Connect with us

Video Stories

വംശീയതയുടെ വിജയം

Published

on

അമേരിക്കന്‍ ഐക്യനാടുകളുടെ അമരത്തേക്ക് ശതകോടീശ്വരനായ ഒരു വ്യവസായി പടി കയറിവരുമ്പോള്‍ അപ്രതീക്ഷിത ഫലത്തില്‍ അമ്പരന്നു നില്‍ക്കുകയാണ് ലോകം. ഒരു പക്ഷത്ത് ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും മറുഭാഗത്ത് വെട്ടിപ്പിടുത്തം പ്രായോഗികവത്കരിക്കുകയും ചെയ്യുന്ന രാജ്യത്തിന്റെ മൂടുപടം ഏറെക്കാലത്തിനുശേഷം അഴിഞ്ഞുവീണിരിക്കയാണെന്നാണ് റിപ്പബ്ലിക്കനായ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ സംബന്ധിച്ച് ലളിതമായി പറയാനാവുക. ഏറ്റവും നീണ്ടതും രാജ്യം കണ്ട ഏറ്റവും ഹീനമായതുമായ വ്യക്തി കേന്ദ്രീകൃത തെരഞ്ഞെടുപ്പു പ്രചാരണമായിരുന്നു 45-ാം പ്രസിഡണ്ട് പദവിയിലേക്ക് നടന്നത്.

 

ഇന്നലെ അമേരിക്കന്‍ സമയം അര്‍ധ രാത്രിയോടെ ഫലം പുറത്തുവരുമ്പോള്‍ ട്രംപ് 279 ഉം ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയും മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റണ്‍ 218 ഉം ഇലക്ടറല്‍ വോട്ടാണ് നേടിയിരിക്കുന്നത്. മൂന്നു ശതമാനത്തിലധികം വോട്ടുകള്‍ മറ്റ് മൂന്നു സ്ഥാനാര്‍ഥികളും നേടിയിട്ടുണ്ട്. ഒരു ശതമാനം വോട്ടുകളുടെ വ്യത്യാസമാണ് ട്രംപിനെ തുണച്ചിരിക്കുന്നത്.
ലോക പൊലീസെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയില്‍ ‘ട്രംപിസ’ത്തിന്റെ വൈറ്റ് ഹൗസിലേക്കുള്ള കടന്നുവരവിനോട് യൂറോപ്പും ഏഷ്യയും അറബ് ലോകവുമൊക്കെ പ്രതികരിച്ചിരിക്കുന്നത് കരുതലോടെയാണ്. എന്നാല്‍ ഇന്ത്യയെയും ഇസ്രാഈലിനെയും പോലുള്ള അപൂര്‍വം രാജ്യങ്ങളുടെ പ്രതികരണം ആഹ്ലാദത്തോടെയും.

 

അമേരിക്കക്കാര്‍ കാപട്യം വെടിഞ്ഞ് കാര്യം നേരിട്ട് പറഞ്ഞിരിക്കുകയാണെന്നാണ് ഇസ്രാഈല്‍ ഭരണ കക്ഷിയായ ലിക്വുഡ് പാര്‍ട്ടിയുടെ വക്താവ് അഭിപ്രായപ്പെട്ടതെങ്കില്‍, സംഘപരിവാറിന്റെ നാക്കുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രതികരണം, നരേന്ദ്ര മോദിയുടെ വിജയത്തിന് സമാനമാണ് ട്രംപിന്റെ വിജയമെന്നാണ്. അതായത്, ഭൂരിപക്ഷ വോട്ടുബാങ്കിനെ ഇസ്‌ലാമോഫോബിയ എന്ന സാങ്കല്‍പിക ലോകത്തില്‍ കുരുക്കുകയെന്ന മത വര്‍ഗീയ തന്ത്രമായിരുന്നു ദാമോദര്‍ദാസ് മോദിയുടേതെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ചത് വര്‍ണ വംശീയത എന്ന വ്യത്യാസമേയുള്ളൂ. ഒരുതരം നാസിസ്റ്റ് ഹിറ്റ്‌ലര്‍ ശൈലി. ഐ.എസ്, അല്‍ക്വയ്ദ പോലുള്ള ഭീകര സംഘടനകളുടെ ഭീഷണിയും ട്രംപിന്റെ വിജയത്തിന് പരോക്ഷ സഹായകമായി. ഇതു നമുക്കു തരുന്ന സന്ദേശം ഭീതിതമാണ്.

 
മുസ്‌ലിംകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പാവപ്പെട്ടവരുടെ കുടിയേറ്റങ്ങള്‍ക്കെതിരെയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമായും ട്രംപ് സംസാരിച്ചത്. നികുതി വെട്ടിക്കുന്നയാളെന്ന പരാതിവരെ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു. തികഞ്ഞ വിടുവായക്കാരന്റെ വിദ്വേഷ ഭാഷയായിരുന്നു ഇത്. ശരീര ഭാഷ പോലും അതോടൊത്ത് നില്‍ക്കുന്നതും. അതുകൊണ്ടുതന്നെ ആദ്യം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരിയുടെ വിജയം ഉറപ്പായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ റോയിട്ടേഴ്‌സ് പോലുള്ള സയണിസ്റ്റ് മാധ്യമങ്ങള്‍ ട്രംപിനെ പര്‍വതീകരിച്ചു. പോരാട്ടം ഇഞ്ചോടിഞ്ചായി. എന്നിട്ടും പ്രമുഖ മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളിലെല്ലാം അവസാന നിമിഷവും നേരിയ മുന്നേറ്റത്തിനെങ്കിലും ഹിലരി ജയിക്കുമെന്നായിരുന്നു പ്രവചനം. ഇത് അക്ഷരാര്‍ഥത്തില്‍ അട്ടിമറിച്ചുകൊണ്ടാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ട്രംപിന് ഭേദപ്പെട്ട വിജയം നേടാനായത്.

 

സെനറ്റിലും കോണ്‍ഗ്രസിലും വിജയിക്കാനായത് ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്. ഇതാദ്യമായാണ് ഇത്രയും കൂടുതല്‍-45 നാല്‍പത് ശതമാനം -പേര്‍ വോട്ട് ചെയ്തിരിക്കുന്നത്. ലാറ്റിനമേരിക്കയില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തി അമേരിക്കക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ട്രംപിന്റെ വാഗ്ദാനം തൊഴിലില്ലായ്മ രൂക്ഷമാകുന്ന വെള്ളക്കാരെ സുഖിപ്പിച്ചുകാണണം. കെ.കെ.ക്ലാങ് പോലുള്ള തീവ്ര വലതുപക്ഷ സംഘടനകള്‍ ട്രംപിന് അനുകൂലമായി രംഗത്തുവന്നു. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെപോലെ, ആഫ്രിക്കന്‍ അമേരിക്കക്കാരും മറ്റും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായിരുന്നെങ്കിലും ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ട്രംപിന് മുന്നേറ്റം നടത്താനായത് നിലവിലെ ഒബാമ ഭരണ കൂടത്തിനെതിരായ വെറുപ്പും കൂടിക്കൊണ്ടായിരിക്കണം.

 

പെനിസില്‍വാനിയ, മിഷിഗണ്‍, #ോറിഡ, ഒഹായോ തുടങ്ങിയ ഡെമോക്രാറ്റ് അനുകൂലമെന്നു കരുതിയ സംസ്ഥാനങ്ങളില്‍ ചാഞ്ചാടി നിന്ന വോട്ടുകള്‍ ട്രംപിന് അനുകൂലമായി മാറിയത് ഹിലരി പ്രതിനിധീകരിക്കുന്ന ബഹുമുഖ നിലപാടിനെതിരെയുള്ള ശരാശരി വോട്ടറുടെ വിരോധം മൂലമായിരിക്കണം. സ്ത്രീ വിരുദ്ധത പറയുമ്പോഴും ഹിലരിയുടെ ഭര്‍ത്താവ് ബില്‍ക്ലിന്റണ്‍ പ്രസിഡണ്ടായിരിക്കെ അലയടിച്ച മോണിക്ക ലെവിന്‍സ്‌കി ലൈംഗിക വിവാദം ജനം മറന്നുകാണില്ല. മുപ്പതു വര്‍ഷം സേവനപാരമ്പര്യമുള്ള ഹിലരിക്ക് ഇ-മെയില്‍ വിവാദവും തിരിച്ചടിയായി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോരണമെന്ന ബ്രിട്ടന്റെ ഹിതപരിശോധനാ ഫലവും ഇപ്പോഴത്തേതിന് സമാനമായിരുന്നു.

 

കറുത്ത വര്‍ഗക്കാരനായ പ്രസിഡണ്ടിന്റെ ഒബാമ കെയര്‍ പോലുള്ള ആരോഗ്യപദ്ധതികള്‍ ക്ലച്ച് പിടിച്ചില്ല. ഹിലരിക്കെതിരെ ഡെമോക്രാറ്റുകളുടെ പക്ഷത്തുണ്ടായിരുന്ന സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ് ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ലോകം വീണ്ടും ചുരുങ്ങുന്നുവെന്നാണിത് കാണിക്കുന്നത്. ഈ സ്ത്രീ ശാക്തീകരണ കാലത്ത് ആദ്യമായി ഒരു ‘മാഡം പ്രസിഡണ്ടി’ നെ തോല്‍പിച്ചുവിട്ടെന്ന അപഖ്യാതിയും ഇനി ആ രാജ്യം പേറണം.
തങ്ങളുടെ താല്‍പര്യമാണ് പ്രധാനമെങ്കിലും എല്ലാവരോടും മാന്യമായേ പെരുമാറുള്ളൂവെന്ന് ട്രംപ് പറയുന്നുണ്ട്. അറബ് ലോകവുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നതാണ് വിദേശനയങ്ങളിലെ പ്രധാന ചോദ്യം. സിറിയയിലും ഇറാഖിലും അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഗതിയെന്താവുമെന്ന ആശങ്കയുണ്ട്. ഇസ്രാഈലുമായി കൂടുതല്‍ അടുക്കുമ്പോള്‍ സഊദി അറേബ്യ പോലുള്ള രാഷ്ട്രങ്ങളുമായി ട്രംപ് എങ്ങനെയാണ് വ്യവഹരിക്കുക എന്നതും ചോദ്യചിഹ്നമാണ്.

 

മധ്യ പൂര്‍വദേശത്ത് യുദ്ധം വേണ്ടെന്നാണ് റഷ്യയോടുള്ള മൃദു നിലപാടിലൂടെ ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. റഷ്യക്ക് ഇത് സ്വീകാര്യമാവുമെങ്കിലും ഐ.എസ് പോലുള്ള തീവ്ര സംഘടനകളുടെ നിലപാട് കൂടുതല്‍ കടുക്കാനാണ് സാധ്യത. ഇത് യുദ്ധത്തുടര്‍ച്ച അനിവാര്യമാക്കും. ഇന്ത്യയുമായി നല്ല ബന്ധം സാധ്യമാകുമ്പോള്‍ തന്നെ ചൈനയോടും പാക്കിസ്താനോടുമുള്ള ട്രംപിന്റെ നിലപാട് മോശമാകാനാണ് സാധ്യത. ചുരുക്കത്തില്‍ ഒരു അമേരിക്ക-ഇന്ത്യ-ഇസ്രാഈല്‍ അച്ചുതണ്ട് രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് മേഖലയില്‍ പ്രതിസന്ധി പരിഹരിക്കാനാകാത്ത സ്ഥിതി വരുത്തും.
തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറികടക്കാന്‍ എന്തൊക്കെ പൊടിക്കൈകളാണ് ട്രംപിന്റെ പെട്ടിയിലുള്ളതെന്ന് നോക്കാം.

 

കറുത്ത വര്‍ഗക്കാരനെ നടുറോഡില്‍ വെടിവെച്ചിടുന്ന തൊലി വെളുത്തവന്റെ വംശീയവൈരം ഇനി കൂടുതല്‍ രൂക്ഷമാകും. എന്തായാലും ഒരു വംശീയതയുടെ വക്താവിന് ഇന്ത്യയിലേതുപോലെ ബഹുസ്വരതയെ അംഗീകരിക്കാതെ ഭരണത്തില്‍ തുടരാനാവില്ലെന്നത് തീര്‍ച്ചയാണ്. എബ്രഹാം ലിങ്കന്റെയും ജനാധിപത്യത്തിന്റെയും നാടിന് ഇതുമായി എത്രകണ്ട് മുന്നോട്ടുപോകാനാവുമെന്ന ചോദ്യമാണിവിടെ പ്രസക്തം. ഇനി താന്‍ എല്ലാവരുടെയും പ്രസിഡണ്ടാണെന്ന് ട്രംപ് ഉരുവിടുന്നുണ്ടെങ്കിലും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Video Stories

പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി ബന്ധമില്ല; യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് അധിക്യതര്‍

Published

on

ചൈന: പാസ്പ്പോര്‍ട്ടിലെ ഫോട്ടുയുമായി ബന്ധമിലെന്ന കാരണത്താല്‍ മേക്കപ്പ് തുടപ്പിച്ച് എയര്‍പ്പോര്‍ട്ട് ജീവനക്കാരി.ചൈനയിലെ ഷാങ്ഷായ് എയര്‍പ്പോര്‍ട്ടിലാണ് സംഭവം.പാസ്പ്പോര്‍ട്ടിലെ ഫോട്ടോയുമായി സാമ്യത വരും വരെ മേക്കപ്പ് തുടച്ചുകളയാന്‍ ജീവനക്കാര്‍ ആവിശ്യപ്പെടുകയായിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലതരത്തിലുളള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മോഡലായ ജനൈന പ്രസേരസ് സമാന അനുഭവത്തിലൂടെ കടന്നുപ്പോയിട്ടുണ്ടെന്നും,ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും റ്പ്പോര്‍ട്ടുകള്‍.

Continue Reading

Video Stories

സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ചാരപ്രര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

Published

on

ന്യൂഡല്‍ഹി : ചാരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.34 കാരനായ കാസിമിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു തവണ ഇയാള്‍ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും കണ്ടെത്തി.

കാസിം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് പാക്കിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തെയും സര്‍്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങള്‍ ലഭിച്ചിരുന്നു.
മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതാണ്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending