Culture
ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി
ബ്രസീല്‍ 1 – ബെല്‍ജിയം 2
#BELBRA
ടിറ്റേയുടെ ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്ത്. രണ്ടു മണിക്കൂര്‍ മുന്പാണെങ്കില് ചിരിച്ചുതള്ളാമായിരുന്നൊരു വാചകം. പക്ഷേ, ഹോട്ട് ഫേവറിറ്റുകളെന്ന് അക്ഷരംതെറ്റാതെ വിളിക്കാവുന്ന മഞ്ഞപ്പടയെ കണിശമായ ടാക്ടിക്കല്‍ ഗെയിം കൊണ്ട് ബെല്‍ജിയം മറികടന്ന ഈ രാത്രി അത്രയെളുപ്പം മനസ്സില്‍നിന്നു പോവില്ല; ബ്രസീല്‍ ഫാന്‍സിനും എതിരാളികള്‍ക്കും. സമീപകാലത്ത് ബ്രസീല്‍ ലോകകപ്പില്‍ അവതരിപ്പിച്ച ഏറ്റവും പ്രതിഭാസമ്പന്നമായ സംഘം ക്വാര്‍ട്ടറില്‍ മുടന്തിവീണു എന്നത് ഫുട്ബോളിന്റെ സ്ഥായിയായ അനിശ്ചിതത്വഭാവത്തിന്റെ പുതിയ പുലര്‍ച്ചയാവാം. ആ തോല്‍വിക്ക്, കസാന്‍ അറീനയില്‍ വീണ മഞ്ഞനിറമുള്ള കണ്ണീരിന് പക്ഷേ, കൃത്യമായ കാരണങ്ങളുണ്ട്. ടിറ്റേ എന്ന തന്ത്രശാലിയുടെ അശ്രദ്ധയോ പിഴവോ എന്നതിനേക്കാള്‍ അനിവാര്യമായ വിധി എന്നേ അതേപ്പറ്റി എനിക്കു പറയാന്‍ കഴിയൂ.
മെക്സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറിന്റെ 59-ാം മിനുട്ടില്‍ ഇറ്റാലിയന്‍ റഫറി ഗ്യാന്‍ലുക്ക റോച്ചി ബ്രസീലിന്റെ അഞ്ചാം നമ്പര്‍ താരത്തിനു നേരെ മഞ്ഞക്കാര്‍ഡ് വീശിയത് ബ്രസീലിനെ ലോകകപ്പില്‍ നിന്നു പുറത്താക്കാനുള്ള അപശകുനമാണെന്ന് കളിയെ അല്പം കാര്യമായി വിലയിരുത്തുന്ന ചിലര്‍ക്കെങ്കിലും തോന്നിയിരിക്കണം. നാലു മത്സരങ്ങള്‍ക്കിടെ രണ്ടുതവണ കാര്‍ഡുകൊണ്ട് ശിക്ഷിക്കപ്പെട്ട കണ്ട കാസമിറോക്ക് നിര്‍ണായകമായ ബെല്‍ജിയം മാച്ചില്‍ കളിക്കാനാവില്ലെന്നായിരുന്നു റഫറി മഞ്ഞക്കടലാസില്‍ കുറിച്ചതിന്റെ അര്‍ത്ഥം. കേളീതന്ത്രങ്ങളുടെ മധ്യഭാഗത്ത് നിലകൊള്ളുകയും ബുദ്ധിയുള്ള യന്ത്രംകണക്കെ പ്രവര്‍ത്തിച്ച് കളിയുടെ ഗതിനിര്ണയിക്കുകയും ചെയ്യുന്ന കാസമിറോയെ പോലുള്ള കളിക്കാര്‍ ലോകഫുട്ബോലില്‍ അധികമില്ലെന്ന് റയല്‍ മാഡ്രിഡിന്റെ കളി കാണുന്ന ആര്‍ക്കും അറിയാവുന്നതാണല്ലോ. ടിറ്റേയുടെ കാര്യത്തില്‍ പിന്നീട് സംഭവിക്കേണ്ടത് രണ്ടാലൊരു കാര്യമായിരുന്നു: ഒന്ന്, ടീമിന്റെ നെടുന്തൂണായ കാസമിറോയുടെ സ്ഥാനത്ത് മറ്റൊരു കളിക്കാരനെ പ്രതിഷ്ഠിച്ച് കളിയുടെ വിധി കളിക്കാര്‍ക്ക് വിട്ടുനല്‍കുക. രണ്ട്, മറ്റുപല കോച്ചുമാരും ചെയ്യാറുള്ള പോലെ കാസമിറോയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ടീമിന്റെ ഫോര്മേഷന് തന്നെ മാറ്റിപ്പണിയുക. ടിറ്റേ തെരഞ്ഞെടുത്തത് ആദ്യത്തേതായിരുന്നു. തന്റെ കളിക്കാരുടെ മികവില്‍ പൂര്‍ണവിശ്വാസമുള്ള അദ്ദേഹത്തില്‍നിന്ന് അത് പ്രതീക്ഷിക്കുന്നതില്‍ തെറ്റുമില്ലായിരുന്നു. പക്ഷേ, ഒറ്റത്തൂണിന്റെ വ്യത്യാസം ബ്രസീലിന്റെ കളിയില്‍ എന്തുമാറ്റമാണുണ്ടാക്കുകയെന്ന് ബെല്‍ജിയം തുറന്നുകാട്ടി. മഞ്ഞപ്പടയെ റഷ്യയില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു.
പതിവുപോലെ 4-2-3-1 ഫോര്‍മേഷനിലാണ് ബ്രസീല്‍ കളി തുടങ്ങിയത്. മൂന്നു ഫുള്‍ബാക്കുമാരെ ഡിഫന്‍സ് ചുമതലയേല്‍പ്പിച്ച് 3-2-2-3 ശൈലിയില്‍ ബെല്‍ജിയവും കളിച്ചു. മര്വാന് ഫെല്ലയ്നിയെ ഡിഫന്‍സീവ് മിഡ്ഡില്‍ കളിപ്പിച്ച് കെവിന് ഡിബ്രുയ്നെക്ക് അറ്റാക്കിങ് റോള്‍ നല്കിയതും കാറസ്കോക്കു പകരം വലതുമിഡ്ഡില്‍ നാസര്‍ ഷാദ്ലി ആദ്യ ഇലവനില്‍ വന്നതുമായിരുന്നു പ്രധാന മാറ്റം. ടാക്ടിക്കലായി മാത്രമല്ല ശാരീരികമായി കൂടി കളിച്ചാലേ രക്ഷയുള്ളൂ എന്ന വ്യക്തമായ സന്ദേശമാണ് ബ്രസീലുകാര്‍ക്ക് മാര്‍ട്ടിനസ് നല്‍കിയത്.
എന്നാല്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ മാർട്ടിനസ് ടിറ്റേയെ കടന്നുചിന്തിച്ച മറ്റൊരു സുപ്രധാന മാറ്റംകൂടി മൈതാനത്തു കണ്ടു. ‘സെന്‍ട്രല്‍ സ്ട്രൈക്കറാ’യ റൊമേലു ലുകാകുവിന്റെ പൊസിഷന്‍. സാധാരണ ഗതിയില്‍ ബോക്സിനെ ചുറ്റിപ്പറ്റി നില്‍ക്കേണ്ട അയാള്‍ നിലയുറപ്പിച്ചത് വലതുവിങില്‍ ഒരു വിങ്ങറുടെ പൊസിഷനിലാണ്. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു; ബ്രസീല്‍ ടീമിലേക്കുള്ള മാര്‍സലോയുടെ മടങ്ങിവരവ്. ഇടതു വിങ്ബാക്ക് ആണെങ്കിലും എപ്പോഴും കയറിക്കളിക്കാറുള്ള മാര്‍സലോ ഒരു വിടവ് ഒഴിച്ചിടുമെന്നു കണക്കുകൂട്ടി സെന്‍ട്രല്‍ ബാക്കുമാരെക്കൂടി അങ്ങോട്ട് ആകര്‍ഷിച്ച് മധ്യം തുറക്കാനുള്ള വഴിയായി ലുകാകുവിനെ ഉപയോഗിക്കുകയായിരുന്നു ബെല്‍ജിയം കോച്ച്. ലോകകപ്പില്‍ ഇതാദ്യമായല്ല ലുകാകു പന്തില്ലാത്ത തന്ത്രങ്ങളുടെ ഭാഗമാകുന്നത് എന്നോര്‍ക്കുക.
ബ്രസീലിനെ അപേക്ഷിച്ച് കളിയുടെ ഏതെങ്കിലും മേഖലയില്‍ ബെല്‍ജിയത്തിന് ആധിപത്യമുണ്ടെങ്കില്‍ അത് ബോക്സിലേക്കു വരുന്ന സെറ്റ്പീസുകളില്‍ മാത്രമായിരുന്നു. അതില്‍നിന്നു തന്നെ അവര്‍ ഗോള്‍ നേടുകയും ചെയ്തു. 13-ാം മിനുട്ടില്‍ പോസ്റ്റിന്റെ വലതുഭാഗത്തുനിന്നു വന്ന കോര്‍ണറില്‍ അഡ്വാന്‍സ് ചെയ്തുകൊണ്ടുള്ള കംപനിയുടെ ചാടിക്കയറ്റം ബ്രസീല്‍ ഡിഫന്‍സില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഒരുനിമിഷം കാഴ്ചനഷ്ടപ്പെട്ട ഫെര്‍ണാണ്ടിഞ്ഞോക്ക് പന്ത് തന്റെ കൈയില്‍ തട്ടി വലകുലുക്കിയപ്പോഴേ എന്താണ് സംഭവിച്ചതെന്നു മനസ്സിലായുള്ളൂ. സെറ്റ്പീസുകളില്‍ അപകടകാരിയാകാറുള്ള കംപനിയെ മാര്‍ക്ക് ചെയ്യുന്നതിലും പന്തിന്റെ ഗതി മനസ്സിലാക്കുന്നതിലും വന്ന പിഴവിന് ഒടുക്കേണ്ടിവന്ന വലിയ വില. കസമിറോയെ ബ്രസീല്‍ മിസ്സ് ചെയ്ത ആദ്യനിമിഷം.
That finish from @DeBruyneKev 👌
👀 TV listings 👉 https://t.co/xliHcye6wm
📺 Highlights 👉 https://t.co/LOdKDXkdnV #WorldCup pic.twitter.com/obhv28Mbd1— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
മാര്‍സലോയും കുട്ടിന്യോയും നെയ്മറുമുള്ള ഇടതുവിങിലായിരുന്നു ബ്രസീലിന്റെ ആക്രമണങ്ങളില്‍ ഏറിയപങ്കും കേന്ദ്രീകരിച്ചത്. നെയ്മറിനെ മാര്‍ക്ക് ചെയ്തും മറ്റുള്ളവരുടെ പാസുകള്‍ മുറിച്ചും ഫെല്ലയ്നി അവിടെ നിറഞ്ഞുനിന്നതോടെ കളിക്കാമെന്നല്ലാതെ ഗോളിനടുത്തേക്ക് അടുക്കാന്‍ ബ്രസീല്‍ ബുദ്ധിമുട്ടി. അതിനിടയില്‍ പ്രതിരോധം കടന്നുചെന്ന ചില ഭാഗ്യപരീക്ഷണങ്ങള്‍ തിബോട്ട് കോര്‍ട്വയുടെ റിഫ്ളക്സിലും കൈകളിലും തട്ടിത്തെറിക്കുകയും ചെയ്തു. ലീഡ് സംരക്ഷിക്കാനായി ബോക്സില്‍ കോട്ടകെട്ടുന്നതിനു പകരം അതിവേഗ പ്രത്യാക്രമണം എന്ന തന്ത്രമായിരുന്നു ബെല്‍ജിയത്തിന്റേത്. അതിനായി ലുകാകുവും ഹസാര്‍ഡും മധ്യവരക്കടുത്ത് സദാ ജാഗ്രത്തായി ഉണ്ടായിരുന്നു. ആക്രമണത്തിനിടെ ഡിഫന്‍സിന്റെ ശ്രദ്ധതെറ്റിയ തക്കത്തിന് ലുകാകു വീണ്ടും പണിപറ്റിച്ചു. കാസമിറോയുടെ അഭാവം തുറന്നുകാട്ടി മൈതാനമധ്യത്തിലൂടെ അയാള്‍ പന്തുമായി ഓടിക്കയറി. ഈ ഓട്ടത്തില്‍ ഡിഫന്‍സീവ് മിഡ്ഡുമാരായ പൗളിഞ്ഞോയെയും ഫെര്‍ണാണ്ടിഞ്ഞോയെയും അയാള്‍ മറികടന്നു എന്നകാര്യം ശ്രദ്ധിക്കണം. ബോക്സിനു പുറത്ത് ഷോട്ടെടുക്കാന്‍ പാകത്തില്‍ പന്തുകിട്ടിയാല്‍ – അതും സിറ്റ്വേഷന് വണ്ടുവണ് ആണെങ്കില്‍ – കെവിന് ഡിബ്രുയ്നെ അടങ്ങിയിരിക്കുമോ? പിശുക്കനായ കച്ചവടക്കാരന്റെ തൂക്കംപോലെ കണിശവും കൃത്യവുമായിരുന്നു അയാളുടെ ഷോട്ടിന്റെ കനവും വേഗതയും ഉയരവും. ഗോള്‍കീപ്പര്‍ ആലിസന് അതില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
രണ്ടു ഗോളിന് പിറകില്‍ നിന്ന ശേഷം ഒരു തിരിച്ചുവരവ് ബ്രസീലിന് ഒരിക്കലും എളുപ്പമായിരുന്നില്ല; പ്രത്യേകിച്ചും അത്തരമൊരനുഭവം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍. ബെല്‍ജിയമാകട്ടെ, രണ്ടാം ഗോളില്‍ കിട്ടിയ കുഷ്യന് സ്വന്തം ഹാഫ് ഭദ്രമാക്കാന്‍ ഉപയോഗിച്ചു. ഡിഫന്റര്‍മാരും ഡിഫന്‍സീവ് മിഡ്ഡുമാരുമടക്കം അഞ്ചുപേര്‍ ബോക്സ് പ്രതിരോധിച്ചതോടെ ബ്രസീലിന് കാര്യങ്ങള്‍ ദുഷ്കരമായി.
രണ്ടാംപകുതിയില്‍ ഞാനാഗ്രഹിച്ചത് ഫെര്‍ണാണ്ടിഞ്ഞോക്കു പകരം ഫിലിപ് ലൂയിസ് വരണമെന്നും മാര്‍സലോ ഫ്രീറോളില്‍ മുന്നേറ്റത്തില്‍ കളിക്കണമെന്നുമായിരുന്നു. പതിവുപോലെ അയാള്‍ തന്റെ ഫുട്ട്വര്‍ക്ക് കൊണ്ടും ചടുലത കൊണ്ടും ഡിഫന്റര്‍മാരെ ബുദ്ധിമുട്ടിച്ചു. നെയ്മറിന്റെ നീക്കങ്ങള്‍ മിക്കവാറും പ്രവചനീയമായിരുന്നു. മിക്കപ്പോഴും അത് മുന്‍കൂട്ടിക്കണ്ട് അപകടമൊഴിവാക്കാന്‍ ബെല്‍ജിയത്തിനു കഴിഞ്ഞു. പ്രതിരോധത്തിനും ഗോള്‍കീപ്പര്‍ക്കുമിടയില്‍ വിള്ളല്‍ സൃഷ്ടിച്ച് മാര്‍സലോ നല്കിയ ഒരു ലോ ക്രോസ് ഗോളായെന്നു കരുതി. പക്ഷേ, അവസാന ടച്ച് നല്കാന് ആരുമുണ്ടായില്ല.
ടിറ്റേ നടത്തിയ മൂന്ന് സബ്സ്റ്റിറ്റിയൂഷനും നിര്‍ണായകമായിരുന്നു. പ്രത്യേകിച്ച് ഡഗ്ലസ് കോസ്റ്റയുടെയും ഓഗസ്റ്റോയുടെയും വരവ്. ഫിര്‍മിനോ നെയ്മറുമായും കുട്ടിന്യോയുമായും ലിങ്ക് ചെയ്യാന്‍ വിഷമിക്കുന്നു എന്ന് തോന്നിച്ചപ്പോള്‍ ഡഗ്ലസ് കോസ്റ്റ വലതുവിങില്‍ ജീവന്‍കൊടുത്ത് കളിക്കുകയായിരുന്നു. വില്ല്യനു പകരം തുടക്കംമുതല്ക്കേ ഇയാള്‍ കളിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി അതുകണ്ടപ്പോള്‍.
കളി അവസാന കാല്‍മണിക്കൂറിലേക്കു കടന്നപ്പോള്‍ ബ്രസീല്‍ ആഗ്രഹിച്ച ഗോള്‍ വന്നു. അതിനുമുമ്പ് അവര്‍ക്ക് അര്‍ഹതപ്പെട്ട ഒരു പെനാല്‍ട്ടി നിഷേധിക്കപ്പെട്ടിരുന്നു. ബോക്സിനുള്ളില്‍ ബ്രസീല്‍ പ്ലെയര്‍ക്കു മേലുള്ള കംപനിയുടെ കോണ്ടാക്ട് റീപ്ലേകളില്‍ സുവ്യക്തമായിരുന്നെങ്കിലും പുനഃപരിശോധിക്കാനുള്ള വാര് നിര്‍ദേശം റഫറി തള്ളിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഒരിക്കല്‍ക്കൂടി കുട്ടിന്യോയുടെ ദീര്ഘവീക്ഷണത്തില് നിന്നായിരുന്നു ബ്രസീലിന്റെ ഗോള്‍പിറവി. റെനറ്റോ ആഗസ്റ്റോ ബോക്സില്‍ ഫ്രീയാണെന്നു കണ്ടെത്തിയ കുട്ടിന്യോ അളന്നുമുറിച്ചൊരു ഹൈബോളാണ് നല്‍കിയത്. ബെല്‍ജിയം ഡിഫന്‍സ് പുലര്‍ത്തിയ ആലസ്യത്തിനുള്ള ശിക്ഷയായി സമയമെടുത്ത് ഉയര്‍ന്നുചാടി ആഗസ്റ്റോ തലവെച്ചു. അതുവരെ അഭേദ്യനായി നിന്ന കോര്‍ട്വ മുഴുനീളന്‍ ഡൈവ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഒരിക്കല്‍ പറ്റിയ പിഴവ് പിന്നീട് ബെല്‍ജിയം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും വേണമെങ്കില്‍ ഗോളടിക്കാവുന്ന സന്ദര്‍ഭങ്ങള്‍ യൂറോപ്യന്‍ ബോക്സില്‍ തുറക്കപ്പെട്ടു. ഗോള്‍കീപ്പറെ നേരില്‍ക്കാണുന്ന സന്ദര്‍ഭമുണ്ടായിട്ടുപോലും ആഗസ്റ്റോ പുറത്തേക്കടിച്ച് നശിപ്പിച്ചതും നെയ്മറിന്റെ കട്ട്ബാക്ക് പാസില്‍ തുറന്ന ഇടനാഴി മുതലെടുക്കാന്‍ കുട്ടിന്യോക്ക് കഴിയാതിരുന്നതും ഞെട്ടിച്ചു. അതിനിടയില്‍ മറുവശത്ത് ഗോളടിക്കാനുള്ള അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും പന്തുമായി അലസഗമനം നടത്തി സമയം കൊല്ലുന്നതിലാണ് ലുകാകുവും ഹസാര്‍ഡും ഡിബ്രുയ്നെയും ശ്രദ്ധിച്ചത്. ഷാദ്ലിക്കു പകരം വെര്‍മാലിനും ലുകാകുവിനു പകരം തീലിമാന്‍സും വന്നതോടെ പ്രതിരോധത്തിന് ഒന്നുകൂടി കട്ടികൂടി. ബ്രസീല്‍ പല്ലുംനഖവുമുപയോഗിച്ച് കളിക്കുമ്പോഴും ഡിഫന്‍സീവ് ലൈന്‍ കൃത്യമായി പാലിച്ച്, പന്ത് കിട്ടുമ്പോള്‍ അത് സമയംകളയാനുള്ള ഉപാധിയായി ഉപയോഗിച്ച് ബെല്‍ജിയം സമയം കൊല്ലുകയും ചെയ്തു.
കാസമിറോയുടെ അഭാവത്തില്‍ ബ്രസീല്‍ മിഡ്ഫീല്‍ഡില്‍ ദൃശ്യമായ ഭീകരമായ വിടവ്, തിബോട്ട് കോര്‍ട്വയുടെ അസാമാന്യമായ സേവുകള്‍, ബ്രസീലിന്റെ ഇടതുഭാഗത്തെ നിയന്ത്രിക്കുന്നതിനായി മാര്‍ട്ടിനസ് കണ്ടെത്തിയ തന്ത്രം, ലുകാകുവിന്റെ അദൃശ്യസ്വാധീനം, ഹസാര്‍ഡിന്റെ നൂറ്റൊന്നു ശതമാനം സമര്‍പ്പിച്ചുള്ള കളി… ഇതൊക്കെയാണ് ഇന്നത്തെ മത്സരത്തില്‍ വ്യക്തമായി കാണാനായത്. റെനറ്റോ ആഗസ്റ്റോക്ക് തുറന്ന പോസ്റ്റ് കിട്ടിയപ്പോള്‍ അയാള്‍ വലകുലുക്കുമെന്നുറപ്പിച്ച് സീറ്റില്‍ നിന്ന് ടിറ്റേ ചാടിയെണീറ്റ കാഴ്ച അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. പ്രതിലോമ തന്ത്രങ്ങളില്ലാതെ മുന്നോട്ടുമാത്രം പന്തുകളിപ്പിക്കുന്ന ടിറ്റേ ഈ ഘട്ടത്തില്‍ പുറത്തായത് ലോകകപ്പിന്റെ നഷ്ടമാണെന്ന് ഞാന്‍ പറയും.
ബ്രസീല്‍ പുറത്തായതോടെ ലോകകപ്പിലെ ലാറ്റിനമേരിക്കന്‍ സാന്നിധ്യം അവസാനിക്കുകയും ഫലത്തില്‍ ഇതൊരു യൂറോകപ്പായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവരാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന കരുത്തര്‍. ഇവരിലാരെങ്കിലും കപ്പടിക്കുമോ? അതോ, ഈ ടൂര്‍ണമെന്റിലെ പലപ്പോഴുമെന്ന പോലെ അത്ഭുതങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമോ?
SEMI-FINAL 1 CONFIRMED!
Tuesday 10th July
Saint Petersburg Stadium
France vs Belgium #FRABEL // #WorldCup pic.twitter.com/rtmmSMJeAb— FIFA World Cup 🏆 (@FIFAWorldCup) July 6, 2018
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന് വിനായകന്
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന് ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന് ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന് വ്യക്തമാക്കിയത്.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന് താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്ലോറിന് ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്ഹാന് അവതരിപ്പിച്ച ജെഫ്റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന് താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

