Video Stories
കേരളത്തിന്റെ കഞ്ഞിയില്‍ കല്ലിടരുത്

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് ആശങ്കാജനകമാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ അക്ഷന്തവ്യമായ അലംഭാവം തുടര്‍ന്നതാണ് കേരളത്തിന്റെ കഞ്ഞിയില്‍ കല്ലിട്ടത്. ഭക്ഷ്യധാന്യം വെട്ടിക്കുറച്ചതില്‍ വേവലാതിപൂണ്ട സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് ചില നടപടികളിലേക്ക് പോകുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ അത് എത്രമാത്രം ഫലപ്രദമാകുമെന്ന് പറയാനാവില്ല. ഈ മാസം വിതരണം ചെയ്യേണ്ട അരിയുടെ കണക്ക് സപ്ലൈ ഓഫീസുകള്‍ക്കും റേഷന്‍ കടകള്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. പുതുക്കിയ റേഷന്‍കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാറിന് സാധിച്ചിട്ടില്ല. ‘പ്രയോറിറ്റി ലിസ്റ്റ്’ പ്രകാരം റേഷന്‍ വിതരണം നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. ഈ രീതിയില്‍ വിതരണം നടത്തിയാല്‍ പോലും സബ്സിഡിയുണ്ടായിരുന്ന റേഷന്‍ കാര്‍ഡിന് അരി ലഭിക്കണമെങ്കില്‍ കിലോക്ക് 22.54 രൂപ നല്‍കണമെന്നത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. മാത്രമല്ല, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രയോറിറ്റി ലിസ്റ്റില്‍ നിറയെ അപാകതകള്‍ കടന്നുകൂടിയതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷാ നിയമം 2017 ഏപ്രിലില്‍ നടപ്പാക്കുമെന്നും അടുത്തമാസം ആദ്യത്തില്‍ അരിവിതരണം ആരംഭിക്കുമെന്നുമാണ് സംസ്ഥാന ഭക്ഷ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഭക്ഷ്യവിഹിതം വെട്ടിക്കുറക്കുമെന്ന് കേന്ദ്രം രണ്ടുമാസം മുമ്പ് വ്യക്തമായ സൂചന നല്‍കിയിട്ടും പദ്ധതി നടപ്പാക്കുന്നതില്‍ അമാന്തം കാണിച്ച സംസ്ഥാന സര്‍ക്കാറിന്റെ ഗുരുത വീഴ്ചയാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. പ്രയോറിറ്റി ലിസ്റ്റ് തയാറാക്കാതെയും ആവശ്യമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് തരപ്പെടുത്താതെയും പദ്ധതിയോട് മുഖം തിരിഞ്ഞുനിന്ന ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ആത്മാര്‍ഥത നടിക്കുന്നതില്‍ ന്യായമായും സംശയമുണ്ട്.
സംസ്ഥാനത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങളുടെ അളവ് ഏപ്രില്‍ ഒന്നുമുതല്‍ വെട്ടിക്കുറക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഗൗരവമായി കണ്ടില്ലെന്നതാണ് സത്യം. എ.പി.എല്‍ കാര്‍ഡുടമകളുടെ അരി വിഹിതം വെട്ടിക്കുറക്കുക മാത്രമല്ല, ബി.പി.എല്ലുകാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന 25 കിലോ അരി 17.5 കിലോയായി കുറക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പുറമെ എ.പി.എല്‍ സബ്സിഡിക്കാര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള അരിവിഹിതത്തിലും നേര്‍പകുതി കുറവ് വരുമെന്ന് അറിയിച്ചിരുന്നു. ബി.പി.എല്‍ കാര്‍ഡിലെ ഗോതമ്പിന്റെ അളവ് അഞ്ചു കിലോയില്‍ നിന്ന് 3.65 കിലോയായി കുറക്കാനും തീരുമാനമായിരുന്നു. കഴിഞ്ഞു ഈസ്റ്റ്, വിഷു ആഘോഷ വേളകളില്‍ സംസ്ഥാനത്ത് ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകളുണ്ടാകുമെന്ന് വലിയ വായയില്‍ വീമ്പ് പറഞ്ഞ വകുപ്പ് മന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്.
