Connect with us

Video Stories

കാവിയുടെ കോഴവഴികള്‍

Published

on

 
വര്‍ഷം 2000. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമ സ്ഥാപനമായ ദൂരദര്‍ശന്റെ കേരളത്തിലെ വാര്‍ത്താനിര്‍മാതാവിന്റെ പദവി വഹിക്കുന്നയാള്‍ക്ക് അഗര്‍ത്തലയിലേക്ക് ഒരു സ്ഥലംമാറ്റം. കാരണം മറ്റൊന്നുമല്ല, റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരുമൊക്കെ ചെല്ലുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാന മന്ദിരത്തില്‍ ന്യൂസ് പ്രൊഡ്യൂസറെ കാണുന്നില്ല. സംസ്ഥാന ഒര്‍ഗനൈസിങ് സെക്രട്ടറി നേരിട്ട് വിളിച്ചുപറഞ്ഞു. ഇത് ശരിയല്ല. പാര്‍ട്ടി ഓഫീസില്‍ വരണം. എന്തുചെയ്യാം. നേരെവാ നേരെപോ എന്നു ചിന്തിക്കുകയും ഒരാളുടെയും കാലുപിടിച്ചുശീലവും ഇല്ലാത്തതുകൊണ്ട് ഈ ജേണലിസ്റ്റ് പറ്റില്ലെന്നങ്ങ് തുറന്നുപറഞ്ഞു. അതിന്റെ പിറ്റേ ആഴ്ചയാണ് ട്രാന്‍സ്ഫര്‍ എന്ന വാറോല ഓഫീസിലെത്തുന്നത്. സ്വാഭാവികമായും മാന്യനായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓര്‍ഡര്‍ അവഗണിച്ചു. പൊല്ലാപ്പായി. ത്രിപുര തലസ്ഥാനത്ത് ചുമതലയേറ്റില്ലെങ്കില്‍ പണികളയുമെന്ന് ഭീഷണി. ആവട്ടെയെന്ന് ഉദ്യോഗസ്ഥനും. ഒടുവില്‍ കേന്ദ്ര ഭരണ കക്ഷിയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് വിളിയെത്തി. ട്രാന്‍സ്ഫര്‍ ഒഴിവാക്കിത്തരാം. പക്ഷേ പ്രോട്ടോകോള്‍ പാലിക്കണം. പ്രോട്ടോകോള്‍ എന്തെന്നറിയാതെ ഉദ്യോഗസ്ഥന്‍ അന്തംവിട്ട് നില്‍ക്കെ ബന്ധുവായ ബി.ജെ.പി നേതാവ് സംശയ നിവൃത്തി വരുത്തിക്കൊടുത്തു. കാശന്നേ, അല്ലാണ്ടെന്താ.
പിന്നെ പറയേണ്ടല്ലോ. നക്കാപൈസ പോലും കൈക്കൂലി സ്വീകരിക്കാത്ത പട്ടിക ജാതിക്കാരനായ ഉദ്യോഗസ്ഥന്‍ നേരെ ചെന്നുകണ്ടത് മുന്‍മുഖ്യമന്ത്രി കെ. കരുണാകരനെ. അദ്ദേഹം നിമിഷനേരെ കൊണ്ട് കാര്യം ശരിയാക്കിക്കൊടുത്തു. നയാപൈസയുടെ ചെലവില്ലാതെ.
പ്രോട്ടോകോള്‍ എന്നാണ് ബി.ജെ.പിക്കകത്ത് കോഴക്കുള്ള ഇരട്ടപ്പേര്. മഞ്ചേരിക്കാരനായ സംസ്ഥാന നേതാവാണ് ആദ്യ കാലത്ത് ഇടനിലക്കാരന്‍. കേന്ദ്രത്തിലെയും വേണ്ടിവന്നാല്‍ സംസ്ഥാന തലത്തിലെ കേന്ദ്ര പൊതുമേഖലയിലെയും ആനുകൂല്യങ്ങളും പദവികളുമൊക്കെ ഇദ്ദേഹം വഴിയാണ് നടപ്പ്. കോടികള്‍ ഉണ്ടാക്കിയവരുണ്ട്. ഇതില്‍ പങ്കുപറ്റാത്തവര്‍ പാര്‍ട്ടിയില്‍ ഇല്ലെന്നുതന്നെയാണ് പറയേണ്ടത്. അപ്പോള്‍ ഗ്രൂപ്പോ എന്ന് ചോദിച്ചേക്കരുത്. അതെല്ലാം കിട്ടിയ ‘പ്രോട്ടോകോള്‍’ പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മാത്രം.
1998ലാണ് പതിമൂന്ന് ദിവസം അധികാരത്തിലേറിയശേഷം പ്രഥമ ഭാരതീയ ജനതാപാര്‍ട്ടി മന്ത്രിസഭ സ്വയം പിരിഞ്ഞുപോയത്. അവിശ്വാസപ്രമേയത്തില്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് മതിയായത്ര വോട്ടുകള്‍ സമാഹരിക്കാനായില്ല. പിന്നെ വന്നതാണ് വനമാല. ശരിക്കും ബി. ജെ.പിക്ക് കിട്ടിയ സുവര്‍ണാവസരമായിരുന്നു 1999-2004ലെ വാജ്‌പേയിയുടെയും ബി.ജെ. പിയുടെയും രണ്ടാമൂഴം. ഇന്ന് നാട്ടുലയര്‍ന്നുകേള്‍ക്കുന്ന ബി.ജെ.പിക്കെതിരെയുള്ള അഴിമതികളുടെയെല്ലാം ഉല്‍ഭവവവും പരിശീലനക്കളരിയുമായിരുന്നു വാജ്‌പേയിയുടെ രണ്ടാംകാലഘട്ടം. സംഘ്പരിവാറിന്റെ ഒളി അജണ്ടയാണ് വാജ്‌പേയി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണമുന. എന്നാല്‍ അഴിമതി എങ്ങനെ അതിവിദഗ്ധമായും തെളിച്ചത്തിലും നടത്താമെന്നതിന്റെ കളരിപരമ്പരയായിരുന്നു ഈ കാലഘട്ടം.
രാജ്യത്ത് സ്വതന്ത്രാനന്തരം ഇത്രയും അധികം പെട്രോള്‍ പമ്പുകളും വാതക ഏജന്‍സികളും അനുവദിക്കപ്പെട്ട കാലഘട്ടമായിരുന്നു ഇത്. ചോദിച്ചവര്‍ക്കെല്ലാം പമ്പ് കിട്ടും. എന്നാല്‍ ഒറ്റ നിബന്ധനമാത്രം. പാര്‍ട്ടിക്കാരന്‍ ആവണമെന്നില്ല, പണം പാര്‍ട്ടിയുടെ അക്കൗണ്ടിലെത്തണം. പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്വാഭാവികമായും ചാക്കുകളുമായി പിരിവിനിറങ്ങിയത്. സ്ഥലത്തെ പണച്ചാക്കുകളെ സമീപിച്ചു. ലക്ഷങ്ങള്‍ വാങ്ങി പമ്പുകള്‍ വാങ്ങിക്കൊടുത്തു. ഇതിനിടെ നടന്ന ഒരു ആത്മഹത്യയും ആരും ശ്രദ്ധിക്കാതെ പോയി. പിന്നീട് കേന്ദ്രമന്ത്രിയായ ബി.ജെ.പി നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് പമ്പ് അഴിമതിയില്‍ ജീവന്‍ നഷ്ടപ്പെട്ടയാള്‍. പാലക്കാട് സ്വദേശിയായ ഈ റിട്ട. അധ്യാപകന്‍ പമ്പ് തരാമന്ന ്പറഞ്ഞ് വിശ്വസിപ്പിച്ച് വാങ്ങിയ ലക്ഷങ്ങള്‍ തിരിച്ചുകൊടുക്കാനാവാതെ വന്നതോടെ സ്വയം വിഷം കഴിക്കുകയായിരുന്നു. നേതാവാകട്ടെ കൈയൊഴിയുകയും ചെയ്തു. പട്ടിക ജാതിക്കാരുടെ സംവരണത്തില്‍ അടിച്ചെടുത്ത പെട്രോള്‍ പമ്പിന് വേണ്ടിയായിരുന്നു കൈക്കൂലി കൈപ്പറ്റിയത്. സുന്ദരന്‍ എന്ന പട്ടികജാതിക്കാരന്‍ പമ്പ് കിട്ടിയതോടെ താന്‍ ബിനാമിക്ക് നല്‍കില്ലെന്ന് പറഞ്ഞിടത്തുനിന്നതാണ് മാഷിന്റെ സ്വയാഹുതിയിലേക്ക് നയിക്കപ്പെട്ടത്. ഈ പമ്പ് ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. പഴയ ബി.ജെ.പിക്കാരനായ യഥാര്‍ഥ ഉടമയാകട്ടെ ഇന്ന് ലീസിന് കൊടുത്ത് കൈനനയാതെ മീന്‍പിടിക്കുകയാണ്. ബി.ജെ. പിയില്‍ നിന്നൊക്കെ എന്നോ വഴിപിരിഞ്ഞു നേതാവ്. എറണാകുളത്ത് ജ്യേഷ്ഠന്റെ മകന്റെ പേരിലുള്‍പ്പെടെ രണ്ട് പെട്രോള്‍ പമ്പുകള്‍ എസ്. സി ചെലവില്‍ വാങ്ങിയെടുത്ത സംസ്ഥാന നേതാവും ഇന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സജീവമായുണ്ട്.
2005ല്‍ സി.പി.ഐ എം.പി പി.കെ വാസുദേവന്‍ നായര്‍ മരണപ്പെട്ട ഒഴിവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സി.കെ പത്മനാഭന്‍ തോല്‍ക്കാനിടയായതിനെക്കുറിച്ച് അന്വേഷിച്ച രാമന്‍പിള്ള സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, പെട്രോള്‍ പമ്പ് അഴിമതിയാണ് തോല്‍ക്കാനിടയായത് എന്നായിരുന്നു എഴുതിവെച്ചിരുന്നത്. സ്വാഭാവികമായും നടപടി മാധ്യമ ചര്‍ച്ചകളില്‍ ഒതുങ്ങി. തൊടാന്‍ പാര്‍ട്ടിയില്‍ പാപം ചെയ്യാത്തവരില്ലെന്നതായിരുന്നു. അഞ്ചരക്കോടി രൂപ വാങ്ങി മെഡിക്കല്‍ കോളജ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പറ്റിച്ചവരുടെ കാര്യത്തില്‍ ഒരാളെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണ്. അതും ജൂണ്‍ ആറിനുകൊടുത്ത റിപ്പോര്‍ട്ടിന്മേല്‍ ഒന്നരമാസം അടയിരുന്ന ശേഷം. പാഴ്‌ചെടികളും ഇത്തിള്‍ക്കണ്ണികളും പാര്‍ട്ടിക്കകത്ത് ഇന്നുമുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്ന സംസ്ഥാന അധ്യക്ഷന് അവയെ നീക്കാന്‍ കഴിയാത്തത് ഒത്തുതീര്‍പ്പ് ക്വട്ടേഷന്‍ കൊണ്ടാണെന്ന് പറയുന്നത് പാര്‍ട്ടിയിലെ പുതിയ സേവ് ഫോറം.
അഴിമതിയുടെ പേരില്‍ പാര്‍ട്ടി വിട്ടൊരു മുതിര്‍ന്ന വനിതാനേതാവും ബി.ജെ.പിക്കകത്തുതന്നെ ഉണ്ട്. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചതിന്റെ ചെലവുകണക്ക് പാര്‍ട്ടി ജില്ലാനേതാവിനോട് ചോദിച്ചതാണ് പുറത്താകലിന് കാരണം. ഇന്ന് ഇവര്‍ ഇടതുപക്ഷ അധ്യാപക സംഘടനയിലെ സജീവാംഗമാണ്. ഇങ്ങനെ പാര്‍ട്ടി തെരഞ്ഞെടുപ്പിന്റെ ചെലവ് ചോദിച്ചതിന് പുറത്തായവര്‍ ബി. ജെ.പിയില്‍ എണ്ണിയാലൊടുങ്ങില്ല. ഛോട്ടാ നേതാക്കള്‍ മുതല്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് വരെ ഇങ്ങനെ പുറത്താക്കപ്പെട്ടവരാണ്. മഞ്ചേശ്വരത്തെ പാര്‍ട്ടി സംസ്ഥാന നേതാവിന്റെ നിയമസഭാ സ്ഥാനാര്‍ഥിത്വ വേളയില്‍ എത്തിയത് കോടി എവിടെപോയെന്ന് ഇന്നും പാര്‍ട്ടിക്ക് അറിയില്ല. ഇതേക്കുറിച്ച് ആര്‍ക്കും ചോദിക്കാനും ത്രാണിയില്ല. കാരണം മറ്റൊന്നുമല്ല; ചോദിച്ചാല്‍ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും കണക്കുകള്‍ പാര്‍ട്ടി നേതൃത്വം നിരത്തേണ്ടിവരും. ഇതിന് പക്ഷേ പുതിയ നിസ്വാര്‍ഥ സംസ്ഥാന കാര്യവാഹകിനും കഴിയില്ല. കാരണം അങ്ങനെയൊരു കണക്കവതരണവും പാസാക്കലുമൊന്നും നടന്നിട്ടില്ല എന്നതുതന്നെ.
ധര്‍മം ശരണം ഗച്ഛാമി എന്ന പ്രാര്‍ഥന ഇപ്പോള്‍ ബി.ജെ.പിയില്‍ ധനം ശരണം ഗച്ഛാമി എന്നായിരിക്കുന്നുവെന്നാണ് ഒരു ജില്ലാ നേതാവ് പറഞ്ഞത്. ഇതുപറയുമ്പോള്‍ ഏതെങ്കിലുമൊരു പക്ഷത്ത് നിലയുറപ്പിക്കേണ്ട ഗതികേടിലാണ് ഈ നേതാവും. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുപോകേണ്ടിവരും. ഇങ്ങനെ രാജിവെച്ചുപോയവരും ഇല്ലാതില്ല. കണ്ണൂരിലുള്‍പ്പെടെ നിരവധി പാര്‍ട്ടി ജില്ലാ നേതാക്കള്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ഇങ്ങനെ അഴിമതി വെറുത്ത് പാര്‍ട്ടി വിട്ടവരിലൊരാള്‍ ഇന്ന് മുസ്‌ലിംലീഗിന്റെ പഞ്ചായത്ത് നേതാവാണ്.
(നാളെ നേതാക്കളുടെ കോഴവഴികള്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending