജൻ്റീന ഫുട്ബോൾ അസോസിയേഷന് അയച്ചതെന്നായിരുന്നു റിപ്പോർട്ടർ ടി.വി ഉടമകളുടെ അവകാവാദം. കേരള സർക്കാറിന് വേണ്ടി ചെയ്തതിനാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ മുഖ്യമന്ത്രിയും കായിക മന്ത്രിയും തയ്യാറുണ്ടോയെന്നും ഫിറോസ് വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല സ്വർണ്ണം ഏൽപ്പിച്ചത് പോലെയാണ് സർക്കാറിൻ്റെ പ്രൊജക്റ്റ് ചാനൽ ഉടമകളെ ഏൽപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

കോടികളുടെ ഇടപാട് നടന്ന ഈ വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടത്തിയ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ നിഗൂഢതകളുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചിലവഴിക്കേണ്ട കള്ളപ്പണം വെളുപ്പിക്കലാണോ ഇതിൻ്റെ പിന്നിലെന്നും ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. പി എം ശ്രീ പദ്ധതി ആർ.എസ് എസിൻ്റെ അജണ്ടയാണ്. ഇത് നടപ്പിക്കാൻ കേരളത്തിൽ വേദിയൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ ഒപ്പിട്ടത് ആർ.എസ്.എസ്സുമായുള്ള കൃത്യമായ ധാരണയുടെ ഭാഗമാണെന്നും ഇത് കേരള ജനത പൊറുക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending