Video Stories
വഴിവിളക്കുകളാകേണ്ട ജീവിതവും പ്രതിരോധവും

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ശുഭാപ്തി വിശ്വാസത്തിന്റെ കൊടുമുടിയിലെത്തിയവര്‍ പോലും അശുഭകരമെന്ന് വിധിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോയികൊണ്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെടിയേല്‍ക്കുകയും മുസ്‌ലിം ന്യൂനപക്ഷങ്ങളും ദലിത് അധ:സ്ഥിത വിഭാഗങ്ങളും ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാവുകയും ചെയ്യുന്നത് ഒട്ടും ആശ്വാസത്തിന് വക നല്‍കുന്നതല്ല. പ്രതിരോധത്തിനും പ്രതികരണത്തിനും വരെ പുതിയ അടവുനയങ്ങള്‍ രൂപപ്പെടുത്താന്‍ പൊതുസമൂഹം നിര്‍ബന്ധിതമാവുന്ന ഈ സാഹചര്യത്തില്‍, മത സാമൂഹിക രംഗങ്ങളില്‍ വിവിധ മത വിഭാഗങ്ങളെ കൂടി ചേര്‍ത്തുവെച്ച് മലബാറിന്റെ മണ്ണില്‍ സൗഹാര്‍ദത്തിന്റെ വിളനിലം തീര്‍ത്ത ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ജീവിത ചരിത്രം പുനര്‍വായന നടത്തേണ്ടതുണ്ട്. മത ജാതി വൈജാത്യങ്ങള്‍ക്കതീതമായി മലബാറിലെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മമ്പുറം തങ്ങള്‍. മുസ്‌ലിം, മതപ്രബോധകന്‍, ആത്മീയ നായകന്‍, ബഹുജന നേതാവ്, അധഃസ്ഥിത വര്‍ഗ വിമോചകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, സ്വാതന്ത്ര്യ സമര സേനാനി, വീരദേശാഭിമാനി തുടങ്ങി ഭിന്ന മാനങ്ങളുള്ള വ്യക്തിത്വമായിരുന്നു തങ്ങളുടേത്.
വര്‍ത്തമാന സാഹചര്യത്തില്‍ രാജ്യത്ത് ഹിന്ദുത്വ ഫാസിസം ജനങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാവുകയും കോര്‍പറേറ്റ് മുതലാളിത്വത്തിന് വിടുവേല ചെയ്ത് വീണ്ടുമൊരു സാമ്രാജ്യത്വ അധിനിവേശത്തിന് കളമൊരുക്കുകയും ചെയ്യുമ്പോള്‍ മമ്പുറം തങ്ങളുടെ തമസ്‌കൃതമായ ചില ജീവിത ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. കൊളോണിയല്‍ അധിനിവേശവും വരേണ്യ വര്‍ഗ പീഡനങ്ങളും ദുര്‍ബലമാക്കിയ ഒരു പൊതു സമൂഹത്തിനു ധിഷണാപരമായ നേതൃത്വം നല്‍കി എന്നതുമതി അദ്ദേഹത്തിന്റെ ജീവിതം കാലിക പ്രസക്തമായിത്തീരാന്‍. ഒരു ഭാഗത്ത് ചരിത്രകാരന്മാരുടെ തമസ്‌കരണവും മറുഭാഗത്ത് മതകീയതയെ മുന്നില്‍ നിര്‍ത്തി മാത്രമുള്ള ചരിത്ര വായനകളുമായതാണ് കേരളീയ പൊതു സമൂഹത്തിന് അദ്ദേഹത്തെ യഥായോഗ്യം പരിചയപ്പെടാനാകാതെ പോയത്. എന്നാല്‍, ആ നേതൃത്വത്തിന്റെ തണല്‍ പറ്റിയവരിലൂടെ വളര്‍ന്ന് ഒരു തലമുറ മമ്പുറം തങ്ങളുടെ മരണത്തിന്റെ 179-ാം ആണ്ട് തികയുന്ന ഈ വേളയിലും ആ ഓര്‍മകളിലൂടെ ജീവിക്കുന്നുവെന്നത് കാലം ആ മഹാപുരുഷനായി കാത്തുവെച്ച സവിശേഷതയാണ്.
ആരായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍? മലബാറിലെ മുസ്‌ലിം ജന സാമാന്യത്തിനിടയിലും ഒപ്പം മുസ്‌ലിമിതര അധഃസ്ഥിത-അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയിലും ഇന്നും അനല്‍പമായ സ്വാധീന വലയം കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധ്യമായതെങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചരിത്രപരമാണെങ്കിലും സമീപകാല രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളുമായി തട്ടിച്ചു നോക്കുമ്പോഴേ അതിന്റെ യഥാര്‍ഥ പ്രസക്തി വ്യക്തമാവുകയുള്ളൂ. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്, യമനിലെ തരീം പട്ടണത്തില്‍ നിന്ന് പതിനേഴാം വയസ്സില്‍, മമ്പുറം തങ്ങള്‍ കേരളത്തിലെത്തുന്നത്. സാമുദായിക സ്പര്‍ധയും മതവൈരവും തീര്‍ക്കുന്നതിന് അങ്ങേയറ്റം ശ്രമങ്ങള്‍ നടന്നിരുന്ന അക്കാലത്ത് എല്ലാ ജാതി മതസ്ഥരേയും വിശ്വാസത്തിലെടുക്കാന്‍ സാധിച്ചു എന്നിടത്തായിരുന്നു മമ്പുറം തങ്ങളുടെ വിജയം.
മതാതീതമായ സമഭാവനയും അടിച്ചമര്‍ത്തപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നവരോടുള്ള ഐക്യദാര്‍ഢ്യ മനോഭാവവും അദ്ദേഹത്തിന് മതകീയമായിത്തന്നെ ലഭിച്ചതായിരുന്നു. അന്നു നിലനിന്നിരുന്ന സങ്കീര്‍ണമായ സാമൂഹിക ശ്രേണിയില്‍ ഉച്ച നീചത്വങ്ങള്‍ക്കും തൊട്ടുകൂടായ്മകള്‍ക്കും ഇരയായി ജീവിച്ചിരുന്ന വലിയൊരു കൂട്ടം ദലിത് അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് വളരെ വേഗമാണ് അദ്ദേഹം അത്താണിയായി മാറിയത്. മമ്പുറത്തെ തങ്ങളുപ്പാപ്പ സര്‍വ വ്യാധികള്‍ക്കും ആധികള്‍ക്കും പരിഹാരമാണെന്ന ബോധം തലമുറകളോളം കൈമാറ്റംചെയ്യപ്പെടാന്‍ മാത്രം ശക്തമായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം.
ബ്രിട്ടീഷ് അധികാരികളുടെ ഒത്താശയോടെ മലബാറിലെ സാമുദായിക ഐക്യത്തിന് തുരങ്കം വെക്കാനും കടുത്ത ചൂഷണങ്ങള്‍ക്ക് കുടിയാന്മാരെ വിധേയരാക്കാനും ജന്മിമാരും സഹായികളും ശ്രമമാരംഭിക്കുന്നതോടെയാണ് മലബാറില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. വൈദേശികാധിപത്യത്തിനും ജന്മിത്വ പീഡനങ്ങള്‍ക്കുമെതിരായി രൂപം കൊണ്ട ഈ ചെറുത്തുനില്‍പ്പുകള്‍ക്ക് വലിയൊരളവോളം പ്രചോദനം മമ്പുറം തങ്ങളായിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കാനും ജാതി മത പീഡനങ്ങള്‍ക്ക് ഇരയാക്കാനുമുള്ള വരേണ്യ വര്‍ഗ നീക്കങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ മമ്പുറം തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
സാമ്രാജ്യത്വ അധിനിവേശവും ഉപരി വര്‍ഗ മേധാവിത്വവും മലബാറിലെ മുസ്‌ലിംകള്‍ക്കും ദലിത് അധഃസ്ഥിത വിഭാഗങ്ങള്‍ക്കും അസ്തിത്വപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന അക്കാലത്തെ ഇന്നുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ശ്രദ്ധിച്ചിരിക്കേണ്ട സമാനതകള്‍ ഒരുപാടുണ്ട് എന്നതാണ് ഏറെ ഭീതിദായകം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് സമാനമായ വ്യാവസായിക താല്‍പര്യങ്ങളുള്ള കോര്‍പറേറ്റ് സാമ്രാജ്യത്വമാണ്. അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷകരും ഹിതങ്ങളുടെ രക്ഷാധികാരികളുമായി ഭരണകൂടം മാറിയിരിക്കുന്നു. അധികാര സംരക്ഷണത്തിനായി ബഹുസ്വര സമൂഹത്തില്‍ വിഭാഗീയതയുടെ വിത്ത് വിതക്കല്‍ അവരൊരു കുറുക്കു വഴിയായി സ്വീകരിച്ചിരിക്കുന്നു. മതവിദ്വേഷം തലക്ക് പിടിച്ച പൊതുജനങ്ങള്‍ മറ്റെല്ലാം മറക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ദലിത് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ച് ഭൂരിപക്ഷങ്ങളെ വരുതിയിലാക്കാന്‍ ഹീനശ്രമങ്ങള്‍ നടത്തുന്നു. ആശയങ്ങളെ ആയുധമുപയോഗിച്ച് സംഹരിക്കുന്നു. നീതിന്യായ സംവിധാനങ്ങളില്‍ അവിശ്വാസം ജനിപ്പിക്കുന്നു. ദേശീയതക്ക് കപടമായ പ്രകടനാത്മകത കല്‍പിച്ച് നല്‍കി പൊതുജനങ്ങളില്‍ വികാരം ഉത്പാദിപ്പിക്കുന്നു.
സമീപ കാലത്തായി നമ്മുടെ കണ്‍മുമ്പില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതാണ് മുകളില്‍ കുറിച്ചതോരോന്നും. ഒന്നിലേറെ ഉദാഹരണങ്ങള്‍ ഓരോന്നിനും നിരത്താനുണ്ട് എന്നിരിക്കെ ഇനിയും അവിശ്വാസം ഭാവിക്കുന്നതില്‍ അര്‍ഥമില്ല. പ്രതിരോധത്തിനിറങ്ങും മുമ്പേ നമുക്കാവശ്യം ചില തിരിച്ചറിവുകളാണ്. കേവലാര്‍ഥത്തിലുള്ള പ്രതിഷേധപ്രകടനങ്ങളിലൂടെ അതിനെ നീക്കം ചെയ്യുക സാധ്യമല്ല. ഇവിടെയാണ് മമ്പുറം തങ്ങളുടെ ജീവിതവും പ്രതിരോധവും വഴിവിളക്കുകളാവേണ്ടത്. ബഹുമത വിശ്വാസികള്‍ നൂറ്റാണ്ടുകളായി സഹസഞ്ചാരം നടത്തുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്ത നമ്മുടെ രാജ്യത്ത് മമ്പുറം തങ്ങളുടെ സഹിഷ്ണുതയും സമഭാവനയും കൈമുതലാക്കിയ പുതിയ നേതൃത്വം വളര്‍ന്നുവരണം. ദിനേന ഭീകരരൂപം ആര്‍ജ്ജിച്ച് കൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ രാജ്യത്തുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യയ ശാസ്ത്രങ്ങളും വൈരം മറന്ന് ഒന്നിക്കണം. വിഭാഗീയതയുടെ ആസുര ചിന്തകള്‍ ഗ്രസിച്ച സമൂഹത്തെ സമവായത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യം കൃത്യമായ ആസൂത്രണങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. സംഘ്പരിവാര്‍ വര്‍ഗീയ വാദികള്‍ ആഗ്രഹിക്കുന്നത് പോലെ തീവ്രനിലപാടുകളിലേക്ക് ഇരകള്‍ ചേക്കേറുന്നത് സാമൂഹിക ശിഥിലീകരണത്തിനും ഫാസിസത്തിന്റെ വളര്‍ച്ചക്കും കാരണമാവുമെന്ന്കൂടി ഓര്‍ക്കേണ്ടതുണ്ട്.
ഭിന്നമായ നിലപാടുകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംവേദനം സ്വതന്ത്രമായി നടക്കുന്ന ഇന്ത്യയാണ് ഇവിടെ പുലരേണ്ടത്. വിവിധ മതങ്ങളും ജാതികളും വര്‍ഗങ്ങളും ദേശങ്ങളും ആശയങ്ങളും ബലവത്തായ ഒരു ചങ്ങലയുടെ കണ്ണികള്‍ കണക്കെ സ്വന്തം അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചേര്‍ന്ന് നില്‍ക്കണം. അവക്കിടയില്‍ വിനിമയങ്ങളും സംവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടാവണം. പക്ഷേ, ഓരോ കണ്ണിയും വിളക്കിച്ചേര്‍ത്ത് കൊണ്ട് ജനാധിപത്യവും തുല്യനീതിയും സമഭാവനയും മതേതരത്വവും വേണം. ഒപ്പം പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയായി സാമൂഹികാധമത്വം അനുഭവിക്കുന്നവരെ കാണാനുള്ള കണ്ണുമുണ്ടാവണം, സഹായിക്കാനുള്ള ഹസ്തങ്ങളും. ചിന്തിക്കാനും ശബ്ദിക്കാനും വിലക്കുകളുള്ള ഇന്ത്യ പാരതന്ത്ര്യത്തില്‍ നിന്ന് ഏറെ അകലെയൊന്നുമല്ല. മാനവികതയുടെ മഹിതമായ തലങ്ങളെ സ്വാംശീകരിച്ച മമ്പുറം തങ്ങന്മാര്‍ ഇനിയും ജന്മം കൊള്ളട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
film3 days ago
‘ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍
-
kerala2 days ago
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala2 days ago
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍
-
kerala2 days ago
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്മാന്
-
News3 days ago
സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം ഇസ്രാഈലിന് ഭീഷണിയാകുമെന്ന് നെതന്യാഹു