Connect with us

News

ഉന്നാവോ കേസില്‍ പ്രതീക്ഷയുടെ തിളക്കം

EDITORIAL

Published

on

ഉന്നാവ് ബലാത്സംഗ കേസില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠം നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ്. കേസിലെ പ്രതിയും ഉത്തര്‍പ്രദേശ് നിയമസഭാ മുന്‍ സമാജികനുമായിരുന്ന കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്ന സുപ്രിംകോടതിയുടെ അറിയിപ്പും പ്രതീക്ഷാ നിര്‍ഭരവും, ഉന്നാവോ പെണ്‍കുട്ടിക്ക് മാത്രമല്ല നീതിനിഷേധിക്കപ്പെടുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്ന ലക്ഷക്കണക്കായ പെണ്‍കുട്ടികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരുമായി മാറുകയാണ്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ റദ്ദാക്കാറില്ലെന്നി രിക്കെയാണ് കോടതിയുടെ അസാധാരണ ഇടപടല്‍ ഉണ്ടായിരിക്കുന്നത്. പ്രമാദമായ പ്രസ്തുത കേസില്‍ സാഹചര്യം ഗുരുതരമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. ഹീനമായ കുറ്റമാണ് പ്രതി നടത്തിയതെന്നും കോടതി കുട്ടിച്ചേര്‍ക്കുകയുണ്ടായി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കുകയും പ്രതിക്ക് ഉപാധികളോടെ ജാമ്യം നല്‍കുകയും ചെയ്ത ഹൈക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടിയും നിലപാടുമുണ്ടായിരിക്കുന്നത്.
രാജ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ കേസായിരുന്നു 2017 ജൂണ്‍ നാലിന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസുകാരിയെ കുട്ടുബലാത്സംഗത്തിനിരയാക്കിയ സംഭവം. യു.പി ബി.ജെ.പി മുന്‍ എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറായിരുന്നു കേസിലെ പ്രതി. സര്‍ക്കാര്‍ പ്രതിക്കൊപ്പം നിന്ന കേസില്‍ നീതി ലഭിക്കില്ലെന്നായതോടെ പെണ്‍കുട്ടി 2018 ഏപ്രില്‍ എട്ടിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ഭരണകൂടം പെണ്‍കുട്ടിയുടെ പിതാവിനെ മറ്റൊരു കേസില്‍ പ്രതിയാക്കുകയും അദ്ദേഹം പിന്നീട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മ രണപ്പെടുകയും ചെയ്തിരുന്നു. പിന്നീട് വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ഇരക്ക് നീതി തേടി വന്‍പ്രതിഷേധങ്ങള്‍ ഉയരുകയുമുണ്ടായി. 2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍, മൂന്നു പൊലീസുകാര്‍ എന്നിവരും മറ്റ് അഞ്ചു പ്രതികള്‍ക്കുമെതിരായിരുന്നു കുറ്റപത്രം. 2019 ജൂലായ് 28 ന് ട്രക്കും പെണ്‍കുട്ടിയും സഞ്ചരിച്ച കാറുമായി കുട്ടിയിടിച്ച് പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ രണ്ട് അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും കുല്‍ദീപ് സെഗാറിന് പങ്കുണ്ടെന്ന് കണ്ടെത്തി നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.
കുല്‍ദീപ് സെഗാറിന്റെ ശിക്ഷ റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ അതിനിശിതമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ കൊലയ്ക്കു കൊടുക്കുന്നതാണ് ഹൈക്കോടതി ഉത്തരവെന്ന് പെണ്‍കുട്ടി പ്രതികരിക്കുകയുണ്ടായി. വിധിയെ തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും മാധ്യമങ്ങളെ കാണാന്‍ ശ്രമിച്ചെങ്കിലും സി.ആര്‍.പി.എഫ് തടഞ്ഞിരുന്നു. ഇതുപോലൊരു കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് ജാമ്യം അനുവദിക്കുകയാണെങ്കില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ എങ്ങനെയാണ് സുരക്ഷിതരായിരിക്കുക, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ഞങ്ങളെ കൊല്ലുന്നതിനു തുല്യമാണ്. പണവും അധികാരവുമുള്ളവര്‍ ജയിക്കുന്നു. അതില്ലാത്തവര്‍ തോല്‍ക്കുന്നുവെന്നും അവര്‍ പ്രതികരിച്ചിരുന്നു. ഡല്‍ഹിയിലെ മാണ്ഡി ഹൗസില്‍ മാധ്യമങ്ങളെ കാണുമെന്ന വിവരം പുറത്തുവന്നതോടെ അവിടേക്ക് പോകാന്‍ അനുവദിക്കാതെ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇവരെ സി.ആര്‍.പി.എഫ് ബസില്‍ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ഓടുന്ന ബസില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ തങ്ങളെ കൈയേറ്റം ചെയ്‌തെന്ന ആരോപണവുമായി ഇരയുടെ മാതാവ് രംഗത്തെത്തിയിരുന്നത്. ഇവരെ സി.ആ ര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ നിര്‍ബന്ധിച്ച് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ മര്‍ ദ്ദിച്ചെന്നായിരുന്നു ആരോപണം. പിന്നീട് തന്നെ ബസില്‍ നിന്ന് തള്ളി പുറത്തേക്കിട്ട ശേഷം ഇരയായ പെണ്‍കുട്ടിയേയും കൊണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കടന്നു കളഞ്ഞതായും മാതാവ് ആരോപിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ കൃത്യമായി തെളിയിക്കപ്പട്ടെ സാഹചര്യത്തില്‍ ശിക്ഷ ഉറപ്പാക്കപ്പെട്ട പ്രതി നിയമ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഇരയെയും കുടുംബത്തെയും ശാരീരികമായി ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നിരന്തരമായി നടന്നിട്ടുള്ളത്. ശക്തമായി പ്രതിഷേധങ്ങള്‍ക്കിടയിലും ഇത്തരത്തിലും നിരവധി ശ്രമങ്ങള്‍ നടന്നുവെന്നത് പ്രതിക്കുള്ള സ്വാധീനത്തിന്റെയും പിന്‍ബലത്തിന്റെയും ഉത്തമ തെളിവാണ്. ഈ സാഹചര്യത്തിലാണ് കേസില്‍ സുപ്രീംകോടതി ഇന്നലെ സ്വീകരിച്ച നിലപാട് ഏറെ പ്രസക്തമായിത്തിരുന്നത്.

 

kerala

കണ്ണൂരില്‍ യു.പി സ്വദേശിയുടെ മരണം; എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്

നയീം സല്‍മാനിയെ മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്.

Published

on

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് യു.പി സ്വദേശി മരിച്ച സംഭവത്തില്‍ എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്. ബാര്‍ബര്‍ നയീം സല്‍മാനിയെ (49) മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്. മരിക്കുന്നതിന്റെ തലേ ദിവസം ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി ലഭിച്ചിട്ടും ആള്‍ക്കൂട്ട ആക്രമണം മൂലം മരിച്ചാല്‍ ചുമത്തുന്ന ബി.എന്‍.എസ് 103 (1) വകുപ്പ് ചുമത്തിയിട്ടില്ല.

നയീമിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തെങ്കിലും സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് ഏഴുപേര്‍ക്കെതിരെ പിന്നീട് കേസെടുത്തു. എന്നാല്‍ ആള്‍ക്കൂട്ടക്കൊലപാതകമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ശ്രീകണ്ഠപുരത്ത് 11വര്‍ഷമായി ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് നയിം. കഴിഞ്ഞ ക്രിസ്മസ് ദിവസം വൈകീട്ടാണ് ജിസ് വര്‍ഗീസ് മുടിവെട്ടാനായി കടയിലെത്തിയതും കൂലിയെ ചൊല്ലി വാക് തര്‍ക്കമുണ്ടായെന്നും കടയുടമ ജോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ഫേഷ്യലിനും കട്ടിങ്ങിനുമായി 300 രൂപക്കുപകരം 250 രൂപയാണ് നല്‍കിയത്. ബാക്കി തുക ചോദിച്ചതാണ് പ്രകോപന കാരണം. ബാര്‍ബര്‍ ഷോപ്പിലെ മര്‍ദനത്തിനുശേഷം താമസസ്ഥലത്ത് ജിസിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം എത്തി മര്‍ദിക്കുകയായിരുന്നു. പിതാവിനെ മര്‍ദിക്കുന്നത് തടയാനെത്തിയ 18കാരനായ മകമും മര്‍ദനമേറ്റു. പിറ്റേന്ന് രാവിലെ നയിമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Continue Reading

kerala

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടിത്തം; 12 ഓളം കടകള്‍ കത്തിയമര്‍ന്നു

പുലര്‍ച്ചെ 1:15-ഓടെ ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്.

Published

on

കൊച്ചി: എറണാകുളം നഗരത്തിലെ ബ്രോഡ്വേയില്‍ വന്‍ തീപിടിത്തം. 12 ഓളം കടകള്‍ കത്തിനശിച്ചു. ഫാന്‍സി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലര്‍ച്ചെ 1:15-ഓടെ ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്.

പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാന്‍സി സാധനങ്ങളും ഉള്ള കടകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ 11 യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണകൊള്ള; പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതി, ഡി. മണിയെ ചോദ്യം ചെയ്യും

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡി മണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഡി. മണിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡി മണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ സഹായികളായ ശ്രീകൃഷ്ണന്‍, ബാലമുരുകന്‍ തുടങ്ങിയവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിഗ്രഹക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ പോറ്റി ഇടപെട്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.

അതേസമയം, കേസില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നത്.

സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന കസ്റ്റഡി അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി തീരുന്നതിനെ തുടര്‍ന്ന് ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയും വിജിലന്‍സ് കോടതി പരിഗണിക്കും.

Continue Reading

Trending