kerala
കാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം
ജോലി സമ്മര്‍ദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കാഞ്ഞങ്ങാട്: കാസര്‍കോട് ബിഎല്‍ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) പുഴയില്‍ ചാടി ജീവനൊടുക്കി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാല്‍ പാലത്തിത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 32കാരനായ സവാദ് ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അറബിക് അധ്യാപകനാണ്.
ജോലി സമ്മര്‍ദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജോലിസമ്മര്‍ദത്തെ കുറിച്ച് സവാദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എത്താതെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
kerala
ചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു
ചെറിയ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
ഒറ്റപ്പാലം : ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നതിനടിയില്‍ മസ്ജിദ് ഇമാം പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു.
ഒറ്റപ്പാലം തൃക്കട്ടിരിക്കടുത്ത ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സര്‍വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി (54) യാണ് മരണപ്പെട്ടത്. ചെറിയ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
ആനുകാലിക സംഭവവികാസങ്ങളെ പറ്റിയും, സമുദായഐക്യത്തിന്റെ ആവശ്യകതയെ പറ്റിയും, സാഹോദര്യ സ്നേഹത്തെപറ്റിയും വികാരഭരിതനായി ഖുതുബ പ്രസംഗം നടത്തികൊണ്ടിരിക്കെയാണ് മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി കുഴഞ്ഞു വീണത്. പള്ളിയിലുള്ളവര്‍ പ്രഥമ ശുശ്രുഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഉജ്ജ്വലനായ വാഗ്മിയും, പ്രഗത്ഭ പണ്ഡിതനുമായ മൗലവി അബ്ദുള്‍ ഷുക്കൂര്‍ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്. മയ്യത്ത് ആംബുലന്‍സു വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.
സര്‍വ്വശക്തനായ നാഥന് പരേതന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കട്ടെ. കബറിടം സ്വര്‍ഗീയ പൂന്തോപ്പാക്കി കൊടുക്കട്ടെ. മഗ്ഫിറത്തും, മര്‍ഹമത്തും നല്കട്ടെ. കുടുംബത്തിനു ക്ഷമയും, സമാധാനവും നല്കട്ടെ (ആമീന്‍ )യെന്നു പ്രാര്‍ത്ഥിക്കുന്നു.
kerala
‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം
തിരുവനന്തപുരം: ലോകത്തും രാജ്യത്തും ഇസ്ലാമോഫോബിയയും മുസ്ലീം വിരോധവും ശക്തിപ്പെടുന്നുവെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടതെന്നും നന്മയും തിന്മയും തുല്യമാവില്ലെന്നും പാളയം ഇമാം പറഞ്ഞു. തിരുവനന്തപുരത്ത് ഈദ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്നൊരു യുദ്ധമുഖത്താണ്. വിട്ടുവീഴ്ചകൾ ചെയ്തിട്ടാണെങ്കിലും സമാധാനം പുലരട്ടെ. ഇറാന്റെ ഉപാധികൾ കഴിയുന്നതും അംഗീകരിച്ചു സമാധാനശ്രമം വേണം. ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്. യുദ്ധവിരാമം ലോകം ആഗ്രഹിക്കുന്നുവെന്നും പാളയം ഇമാം പറഞ്ഞു.
ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ നമ്മൾ രാജ്യത്തുനിന്ന് കേൾക്കുന്നു, പക്ഷേ അതിൽ നാം ഭയപ്പെടേണ്ടതില്ലെന്നും പാളയം ഇമാം പറഞ്ഞു. പല സമുദായ സഹോദരങ്ങൾ തന്നെ അതിനെ എതിർക്കാൻ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേവലം ആഘോഷത്തിനപ്പുറം പ്രാർഥനാ ദിനമായി ചെറിയ പെരുന്നാളിനെ കൊണ്ടാടണം. പെരുന്നാൾ ദിനത്തിൽ ഫിത്വർ സാക്കാത്തിന്റെ പ്രാധാന്യം മറക്കരുത്. ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
kerala
ആത്മീയതയുടെ സൗഹൃദനിലാവ്
യുദ്ധവും അനിശ്ചിതത്വവും തളര്‍ത്തുന്ന അവരുടെ ജീവിതങ്ങളില്‍ സമാധാനം പുലരാനുള്ള പ്രാര്‍ത്ഥനകള്‍ ഈ ദിനത്തിന്റെ അനിവാര്യതയാണ്.
സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട്
റമസാന്‍ മാസത്തിന്റെ ആത്മീയ പ്രകാശം നിറഞ്ഞ ദിനങ്ങള്‍ക്ക് സമാപനമാകുമ്പോള്‍, ചെറിയ പെരുന്നാള്‍ നമ്മുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും നിറച്ചു എത്തുന്നു. ഒരു മാസക്കാലം ഉപവാസം, പ്രാര്‍ത്ഥന, ധര്‍മ്മം, ആത്മപരിശോധന എന്നിവയിലൂടെ നാം നേടിയെടുത്ത ആത്മീയ ചൈതന്യം ഈ പെരുന്നാള്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത് അതിനെ നഷ്ടപ്പെടാതെ തുടര്‍ന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയാണ്.
റമസാന്‍ നമ്മെ പഠിപ്പിച്ചത് സഹനവും സ്വയം നിയന്ത്രണവും മാത്രമല്ല മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള ഹൃദയവും കൂടിയാണ്. അതുകൊണ്ട്തന്നെ, ഈ പരിശുദ്ധ മാസത്തില്‍ വളര്‍ത്തിയെടുത്ത ദാനധര്‍മ്മ ശീലം പെരുന്നാളോടെ അവസാനിപ്പിക്കാതെ ജീവിതത്തിന്റെ സ്ഥിരം ഭാഗമാക്കേണ്ടതാണ്. നമ്മുടെ ചുറ്റുമുള്ള നിര്‍ധനരെയും സഹായം ആവശ്യമുള്ളവരെയും മറക്കാതെ, അവര്‍ക്ക് ആശ്വാസവും കരുതലും നല്കുന്ന സമൂഹമായി നാം മാറേണ്ടതുണ്ട്.
പെരുന്നാള്‍ കുടുംബബന്ധങ്ങള്‍ പുതുക്കാനുള്ള അപൂര്‍വ്വ അവസരമാണ്. തിരക്കുകള്‍ക്കിടയില്‍ അകന്നുപോയ ബന്ധങ്ങളെ വീണ്ടും ചേര്‍ക്കാനും ബന്ധുക്കളെ സന്ദര്‍ശിച്ചും സ്നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും കുടുംബത്തിന്റെ മഹത്ത്വം തിരിച്ചറിയാനും ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു.
ബന്ധങ്ങള്‍ ശക്തമാകുമ്പോള്‍ സമൂഹവും ശക്തമാകും എന്ന തിരിച്ചറിവ് ഈ ദിനം നല്കുന്നു. തിരക്കുപിടിച്ച ആധുനിക ലോകത്ത് അകന്നുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനുള്ള അവസരമാണ് പെരുന്നാള്‍. സ്നേഹമുള്ള കുടുംബങ്ങളില്‍ നിന്നാണ് സമാധാനമുള്ള സമൂഹം കെട്ടിപ്പടുക്കപ്പെടുന്നത്. മത-ജാതി ഭേദമന്യേ സുഹൃത്തുക്കളെയും അയല്‍വാസികളെയും ആഘോഷത്തില്‍ പങ്കാളികളാക്കുന്നതിലൂടെ നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതാകുന്നു.
ലോകം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പശ്ചിമേഷ്യയിലെയും മറ്റും അശാന്തമായ സാഹചര്യങ്ങളില്‍ കഴിയുന്ന പ്രവാസി സഹോദരങ്ങളെയും ദുരിതമനുഭവിക്കുന്ന ജനതയെയും വിസ്മരിക്കരുത്. യുദ്ധവും അനിശ്ചിതത്വവും തളര്‍ത്തുന്ന അവരുടെ ജീവിതങ്ങളില്‍ സമാധാനം പുലരാനുള്ള പ്രാര്‍ത്ഥനകള്‍ ഈ ദിനത്തിന്റെ അനിവാര്യതയാണ്. അവരുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്യേണ്ടത് മനുഷ്യധര്‍മ്മമാണ്. അവരുടെ വിഷമങ്ങള്‍ പങ്കുവെക്കുന്നത് നമ്മുടെ ഉത്തരവാദിത്വവുമാണ്.
പെരുന്നാള്‍ പരസ്പര സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്ന ദിനമായിരിക്കണം. മത-ജാതി ഭേദമന്യേ എല്ലാവരോടും സഹോദരത്വത്തോടെ പെരുമാറി, നമ്മുടെ നാടിന്റെ മതമൈത്രിയും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വൈവിധ്യത്തില്‍ ഐക്യം എന്ന മൂല്യം നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്.
വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും നമ്മിലെത്തിയിരിക്കുകയാണ്. ഇത്തരം സമയങ്ങളില്‍ വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന വര്‍ഗീയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സൗഹൃദവും സഹിഷ്ണുതയും സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ആത്മാവ് നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ സൗന്ദര്യം വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കിടയിലും പുലര്‍ത്തുന്ന പരസ്പര ബഹുമാനമാണ്.
ഈ ചെറിയ പെരുന്നാള്‍ ദിനം നമ്മെ ആത്മീയമായും സാമൂഹികമായും ഉയര്‍ത്തുന്ന ഒരു അവസരമാക്കുക. റമസാനില്‍ നേടിയെടുത്ത നല്ല ഗുണങ്ങളെ ജീവിതത്തില്‍ തുടര്‍ന്നുകൊണ്ട്, സ്നേഹവും സമാധാനവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കാം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചമായി ചെറിയ പെരുന്നാള്‍ മാറട്ടെ. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിനയവും ദയയും എന്നും നമ്മുടെ കൂടെയുണ്ടാകണം. വൈവിധ്യങ്ങളില്‍ ഐക്യം കണ്ടെത്തി, സഹോദര്യം കൈവിടാതെ നമുക്ക് മുന്നോട്ട് നീങ്ങാം. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍. അള്ളാഹു അക്ബര്‍.. അള്ളാഹു അക്ബര്‍..വലില്ലാഹില്‍ ഹംദ്.
-
News2 days agoവന്ദനദാസ് കൊലപാതകം;’അമ്മയ്ക്ക് താനാണ് ഏക ആശ്രയമെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും’ കോടതിയോട് അപേക്ഷിച്ച് പ്രതി, ശിക്ഷാവിധി ശനിയാഴ്ച
-
News2 days ago‘അമേരിക്കയുടേത് അനാവശ്യമായ ആക്രമണം’; കടുത്ത വിമര്‍ശനവുമായി ജര്‍മനി
-
News2 days agoഇഫ്താർ വിരുന്നിൽ തിളങ്ങി വിജയ്; വിശ്വാസികളോടൊപ്പം നോമ്പ് തുറന്ന് പ്രാർത്ഥനയിൽ പങ്കെടുത്തു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
-
kerala2 days agoശവ്വാല്‍ അമ്പിളി തെളിഞ്ഞു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ
-
kerala1 day agoമാനവ നന്മക്കായി നിലകൊള്ളുക: സാദിഖലി തങ്ങള്‍
-
kerala1 day agoആത്മീയതയുടെ സൗഹൃദനിലാവ്
-
kerala1 day ago‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം

