Connect with us

Video Stories

പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്- എം.സി വടകര

Published

on

അഭിമാനകരമായ അസ്തിത്വം

എം.സി വടകര

ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പകര്‍ന്ന് നല്‍കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ ബ്രിട്ടനിലെ മൂന്ന്് കാബിനറ്റ് മന്ത്രിമാരുടെ സംഘം 1946 മാര്‍ച്ച് 24ന് കറാച്ചിയില്‍ വിമാനമിറങ്ങി. എ.വി അലക്‌സാണ്ടര്‍, പെത്തിക് ലോറന്‍സ് പ്രഭു, സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് എന്നിവരായിരുന്നു മന്ത്രിമാര്‍. ഇവരുടെ സംഘത്തെയാണ് കാബിനറ്റ് മിഷ്യന്‍ എന്ന് പറയുന്നത്. കാബിനറ്റ് മിഷ്യന്‍ കോണ്‍ഗ്രസിന്റെയും മുസ്്‌ലിംലീഗിന്റെയും പ്രതിനിധികളുമായി പലവട്ടം ചച്ചകള്‍ നടത്തി. അവസാനം അവര്‍ ഒരു ഫോര്‍മുല കണ്ടെത്തി. ഇന്ത്യന്‍ സംസ്ഥാനങ്ങളെ എ,ബി, സി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പും ഓരോ സ്വയംഭരണ രാഷ്ട്രങ്ങളായിത്തീരുകയും ആ മൂന്ന് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുര്‍ബലമായ ഒരു കേന്ദ്രവും എന്ന ഫോര്‍മുല. ഈ ഫോര്‍മുലയില്‍ പാക്കിസ്താന്‍ ഉണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിക്കുവാനോ ഒരു പ്രത്യേക സ്റ്റേറ്റ് അനുവദിക്കുവാനോ തങ്ങള്‍ തയ്യാറല്ല എന്ന് കാബിനറ്റ് മിഷ്യന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പാകിസ്താന്‍ അനുവദിക്കുന്നില്ല എന്ന് അറിഞ്ഞിട്ടും കാബിനറ്റ് മിഷ്യന്‍ ഫോര്‍മുലയെ മുസ്്‌ലിംലീഗ് സ്വാഗതം ചെയ്തു. 1946 ജൂണ്‍ ജൂണ്‍ 6, 7, 8 തിയ്യതികളില്‍ ചേര്‍ന്ന മുസ്്‌ലിംലീഗിന്റെ നാഷണല്‍ കൗണ്‍സില്‍ ‘നീണ്ടു പോകുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാനും രാജ്യത്തെ ആഭ്യന്തര വിപത്തില്‍ നിന്ന് രക്ഷിക്കാനും’ കാബിനറ്റ് മിഷ്യന്‍ പദ്ധതിയെ തങ്ങള്‍ സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.
ജൂണ്‍ 26 ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും കാബിനറ്റ് മിഷ്യന്‍ പദ്ധതിയെ അംഗീകരിച്ചു. വിഭജനത്തിന്റെ കരിമുകില്‍ ആകാശത്തുനിന്ന് അകന്നു പോയതായി ആളുകള്‍ ആശ്വസിച്ചു. പൊടുന്നനവെയാണ് എല്ലാം തകിടം മറിഞ്ഞത്. എങ്ങു നിന്നോ ഒരു കാറ്റ് വീശി എല്ലാ തിരികളെയും ഊതിക്കെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു പത്രസമ്മേളനമാണ് അതിന് കാരണമായത്. ‘കാബിനറ്റ് മിഷ്യന്‍ പദ്ധതിയില്‍ ഏകപക്ഷീയമായ മാറ്റം വരുത്താന്‍ കോണ്‍ഗ്രസിന് അധികാരമുണ്ട്’ എന്ന് നെഹ്‌റു ആ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രസ്താവന ആശയക്കുഴപ്പം ക്ഷണിച്ചു വരുത്തി. അങ്ങനെയാണെങ്കില്‍ കാബിനറ്റ് മിഷ്യന്‍ പദ്ധതിക്ക് മുസ്്‌ലിംലീഗ് നല്‍കിയ അംഗീകാരം പിന്‍വലിക്കുന്നുവെന്ന് മുഹമ്മദലി ജിന്ന പ്രതികരിച്ചു. ഒഴിഞ്ഞു പോയി എന്നു കരുതിയ വിഭജനത്തിന്റെ പ്രേതം വീണ്ടും ഇന്ത്യയെ പിടികൂടി. പണ്ഡിറ്റ്ജി അങ്ങനെ പറയരുതായിരുന്നുവെന്ന് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന മൗലാനാ ആസാദ് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
ഒന്നിച്ചുനില്‍ക്കാമെന്ന എല്ലാ ആശകളും അസ്തമിച്ച അന്തരീക്ഷത്തില്‍ ശൂന്യത തളംകെട്ടി നില്‍ക്കുന്ന അഭിശപ്തമായ മുഹൂര്‍ത്തത്തിലാണ് ഇന്ത്യയെ കീറിമുറിക്കാനുള്ള ഒരു വെട്ടുകത്തിയുമായി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ ബോംബെയില്‍ കപ്പലിറങ്ങിയത്. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയാണ് മൗണ്ട്ബാറ്റണ്‍.
നയതന്ത്ര വൈദഗ്ധ്യം ഒട്ടുമില്ലാത്ത മൗണ്ട്ബാറ്റണ്‍ 1947 ജൂണ്‍ മൂന്നിനു വരുംവരായ്കകളെ പറ്റി ഒട്ടും ആലോചിക്കാതെ പഞ്ചാബിനെയും ബംഗാളിനെയും നെടുകെ പിളര്‍ന്നു കൊണ്ട് ഇന്ത്യന്‍ യൂണിയന്‍, പാക്കിസ്താന്‍ എന്നിങ്ങനെ ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളാക്കി മുറിക്കാനുള്ള തന്റെ വിഭജന പദ്ധതി പ്രഖ്യാപിച്ചു.
വൈസ്രോയി പ്രഖ്യാപിച്ച വിഭജന പദ്ധതി 1947 ജൂണ്‍ ഒമ്പതിന് ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ ഖേദപൂര്‍വം അംഗീകരിച്ചു. കൗണ്‍സില്‍ അംഗങ്ങളില്‍ 400 പേര്‍ അംഗീകരിക്കുകയും എട്ടു പേര്‍ എതിര്‍ക്കുകയും ചെയ്തു. 1947 ജൂണ്‍ 14 ന് ചേര്‍ന്ന എ.ഐ.സി.സി യോഗം വിഭജന പദ്ധതിയെ അംഗീകരിച്ചു. ഇവിടെ 159 പേര്‍ അനുകൂലിക്കുകയും 30 പേര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്്‌ലിംലീഗും വിഭജന പദ്ധതിയെ അംഗീകരിച്ചതോടെ ഇന്ത്യാവിഭജനം യഥാര്‍ത്ഥ്യമായി.
നിര്‍ഭാഗ്യവശാല്‍ പാക്കിസ്താന്റെ ജനനവും മുസ്‌ലിംലീഗിന്റെ പതനവും ഒരുമിച്ചാണ് സംഭവിച്ചത്. സങ്കീര്‍ണ്ണമായ ഒരു പ്രസവത്തില്‍ തള്ള മരിക്കുകയും പിള്ള ജീവിക്കുകയും ചെയ്ത അവസ്ഥ. 1947 ജൂണ്‍ 26 മുതല്‍ സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പക്ഷെ ഔപചാരികമായി അത് പിരിച്ചുവിട്ടില്ല. മുസ്്‌ലിം രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു മുസ്‌ലിംലീഗിന്റെ മരവിപ്പ്. പാക്കിസ്താന്‍ നിലവില്‍ വന്നതോടെ മുസ്‌ലിംലീഗിന്റെ പ്രധാന നേതാക്കളെല്ലാം അങ്ങോട്ടുപോയി.
അവശേഷിക്കുന്ന ഇന്ത്യന്‍ മുസ്്‌ലിംകളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആലോചിക്കാന്‍ ബംഗാളിലെ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ മുസ്‌ലിംലീഗ് നേതാവുമായ എച്ച്.എസ് സുഹറവര്‍ദി കല്‍ക്കത്തയിലെ തന്റെ വസതിയില്‍ 1947 നവംബര്‍ 10,11 തിയ്യതികളില്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചു. മുസ്്‌ലിംലീഗ് പിരിച്ചുവിടുന്നു എന്ന് പ്രഖ്യാപിക്കലായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ദേശ്യം. പക്ഷെ അത് നടന്നില്ല. ‘മുസ്്‌ലിംലീഗ് പിരിച്ചുവിടുകയെന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ മരണവാറണ്ടില്‍ ഒപ്പുവെക്കലായിരിക്കും അതെന്ന്’ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആ കണ്‍വെന്‍ഷനില്‍ പറഞ്ഞു. സുഹറവര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പക്ഷെ മരവിച്ച് കിടന്ന മുസ്്‌ലിംലീഗിന്റെ നാഷണല്‍ കൗണ്‍സില്‍ ഉടനെ വിളിച്ചുകൂട്ടണമെന്ന് കല്‍ക്കത്താ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ അവസാനത്തെ നാഷണല്‍ കൗണ്‍സില്‍ 1947 ഡിസംബര്‍ 14ന് കറാച്ചിയില്‍ ചേര്‍ന്നു. ഇതിനകം മരിച്ചു കഴിഞ്ഞ മുസ്്‌ലിംലീഗിന്റെ ഉദകക്രിയകള്‍ നടത്താനാണ് അന്ന് നേതാക്കള്‍ കറാച്ചിയിലെത്തിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. കത്തിയെരിയുന്ന ചിതാഗ്‌നിയില്‍ നിന്നും ചിറകുവിരിച്ച് പറന്നുയരുന്ന ഏതോ ഈജിപ്ത്യന്‍ പക്ഷിയെ പോലെ മുസ്‌ലിംലീഗ് പുനര്‍ജനിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഇന്ത്യക്കും പാകിസ്താനുമായി രണ്ട് മുസ്‌ലിംലീഗുകള്‍ ഉണ്ടായി. പാകിസ്താന്‍ മുസ്‌ലിംലീഗിന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്ത് അലിഖാന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘ഇന്ത്യന്‍ മുസ്്‌ലിംലീഗിന്റെ’ കണ്‍വീനറായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സംഘടന വിഭജിക്കപ്പെട്ടതോടെ സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ ആസ്തിബാധ്യതകളും പങ്കുവെക്കപ്പെട്ടു. ആ വകയില്‍ മൂന്ന് കോടി ഉറുപ്പിക ഇന്ത്യന്‍ മുസ്്‌ലിംലീഗിന് അവകാശപ്പെട്ടതായിരുന്നു. കറാച്ചിയിലെ ഹബീബ് ബാങ്കില്‍ സ്ഥിരനിക്ഷേപമായി കിടന്ന ആ സംഖ്യ കൊണ്ടു പോകാന്‍ ലീഗ് നേതാക്കള്‍ ഖാഇദെ മില്ലത്തിനോട് ആവശ്യപ്പെട്ടു. പക്ഷെ ലിയാഖത്ത് അലിഖാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആ മൂന്ന് കോടി സ്വീകരിക്കാന്‍ ഇസ്മായില്‍ സാഹിബ് തയ്യാറായില്ല. ഇന്ത്യയില്‍ ലീഗ് ഉണ്ടാക്കാന്‍ പാകിസ്താനില്‍ നിന്ന് പണം കൊണ്ടുവന്നു എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഖാഇദെ മില്ലത്തിനെ അലട്ടിയത്. ഇന്ത്യന്‍ മുസ്്‌ലിംലീഗിന് അവകാശപ്പെട്ട ആ മൂന്ന് കോടി രൂപ കറാച്ചി ബാങ്കില്‍ അവകാശിയെ തേടി കാത്തുകിടന്നു.
തലയില്‍ ദുര്‍വഹമായ ഭാരവും പേറി കൊണ്ട് വണ്ടിക്കൂലിക്ക് പോലും കാശ് തികയാതെ ഖാഇദെമില്ലത്ത് ഇന്ത്യയില്‍ തിരിച്ചെത്തി. ഇനിയെന്ത് എന്ന ആശങ്കയുമായി ആപത്തുകള്‍ പതിയിരിക്കുന്ന ചുഴികളില്‍ അവധൂതനെ പോലെ അദ്ദേഹം അലഞ്ഞുനടന്നു. ഇന്ത്യയില്‍ മുസ്്‌ലിംലീഗ് രൂപീകരിക്കണമെന്ന ആശയവുമായി അദ്ദേഹം പല വാതിലുകള്‍ മുട്ടിനോക്കി. ഇത് മണത്തറിഞ്ഞ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ മദിരാശിയിലെത്തി ഖാഇദെ മില്ലത്തിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. മുസ്‌ലിംലീഗ് വീണ്ടും രൂപീകരിക്കരുതെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ഉപദേശം. ഖാഇദെമില്ലത്ത് ആ ഉപദേശത്തെ നിരാകരിച്ചു. അപ്പോള്‍ മൗണ്ട് ബാറ്റണ്‍ പറഞ്ഞു. ‘ഇത് പ്രധാനമന്ത്രിയുടെ നിര്‍ദേശമാണ്.’ ആ വാക്കുകള്‍ക്ക് ഭരണകൂട ഭീകരതയുടെ ചുവയുണ്ടായിരുന്നു.
പിന്നീട് വന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഒരു ഫോണ്‍ വിളിയായിരുന്നു. പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1948 ഫെബ്രുവരിയില്‍ ഇസ്മായില്‍ സാഹിബിനെ ചര്‍ച്ചക്ക് ക്ഷണിച്ചു. മുസ്്‌ലിംലീഗ് ഉണ്ടാക്കിയാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. പഞ്ചാബിലും ബംഗാളിലും ജീവനോടെ ചുട്ടുകരിക്കപ്പടുന്ന മുസ്്‌ലിം ജനസഹസ്രങ്ങളുടെ ദീനരോദനം ഖാഇദെമില്ലത്ത് പ്രധാനമന്ത്രിയുടെ ചെവിയിലെത്തിച്ചു. ഖാഇദെമില്ലത്ത് ആവശ്യപ്പെടുന്ന മുസ്്‌ലിം താത്പര്യത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ആ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും തങ്ങള്‍ക്ക് ഒരു സംഘടന ആവശ്യമില്ലേ എന്നായിരുന്നു ഖാഇദെമില്ലത്തിന്റെ പ്രതിവചനം.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending