Connect with us

Culture

കൊളംബിയയുടെ പതനം പെക്കര്‍മാന്റെ ശൈലീദോഷമാണ്‌

Published

on

മുഹമ്മദ് ഷാഫി

കൊളംബിയ 1 (3) – ഇംഗ്ലണ്ട് 1 (4)

#COLENG

പ്രിയപ്പെട്ട ടീം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഷൂട്ടൗട്ടില്‍ കൊല്ലപ്പെടുന്നത് സങ്കടപ്പെടുത്തുന്ന കാര്യമാണ്. അര്‍ജന്റീന പുറത്തായപ്പോള്‍ (അതിനു മുമ്പുതന്നെ) കൊളംബിയക്കൊപ്പം കൂടാന്‍ കാരണം അവരുടെ കൗശലക്കാരനായ ഹോസെ പെക്കര്‍മാന്‍ എന്ന പരിശീലകനായിരുന്നു. പക്ഷേ, കളിക്കൊപ്പം കളിബാഹ്യമായ കാര്യങ്ങളും അവസാനം ഷൂട്ടൗട്ടും കാര്യങ്ങള്‍ തീരുമാനിക്കുന്ന മത്സരങ്ങളില്‍ കോച്ച് എത്ര തന്ത്രശാലിയാണെങ്കിലും ഭാഗ്യമാണ് കാര്യങ്ങള്‍ തീരുമാനിക്കുക. ഓത്ക്രിതി അറേനയിലും അതുതന്നെ സംഭവിച്ചു.

ഹാമിസ് റോഡ്രിഗസിന്റെ അഭാവം പെക്കര്‍മാനെ എത്രമാത്രം ഹതാശനാക്കി എന്നതിന്റെ തെളിവായിരുന്നു ഇത്തവണ ആദ്യമായി അദ്ദേഹം പരീക്ഷിച്ച 4-3-3 ലൈനപ്പ്. ചെറുപ്പക്കാരും അതിവേഗക്കാരുമായ ഇംഗ്ലീഷുകാരെ തടയാന്‍ പ്രതിരോധത്തിന് പ്രാധാന്യം നല്‍കേണ്ടി വരുമെന്നും നിയന്ത്രണം പിടിച്ചെടുക്കുക എന്നതിനേക്കാള്‍ കാത്തിരുന്നു കളിക്കുകയാവും ഉചിതമെന്നുമായിരുന്നു സങ്കല്‍പം. മുന്‍മത്സരങ്ങളില്‍ കൊളംബിയയുടെ കളിശൈലിയുടെ ഹൃദയമായി വര്‍ത്തിച്ച മൂന്നംഗ അറ്റാക്കിങ് മിഡ്ഫീല്‍ഡ് എന്ന ശൈലി തന്നെ ഉപേക്ഷിച്ചു കൊണ്ടുള്ള ഈ തീരുമാനം പ്രീക്വാര്‍ട്ടര്‍ പോലുള്ള ഡു ഓര്‍ ഡൈ മത്സരങ്ങളില്‍ നിര്‍ണായകവുമായിരുന്നു. ഇംഗ്ലണ്ട് കോച്ച് ഗരെത് സൗത്ത്‌ഗേറ്റ് 3-1-4-2 എന്ന സുരക്ഷിത സമവാക്യം തന്നെ പുലര്‍ത്തി.

മധ്യനിരയില്‍ സ്വാതന്ത്ര്യമുള്ള ഒരു മിഡ്ഫീല്‍ഡ് ജനറലായി വര്‍ത്തിക്കുമ്പോള്‍ നന്നായി കളിക്കാറുള്ള ഹുവാന്‍ഫര്‍ ക്വിന്റേറോയെ നമ്പര്‍ 10 റോള്‍ ഏല്‍പ്പിച്ചത്, അതും ഹൈബോളുകളും ഗ്രൗണ്ട് ബോളുകളും ഒരേപോലെ കളിക്കാന്‍ കഴിയുന്ന ഇംഗ്ലണ്ടിനെതിരെ അത്ര നല്ലതായി തോന്നിയില്ല. ക്വഡ്രാഡോ-ഫാല്‍ക്കാവോ ഡബിള്‍ അറ്റാക്കിന് പന്തെത്തിക്കുകയായിരുന്നു ക്വിന്റേറോയുടെ ചുമതലയെങ്കിലും സ്ഥാനംവിട്ടു കയറാത്ത ഇംഗ്ലീഷ് ഡിഫന്‍സ് ആ പദ്ധതിയുടെ മുന തുടക്കത്തിലേ ഒടിച്ചു. ഫലം ക്വിന്റേറോക്ക് പതിവുപോലെ ഡീപ്പിലേക്ക് ഇറങ്ങേണ്ടി വരികയും ആക്രമണത്തിന്റെ ബലം കുറയുകയും ചെയ്തു. സ്‌പേസ് എടുത്ത് കളിക്കുന്ന ക്വഡ്രാഡോയുടെ ചടുലതയെക്കൂടി പെക്കര്‍മാന്റെ ഈ നീക്കം ബാധിച്ചു. ഫാല്‍ക്കാവോക്കാവട്ടെ സ്ഥാനം വിട്ടുകയറാത്ത എതിര്‍ ഡിഫന്‍സ് സ്വാതന്ത്ര്യം ലഭിച്ചതേയില്ല.

ഹാരി കെയ്ന്‍ – സ്റ്റെര്‍ലിങ് – ലിംഗാര്‍ഡ് ത്രയം തുടക്കം മുതല്‍ക്കുതന്നെ ഇംഗ്ലണ്ടിന് പന്തിന്മേല്‍ ആധിപത്യം നല്‍കി. പക്ഷേ, പെക്കര്‍മാന്‍ ഉദ്ദേശിച്ചതു പോലെ കൊളംബിയയുടെ വിത്ഡ്രവിങ് മിഡ്ഫീല്‍ഡര്‍മാര്‍ അവരുടെ ജോലി ഏറെക്കുറെ ഭംഗിയായി നിറവേറ്റി. ഹാരി കെയ്‌നിനെ ബോക്‌സില്‍ കണ്ടെത്തുന്ന ക്രോസുകള്‍ കൊളംബിയന്‍ ബോക്‌സില്‍ അപകടമുണ്ടാക്കുകയും കോര്‍ണറുകള്‍ ലഭിക്കുകയും ചെയ്‌തെങ്കിലും ഇംഗ്ലണ്ട് പിന്നീട് ആ ശൈലി തുടരാന്‍ ശ്രമിക്കാത്തത് അത്ഭുതപ്പെടുത്തി. അതേസമയം, കയറിക്കളിക്കുന്ന വിങ്ബാക്കുകളായിരുന്നു കൊളംബിയന്‍ ആക്രമണത്തിലെ പ്രധാന ഘടകം. പ്രത്യേകിച്ചും ഇടതുഭാഗത്തു നിന്ന് ഓടിക്കയറുന്ന യൊഹാന്‍ മൊഹിക്ക. മൊഹിക്ക പന്തുമായി മുന്നോട്ടു കയറുമ്പോള്‍ ഹോള്‍ഡിങ് ഹാഫ് ആയ ലെര്‍മ അയാളുടെ പൊസിഷന്‍ കവര്‍ ചെയ്യുന്നത് കാണാമായിരുന്നു.

ആദ്യപകുതിയില്‍ ഇരുടീമുകളും വളരെ സൂക്ഷിച്ചാണ് കളിച്ചത്. ഗോളടിക്കുന്നതിനേക്കാള്‍ അടിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതായിരുന്നു കൊളംബിയന്‍ നയം. ഇംഗ്ലണ്ടാകട്ടെ, അനാവശ്യ റിസ്‌കെടുത്ത് ഗോളടിക്കാന്‍ പോകേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. ഇംഗ്ലീഷ് സെന്റര്‍ ബാക്കുകളും ഹോള്‍ഡറായ ഹെന്റേഴ്‌സണും ഫാല്‍ക്കാവോ-ക്രിന്റേറോ-ക്വഡ്രാഡോ ത്രയത്തെ തങ്ങളുടെ ഏരിയയിലേക്ക് അടുപ്പിച്ചതേ ഇല്ല. മൊഹിക്കയും നേരെ എതിര്‍വശത്തു നിന്ന് അരിയാസും കയറിവരുമ്പോഴാണ് കൊളംബിയ ഭീഷണി ഉയര്‍ത്തിയത്.

കളി കാണുന്നവര്‍ക്ക് തീരെ ദഹിക്കാത്ത രീതിയില്‍ അമേരിക്കക്കാരനായ റഫറി മാര്‍ക്ക് ഗീഗര്‍ ഇംഗ്ലണ്ടിന് പെനാല്‍ട്ടി അനുവദിച്ചതോടെയാണ് കളിയുടെ താളവും ഒഴുക്കും നഷ്ടപ്പെട്ടത്. കോര്‍ണര്‍ കിക്കിനിടെ തന്നെ മാര്‍ക്ക് ചെയ്ത കാര്‍ലോസ് സാഞ്ചസിനു നേരെ ഹാരി കെയ്ന്‍ കയ്യാങ്കളി നടത്തിയത് റഫറി കണ്ടില്ല. അതേസമയം, പന്ത് ബോക്‌സിലെത്തിയപ്പോള്‍ കെയ്ന്‍ നിലത്തുവീഴുന്നതും സാഞ്ചസ് സംശയാസ്പദമായ പൊസിഷനിലുള്ളതും അയാള്‍ കണ്ടു. ആലോചനക്കോ കൂടിയാലോചനക്കോ നില്‍ക്കാതെ അയാള്‍ സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. റീപ്ലേയില്‍, കെയ്ന്‍ നിഷ്‌കളങ്കനല്ലെന്ന് വ്യക്തമായിട്ടും വീഡിയോ റഫറി പെനാല്‍ട്ടി റദ്ദാക്കാത്തത് അത്ഭുതപ്പെടുത്തി.

ഇത്തരം ഹൈവോള്‍ട്ടേജ് മത്സരങ്ങള്‍ ഒരു പെനാല്‍ട്ടി കിക്ക് വിധിനിര്‍ണായകമാകുന്നത് വിഷമകരമാണ്; പ്രത്യേകിച്ചും ആ പെനാല്‍ട്ടി അവാര്‍ഡ് കുറ്റമറ്റതല്ലെങ്കില്‍. പക്ഷേ, എന്തോ ഭാഗ്യത്തിന് അതു കാണേണ്ടി വന്നില്ല.

ആ ഗോളില്‍ കടിച്ചുതൂങ്ങുക എന്നതായിരുന്നു പിന്നീട് ഇംഗ്ലണ്ടിന്റെ പദ്ധതി. വൈവിധ്യമാര്‍ന്ന ആക്രമണപദ്ധതിയില്ലാത്ത ലാറ്റിനമേരിക്കക്കാര്‍ക്കെതിരെ അത് ഏറെക്കുറെ എളുപ്പവുമായിരുന്നു. ക്വിന്റേറോയെ അവര്‍ കൃത്യമായി നോട്ടമിടുകയും അയാളും ഫോര്‍വേഡുകളും തമ്മിലുള്ള ബന്ധം വിഛേദിക്കുകയും ചെയ്തു. ഫാല്‍ക്കാവോക്കാകട്ടെ ബോക്‌സിലേക്കു വരുന്ന ക്രോസുകളില്‍ മിഡാസ് ടച്ചിനു കഴിഞ്ഞില്ല. അവസാന ഘട്ടത്തില്‍ ഇംഗ്ലീഷ് ഡിഫന്‍സിന്റെ വന്‍വീഴ്ചയില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ക്വഡ്രാഡോ പാഴാക്കിയപ്പോള്‍ കൊളംബിയ തോറ്റെന്നുറപ്പിച്ചു. പക്ഷേ, 93-ാം മിനുട്ടില്‍ എല്ലായ്‌പോഴുമെന്ന പോലെ യെറി മിന ഹെഡ്ഡര്‍ ഗോളിലൂടെ കൊളംബിയയുടെ ആയുസ്സ് നീട്ടി. ആ കോര്‍ണറിലേക്കു നയിച്ച മുറിയലിന്റെ ലോങ് ഷോട്ടും അത് തട്ടിമാറ്റിയ പിക്ക്‌ഫോര്‍ഡിന്റെ സേവും മനോഹരമായിരുന്നു.

90 മിനുട്ട് മത്സരം പ്ലാന്‍ചെയ്ത ഇംഗ്ലണ്ടിന് അവസാന നിമിഷം കിട്ടിയ ആ അടി വലിയ ആഘാതമായിരുന്നു. എക്‌സ്ട്രാ ടൈമില്‍ കൊളംബിയ വ്യക്തമായ ആധിപത്യം പുലര്‍ത്തി. എന്നാല്‍, ശക്തമായ സമ്മര്‍ദം ചെലുത്തി പോസ്റ്റ് ലക്ഷ്യംവെക്കാനോ കൊളംബിയ തയ്യാറാകാതിരുന്നത് അവര്‍ ഷൂട്ടൗട്ട് ലക്ഷ്യമിട്ടാണ് കളിക്കുന്നത് എന്നതിന്റെ തെളിവായിരുന്നു. ഓസ്പിന്യ ഒരു കിക്ക് അസാമാന്യ മികവോടെ തട്ടിമാറ്റിയിട്ടും അവസാന രണ്ട് കിക്കുകള്‍ വലയിലാക്കാന്‍ കഴിയാതെ കൊളംബിയ പുറത്തേക്കു നടന്നു.

ഹോസെ പെക്കര്‍മാനെ ഇഷ്ടപ്പെടുന്ന നിരവധി പേരെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. 2006-ലെ അദ്ദേഹത്തിന്റെ ‘റിക്വല്‍മി അബദ്ധം’ ചരിത്രപ്രസിദ്ധവുമാണല്ലോ. ഇത്തവണയും അദ്ദേഹത്തിന്റെ ടീം കളിച്ച ടാക്ടിക്കല്‍ ഫുട്‌ബോള്‍ മനോഹരവും പ്രായോഗികവുമായിരുന്നു. എന്നാല്‍, മൈതാനത്ത് ആധിപത്യം പുലര്‍ത്തുമ്പോഴും ഫീല്‍ഡ് ഗെയിമിലൂടെ പന്ത് വലയിലെത്തിക്കാനുള്ള ഒരു പദ്ധതി അദ്ദേഹത്തിന് ഇല്ലാത്തത് നിരാശപ്പെടുത്തുന്നതായിരുന്നു. യഥാര്‍ത്ഥത്തില്‍ കൊളംബിയയുടെ പതനത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ടു താനും. ഈ ലോകകപ്പില്‍ കൊളംബിയ നേടിയ ആറു ഗോളുകളില്‍ നാലും സെറ്റ്പീസുകളില്‍ നിന്നാണ് വന്നത്. മൂന്നെണ്ണം നേടിയത് കോര്‍ണര്‍ കിക്കില്‍ നിന്ന് യെറി മിനയും ഒന്ന് ഫ്രീകിക്കില്‍ നിന്ന് ക്വിന്റേറോയും. മൈതാനത്ത് വിത്തിറക്കുമ്പോള്‍ അവിടെ നിന്നു തന്നെ കൊയ്യാനുള്ള വ്യക്തമായ ഒരു പദ്ധതി കൊളംബിയക്കുണ്ടായില്ല. ഫാല്‍ക്കാവോ എന്ന സൂപ്പര്‍ താരത്തില്‍ അമിതമായി വിശ്വസിച്ചതു കൊണ്ടാകാം; അല്ലെങ്കില്‍ ഡിഫന്‍സീവ് മിഡ്ഡിന് പെക്കര്‍മാന്‍ അതീവ പ്രാധാന്യം നല്‍കിയതിനാലാവാം. ഹാമിസിനെ പോലെ ഒരു സൂപ്പര്‍താരം പരിക്കുകാരണം കളിക്കാതിരിക്കുമ്പോള്‍, കേളീശൈലി തന്നെ മാറ്റേണ്ടിവരുന്നു എന്നത് കൊളംബിയന്‍ ടീമിന്റെ വിഭവശേഷിക്കുറവാണ് കാണിക്കുന്നത്. അതില്‍ പെക്കര്‍മാനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല.

#WCReviewShafi

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending