Connect with us

Culture

15 മുതല്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം

Published

on

തിരുവനന്തപുരം/കോഴിക്കോട്: അസാധുവാക്കിയ 1000, 500 നോട്ടുകള്‍ മാറിയെടുക്കാനുള്ള ജനത്തിന്റെ നെട്ടോട്ടം തുടരുന്നു. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ച മൂന്നാം ദിനവും പ്രതിസന്ധിക്ക് അറുതിയായില്ല. അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. നൂറുകണക്കിനാളുകള്‍ ഒരേസമയം എത്തിയതോടെ കള്ളനോട്ടുകളുണ്ടോ എന്ന് വ്യക്തമായി പരിശോധിച്ച ശേഷമാണ് ബാങ്ക് അധികൃതര്‍ പണം മാറി നല്‍കിത്. ഇത് ഓരോ ഇടപാടുകാരനും നോട്ടു മാറിലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കാന്‍ ഇടയാക്കി.

ഇതിനിടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് വ്യാപാരമേഖലയില്‍ കടുത്ത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തില്‍ 15 മുതല്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ യഥേഷ്ടം ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ സമിതി പ്രതിഷേധിച്ചു.
ആഴ്ചയില്‍ ഒരിക്കല്‍ മൊത്തവ്യാപാരിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പഴയ നോട്ട് വാങ്ങാന്‍ പറ്റുന്നില്ല. പുതിയത് കിട്ടുന്നുമില്ല. അതുകൊണ്ടുതന്നെ കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയാണ്. അഡ്വാന്‍സ് ടാക്‌സ് അടച്ച് സാധനങ്ങള്‍ കൊണ്ടുവരാന്‍ ബാങ്കുകള്‍ പണം സ്വീകരിക്കാത്തതും പ്രശ്‌നമാണ്.

പല ലൈസന്‍സ് ഫീസുകളും ഈ മാസം 15ാം തിയതിയാണ് അടക്കേണ്ടത്. പണം ഇല്ലാത്തതുകൊണ്ടും കച്ചവടമാന്ദ്യം കൊണ്ടും ഫീസ് അടക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് 15 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഏകോപനസമിതി പ്രസിഡണ്ട് ടി. നസിറുദ്ദീനും ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്തും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കടയടപ്പ് സമരം ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് സമിതി നേതാക്കള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.

pudci
എ.ടി.എമ്മുകള്‍ തുറക്കുന്നതോടെ പ്രതിസന്ധി ഒഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. കഴിഞ്ഞ ദിവസങ്ങളില്‍ അക്കൗണ്ടിലേക്ക് പലരും പണം നിക്ഷേപിച്ചതും ഈ പ്രതീക്ഷയോടെയാണ്. എന്നാല്‍ ഭൂരിഭാഗം എ.ടി.എമ്മുകളും ഇന്നലെയും അടഞ്ഞു കിടന്നു. കരാറുകാര്‍ നിറക്കേണ്ട എ.ടി.എമ്മുകളാണ് തുറക്കാതിരുന്നത്. നിറച്ച എ.ടി.എമ്മുകളാകട്ടെ മണിക്കൂറുകള്‍ക്കകം ശൂന്യമാവുകയും ചെയ്തു. പുതുതായി ഇറക്കിയ 2000 രൂപ നോട്ട് ഇതുവരെ എ.ടി.എമ്മുകളില്‍ നിറക്കാന്‍ സാധിച്ചിട്ടില്ല. 100 രൂപ നോട്ടാണ് എ.ടി.എം വഴി വിതരണം ചെയ്യുന്നത്. ഇതാണ് എ.ടി.എമ്മുകള്‍ പെട്ടെന്നു ശൂന്യമാകാന്‍ കാരണമാകുന്നത്.

500 രൂപയുടെ പുതിയ നോട്ടുകള്‍ എത്തുന്നതുവരെ പ്രതിസന്ധി തുടരുമെന്നാണ് സൂചന. നൂറുരൂപക്ക് കടുത്ത ക്ഷാമം നേരിടുന്നതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. ആവശ്യത്തിന് നോട്ടുകള്‍ എത്തിയില്ലെങ്കില്‍ ബാങ്കുകളുടേയും എ.ടി.എമ്മുകളുടേയും പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും.

ഡിസംബര്‍ 30വരെ ഒരു തവണ മാത്രമേ അസാധുവായ നോട്ടുകള്‍ നല്‍കി 4000 രൂപ മാറ്റിയെടുക്കാന്‍ കഴിയൂ. എന്നാല്‍ സംസ്ഥാന വ്യാപകമായി പലവട്ടം പണം മാറ്റല്‍ തുടരുകയാണ്. സാധാരണക്കാര്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പണമെടുക്കാന്‍ എത്തുന്നതിനെ തടയേണ്ടെന്നാണ് പല ബാങ്കുകളും സ്വീകരിക്കുന്ന നിലപാട്. പണം മാറ്റാന്‍ എത്തുന്നവര്‍ ഹാജരാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ രേഖപ്പെടുത്താന്‍ പുതിയ സോഫ്റ്റ്‌വെയര്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരു കാര്‍ഡ് നമ്പര്‍ രണ്ടുവട്ടം നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ ആവര്‍ത്തനം ചൂണ്ടിക്കാട്ടും.

എന്നാല്‍ ഒരിക്കല്‍ പണം മാറ്റിയ ആള്‍ വീണ്ടും മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ സോഫ്റ്റ്‌വെയറിന് തിരിച്ചറിയാന്‍ കഴിയില്ല. സോഫ്റ്റ്‌വെയര്‍ വഴി ശേഖരിക്കുന്ന വിവരം ബാങ്കുകള്‍ തമ്മില്‍ പങ്കുവെക്കാത്തതിനാല്‍ ഒരാള്‍ ഒരു തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് പല ബാങ്കുകളില്‍ എത്തിയാലും പിടികൂടാനാവില്ല. അതേസമയം ഇത്തരം പഴുതുകള്‍ മുന്നില്‍ക്കണ്ട് എല്ലാ ബാങ്കുകളും പണം മാറ്റി നല്‍കുന്ന കൗണ്ടറുകളില്‍ ക്യാമറ നിരീക്ഷണം ഉറപ്പാക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ ഞായറാഴ്ചയായ ഇന്നും തുറന്നുപ്രവര്‍ത്തിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending