Connect with us

Video Stories

ഫാസിസത്തിനെതിരെ ഗാന്ധിസം ശക്തമാകണം

Published

on

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവനപഹരിച്ചവരുടെ ഗര്‍ജനങ്ങള്‍ക്ക് ശക്തി വര്‍ധിച്ച വേളയിലാണ് രക്തസാക്ഷിത്വദിനത്തിന്റെ എഴുപത് വര്‍ഷം പൂര്‍ത്തിയാകുന്നത്. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള വെടിയൊച്ചയാണ് അന്നു മുഴങ്ങിയത്. അവരുടെ വെടിയൊച്ചകള്‍ ഇന്നും നിലയ്ക്കുന്നില്ല. അതേ ശക്തികള്‍ പുതിയ തന്ത്രങ്ങളുമായാണ് ഇപ്പോള്‍ രംഗത്തുള്ളത്. തീവ്ര ദേശീയതയിലൂടെ വിദ്വേഷത്തിന്റെ കനലുകളാണ് അവര്‍ ഊതിക്കത്തിക്കുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് അവരുടെ ആക്രമണത്തിന് ഇരയാകുന്നത്. അധികാരക്കസേരയിലിരിക്കുന്നത് ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവരുടെ ആശയം പിന്‍പറ്റുന്നവരും അയാളുടെ സ്വപ്‌നങ്ങളെ താലോലിക്കുന്നവരുമാണെന്നത് മതേതര വിശ്വാസികളുടെ മനോവേദന വര്‍ധിപ്പിക്കുന്നതാണ്. മഹാത്മജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ വാഴ്ത്തപ്പെടുകയും അയാളെ ആരാധിക്കുകയും ചെയ്യുന്ന വലിയ സംഘം തന്നെ ഇന്ത്യയില്‍ സജ്ജമായിട്ടുണ്ട്. സംഘ്പരിവാര്‍, ആര്‍.എസ്.എസ് സംഘടനകളൊക്കെ ഗാന്ധിജിയുടെ വധത്തെ ന്യായീകരിച്ച് ഗോഡ്‌സേയെ പിന്തുണക്കുന്നവരാണ്.
സ്വാതന്ത്ര്യ സമരങ്ങളെ വഞ്ചിക്കുകയും രക്തസാക്ഷികളെ പുച്ഛിക്കുകയും ഒരു സ്വാതന്ത്ര്യസമര രക്തസാക്ഷിയെ പോലും അവകാശപ്പെടാന്‍ ഇല്ലാത്തതുമായ ആര്‍.എസ്.എസിന് ഗാന്ധി എന്ന നാമം തന്നെ അസഹിഷ്ണുത സൃഷ്ടിക്കുന്നതാണ്. ഗാന്ധി എന്ന സങ്കല്‍പം രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. 2017ല്‍ പുറത്തിറക്കിയ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടറില്‍ ഗാന്ധിജിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമായിരുന്നു. ത്യാഗത്തിന്റെയും പൈതൃകത്തിന്റെയും വീരചരിത്രം വിളിച്ചോതുന്ന ചര്‍ക്ക പിടിച്ചിരിക്കുന്ന മോദിയുടെ ചിത്രം ആകസ്മികമായി വന്നതല്ല. ഫാസിസ്റ്റ് ശക്തികള്‍ അവരുടെ ആശയങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുന്നതിനു തന്ത്രപൂര്‍വം ഒരുക്കുന്ന കെണികളിലൊന്നായിരുന്നു അത്. എന്നാല്‍ രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നതിനെ ജാഗ്രതയോടെ വീക്ഷിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഇടപെടല്‍ അവരുടെ ഈ നീക്കം പൊളിക്കുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ അനുകൂലിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ മഹാത്മാവിനെ വേദനിപ്പിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞത് ഗാന്ധിയെ മാറ്റി മോദിയെ പ്രതിഷ്ഠിച്ചാല്‍ ഖാദി വ്യവസായത്തില്‍ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു. പൈതൃകങ്ങള്‍ക്ക് ബദലായി മാര്‍ക്കറ്റിങ് സമ്പ്രദായത്തെ സ്വീകരിക്കുന്നവര്‍ കോര്‍പറേറ്റുകള്‍ക്ക് വളമിട്ടുകൊടുക്കുന്നതാണ് ഇതിലൂടെ വ്യക്തമായത്.
ഗാന്ധിജി ബഹുസ്വരതക്കു വേണ്ടി നിലകൊണ്ടെങ്കില്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ഏകസ്വരതക്കുവേണ്ടിയാണ് തന്ത്രങ്ങള്‍ പയറ്റുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍പോലും ഏകശിലാ രൂപം കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. നമുക്കു ഹിതകരമല്ലെന്നു തോന്നുന്നവരോട് രാജ്യം വിട്ടുപോകാന്‍ തിട്ടൂരം നല്‍കുന്നു. അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു. ഗാന്ധിയെ ഇല്ലായ്മ ചെയ്ത ഫാസിസ്റ്റ് ശക്തികള്‍ തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന നിരവധി പേരെ ഏഴു പതിറ്റാണ്ടിനിടയില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയുമെല്ലാം പേരിലായിരുന്നു കൊലപാതകങ്ങള്‍. എഴുത്തുകാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഇവരുടെ കൊലക്കത്തിക്കിരയായി. ഭക്ഷണത്തിന്റെയും കുലത്തൊഴിലിന്റെയും പേരില്‍ ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ഗാന്ധിയെ വധിച്ചപോലെ ഓരോ കൊലകളും അവര്‍ ആഘോഷമാക്കി.
കീഴാള വര്‍ഗത്തിന്റെ ഉന്നമനം ഗാന്ധിയുടെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. എന്നാല്‍ ആധുനിക ഇന്ത്യയില്‍ ഈ വിഭാഗത്തിന്റെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ചത്ത പശുവിന്റെ തൊലി ഉരിഞ്ഞതിന് ഉനയില്‍ ദലിത് യുവാക്കളെ അതിക്രൂരമായി ചാട്ടവാറടിച്ച് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചത് ഗോഡ്‌സെയുടെ അനുയായികള്‍ തന്നെയാണ്.
ഇന്ത്യന്‍ കറന്‍സിയിലുള്ള ഒരേയൊരു ചിത്രം ഗാന്ധിജിയുടേതാണ്. അത് മാറ്റണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടതും നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന്‍ ദിവസമായി ആചരിക്കുന്നതുമൊക്കെ ഗാന്ധിജിയെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണ്. ഗോഡ്‌സെക്ക് ക്ഷേത്രം പണിയണമെന്ന ആവശ്യവും ഈ ഭരണത്തില്‍ തന്നെ സാക്ഷാത്ക്കരിക്കപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
വൃത്തിയും ശുദ്ധിയുമാണ് സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യമെന്ന് പറഞ്ഞ ഗാന്ധിയന്‍ ദര്‍ശനം അപഹരിച്ചു തന്നെയാണ് മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ഗാന്ധിക്കു പകരം അതിന്റെ സന്ദേശവാഹകനാകുന്നത് നരേദന്ദ്ര മോദിയാണ്. ഗാന്ധി ചിത്രത്തെ ജനങ്ങളുടെ മനസ്സില്‍ നിന്ന് മായ്ച്ച് പകരം മോദിയെ പ്രതിഷ്ഠിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇതെല്ലാം. മാത്രമല്ല അത് രാജ്യവ്യാപകമായി ആഘോഷിക്കാനവര്‍ കണ്ടെത്തിയത് ഗാന്ധിയുടെ ജന്മദിനമായിരുന്നു. ഗാന്ധിജയന്തി ആഘോഷിച്ചവര്‍ ഇനി സ്വച്ഛ് ഭാരത് ആഘോഷിച്ചാല്‍ മതിയെന്ന പരോക്ഷ കല്‍പനയും ഇതിനു പിന്നിലുണ്ട്. ഇതിലൂടെ ഗാന്ധിയുടെ ഓര്‍മ്മകളെ ജനമനസ്സുകളില്‍ നിന്നും രാജ്യ പൈതൃകങ്ങളില്‍ നിന്നും തമസ്‌കരിക്കാനുള്ള പാഴ്ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്.
ഗാന്ധിജിയും ഗാന്ധിസവും ഉയര്‍ന്നുനില്‍ക്കുന്നിടത്തോളം കാലം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വിജയപതാകകള്‍ പാറിക്കളിക്കും. അതു മനസിലാക്കിയാണ് ഗാന്ധിജിയെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിച്ചത്. ഗാന്ധിജിയുടെ ചിത്രങ്ങള്‍ പോലും അവരെ ഭയപ്പെടുത്തുന്നു. ഇതിനെതിരേ ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യസമരകാലത്തെ അര്‍പ്പണബോധത്തോടും രാജ്യസ്‌നേഹത്തോടുംകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഫാസിസത്തിന്റെ നീരാളിക്കൈകളിലേക്ക് നാട് കൂപ്പുകുത്തുമ്പോഴും ചില വരട്ടുവാദങ്ങളുടെ പേരില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ രാജ്യം ചെന്നുപെട്ട അപകടാവസ്ഥയുടെ ഭീകരത മനസ്സിലാക്കേണ്ടതുണ്ട്. മതേതര വിശ്വാസികള്‍ ഒന്നിക്കുന്നതിലൂടെ മാത്രമേ ഛിദ്രശക്തികളെ ക്രിയാത്മകമായി നേരിടാനാകൂ. രാജ്യത്തെ മഹത്തായ മൂല്യങ്ങള്‍ നശിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ ഗാന്ധിയുടെ പോരാട്ട വീര്യം ഓരോ ഇന്ത്യക്കാരനും കൈവരിക്കേണ്ടതുണ്ട്. അതിനു പ്രചോദനം നല്‍കുന്നതാവട്ടെ ഈ ദിനം.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending