Connect with us

Video Stories

വര്‍ഗീയതയുടെ കാലത്തെ ‘മീശ’യുടെ മാനങ്ങള്‍

Published

on

മുഖ്താര്‍ ഉദരംപൊയില്‍

എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങള്‍ അടങ്ങിയിട്ടില്ല. രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണ ശകലമാണ് വിവാദമായതും അതിവായനകളിലൂടെ സംഘപരിവാര്‍ സംഘം ഉപയോഗപ്പെടുത്തിയതും. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ഹിന്ദുത്വതീവ്ര സംഘടനകള്‍ രംഗത്ത് വരികയും ആക്രമണ ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എഴുത്തുകാരന്‍ തന്റെ നോവല്‍ പിന്‍വലിക്കുന്നത്.

നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഹരീഷിന്റെ കുറിപ്പ് പുതിയ ലക്കം ആഴ്ചപ്പതിപ്പില്‍ നല്‍കിയിട്ടുണ്ട്.

”മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എന്റെ നോവല്‍ മീശ മൂന്നു ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍, നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.

എനിക്കുനേരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍, അതിലുപരി എന്റെ ഭാര്യയുടെയും രണ്ടു കൊച്ചുകുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യ പ്രചാരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും മരിച്ചുപോയ അച്ഛനെയും അപവാദം പറയുന്നു. വനിതാ കമ്മീഷനിലും വിവിധ പോലീസ് സ്‌റ്റേഷനുകളിലും എനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നു.

അതുകൊണ്ട് നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. എഴുത്ത് തുടരും..’

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് നോവലിന് നേരെ വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്. ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നല്ലോ മീശ എന്ന നോവല്‍. രണ്ടു തരത്തില്‍ ഈ സംഭാഷണത്തെ നോവലിന്റെ ഉള്ളടക്കവുമായി ചേര്‍ത്തുവായിക്കാമായിരുന്നു. ഒന്ന് അന്‍പത് കൊല്ലം മുമ്പത്തെ ദളിത് ജീവിത വ്യവസ്ഥയില്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സാഹചര്യങ്ങളോടുള്ള ശക്തമായ വിമര്‍ശനം. രണ്ട്, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ആരാധാനാലയത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനെതിരെയുള്ള പ്രതിഷേധം. ആദ്യത്തേത് ജാതി പക്ഷത്ത് നിന്നും രണ്ടാമത്തേത് സ്ത്രീ പക്ഷത്തുനിന്നുമുള്ള പ്രതികരണമായി വായിക്കാവുന്നതാണ്. എന്നാല്‍ സംഭാഷണത്തെ വാക്കര്‍ത്തത്തില്‍ അടര്‍ത്തിമാറ്റുമ്പോള്‍ തീര്‍ത്തും അപകടകരമായ പരാമര്‍ശമായി അതു മാറി. സ്ത്രീ വിരുദ്ധമായും ക്ഷേത്ര വിശ്വാസ സങ്കല്‍പങ്ങളെ വ്രണപ്പെടുത്തുന്നതായും അതു വായിച്ചെടുക്കാനുമാവും. എന്നാല്‍ ഒരു നോവല്‍, അതിലെ കഥാപാത്രങ്ങള്‍ എന്താണ്, എങ്ങനെയാണ് പറയാനും ചെയ്യാനും പോവുന്നതെന്ന് നോവല്‍ മുഴുവനായി വായിച്ചാല്‍ കിട്ടുന്ന ഉത്തരമാണ്. ചിലപ്പോള്‍ ആ സംഭാഷണ ശകലത്തിന്റെ അര്‍ഥവും കാരണവും രാഷ്ട്രീയവും തുടര്‍ഭാഗങ്ങളില്‍ ഉണ്ടായിക്കൂടെന്നില്ലല്ലോ. വെട്ടിയെടുത്ത ആ ഭാഗം ഒറ്റക്കാഴ്ചയില്‍ ഹിന്ദുതീവ്രവാദികളെ മാത്രമല്ല ഹിന്ദു വിശ്വാസികളെ കൂടി വേദനിപ്പിക്കുന്നതാണ്.

എന്നാല്‍ തന്നെയും മതങ്ങളുടെ കാഴ്ചപ്പാടുകളെയും അവയുടെ വിശ്വാസാദര്‍ശങ്ങളെയും വിമര്‍ശിക്കുന്നത് ആക്രമിക്കപ്പെടാനുള്ള കാരണമാവുന്നതെങ്ങനെയാണ്. അതല്ലല്ലോ നമ്മുടെ പാരമ്പര്യം. എഴുത്തുകാരന്റെ ഭാര്യക്കും കുടുംബത്തിനുമെതിരെ നടത്തിയ കടന്നാക്രമങ്ങളെ എങ്ങനെയാണ് ന്യായീകരിക്കാനാവുക. ഭാര്യയുടെ ചിത്രമടക്കം അശ്ലീലമായി പ്രചരിപ്പിച്ചുള്ള ആക്രമണം എങ്ങനെയാണ് സ്ത്രീവിരുദ്ധമല്ലാതാവുന്നതും മഹത്തായ ഭാരത സംസ്‌കാരമാവുന്നതും.

കുട്ടി വീട്ടിലെത്തില്ല എന്നായിരുന്നല്ലോ ഭീഷണിയുടെ മൂര്‍ധന്യത.

വര്‍ഗീയതയുടെ വര്‍ത്തമാന കാലത്ത്, സ്ത്രീപക്ഷ വായനകളുടെ കാലത്ത് ചിന്തിക്കുന്ന ഒരെഴുത്തുകാരന്‍ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കില്‍ അതിന്റെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഉണ്ടാവും. മീശക്ക് വര്‍ഗീയതയുടെ കാലത്തെ മാനങ്ങള്‍ വലുതാണ്’ എന്ന് ശാരദക്കുട്ടി എഴുതിയത് കൂട്ടിവായിക്കേണ്ടതാണ്.

നോവലിലെ സംഭാഷണ ശകലത്തോട് സകല ശക്തിയോടെയും വിയോജിക്കേണ്ടി വന്നാലും അതിന്റെ പേരില്‍ നോവല്‍ പിന്‍വലിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല നല്‍കുന്നത്. പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്ന് ധൈര്യം പകര്‍ന്ന കേരളത്തിലാണിത് സംഭവിക്കുന്നത്. സംഘപരിവാര്‍ ശക്തികള്‍ക്ക് രാഷ്ട്രീയം കളിക്കാനും വിശ്വാസികളുടെ വികാരമുണര്‍ത്തി ലക്ഷ്യം നേടാനുമുള്ള സാഹചര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഹരീഷിന്റെ അനുഭവം കേരളത്തില്‍ ആദ്യത്തേതല്ല. അടുത്ത കാലത്തായി പലവിധത്തില്‍ സര്‍ഗാവിഷ്‌കാരങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. എല്ലാവിധ സര്‍ഗാത്മക ഇടപെടലുകളിലും കൈക്കടത്തി നില്‍ക്കുകയാണ് ഫാസിസം. ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് കമല്‍ സി ചവറക്കെതിരെയുണ്ടായ ആക്രമണം നാം മറന്നുപോയി. സെക്‌സി ദുര്‍ഗ എന്ന സിനിമാപ്പേരിന്റെ പേരിലുണ്ടായ കോലാഹലങ്ങളും നാം മറന്നു. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ശക്തിപ്രാപിക്കുന്ന അസഹിഷ്ണുതയെ സര്‍ഗാത്മകമായി നേരിടാനുള്ള കരുത്ത് ആര്‍ജിക്കാന്‍ മതേതര ശക്തികളും തോറ്റുപോവുന്നു.

സംഘ് പരിവാര്‍ ശക്തികള്‍ക്ക് പ്രചോദനം നല്‍കുന്ന ഇടപെടലുകളാണ് പലപ്പോഴും സെക്കുലറാണെന്ന് നടിക്കുന്നവരില്‍ നിന്ന് പോലും ഉണ്ടാവുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥക്ക് നേരെയുണ്ടായ ‘വര്‍ഗീയമായ’ ആക്രമണം സമൂഹത്തിലുണ്ടാക്കുന്ന ചീത്തഫലങ്ങള്‍ ഇനിയും തിരിച്ചറിയാതെ പോവരുത്. ഭാഷാപോഷിണിയില്‍ ചിത്രകാരന്‍ ടോം വട്ടക്കുഴി വരച്ച ചിത്രം ക്രിസ്തുമത വിശ്വാസികളെ വേദനിച്ചിപ്പിച്ചെന്നാരോപിച്ച് വിപണിയിലിറങ്ങിയ മുഴുവന്‍ പതിപ്പും പിന്‍വലിച്ച് ചിത്രം മാറ്റിയിറക്കിയതും അടുത്ത കാലത്താണ്.

സംഘി ഒരു സംഘടനയുടെ പേരല്ല, ഒരു മനോഭാവത്തെ ഉള്‍ക്കൊള്ളുന്ന പദമാണെന്ന് മീശ വിവാദം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരായ പ്രതികരണങ്ങള്‍ പലപ്പോഴും ഹിന്ദു വിശ്വാസത്തിനും വിശ്വാസികള്‍ക്കുമെതിരായി പോവുന്നുണ്ട്. അത് സംഘ് പരിവാറിന് ഗുണമാണ് ചെയ്യുക. തീവ്രസ്വഭാവമുള്ള മുസ്‌ലിം സംഘടനകളെ വിമര്‍ശിക്കുമ്പോള്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക വിശ്വാസങ്ങളെയും കടന്നാക്രമിക്കുന്നതിന്റെ മറ്റൊരു പതിപ്പാണിത്. ചില വൈദികര്‍ ബലാത്സംഗക്കേസിലായ പശ്ചാത്തലത്തില്‍ നടന്ന ഇടപെടലുകളിലും ഈ രീതി കാണാം. ആശയത്തെ ആശയം കൊണ്ട് നേരിടണം. ആരോഗ്യകരമായ സംവാദത്തിന് ഇത്തരം വിവാദങ്ങള്‍ സാധ്യത തുറക്കണം. പ്രതികരണങ്ങളും പ്രതിഷേധങ്ങളും കൃത്യമായ അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെടേണ്ടത്.

സര്‍ക്കാര്‍ വരെ ഹരീഷിന് പിന്തുണ പ്രഖ്യാപിച്ചു. ഹരീഷ് നോവല്‍ പിന്‍വലിച്ചത് ജലദോഷം വന്നിട്ടല്ല. ഹിന്ദു തീവ്രവാദികളുടെ ഭീഷണി കാരണമാണ്. കൊന്നുകളയുമെന്നുതന്നെയായിരുന്നു ഭീഷണി. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തില്ലെന്നാണ് ഭീഷണി. പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കുമ്പോഴല്ലേ പിന്തുണ സത്യസന്ധമാവുന്നത്.

ഹരീഷിന് പരാതിയില്ലെന്ന് പറയുന്നു. ശരിയാണ്, അതിനുള്ള കാരണവും ഹരീഷിന്റെ കുറിപ്പിലുണ്ട്.

‘എന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നിയമ നടപടിക്ക് ശ്രമിക്കുന്നില്ല. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല.’

പോരാടാനുള്ള കരുത്ത് നല്‍കാന്‍ നിയമ നടപടികളിലൂടെ സാധിക്കില്ലേ. അതു സര്‍ക്കാറിന്റെയും സകല രാഷ്ട്രീയ സംഘടനകളുടെയും ബാധ്യത കൂടിയല്ലേ. അതോ കൊന്നു തള്ളിയാലേ കേസെടുക്കാനും അന്വേഷണം നടത്താനും നിയമമുള്ളുവെന്നാണോ.അഭിമന്യുവിന്റെ ലൈബ്രറിയിലേക്ക് പുസ്തകം കൊടുക്കാനുള്ള താല്‍പര്യം കൊലയാളികളെ കണ്ടെത്താന്‍ കാണിക്കാത്തതുപോലെ, ഹരീഷ് എഴുത്ത് നിര്‍ത്തരുതെന്ന പിന്തുണപ്പെടുന്നതിനപ്പുറം രാഷ്ട്രീയമായി പിന്തുണക്കാന്‍ സാധിക്കാത്തത് മലയാളിയുടെ കപടതയല്ലേ.

സമൂഹം വൈകാരികത അടങ്ങി പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ നോവല്‍ പുറത്തിറക്കുമെന്നാണ് ഹരീഷ് പറയുന്നത്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ആ നോവല്‍ പൂര്‍ണമായി കേരളം വായിച്ചിരിക്കേണ്ടതാണ്. അത് മുഴുവനായി വായിക്കപ്പെടുന്നത് ഇവിടത്തെ സംഘ് പരിവാര്‍ ശക്തികളെ ഇപ്പോള്‍ കിട്ടിയ ‘സംഭാഷണ കട്ടിംഗി’നേക്കാള്‍ വിളറിപിടിപ്പിക്കും. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതം അത്ര രസത്തില്‍ വായിച്ചുപോകാനാവുന്നതല്ല.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending