Video Stories
ചിത്രയോട് കാട്ടിയത് നാടിനോടുള്ള വഞ്ചന

പാലക്കാട്ടെ പിന്നാക്ക ഗ്രാമമായ മുണ്ടൂരിലെ നല്ലൊരു നടവഴി പോലുമില്ലാതിരുന്ന കുടിലില്‍നിന്ന് നാടറിയുന്ന കായിക താരമായി വളര്‍ന്ന പി.യു ചിത്ര എന്ന ഇരുപത്തി രണ്ടുകാരിയായ മിടുക്കിയോട് രാജ്യത്തെ കായിക മുതലാളിമാരും വകുപ്പു മേധാവികളും ചേര്‍ന്ന് കാട്ടിയത് കൊടിയ അപരാധം തന്നെ. കഴിഞ്ഞമാസം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി സ്വര്‍ണമെഡല്‍ നേടി ട്രാക്കിലെ ഏഷ്യന്‍ റാണിയായി ഇന്ത്യയുടെയും ഏഷ്യയുടെയും അഭിമാനമായി മാറിയ പെണ്‍കുട്ടിക്ക് സ്വാഭാവികമായും ലഭിക്കേണ്ടിയിരുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിലേക്കുള്ള നേരിട്ടുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു. താരത്തിനു മുമ്പേ പണം ഓടണം എന്നതായിരിക്കുന്നു കായിക ഇന്ത്യയുടെ ഗതികേട്.
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള മല്‍സരാര്‍ത്ഥികളെ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ 23നാണ്. ഏഷ്യന്‍ മീറ്റില്‍ ചൈനയെയും ജപ്പാനെയും പോലെ മികച്ച കായികതാരങ്ങളുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് ചിത്ര എന്ന മെലിഞ്ഞൊട്ടിയ പെണ്‍കുട്ടി തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നത് കായിക ലോകത്തിനാകെ അഭിമാനജനകമായിരുന്നു. ഇതോടെ ലോക ചാമ്പ്യനാകാനുള്ള പട്ടികയില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രയെയും കോച്ചിനെയും മാത്രമല്ല അവളുടെ ഇഷ്ടക്കാരും പിന്തുണക്കാരുമായ മലയാളികളെയും രാജ്യത്തെ കായിക പ്രേമികളെയും ഒറ്റയടിക്ക് നിരാശപ്പെടുത്തിയിരിക്കയാണ് കായിക ലോകത്തെ തല്പര മേലാളന്മാര്. കഴിഞ്ഞ ദിവസം ഊട്ടിയില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പി.യു ചിത്ര ലോകചാമ്പ്യന്‍ഷിപ്പ് പ്രവേശനം നിഷേധിക്കപ്പെട്ടതിലുള്ള സങ്കടം വിനയാന്വിതയായാണ് പങ്കുവെച്ചത്.
2013ല്‍ പ്രഥമ ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക് മേളയിലും ചിത്ര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഏഷ്യയുടെ സ്വര്‍ണ ജേതാവ് എന്ന നിലയില്‍ ലോക അത്ലറ്റിക്സ് മീറ്റില്‍ പങ്കെടുക്കാനുള്ള 23 താരങ്ങളുടെയും 13 ഒഫീഷ്യലുകളുടെയും പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഇടംപിടിക്കേണ്ട പേരായിരുന്നു ചിത്രയുടേത് എന്നത് നിസ്തര്‍ക്കമാണ്. അന്താരാഷ്ട്ര അത്ലറ്റിക് അസോസിയേഷന് പേരു നല്‍കേണ്ട അവസാന തീയതി ജൂലൈ 24ന് അവസാനിച്ചുവെന്നും റാങ്കിങ് പോരാ എന്നുമാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനിലെയും കേന്ദ്ര കായിക മന്ത്രാലയത്തിലെയും ഉന്നതര്‍ നല്കുന്ന വിശദീകരണം. താന്‍ നിരസിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ കായിക താരവും ബന്ധപ്പെട്ടവരും വിവരം ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കുമ്പോഴേക്കും സമയം കഴിഞ്ഞുവെന്ന മറുപടിയാണത്രെ ലഭിച്ചത്. സ്വാഭാവികമായും കേരളത്തില്‍നിന്ന് മുഖ്യമന്ത്രി, കായിക മന്ത്രി, പാലക്കാടുനിന്നുള്ള ലോക്സഭാംഗം എന്നിവര്‍ ഡല്‍ഹിയിലെ കായിക വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമില്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും ചിത്രയുടെ അതേ യോഗ്യതയുള്ള തമിഴ്നാട്ടിലെയും മറ്റും താരങ്ങള്‍ക്ക് ലോക അത്ലറ്റിക് വേദിയില്‍ അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്നത് സഗൗരവം പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ കായിക രംഗത്തെക്കുറിച്ച് നാമൊന്നടങ്കം വേവലാതിപ്പെടുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ മേഖലയിലെ ഉന്നതരുടെ ഒത്താശയോടെ ഈ വെട്ടിനിരത്തല്‍ നടന്നിരിക്കുന്നത് എന്നത് നാണക്കേട് എന്നതിലുപരി കൊടിയ രാജ്യദ്രോഹമായിക്കൂടി വേണം വിലയിരുത്താന്‍. അന്വേഷണത്തിനൊടുവില്‍ മനസ്സിലാകുന്നത്, രാജ്യത്തെ ഒഫീഷ്യലുകളുകള്‍ക്ക് വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയത് എന്നാണ്. ചിത്രയെ ഉള്‍പെടുത്തിയാല്‍ ഒഫീഷ്യലുകളുടെ സംഘത്തിലെ പലര്‍ക്കും ലോക യാത്ര നടത്താന്‍ കഴിയുമായിരുന്നില്ലത്രെ. ഇതോടെ കായിക രംഗത്തെയും കായിക താരങ്ങളെയും സേവിക്കുകയല്ല, എങ്ങനെ സര്‍ക്കാര്‍ ചെലവില്‍ ലോക രാജ്യങ്ങളിലേക്ക് വിനോദയാത്ര നടത്താമെന്നാണ് നമ്മുടെ കായിക സംഘടനകളിലെ കൊലകൊമ്പന്മാര് ഉറക്കമിളച്ച് ചിന്തിക്കുന്നത് എന്നാണ് തിരിച്ചറിയപ്പെടുന്നത്. വൈകിയെങ്കിലും അവസരലബ്ധിക്കായി നീതിപീഠത്തെ സമീപിച്ചിരിക്കുകയാണ് ഈ കായികതാരം. ദേശീയ അത്ലറ്റിക് ഫെഡറേഷനോട് വിശദീകരണം ചോദിച്ചിട്ടുണ്ട് ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി. ഇനി അവിടെനിന്നുള്ള നീതി മാത്രമാണ് ഏക പ്രതീക്ഷ.
ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള നമ്മുടെ അത്ലറ്റിക് ടീമിന്റെ പരിശീലകരായി മലയാളികളായ മുന്‍ കായിക താരങ്ങളായ പി.ടി ഉഷ, അഞ്ജുബോബി ജോര്‍ജ്, രാധാകൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ടിരുന്നിട്ടും ചിത്ര തഴയപ്പെട്ടതിന് ന്യായീകരണം തീരെയില്ല. മാനേജര്‍ ടോണി ഡാനിയേലും മലയാളിതന്നെ. എന്നാല്‍ താന്‍ നിരീക്ഷക മാത്രമാണെന്നാണ് ഉഷ പറയുന്നത്. ചിത്രയെ കൂടാതെ മൂവായിരം മീറ്റര്‍ സ്റ്റിപ്പിള്‍ചേസിലെ സ്വര്‍ണജേതാവ് സുധാസിങ്, 1500 മീറ്റര്‍ ജേതാവ് അജോയ്കുമാര്‍ സരോജ് എന്നിവരും അവഗണിക്കപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇവരുടെ ട്രാക്കിലെ മികവിന് മാര്‍ക്കിടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ലോക മല്‍സരവേദിയില്‍ ഉണ്ടെന്നിരിക്കെ തമ്പ്രാനെ കവച്ചുവെക്കുന്ന മാടമ്പിയുടെ കുബുദ്ധി പ്രയോഗം നടന്നത് എന്തിനാണെന്നാണ് വിശദീകരിക്കപ്പെടേണ്ടത്. ഇനി പന്ത് കേന്ദ്ര കായിക മന്ത്രിയുടെ കോര്‍ട്ടിലാണ്. കോടതി നിര്‍ദേശപ്രകാരം ഇവര്‍ അപേക്ഷിച്ചാല്‍ തന്നെയും അന്താരാഷ്ട്ര അസോസിയേഷന് അനുമതി നല്‍കുമെന്ന ്കരുതുക പ്രയാസം. കാരണം ഇന്ത്യയിലെ കോടതിയുടെ വിധി അന്താരാഷ്ട്ര കായിക ഏജന്‍സിക്ക് ബാധകമാവില്ല എന്നതിനാലാണത്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മേലുള്ള നികുതിപ്പണം കൊണ്ടാണ് ഈ മേഖലയുടെ പുരോഗതിക്കും രാജ്യത്തിന്റെ അന്തസ്സിനും വേണ്ടി നാം ഓരോ അണാപൈസയും ചെലവഴിക്കുന്നത്. പക്ഷേ ഈ തുക അസോസിയേഷനുകളുടെ തലപ്പത്തുള്ളവര്‍ക്ക് വിനോദയാത്ര നടത്താനും നക്ഷത്ര ഹോട്ടലുകളില്‍ പുട്ടടിച്ച് അന്തിയുറങ്ങാനുമാണ് ചെലവഴിക്കപ്പെടുന്നത് എന്നത് ലജ്ജാകരമെന്നല്ലാതെ പിന്നെന്താണ് വിശേഷിപ്പിക്കേണ്ടത്. എത്രയോ ത്യാഗധനരുടെ വിയര്‍പ്പാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഒളിമ്പിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയായ പി.വി സിന്ധുവിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നല്കിയ സ്വീകരണത്തിനിടെ താരത്തിന്റെ മല്‍സര ഇനം തന്നെ മാറ്റിപ്പറഞ്ഞ മന്ത്രിയുടെ നാടാണ് നമ്മുടേത്. കായിക രംഗത്തെ ജീര്‍ണാവസ്ഥയെക്കുറിച്ച് നോമോരോരുത്തരും വേവലാതിപ്പെടുമ്പോള്‍ തന്നെ അതിന്റെ കാരണങ്ങള്‍ തേടി വെറെങ്ങും പോകേണ്ടതില്ലെന്ന മറുപടിയാണ് ചിത്രയോടുള്ള നെറികേട് നമ്മെയാകെ ബോധ്യപ്പെടുത്തുന്നത്. ലോക ജനസംഖ്യയിലെ രണ്ടാംസ്ഥാനത്ത് നിലകൊള്ളുന്ന നമുക്ക് അന്താരാഷ്ട്ര കായിക വേദികളില്‍ മിക്കപ്പോഴും നാണിച്ച ശിരസ്സുകളുമായി ദേശീയപതാക ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നത് ഇതെല്ലാം കൊണ്ടാണ്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
india3 days ago
യുപിയില്‍ മുസ്ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്