Connect with us

More

സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം; മലയാളത്തിന്റെ എഴുത്തമ്മക്ക് ആശംസകളുമായി പ്രമുഖര്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം പകര്‍ന്ന് സാംസ്‌കാരിക കേരളം. പ്രകൃതിയെയും സ്‌നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച സുകൃത ജന്മത്തിന് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ വീട്ടിലെത്തി പിറന്നാള്‍ ആശസംകള്‍ അറിയിച്ചു. പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഒന്നുമുണ്ടായില്ല, എന്നാല്‍ പ്രമുഖരുടെ നീണ്ടനിര വീട്ടിലെത്തിയപ്പോള്‍ എല്ലാവര്‍ക്കും മധുരം പകര്‍ന്നു മലയാളത്തിന്റെ എഴുത്തമ്മ.
മുഖ്യമന്ത്രി പിണറായി വിജയന്‍ കവി പ്രഭാവര്‍മ്മക്കൊപ്പമെത്തി ആശംസകള്‍ നേര്‍ന്നു. സുഗതകുമാരിയുടെ കുടുംബവുമായി ദീര്‍ഘകാലത്തെ ബന്ധമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രാവിലെ തന്നെ എത്തി ആശംസകള്‍ അറിയിക്കുകയും ഏറെനേരം അവര്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ മുനീര്‍, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി അനില്‍കുമാര്‍, എം.എ.ബേബി, സി.ദിവാകരന്‍, ഒ.എന്‍.വി.കുറുപ്പിന്റെ ഭാര്യ സരോജിനി ഒ.എന്‍.വിയുടെ മകന്‍ രാജീവ്, മകള്‍ അപര്‍ണ തുടങ്ങി നിരവധിപേര്‍ ആശംസകളുമായി വീട്ടിലെത്തി. ഞായറാഴ്ചയും ഇന്നലെയുമായി തലസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, കവികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കാന്‍ എത്തി.

ആശംസകളുമായി എത്തിയ നേതാക്കളോടെല്ലാം സുഗതകുമാരി പങ്കുവെച്ചത് പരിസ്ഥിതി നാശത്തിന്റെ തീവ്രതയെ കുറിച്ചായിരുന്നു. കാടും മേടും വെട്ടിനശിപ്പിക്കുന്നവരെയും കയ്യേറ്റക്കാരെയും നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്ന ഉപദേശവും നല്‍കി. കൊടിയ സഹനത്തില്‍ നിന്ന് ആനകളെ രക്ഷിക്കണമെന്നും നിയന്ത്രണം നഷ്ടമായ മനസുകള്‍ക്ക് പതിനാലു ജില്ലകളിലും അഭയകേന്ദ്രങ്ങള്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
1961ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറങ്ങിയതു മുതല്‍ ഇന്നും തുടരുന്ന പ്രതിഷേധത്തിന്റെ കനലെരിയുന്ന കാവ്യമനസുമായി എഴുത്തിന്റെ വഴി തുടരുകയാണ് സുഗതകുമാരി.

1967ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്‌കാരം. 68ല്‍ പാവം മാനവഹൃദയവും തൊട്ടടുത്തവര്‍ഷം ഇരുള്‍ ചിറകുകളും ആസ്വാദകര്‍ക്ക് മുന്നിലെത്തി. രാത്രിമഴയ്ക്ക് 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 1981ല്‍ പുറത്തിറങ്ങിയ അമ്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്‌കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍ മലമുകളിലിരിക്കെ തുടങ്ങിയവ തലമുറകളെ സ്വാധീനിച്ച എക്കാലത്തെയും മികച്ച കവിതകള്‍. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം എന്നിങ്ങനെ ഉന്നത പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി. 2009ല്‍ മലയാളത്തിലെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരവും സുഗതകുമാരിയെ തേടിയെത്തി.
2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2013ല്‍ രാജ്യത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ സരസ്വതി സമ്മാനും ലഭിച്ചു. സാമൂഹ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന സുഗതകുമാരി ഇന്നും പോരാട്ടവീഥിയിലാണ്.

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

Trending