Connect with us

Video Stories

കാത്തുനില്‍ക്കാന്‍ ഇനി സമയമില്ല

Published

on

 

ഇന്ത്യയിലിപ്പോള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടം ഏതെങ്കിലും വിധത്തില്‍ അധികാരം കൈക്കലാക്കാനുള്ളതല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല. ‘ദലിത് -മുസ്‌ലിം സാഹോദര്യം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഭരണഘടനാശില്‍പി ഭാരതരത്‌ന ഡോ. ഭീമറാവു അംബേദ്കറുടെ പൗത്രനും മുന്‍ എം.പിയുമായ ബാലാസാഹേബ് അംബേദ്കര്‍ മലപ്പുറത്ത് ‘ചന്ദ്രിക’ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഭാരിപ ബഹുജന്‍ മഹാസംഘത്തിന്റെ അധ്യക്ഷനായ ഈ അറുപത്തിമൂന്നുകാരന്‍ ഭാര്യ പൂനെയിലെ കോളജില്‍ അസി. പ്രൊഫസറായ അഞ്ജലി മെയ്‌മോവുമൊത്താണ് കേരളത്തിലെത്തിയത്. അഭിമുഖത്തില്‍ നിന്ന്:

? എന്താണ് താങ്കളുടെ പ്രവര്‍ത്തനമണ്ഡലം
= നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന അഭൂതപൂര്‍വമായ ഫാസിസ്റ്റ് -ഏകാധിപത്യ വാഴ്ചക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ അവരുടെ പരിദേവനങ്ങള്‍ക്ക് രാജ്യത്തെ സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അവര്‍ വോട്ടു ചെയ്യാന്‍ പോകുന്നത്. എന്നാല്‍ അധികാരത്തിലേറിയവര്‍ ചെയ്യുന്നത് വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരിക്കുകയാണ്. ജനങ്ങളുടെ നേര്‍ക്ക് അക്രമത്തിന് മുതിരുകയും ചെയ്യുന്നു. ഇതിനെതിരെ പോരാടേണ്ടത് രാജ്യത്തിലെ ഓരോ പൗരന്റെയും കര്‍ത്തവ്യമാണ്. രാജ്യമില്ലാതെ നമുക്ക് മറ്റൊന്നും ഉണ്ടാകില്ല. ജനാധിപത്യം പോലും നിലനില്‍ക്കണമെങ്കില്‍ ഇന്ത്യ ഇതേപോലെ നിലനിന്നേ തീരൂ. ആ പോരാട്ടത്തിലൊരു ചെറിയ പങ്കാണ് ഞാനും എന്റെ പാര്‍ട്ടിയും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

? ദലിത് രാഷ്ട്രീയമാണോ താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
= നോക്കൂ. രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന് പിന്നില്‍ ജാതി രാഷ്ട്രീയത്തിന് മുഖ്യപങ്കുണ്ട്. ഇന്ത്യയുടെ മുന്‍നിര നേതാക്കളെല്ലാം വിഭാവനം ചെയ്തത് ജാതി രഹിത സമൂഹമായിരുന്നു. അവരുടെ ലക്ഷ്യം സാക്ഷാല്‍കൃതമാകണമെങ്കില്‍ സമൂഹത്തിലെ ഏറെ പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനം പ്രധാനമാണ്. ദലിതുകള്‍ അവരിലൊരു വിഭാഗം മാത്രവും.

? എങ്ങനെയാണ് ഈ പോരാട്ടത്തില്‍ വിജയം കൈവരിക്കാനാകുമെന്ന് കരുതുന്നത്.
= ദലിതുകള്‍ക്കോ മറ്റേതെങ്കിലും വിഭാഗത്തിനോ മാത്രമായി ഒരു പോരാട്ടവും തനിച്ച് നടത്തി വിജയിക്കാനാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അതിന് ഇന്നത്തെ രാജ്യാധികാരികള്‍ക്കെതിരെ പൊരുതുന്ന സകല മനുഷ്യരുടെയും പിന്തുണയും സഹായവും സഹകരണവും ആവശ്യമാണ്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, മറ്റു പിന്നാക്ക സമുദായക്കാര്‍ ഒക്കെ ഇതില്‍ ഭാഗഭാക്കുകളാണ്. അതിലൂടെ മാത്രമേ ഈയൊരു ഭീഷണിയെ ചെറുക്കാനാകൂ. ചെറുത്താല്‍ മാത്രം പോരാ തോല്‍പിക്കാനുമാകണം.

? മുമ്പുതന്നെയുള്ള പ്രതിഭാസമാണല്ലോ ഇന്ത്യന്‍ ജാതി വ്യവസ്ഥ.
= അതുശരിതന്നെ. എന്നാല്‍ ഒരു ഹിന്ദു സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ഇന്നാണ്. ബ്രാഹ്മണിക്കല്‍ സമ്പ്രദായങ്ങളുടെയും വ്യവസ്ഥകളുടെയും എല്ലാവിധ രീതികളും ഇവരില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നു. മുമ്പ് പുറത്തുവരാന്‍ മടിച്ചുനിന്നവയെല്ലാം. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ പോലുള്ളവ നോക്കുക. 2024ല്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനാണ് ബ്രാഹ്മണിക്കല്‍ മേധാവിത്വവാദികളുടെ പരിശ്രമം. അതിനെ ചെറുക്കേണ്ടത് ഇനി കാത്തുനിന്നിട്ടല്ല. പോരാട്ടം തുടരുകതന്നെ വേണം.

? ഹിന്ദു രാഷ്ട്രവാദത്തെക്കുറിച്ച്.
= ഹിന്ദു രാഷ്ട്രമെന്നത് ഒരു മിഥ്യയാണ്. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അതംഗീകരിക്കുന്നില്ല. ലോകത്തെ ഒരു രാജ്യത്തും മതാധികാരം വിജയം കണ്ടിട്ടില്ല. സത്യത്തില്‍ ഹിന്ദു രാഷ്ട്രമെന്നതിനേക്കാളും അതിന്റെ മറവില്‍ അഴിമതി നടത്തി പണം കടത്തുകയാണ് കേന്ദ്ര സര്‍ക്കാരിലെ ആളുകള്‍ ചെയ്യുന്നത്.

? അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം സാധ്യമാകുമെന്ന് കരുതാമോ.
= അടുത്ത തെരഞ്ഞെടുപ്പ് 2019ലാണെങ്കിലും അതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഞാന്‍ അനുമാനിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതെരഞ്ഞെടുപ്പുകളോടൊപ്പം തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇന്നത്തെ നിലയിലൊരു വിജയം നേടാനാകുമെന്നാണ് ആര്‍.എസ്.എസും ബി.ജെ.പിയും കണക്കുകൂട്ടുന്നത്. മാത്രമല്ല, വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടാന്‍ പോകുന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് കാരണം വലിയ രീതിയിലുള്ള അഴിമതിയായിരുന്നു. വിലക്കയറ്റവും കാരണമായി. ഇന്ന് ഫാസിസമാണ് മുഖ്യ എതിരാളി. അതിനെ പിടിച്ചുകെട്ടുക എന്നതാണ് വലിയ ദൗത്യം. അതിന് അധികാരാരോഹണവുമായി ബന്ധമില്ല. ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടതുണ്ട്.

? നോട്ടുനിരോധനം കാരണം ജനം ദുരിതത്തിലായിട്ടും സംഭവിക്കുന്ന ബി.ജെ.പിയുടെ തുടര്‍ വിജയങ്ങളെ എങ്ങനെ കാണുന്നു.
= അതിന് കാരണം പ്രതിപക്ഷത്തെ യോജിപ്പില്ലായ്മയാണ്. നോക്കൂ. ബീഹാറില്‍ പ്രതിപക്ഷകക്ഷികള്‍ ഒരുമിച്ചുനിന്നപ്പോഴുണ്ടായ ഫലം. പിന്നീട് ഗുജറാത്തിലും വിജയത്തിന് അടുത്തെത്താന്‍ കോണ്‍ഗ്രസിനായി. അതേസമയം ആദിവാസികളാണ് കോണ്‍ഗ്രസിനെ ഗുജറാത്തില്‍ കൈയൊഴിഞ്ഞത്. അവരെയും മുസ്‌ലിംകളെയും കുറെക്കൂടി ശക്തിയായി വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നെങ്കില്‍ ഗുജറാത്തില്‍ വിജയിക്കാനാകുമായിരുന്നു. 30 ശതമാനത്തോളം ആദിവാസികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

? എന്നിട്ടും കച്ച്, സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കിയല്ലോ.
= ഗ്രാമീണ മേഖലയുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. നോട്ടുനിരോധനം കൊണ്ട് കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞത് ഉണ്ടായില്ലെന്ന് മാത്രമല്ല, ഗ്രാമീണ കാര്‍ഷിക-ചെറുകിട മേഖലയുടെ തകര്‍ച്ചക്കാണ് അത് വഴിവെച്ചത്. ഇത് ഇനിയും നടക്കും. ബി.ജെ.പിയില്‍ നിന്ന ്പിന്നാക്കക്കാരും ദലിതുകളും തിരിച്ചുപോക്കിലാണിപ്പോള്‍. ബ്രാഹ്മണരിലെ തന്നെ ചിന്തിക്കുന്നവരും കൂടെ നില്‍ക്കും. ബ്രാഹ്മണിസത്തിനെതിരാണ് നാം. ബ്രാഹ്മണര്‍ക്കെതിരല്ല. ഇത് തിരിച്ചറിയപ്പെടണം.

? താങ്കളുടെ വീക്ഷണത്തില്‍ കോണ്‍ഗ്രസിതര കക്ഷികളുടെ റോളെങ്ങനെയാണ്.
= വിവിധ കക്ഷികളും സംഘടനകളും ഉണ്ടായിക്കൊള്ളട്ടെ. അവര്‍ ഒരു ഏകോന്മുഖമായ ലക്ഷ്യത്തിനായിരിക്കണം പ്രയത്‌നിക്കേണ്ടത്. ദലിതുകള്‍ക്കുപോലും ഇന്ത്യയില്‍ നൂറുകണക്കിന് സംഘടനകളും കക്ഷികളുമുണ്ട്. മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പോലുള്ളവ അംബേദ്കര്‍ ചിന്താധാരയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍ പ്രധാനമായത് എല്ലാവരും ഒരേ ലക്ഷ്യത്തിലാണ് നീങ്ങുന്നത് എന്നതാണ്.

? ജിഗ്നേഷ് മേവാനിയെക്കുറിച്ച്. ഒരു രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയല്ലാതെ ജാതീയത തുടച്ചുനീക്കാനാവില്ലെന്നാണല്ലോ ജിഗ്നേഷും മറ്റും പറയുന്നത്.
= വിപ്ലവത്തെക്കുറിച്ച് അംബേദ്കറും പറഞ്ഞിട്ടുണ്ട്്. എന്നാലത് വിദ്യാഭ്യാസവും ബോധവത്കരണവും മനോഭാവം കൊണ്ടാണ് ഉണ്ടാകേണ്ടത്. രക്തം ചിന്തിയത് കൊണ്ട് ലക്ഷ്യം നേടണമെന്നില്ല.

? ദലിത്- മുസ്്‌ലിം സാഹോദര്യത്തെക്കുറിച്ച്.
= ദലിതുകള്‍ ജാതീയതയുടെ ഇരകളാണ്. മുസ്്്‌ലിംകളുടെ കാര്യത്തിലും അത് കുറെയൊക്കെ വടക്കേ ഇന്ത്യയില്‍ ശരിയാണ്. ഇന്നും ദലിതുകളോടൊപ്പം തന്നെയാണ് മുസ്‌ലിംകളുടെയും സാമ്പത്തികാവസ്ഥ. അവരിരുകൂട്ടരും കഴിയുന്നത് കൊടിയ സാമ്പത്തിക ഉച്ചനീചത്വത്തിന്റെ ഇരകളായാണ്. അതുകൊണ്ടുതന്നെ ഇന്ന് വലിയൊരു യോജിച്ച മുന്നേറ്റത്തിന് ഇരുകൂട്ടര്‍ക്കും തമ്മില്‍ ഏറെ പ്രസക്തിയുണ്ട്.

? ജഗജീവന്റാമിനെപോലെ വലിയ ദലിത് നേതാക്കളോ മുസ്്‌ലിം നേതാക്കളോ ഇക്കാലത്ത് ഉയര്‍ന്നുവരാത്തത് എന്തുകൊണ്ടാണ്.
= പല പാര്‍ട്ടികളിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലടക്കം, സവര്‍ണ നേതാക്കളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വ്യക്തികള്‍ക്കല്ല പ്രസക്തിയെങ്കിലും ഒരു പരിധിവരെ നയരൂപീകരണത്തില്‍ സവര്‍ണ താല്‍പര്യങ്ങള്‍ പ്രകടമാകുന്നുണ്ട്. എന്നാലവര്‍ ജാതി വ്യവസ്ഥയെ അംഗീകരിക്കുന്നെന്ന് പറയാനാവില്ല. മുമ്പുകാലത്ത് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നതുപോലുള്ള ബൗദ്ധിക നേതൃത്വം ഇനിയുമുണ്ടാകണം. മൃദുഹിന്ദുത്വം ബി.ജെ.പിക്കേ ഗുണം ചെയ്യൂ.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending