Connect with us

News

തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച  109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു  

തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

അബുദാബി: തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലങ്ങളുടെയും പരിപാടികളുടെയും ചിത്രീകരണം നടത്തുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 109 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സുരക്ഷാ അധികാരികളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി അബുദാബി പൊലീസ് അവര്‍ക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിച്ചു.
അത്തരം പെരുമാറ്റം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നുണ്ടെന്നും, സമൂഹ സുരക്ഷയെയും സുരക്ഷാ നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനെയും പ്രതികൂലമായി ബാധിക്കുന്നതാണ്.
ഔദ്യോഗിക ഉറവിടങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ഏതെങ്കിലും വിശ്വസനീയമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം അബുദാബി പൊലീസ് ഊന്നിപ്പറഞ്ഞു.
നിലവിലുള്ള നടപടിക്രമങ്ങളുടെ സമഗ്രത ഉറപ്പാക്കുന്നതിനും പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടാനും, സ്ഥലങ്ങളോ സംഭവങ്ങളുടെ അനുബന്ധ വീഡിയോകളോ ചിത്രീകരിക്കുന്നതില്‍നിന്നോ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നോ വിട്ടുനില്‍ക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

kerala

ചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

Published

on

By

ഒറ്റപ്പാലം : ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നതിനടിയില്‍ മസ്ജിദ് ഇമാം പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു.
ഒറ്റപ്പാലം തൃക്കട്ടിരിക്കടുത്ത ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സര്‍വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി (54) യാണ് മരണപ്പെട്ടത്. ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

ആനുകാലിക സംഭവവികാസങ്ങളെ പറ്റിയും, സമുദായഐക്യത്തിന്റെ ആവശ്യകതയെ പറ്റിയും, സാഹോദര്യ സ്‌നേഹത്തെപറ്റിയും വികാരഭരിതനായി ഖുതുബ പ്രസംഗം നടത്തികൊണ്ടിരിക്കെയാണ് മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി കുഴഞ്ഞു വീണത്. പള്ളിയിലുള്ളവര്‍ പ്രഥമ ശുശ്രുഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഉജ്ജ്വലനായ വാഗ്മിയും, പ്രഗത്ഭ പണ്ഡിതനുമായ മൗലവി അബ്ദുള്‍ ഷുക്കൂര്‍ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്. മയ്യത്ത് ആംബുലന്‍സു വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.

സര്‍വ്വശക്തനായ നാഥന്‍ പരേതന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കട്ടെ. കബറിടം സ്വര്‍ഗീയ പൂന്തോപ്പാക്കി കൊടുക്കട്ടെ. മഗ്ഫിറത്തും, മര്‍ഹമത്തും നല്‍കട്ടെ. കുടുംബത്തിനു ക്ഷമയും, സമാധാനവും നല്‍കട്ടെ (ആമീന്‍ )യെന്നു പ്രാര്‍ത്ഥിക്കുന്നു.

 

Continue Reading

kerala

‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്‌ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം

Published

on

തിരുവനന്തപുരം: ലോകത്തും രാജ്യത്തും ഇസ്ലാമോഫോബിയയും മുസ്ലീം വിരോധവും ശക്തിപ്പെടുന്നുവെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി. വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടതെന്നും നന്മയും തിന്മയും തുല്യമാവില്ലെന്നും പാളയം ഇമാം പറഞ്ഞു. തിരുവനന്തപുരത്ത് ഈദ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്നൊരു യുദ്ധമുഖത്താണ്. വിട്ടുവീഴ്ചകൾ ചെയ്തിട്ടാണെങ്കിലും സമാധാനം പുലരട്ടെ. ഇറാന്റെ ഉപാധികൾ കഴിയുന്നതും അംഗീകരിച്ചു സമാധാനശ്രമം വേണം. ഇറാനെ അങ്ങോട്ടാണ് ആക്രമിച്ചത്. യുദ്ധവിരാമം ലോകം ആഗ്രഹിക്കുന്നുവെന്നും പാളയം ഇമാം പറഞ്ഞു.

ആൾക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാർത്തകൾ നമ്മൾ രാജ്യത്തുനിന്ന് കേൾക്കുന്നു, പക്ഷേ അതിൽ നാം ഭയപ്പെടേണ്ടതില്ലെന്നും പാളയം ഇമാം പറഞ്ഞു. പല സമുദായ സഹോദരങ്ങൾ തന്നെ അതിനെ എതിർക്കാൻ മുന്നോട്ടുവരുന്നു. അത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേവലം ആഘോഷത്തിനപ്പുറം പ്രാർഥനാ ദിനമായി ചെറിയ പെരുന്നാളിനെ കൊണ്ടാടണം. പെരുന്നാൾ ദിനത്തിൽ ഫിത്വർ സാക്കാത്തിന്റെ പ്രാധാന്യം മറക്കരുത്. ഭക്തിയുടെയും സഹജീവി സ്നേഹത്തിന്റെയും ആഘോഷമാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

News

റോഡില്‍ പൊലിയുന്ന സ്വപ്‌നങ്ങള്‍

നമ്മുടെ റോഡുകള്‍ എന്ന് മുതലാണ് ഇത്രമേല്‍ ഭയപ്പെടുത്തുന്ന ‘കുരുതിക്കളം’ ആയി മാറിയത്?

Published

on

By

കേരളത്തിന്റെ റോഡുകളില്‍ നിന്ന് ഓരോ ദിവസവും വരുന്നത് നടുക്കുന്ന വാര്‍ത്തകളാണ്. വെഞ്ഞാറമൂട്ടില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കവര്‍ന്നെടുത്തത് രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനാണെങ്കില്‍, ഉള്ള്യേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടം മൂന്ന് യുവാക്കളുടെ പ്രതീക്ഷകളെയാണ് കരിച്ചുകളഞ്ഞത്. ഇവ വെറും വാര്‍ത്താക്കുറിപ്പുകളല്ല, മറിച്ച് അടങ്ങാത്ത കണ്ണീരിലേക്കും നിസ്സഹായാവസ്ഥയിലേക്കും തള്ളിവിടപ്പെട്ട കുടുംബങ്ങളുടെ രോദനമാണ്. നമ്മുടെ റോഡുകള്‍ എന്ന് മുതലാണ് ഇത്രമേല്‍ ഭയപ്പെടുത്തുന്ന ‘കുരുതിക്കളം’ ആയി മാറിയത്?
അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയെ മാത്രം പഴിചാരി കൈകഴുകുന്ന പതിവ് രീതി ഇനി മതിയാകില്ല. ഇതിന് പിന്നില്‍ ബഹുമുഖമായ കാരണങ്ങളുണ്ട്. അമിതവേഗതയും ലഹരിയുമാണ് അതില്‍ പ്രധാനം. ആധുനിക വാഹനങ്ങളുടെ വേഗത ഉള്‍ക്കൊള്ളാന്‍ നമ്മുടെ പല റോഡുകള്‍ക്കും ഇന്നും ശേഷിയില്ല. ഇതിനൊപ്പം ലഹരി ഉപയോഗിച്ചുള്ള വാഹനമോടിക്കലും വലിയ ഭീഷണിയായി മാറുന്നു.

ടിപ്പര്‍ ലോറികളുടെ വിളയാട്ടമാണ് മറ്റൊന്ന്. സമയക്രമം പാലിക്കാനുള്ള നെട്ടോട്ടത്തില്‍ കാല്‍നടയാത്രക്കാരുടെയോ മറ്റു ചെറിയ വാഹനങ്ങളുടെയോ ജീവന് വില കല്‍പ്പിക്കാത്ത ടിപ്പര്‍ ലോറികള്‍ റോഡിലെ സ്ഥിരം പേടിസ്വപ്‌നമാണ്. റോഡുകളുടെ അശാസ്ത്രീയ നിര്‍മ്മാണവും അപകടത്തിന് കാരണമാണ്. മതിയായ സൈന്‍ ബോര്‍ഡുകളില്ലാത്ത വളവുകള്‍, വെളിച്ചമില്ലാത്ത പാതകള്‍, അശാസ്ത്രീയമായി നിര്‍മ്മിച്ച ഹമ്പുകള്‍, കാനകള്‍ എന്നിവ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പരിശോധനകളിലെ വിട്ടുവീഴ്ചയും പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്. ക്യാമറകള്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം നിയമലംഘനങ്ങള്‍ കുറയുന്നില്ല. ബോധവത്കരണത്തിനൊപ്പം തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികളും ഉണ്ടാകണം.

കഴിഞ്ഞ വര്‍ഷത്തെ (2025) കണക്കുകള്‍ പരിശോധിച്ചാല്‍ അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും മരണനിരക്കില്‍ നേരിയ കുറവുണ്ടായതായതാണ് ഇത്തവണത്തെ ആശ്വാസം. മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം (2025) ആകെ 49,889 റോഡപകടങ്ങള്‍ സംഭവിച്ചപ്പോള്‍ 3,733 പേര്‍ മരണത്തിന് കീഴടങ്ങി. 56,922 പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. 2026 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഓരോ ദിവസവും ശരാശരി 130-ലധികം അപകടങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്.

പ്രതിദിനം ശരാശരി 10 മുതല്‍ 12 വരെ ആളുകള്‍ കേരളത്തിലെ റോഡുകളില്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മരിക്കുന്നവരിലും ഗുരുതരമായി പരിക്കേല്‍ക്കുന്നവരിലും ഭൂരിഭാഗവും 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഇത് നമ്മുടെ സമൂഹത്തിന് വലിയൊരു നഷ്ടമാണ് ഉണ്ടാക്കുന്നത്. അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളില്‍ 45 ശതമാനത്തോളം ഇരുചക്ര വാഹനങ്ങളാണ്. ടിപ്പര്‍ ലോറികളും സ്വകാര്യ ബസ്സുകളും ഉള്‍പ്പെടുന്ന അപകടങ്ങളും വര്‍ധിച്ചുവരുന്നു. ശ്രദ്ധേയമായ വസ്തുത കഴിഞ്ഞ മൂന്ന് വര്‍ഷമായി (2022-2025) മരണസംഖ്യയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട് (4,317ല്‍ നിന്ന് 3,733 ലേക്ക്) എന്നതാണ്. എങ്കിലും അപകടങ്ങളുടെ ആകെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ഭീഷണിയായി തുടരുന്നു.

അപകടങ്ങള്‍ കുറയ്ക്കാന്‍ അധികൃതര്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലവത്താകുന്നില്ല. റോഡുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും പലപ്പോഴും വില്ലനാകുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ഒരുപോലെ ഉണരേണ്ടതുണ്ട്. ഓരോ പ്രധാന അപകടത്തിന് ശേഷവും കേവലം കേസ് ഫയല്‍ ചെയ്യുന്നതിനപ്പുറം, ആ സ്ഥലത്തെ റോഡിന്റെ അപാകതകള്‍ പഠിക്കാന്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തണം. വാഹനം ഓടിക്കാനുള്ള ലൈസന്‍സ് നല്‍കുന്നതില്‍ കൂടുതല്‍ കടുപ്പമേറിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരണം. ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലവാരം ഉറപ്പുവരുത്തണം. ബൈക്ക് റേസിംഗും അമിതവേഗതയും തടയാന്‍ രാത്രികാലങ്ങളില്‍ ഹൈവേ പൊലീസിന്റെയും ആര്‍.ടി.ഒയുടെയും സാന്നിധ്യം ശക്തമാക്കണം. സ്‌കൂള്‍ തലം മുതല്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. നിയമം പേടിച്ചല്ല, ജീവനോടുള്ള ആദരവ് മൂലമാണ് ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതെന്ന ബോധം വളര്‍ത്തണം.

അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിത ഡ്രൈവിങ് ശീലമാക്കാനും ഓരോരുത്തരും ശ്രദ്ധക്കേണ്ടതുണ്ട്. വലിയ വാഹനങ്ങളുടെ ഇടയിലൂടെ (പ്രത്യേകിച്ച് ടിപ്പര്‍ ലോറികള്‍ക്കും ബസ്സുകള്‍ക്കും ഇടയില്‍) നുഴഞ്ഞു കയറാനുള്ള ശ്രമം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അവസാനിപ്പിക്കണം. വലിയ വാഹനങ്ങളുടെ ‘ബ്ലൈന്‍ഡ് സ്‌പോട്ടില്‍’ (ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത ഭാഗം) പെടാന്‍ ഇത് കാരണമാകും. ടിപ്പര്‍ ലോറികള്‍ക്ക് അനുവദിച്ച സമയത്തിന് പുറത്ത് അവ റോഡിലിറങ്ങുന്നത് കര്‍ശനമായി തടയണം. വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം.

തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ ശാസ്ത്രീയമായ മാറ്റങ്ങള്‍ (വളവ് നിവര്‍ത്തുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക) ഉടന്‍ വരുത്തണം. റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ക്രോസിംഗുകള്‍ ഉപയോഗിക്കുകയും വാഹനങ്ങള്‍ കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണം. തിരക്കേറിയ റോഡുകളില്‍ വേഗത 40-50 കി.മീറ്ററില്‍ താഴെയായി നിജപ്പെടുത്തുന്നത് അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കും. ഇതിനൊക്കെ പുറമെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ യുവാക്കള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമാണ്.

റോഡുകള്‍ മരണക്കെണിയാകുന്നത് അധികൃതര്‍ കാണാതെ പോകരുത്. ഓരോ അപകടവും ഓരോ പാഠമാകണം. വന്‍കിട റോഡ് വികസനങ്ങള്‍ നടക്കുമ്പോഴും സാധാരണക്കാരന്റെ ജീവന് സുരക്ഷയുണ്ടോ എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. അധികൃതര്‍ ഉറക്കം വെടിഞ്ഞ് ഉണര്‍ന്നേ മതിയാകൂ. ഇനിയൊരു കുടുംബത്തിനും തങ്ങളുടെ പ്രതീക്ഷകള്‍ റോഡില്‍ പൊലിഞ്ഞുപോകുന്നത് കാണാന്‍ ഇടയാകരുത്.

Continue Reading

Trending