Culture
നടിക്കു നേരെ ആക്രമണം: കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം അടുത്ത മാസം ഏഴിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ജൂലൈ പത്തിന് അറസ്റ്റു ചെയ്യപ്പെട്ട ദിലീപിന് 90 ദിവസം കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന കാര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ദിലീപ് പുറത്തുവന്നാല്‍ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് കുറ്റപത്രം തയാറാക്കി സമര്‍പ്പിക്കണമെന്നാണ് പൊലീസ് നീക്കം. കൂട്ടമാനഭംഗം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താവും പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തം തടവുശിക്ഷ കിട്ടുന്ന കുറ്റങ്ങളാണ് ദിലീപിന്റെ പേരില്‍ പൊലീസ് ചേര്‍ക്കുക.
news
സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി
പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…
ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.
എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്നമോ അര്‍ധനഗ്നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.
news
പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍
പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..
തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്കാന് മുന്നോട്ട് വന്നത്.
ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.
ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന് സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.
ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം
സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
news
ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു
സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ
കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.
മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala13 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