ഭക്ഷ്യധാന്യങ്ങള്‍ വെട്ടിക്കുറക്കുന്നതിനും സബ്സിഡി എടുത്തുമാറ്റുന്നതിനും സൂചന നല്കി റേഷന്‍ ഒഴികെയുള്ള മറ്റു സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങളില്‍ സബ്സിഡി ഉത്പന്നങ്ങളുടെ വില സര്‍ക്കാര്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ഇതിനുള്ള കാരണം വ്യക്തമാക്കാന്‍ അന്ന് സര്‍ക്കാര്‍ തയാറായിരുന്നില്ല. പുതിയ റേഷന്‍ സ്റ്റോക്കിനു വേണ്ടി മൊത്തവിതരണക്കാര്‍ സര്‍ക്കാറിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ഉത്സവ കാലത്ത് സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക റേഷന്‍ വിഹിതവും ഈയടുത്ത കാലങ്ങളിലായി ലഭിക്കുന്നില്ല. വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള ഒരു ലിറ്റര്‍ മണ്ണെണ്ണ അര ലിറ്ററായി ചുരുക്കിയപ്പോഴും കാര്‍ഡൊന്നിന് മാസം ഒരു കിലോ പ്രകാരം വെട്ടിക്കുറച്ച ഗോതമ്പിന്റെ വില രണ്ടുരൂപയില്‍ നിന്ന് 6.70 രൂപയായി വര്‍ധിപ്പിച്ചപ്പോഴും സംസ്ഥന ഭക്ഷ്യവകുപ്പിന് കുലുക്കമുണ്ടായിരുന്നില്ല.
കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്തതാണ് റേഷന്‍ സാധനങ്ങളുടെ അളവ് കുറയാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാറിന് നന്നായറിയാം. എന്നാല്‍ ഇതു മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്ക് നിമിത്തമായിട്ടുള്ളത്. നിലവിലെ ബി.പി.എല്‍, എ.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെ കണക്കുകള്‍ കൃത്യമായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ട്. രാജ്യത്തിന്റെ ദാരിദ്യ നിര്‍മാര്‍ജനത്തിനുള്ള ക്രിയാത്മക പദ്ധതിയായാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമം ആവിഷ്കരിച്ചത്. സംസ്ഥാന സര്‍ക്കാറുകളുടെയും പൊതുവിതരണ കേന്ദ്രങ്ങളുടെയും പിന്തുണയോടെ പദ്ധതി നടപ്പാക്കാനാണ് യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത്. പല സംസ്ഥാനങ്ങളിലും ഇത് വിജയകരമായി നടപ്പാക്കുകയും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ വക്കിലാണ് സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചത്. ഇതിനു ശേഷമാണ് പദ്ധതി നടപ്പാക്കുന്നതില്‍ മെല്ലെപ്പോക്ക് നയം പ്രകടമായത്. കക്ഷിരാഷ്ട്രീയ ഭേദമന്യെ റേഷന്‍ വ്യാപാരികള്‍ പലതവണ ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം അറിയിച്ചെങ്കിലും വാക്കുകളിലൊതുങ്ങുന്ന വാഗ്ദാനങ്ങളല്ലാതെ പ്രായോഗിക നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഇതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പോരായ്മ കൊണ്ടല്ല ഇടതുസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസംഗത തുടരുന്നത്. നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഭക്ഷ്യ-സിവില്‍ വകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.
രാജ്യത്തെ 2 കോടി ജനങ്ങള്‍ക്ക് പ്രത്യക്ഷമായും അതിലേറെ പേര്‍ക്ക് പരോക്ഷമായും പ്രയോജനം ചെയ്യും വിധം നടപ്പാക്കിയ നിയമം കേരളത്തിന് മാത്രം സങ്കീര്‍ണമാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഗ്രാമങ്ങളിലെ 75 ശതമാനം പേര്‍ക്കും നഗരങ്ങളിലെ 50 ശതമാനം ദരിദ്ര ദരിദ്ര വിഭാഗങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നിരിക്കെ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കുകയാണ് വേണ്ടത്. പരസ്പരം പഴിചാരിയും നടപടിക്രമങ്ങളിലെ സങ്കീര്‍ണത പരിശോധിച്ചും പദ്ധതിയെ പിറകോട്ടു വലിക്കാനുള്ള നീക്കം കേരളത്തിന്റെ കഞ്ഞികുടി മുട്ടിക്കുമെന്ന കാര്യം തിരിച്ചറിയാതെ പോകരുത്. ഭക്ഷ്യസുരക്ഷാ പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഉദ്ദേശ്യമെങ്കില്‍ ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിലെ പൊതുസമൂഹം അത് പൊറുക്കില്ലെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്