Connect with us

News

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്; പരമ്പര സമനിലയിൽ

ഇന്ത്യ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ശേഷിക്കെ ന്യൂസിലൻഡ് മറികടന്നു

Published

on

രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലൻഡ്. ഇന്ത്യ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ശേഷിക്കെ ന്യൂസിലൻഡ് മറികടന്നു. ഡാരിൽ മിച്ചലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ന്യൂസിലൻഡിന് വിജയം സമ്മാനിച്ചത്. 117 പന്തിൽ 131 റൺസാണ് മിച്ചൽ അടിച്ചുകൂട്ടിയത്.

ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. കെഎൽ രാഹുലിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. പുറത്താകാതെ നിന്ന് 93 പന്തിൽ 112 റൺസാണ് രാഹുൽ നേടിയത്. ന്യൂസിലൻഡിനായി ക്രിസ് ക്ലാർക് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിഞ്ഞ തുടക്കമാണ് കണ്ടത്. പേസർ കൈലി ജെയിംസ് എറിഞ്ഞ ആദ്യ അഞ്ച് ഓവറുകളിൽ മൂന്ന് മെയ്ഡൻ ഓവറുകളുണ്ടായി. പിന്നീട് താളം കണ്ടെത്തിയ ശുഭ്മൻ ഗിൽ അർധസെഞ്ച്വറി നേടി. 53 പന്തിൽ 56 റൺസാണ് ഗിൽ നേടിയത്. 12-ാം ഓവറിൽ രോഹിത് ശർമ (38 പന്തിൽ 24) പുറത്തായതോടെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർന്നു. തുടർന്ന് ലെഗ് സൈഡിലേക്ക് പുൾ ഷോട്ടിന് ശ്രമിച്ച ഗില്ലിനെ ഡാരിൽ മിച്ചൽ ക്യാച്ചിലൂടെ പുറത്താക്കി.

പിന്നാലെ ഇറങ്ങിയ വിരാട് കോഹ്ലിക്കും ശ്രേയസ് അയ്യർക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇരുവരെയും പുറത്താക്കിയത് ക്രിസ് ക്ലാർക്കാണ്. പരുങ്ങലിലായ ഇന്ത്യയെ കരകയറ്റിയത് കെഎൽ രാഹുലിന്റെ സെഞ്ച്വറിയായിരുന്നു. രവീന്ദ്ര ജഡേജ 44 പന്തിൽ 27 റൺസും, ഹർഷിത് റാണ നാല് പന്തിൽ രണ്ട് റൺസും നേടി. മുഹമ്മദ് സിറാജ് രണ്ട് റൺസോടെ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ ഡെവൺ കോൺവെയെ നഷ്ടമായി. തുടർന്ന് പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഹെൻറി നിക്കോളസ് പുറത്തായതോടെ 50 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ന്യൂസിലൻഡ് പരുങ്ങി. എന്നാൽ ഡാരിൽ മിച്ചലും വിൽ യങ്ങും ചേർന്ന് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇരുവരും ചേർന്ന് 158 പന്തിൽ 162 റൺസ് കൂട്ടിച്ചേർത്തു.

36-ാം ഓവറിൽ കുൽദീപ് യാദവ് വിൽ യങ്ങിനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തെങ്കിലും, ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിയോടെ ന്യൂസിലൻഡ് വിജയം ഉറപ്പിച്ചു. ഇന്ത്യക്കായി ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിലെ ജയത്തോടെ പരമ്പര 1-1ന് സമനിലയായി. ജനുവരി 18ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനമാണ് പരമ്പര നിർണയിക്കുക.

kerala

നാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച

മാപ്പിളപ്പാട്ടിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഹെമിൻ സിഷ എ ഗ്രേഡ് നേടുന്നത്.

Published

on

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടിലെ വിദ്യാർഥിനി ഹെമിൻ സിഷ ഗസൽ ആലാപനത്തിൽ തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. പെൺകുട്ടികളുടെ എച്ച്‌എസ്‌എസ് മാപ്പിളപ്പാട്ട് മത്സരത്തിലും ഹെമിൻ സിഷ എ ഗ്രേഡ് നേടി.

മാപ്പിളപ്പാട്ടിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഹെമിൻ സിഷ എ ഗ്രേഡ് നേടുന്നത്. എച്ച്‌എസ്‌എസ് ഒപ്പന മത്സരത്തിൽ തുടർച്ചയായി നാലാം വർഷമാണ് താരം പങ്കെടുക്കുന്നതും ശ്രദ്ധേയമാണ്.

കലോത്സവ രംഗത്ത് കുടുംബപരമായ പാരമ്പര്യവും ഹെമിന് സിഷയ്ക്ക് കരുത്താകുന്നു. ജ്യേഷ്ഠ സഹോദരി ഡോ. റഷ അഞ്ജല 2015ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. പിതാവ് അബ്ദുൾ സലാം ഡബ്ല്യു.ഒ. എച്ച്‌എസ്‌എസ് പിണങ്ങോടിലെ പ്രധാന അധ്യാപകനാണ്. മാതാവ് മറിയം ജി.എച്ച്‌.എസ് തരിയോടിലെ അധ്യാപികയുമാണ്.

Continue Reading

india

മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി; ശമ്പളത്തില്‍ നിന്ന് 10% പിടിച്ചെടുക്കാന്‍ തെലങ്കാന സര്‍ക്കാര്‍

പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും, ശമ്പളത്തില്‍ നിന്നുള്ള വിഹിതം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം പിടിച്ചെടുത്തു അത് നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്ന നിയമം കൊണ്ടുവരാന്‍ തെലങ്കാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും, ശമ്പളത്തില്‍ നിന്നുള്ള വിഹിതം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് വാഹനങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈസൈക്കിളുകള്‍, ബാറ്ററി വീല്‍ചെയറുകള്‍, ലാപ്ടോപ്പുകള്‍, ശ്രവണസഹായികള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

മുതിര്‍ന്ന പൗരന്മാര്‍ക്കായി ‘പ്രാണം’ എന്ന പേരില്‍ ഡേകെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും, 202627 ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായി പുതിയ ആരോഗ്യസംരക്ഷണ നയം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കോ-ഓപ്ഷന്‍ അംഗങ്ങളായി നാമനിര്‍ദേശം ചെയ്യുമെന്നും, ഇതിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഇതിനകം നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും, വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രത്യേക ക്വാട്ട അനുവദിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായ നവദമ്പതികള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയെ അനുസ്മരിച്ച മുഖ്യമന്ത്രി, വൈകല്യം നേരിട്ടിട്ടും അദ്ദേഹം വലിയ ഉയരങ്ങളിലെത്തിയതായും സാമൂഹിക നീതിക്കും തുല്യാവസരങ്ങള്‍ക്കുമുള്ള പ്രതിബദ്ധതയാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ജാതി സെന്‍സസ് നടത്തിയതായും, തെലങ്കാനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദേശീയ സെന്‍സസിന്റെ ഭാഗമായി ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി. തെലങ്കാന മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും, പട്ടികജാതിക്കാര്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം ജില്ലയിലെ 140ലേറെ കോളേജുകളിൽ നിന്നായി ഏകദേശം 6,000 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും

Published

on

വേങ്ങര: 2026 ജനുവരി 21, 22, 23, 24, 25 തീയതികളിലായി വേങ്ങര പി.പി.ടി.എം ആർട്സ് & സയൻസ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി-സോൺ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ ഹമീദ് മാസ്റ്റർ നിർവഹിച്ചു.

മലപ്പുറം ജില്ലയിലെ 140ലേറെ കോളേജുകളിൽ നിന്നായി ഏകദേശം 6,000 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ആറു വേദികളിലായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചടങ്ങിൽ പി.പി.ടി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി-സോൺ കലോത്സവത്തിന്റെ ജനറൽ കൺവീനർ സൽമാൻ കാപ്പിൽ സ്വാഗതം ആശംസിച്ചു.

കോളേജ് മാനേജർ എ.കെ. സൈനുദ്ധീൻ മാസ്റ്റർ, എം.എം. കുട്ടി മൗലവി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കബീർ മുതുപറമ്പ്, കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, മുജിബ് പൂക്കുത്ത്, പി.എ. ജവാദ്, വി.എ. വഹാബ്, സി.പി. ഹാരിസ്, നിസാം കെ. ചേളാരി, അലി ഷാൻ, മാജിദ്, നിഹാൽ, റമീസ്, അസ്ലം, രജനി, ആബിദ, റസാക്ക്, ഷിബിലി, സിനാൻ, ആദിൽ, അമീൻ, ആഷിക്, അൻഷിദ്, ജസീം, മുദശ്ശിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Trending