Connect with us

editorial

പേടിപ്പെടുത്തുന്ന ആരോഗ്യരംഗം

EDITORIAL

Published

on

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞതിന് പിന്നാലെ രണ്ട് രോഗികള്‍ മരണമടഞ്ഞ സംഭവം കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വ ലിയ ആശങ്കയുണ്ടാക്കുന്നതാണ്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 25ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്‍ 6 പേര്‍ക്ക് അസ്വസ്ഥത ഉണ്ടാകുകയും രോഗികളില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുന്‍പ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിറയല്‍ ഉണ്ടായി, രക്തം ഛര്‍ദ്ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത് വൈകിട്ട് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണെന്നും ആരോപണമുണ്ട്. വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ ഐ.സി.യു ഒഴിവില്ലായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഗുരുതരാവസ്ഥയില്‍ ഹരിപ്പാട് ആശുപത്രിയില്‍ നിന്ന് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത് ഐ.സി.യുവില്‍ ഒഴിവുണ്ടോ എന്ന് പോലും നോക്കാതെയാണ് എന്നും ബന്ധുക്കള്‍ പറയുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ വിഷയം അറിയില്ലെ ന്നായിരുന്നു പ്രതികരണമെന്നും കുടുംബം പറയുന്നു. ആരോഗ്യ മന്ത്രി ഒന്നും അറിയുന്നില്ല. മന്ത്രി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം. മൈക്കിന് മുന്നില്‍മാത്രം വന്നു നിന്നിട്ട് ഒരു കാര്യവുമില്ലെന്നുമുള്ള രാമചന്ദ്രന്റെ ബന്ധുക്കളുടെ അഭിപ്രായം കേരളത്തിലെ ഓരോ പാവപ്പെട്ടവന്റെയും അഭിപ്രായമാണ്.
അണുബാധയാണ് മരണകാരണമെന്ന പ്രാഥമിക നിഗമനങ്ങളും ബന്ധുക്കളുടെ ആരോപണങ്ങളും ഗൗരവകരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 26 പേര്‍ ഡയാലിസിസിന് വിധേയരായതില്‍ ആറ് പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും അതില്‍ രണ്ട് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു എന്നത് ചികിത്സാ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന കാഴ്ചകളാകുമ്പോഴും, മറുപടിയില്ലാത്ത ചോദ്യങ്ങള്‍ നിരവധിയാണ് ഉയരുന്നത്. അന്താരാഷ്ട്ര നിലവാരമെന്നും ‘നമ്പര്‍ വണ്‍’ എന്നും അവകാശപ്പെടുമ്പോഴും സമീപകാലത്തായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഈ അവകാശവാദങ്ങളെ പരിഹസിക്കുന്നതാണ്. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം മുതല്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന്റെറെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യം വരെ നീളുന്ന വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഐ.സി.യുകളില്‍ പോലും രോഗികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും അഭാവം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങുന്നതും ഭരണകൂടത്തിന് ചേര്‍ന്നതല്ല.
സംവിധാനങ്ങളുടെ പോരായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇത്തരം വീഴ്ചകളുടെ പ്രധാന കാരണം. ഹരിപ്പാട് സംഭവത്തില്‍ ഡയാലിസിസ് ഉപകരണങ്ങളുടെയും ജലത്തിന്റെയും ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം മാത്രം നടത്തേണ്ട ഒന്നല്ല. കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട ‘ക്വാളിറ്റി ഓഡിറ്റിംഗ്’ സംവിധാനത്തിലെ വീഴ്ച്ചയാണ് ഇവിടെ പ്രകടമാകുന്നത്. ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അന്വേഷണ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളോ കുറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികളോ ഉണ്ടാകാത്തതാണ് വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ കാരണം. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യാഥാര്‍ത്ഥ്യങ്ങളെ മൂടിവെച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ്. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ തുറന്നുപറയുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതും പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളായി കാണുന്ന രീതിയും ആരോഗ്യകരമായ ഒരു സമൂഹത്തിന് ഗുണകരമല്ല. ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ളവര്‍ കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതെ, താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്താന്‍ തയ്യാറാകണം.
ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്‍കാല നേട്ടങ്ങളെ മുന്‍നിര്‍ത്തി വര്‍ത്തമാനകാലത്തെ വീഴ്ചകളെ ന്യായികരിക്കുന്നത് അപകടകരമാണ്. ജനങ്ങളുടെ ജീവന്‍ വെച്ചുള്ള പരീക്ഷണങ്ങള്‍ അനുവദിക്കാനാവില്ല. ഹരിപ്പാട് സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം, സംസ്ഥാനത്തെ മുഴുവന്‍ ഡയാലിസിസ് കേന്ദ്രങ്ങളിലും മറ്റ് തീവ്രപരിചരണ വിഭാഗങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം. വീമ്പു പറച്ചിലുകള്‍ക്കപ്പുറം സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക കടമ.

 

editorial

അലകും പിടിയും ഇളകിയ ഇടതുമുന്നണി

EDITORIAL

Published

on

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സി.പി.എം വസ്തുതകള്‍ മറച്ചുവെക്കുന്നുവെന്ന സി.പി.ഐയുടെ വിലയിരുത്തല്‍ തിരഞ്ഞെടുപ്പ് പരാജയ ത്തെത്തുടര്‍ന്ന് ഇടതുമുന്നണിയുടെ അലകുംപിടിയും തകര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അന്ധര്‍ ആനയെ വര്‍ണിച്ചതുപോലെ മുന്നണിയിലെ ഓരോ കക്ഷിയും ഓരോ രീതിയില്‍ പരാജയത്തെ വിലയിരുത്തുമ്പോള്‍, അത് വ്യക്തമാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമല്ല ആ സംവിധാനത്തിന് ക്ഷതമേല്‍പ്പിച്ചത് എന്നതാണ്. ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനുമെതിരെ ഇടതുമുന്നണിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന എതിര്‍പ്പ് എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന് ഓരോകക്ഷികളും തങ്ങളുടേതായ വിലയിരുത്തലുകളിലൂടെ തുറന്നുപറയുകയാണ്. ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള ഇതരകക്ഷികളും സമാനമായ രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് പങ്കുവെച്ചത്. നേതൃത്വം പുറത്തുപറയാന്‍ ധൈര്യംകാണിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും സി.പി.എമ്മിനെയുമെല്ലാം തൊരിയുലിക്കുന്ന ചര്‍ച്ചകളാണ് ഘടകകക്ഷികള്‍ക്കുള്ളില്‍ നടന്നിട്ടുള്ളത് എന്നത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ശബരിമല സ്വര്‍ണക്കൊള്ള തോല്‍വിക്ക് കാരണമായെന്നും ഇതില്‍ കൃത്യമായ വിലയിരുത്തല്‍ വേണമെന്നുമാണ് സി.പി.ഐ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഭരണ വിരുദ്ധ വികാരം പ്രകടമായെന്നും പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും അവര്‍ വിലയിരുത്തുന്നു. മൂന്നാം ഭരണത്തിനായി കാലതാമസം ഇല്ലാതെ രംഗത്തിറങ്ങണം, വിവധ ജനവിഭാഗങ്ങള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തണം, തിരുത്തല്‍ വരുത്താന്‍ എല്‍.ഡി.എഫിന് കഴിയണം, ജനങ്ങള്‍ തന്നെയാണ് വലിയവര്‍ എന്ന തിരിച്ചറിവുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന പാര്‍ട്ടി, യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായെന്ന് തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. സി.പി.ഐ ചതിയന്‍ ചന്തുവാണെന്നും പത്തുവര്‍ഷം എല്ലാം നേടിയിട്ട് സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനും മറയില്ലാതെ മറുപടി നല്‍കാനും പാര്‍ട്ടി സെക്രട്ടറി തയാറായിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ താന്‍ കാറില്‍ കയറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നു കൂടിപ്പറഞ്ഞുവെച്ചിരിക്കുന്നു.
സി.പി.ഐയുടെ വിലയിരുത്തലുകളിലെ ഓരോ വാചകങ്ങളും സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യംവെച്ചുള്ളതാണെന്നത് പ്രത്യേകിച്ച് ആര്‍ക്കും കൊടുക്കേണ്ടതില്ല. ഓരോവാക്കും തങ്ങളുടെ ഹൃദയത്തില്‍ തറക്കാന്‍ പര്യാപ്തമാണെന്നത് പിണറായി വിജയന്റെ മറുപടിയില്‍ നിന്ന് തന്നെ വ്യക്തമാണ്. അതേ സമയം എം.വി ഗോവിന്ദന്റെ മറുപടി വ്യക്തമാക്കുന്നത് അങ്ങാടിപ്പാട്ട് ഇനിയും അരമന രഹസ്യമാക്കിവെക്കുന്നതില്‍ അര്‍ത്ഥമില്ലെന്നതു തന്നെയാണ്. സംസ്ഥാന ഭരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഫലംപുറത്തുവന്നതിന് പിന്നാലെയുള്ള പിണറായിയുടെയും പാര്‍ട്ടിയുടെയും ഒരേ സ്വരത്തിലുള്ള അഭിപ്രായ പ്രകടനം. എന്നാല്‍ പിണറായി ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെ ട്ടുവെന്ന് എം.വി ഗോവിന്ദന്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ജയിലിലകപ്പെട്ടിട്ടും പത്മകുമാറിനെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ ന്യായീകരിക്കുകയുമായിരുന്നു സി.പി.എമ്മെങ്കില്‍ അക്കാര്യത്തില്‍ മുന്നണിക്കുള്ളിലെ കടുത്ത അതൃപ്തിയാണ് സി.പി.ഐ ഇപ്പോള്‍ പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ച് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സി.പി.എം രാഹുല്‍ മാങ്കുട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കൊ ണ്ടുവന്നതിലുള്ള അതൃപ്തിയും സി.പി.ഐയുടെ താരതമ്യത്തില്‍ പ്രകടമാണ്. മൂന്നാം ഭരണത്തെക്കുറിച്ച് മലര്‍ പൊടിക്കാരന്റെ സ്വപ്നംകണക്കെ പിണറായിയും കൂട്ടരും ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭരണത്തുടര്‍ച്ചക്ക് കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ തന്നെ വേണ്ടിവരുമെന്നുള്ള വിലയിരുത്തല്‍, സി.പി.എം വിചാരിക്കന്നതുപോലെയോ തീരുമാനിക്കുന്നതുപോലെയോ അല്ല കാര്യങ്ങള്‍ എന്ന സി.പി.ഐയുടെ ഓര്‍മപ്പെടുത്തലാണ്. തിരുത്തലിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിലൂടെ, സി.പി.എം മറക്കാന്‍ ശ്രമിക്കുന്ന പി.എം ശ്രീ വീണ്ടും വീണ്ടും അവരെ ഉണര്‍ത്തി കൊണ്ടിരിക്കുകയാണ് ബിനോയിയും കൂട്ടരും. ജനങ്ങള്‍ തന്നെയാണ് വലിയവര്‍ എന്നത് സി.പി.ഐ യുടെ കുറ്റസമ്മതം എന്നതിലുപരി പിണറായി വിജയനുള്ള പരോക്ഷമായ ഉപദേശമാണ്. വിദ്വേഷപ്രകടനങ്ങള്‍ മുഖമുദ്രയാക്കിയ വെള്ളാപ്പള്ളിയെ ഈ സാഹചര്യത്തില്‍പോലും തള്ളിപ്പറയാന്‍ തയാറാകാത്ത പിണറായി വിജയനുള്ള നേര്‍ക്കു നേരെയുള്ള മുന്നറിയിപ്പാണ് നടേശനെതിരെയുള്ള സി.പി.ഐയുടെ കടുത്ത പ്രയോഗങ്ങള്‍.

 

Continue Reading

editorial

കടകംപള്ളിക്ക് എല്ലാമറിയാം

EDITORIAL

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് മുന്‍ തലവന്‍ പി.എസ് പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ എന്‍. വിജയകുമാറും അകത്തായിരിക്കുന്നു. മന്ത്രിയായിരുന്ന കടകംപള്ളി അറിയാതെ ഒന്നും നടക്കില്ല എന്ന ശക്തമായ വാദമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശക്തമായി തുടക്കം മുതല്‍ ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ അതാണ് സത്യമാവുന്നത്. എം. പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019 ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു വിജയകുമാര്‍. സ്വര്‍ണക്കൊള്ളയിലെ ഗൂഡാലോചനയില്‍ പത്മകുമാറിനൊപ്പം വിജ യകുമാറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിര്‍ദേശപ്രകാരം കീഴടങ്ങുകയായിരുന്നുവെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നുമാണ് വിജയകുമാറിന്റെ അവകാശവാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിജയകുമാറിലേക്കും മറ്റൊരു അംഗമായ കെ.പി ശങ്കര്‍ദാസിലേക്കും അന്വേഷണം എത്തിയില്ലെന്നതില്‍ എസ്.ഐ.ടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയകുമാറിനോടും ശങ്കര്‍ദാസിനോടും എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റിന് സാധ്യത ശക്തമായതോടെയാണ് വിജയകുമാര്‍ എസ്.ഐ.ടിക്ക് മുന്നിലെത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കടകംപള്ളിയെ ചോദ്യം ചെയ്തതും വിജയകുമാര്‍ അറസ്റ്റിലായതും. അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ഉദ്വേഗജനകമായ നീക്കങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണകൊള്ളക്കു പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി. മണിയെ ചൊല്ലിയുള്ള വിവാദം തിരാതെ തുടരുകയാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ എം.എസ് മണി തന്നെയാണ് പ്രവാസിമൊഴി നല്‍കിയ ഡി. മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്.ഐ.ടി. എന്നാല്‍ താനല്ല ഡി. മണിയെന്നും താന്‍ എം.എസ് മണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധിനനായാണ് മണി ചോദിക്കുന്നത്. പ്രവാസി വ്യവസായി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുന്നതും ഇതിനിടയിലാണ്. ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികള്‍ വിറ്റുവെന്നും അതിന് പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോ റ്റിയും ഡി മണിയുമാണെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നല്‍കിയ മൊഴിയില്‍ പറയുന്നു. എസ്.ഐ.ടി ചോദ്യം ചെ യ്തയാള്‍ തന്നെയാണ് ഡി മണിയെന്ന് വ്യക്തമാക്കുന്ന വ്യവസായി, ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നും ഉറപ്പിച്ചു പറയുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന അന്വേഷണമായിട്ടുപോലും ഭരണ സ്വാധീനമുപയോഗിച്ച് പരമാവധി വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാറും സി.പി.എമ്മിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇപ്പോള്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പും വെപ്രാളവും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ് ദേവസ്വംബോര്‍ഡിന്റെ മുന്‍പ്രസിഡന്റുമാരായ എ. വാസുവും എം. പത്മകുമാറും അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണങ്ങളുടെ മുന നിണ്ടിരുന്നതാണ്. ഇരുവരും ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന കാലത്ത് ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടനുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും പിന്നിട് അന്വേഷണം മെല്ലെപ്പോക്കിലേക്ക് മാറുകയായിരുന്നു. ദൈവംപോലൊരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തി എഴുതിയെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ മു ഖ്യമന്ത്രി പിണറായി വിജയനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പര്യാപ്തമായിരുന്നു. കടകംപള്ളിയും പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടതോടെ ഇനി സി.പി.എം കാപ്‌സ്യൂള്‍ എന്തായിരിക്കും..

 

Continue Reading

editorial

അധ്യക്ഷ പദവികളിലെ യു.ഡി.എഫ് ചരിതം

EDITORIAL

Published

on

സംസ്ഥാനത്ത് കോര്‍പറേഷന്‍ മേയര്‍മാരെയും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരെയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത് സമാനതക ളില്ലാത്ത നേട്ടം. മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പറേഷനുകളില്‍ യു.ഡി.എഫ് സാരഥികള്‍ വിജയിച്ചപ്പോള്‍ കോഴിക്കോട് മാത്രമാ ണ് ഇടതുപക്ഷത്തിന് മേയര്‍സ്ഥാനമുള്ളത്. തിരുവനന്തപുരത്ത് ആദ്യമായി ബി.ജെ.പി മേയറും അധികാരത്തിലെത്തി. കഴിഞ്ഞ തവണ ഒരു കോര്‍പറേഷനില്‍ മാ ത്രമായിരുന്നു യു.ഡി.എഫിന് മേയര്‍ സ്ഥാനമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് നാലായി ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാധ്യമായാണ് ഒരേ സമയം നാലു കോര്‍പറേഷന്‍ മേയര്‍മാര്‍ യു.ഡി.എ ഫ് പക്ഷത്തുനിന്നുണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സമാനമായ വിജയം യു.ഡി.എഫിനുണ്ടായിരുന്ന 2010 ല്‍പോലും രണ്ടു കോര്‍പറേഷന്‍ മേയര്‍മാര്‍ മാത്രമേ മുന്നണിക്കുണ്ടായിരുന്നുള്ളൂ. കൊല്ലം കോര്‍പറേഷനില്‍ ചരിത്രത്തിലാധ്യവും തൃശൂരില്‍ ഒരു പതിറ്റാണ്ടിന് ശേഷവുമാണ് യു.ഡി.എഫിന് മേയറുണ്ടാകുന്നത്. ഇടതുപക്ഷത്തിനാവട്ടേ അഞ്ചു മേയര്‍മാരുണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോള്‍ ഒന്നിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഏക മേയറുള്ള കോഴിക്കോട്ട് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം വട്ട തിരഞ്ഞെടുപ്പിലാണ് വിജയിച്ചുകയറാന്‍ കഴിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഭരണം ബി.ജെ.പിക്ക് കൈമാറേണ്ടിവന്നതും കോഴിക്കോട്ട് പ്രതിപക്ഷത്തിന്റെ ദയാധാക്ഷിണ്യത്തില്‍ ഭരിക്കേണ്ടിവരുന്നതും തെല്ലൊന്നുമല്ല സി.പി.എമ്മിനെ നാണക്കേടിലാക്കുന്നത്.
മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ കാര്യത്തിലും യു.ഡി.എഫിന്റേത് ചരിത്ര നേട്ടമാണ്. നിരവധി മുനിസിപ്പാലിറ്റികളില്‍ ചരിത്രത്തിലാധ്യമായാണ് യു.ഡി.എഫിന് അധ്യക്ഷന്‍മാരെ ലഭിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലകൊണ്ടിടത്തെല്ലാം അധ്യക്ഷപദവിയിലെത്തി, ജനവിധി അട്ടിമറി ക്കപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ യു.ഡി.എഫിന് സാധിച്ചപ്പോള്‍, കനത്ത തിരിച്ചടിയുടെ ജാള്യത മറക്കാന്‍ അവിശുദ്ധകുട്ടുകെട്ടുമായി രംഗപ്രവേശം ചെയ്യാ നുള്ള ഇടതുപക്ഷത്തിന്റെ എല്ലാ ശ്രമങ്ങളെയും അസ്ഥാനത്താക്കാനും കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനുവിനെ പിന്തുണക്കുമ്പോള്‍ അതിനൊരു മധുരപ്രതികാരത്തിന്റെ കഥകൂടിയുണ്ടായിരുന്നു. സി.പി.എം പുറത്താക്കിയ ശേഷം സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവര്‍ വിജയിച്ചുകയറുകയായിരുന്നു. തെക്കന്‍ കേരളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച മുസ്ലിംലീഗ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരുടെ കാര്യത്തിലും തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷപദവിക്കൊപ്പം തൊടുപുഴ, കായംകുളം നഗരസഭാ അധ്യക്ഷ പദവികളും മുസ്ലിംലീഗിനാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിലും ഉജ്വലമായ മാതൃകകളും ഉദാത്തമായ സമീപനങ്ങളുമാണ് മുസ്ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവയിലേക്കുള്ള അഡ്വ. എ.പി സ്മിജിയുടെ സ്ഥാനാരോഹണം ഉദാഹരണങ്ങളിലൊന്നുമാത്രമാണ്. എന്നാല്‍ ഇടതുപക്ഷമാവട്ടേ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുന്ന രീതിയാണ് ഈ വീഴ്ച്ചയുടെ മഹാഗര്‍ത്തത്തില്‍ നിന്നുപോലും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ക്രമിനലുകളും കൊലപാതകികളുമാണ് ആ പാര്‍ട്ടിയുടെ നട്ടെല്ലെന്ന തെളിയിച്ചുകൊണ്ടാണ് ഫസല്‍ വധക്കേസിലെ പ്രതികാരായി ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന വലിയ വിജയത്തിന്റെ സന്ദേശം പൂര്‍ണമായി ഉള്‍ക്കൊണ്ട് കുടുതല്‍ വിനയാന്വിതരായി വികസനരംഗത്തും ക്ഷേമ പ്ര വര്‍ത്തനങ്ങളിലും ഒരുപോലെ നാടിനെ കൈപ്പിടിച്ചുയര്‍ത്തുകയെന്ന ഉത്തരവാദിത്തമാണ് യു.ഡി.എഫിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ സ്വയം ജ യിക്കുന്നതല്ല, ജനങ്ങള്‍ ജയിപ്പിക്കുന്നതാണെന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ മുസ്ലിം ലിഗിന്റെയും യു.ഡി.എഫിന്റെയും ജനപ്രതിനിധികള്‍ക്ക് ഒരു ആപ്തവാക്യമായിത്തീര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ എല്ലാ നാഴികക്കല്ലുകള്‍ക്കും അസ്ഥിവാരമിട്ട ഐക്യ ജനാധിപത്യ മുന്നണിയെ ഏറെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. ആഹ്ലാദങ്ങള്‍ക്കും ആരവങ്ങള്‍ക്കും വിരാമമിട്ട് ഗോഥയിലേക്ക് ഇറങ്ങുമ്പോള്‍ ആ പ്രതീക്ഷകള്‍ തന്നെയാണ് യു.ഡി.എഫ് ജനപ്രതിനിധികളെ നയിക്കുന്നതും.

 

Continue Reading

Trending