Connect with us

kerala

കുഴലില്‍ കുരുങ്ങിയ ഡീല്‍

Published

on

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ കുന്നുമ്മല്‍ സുരേന്ദ്രന്‍ എന്ന കെ സുരേന്ദ്രന്‍ നാളിതുവരെ ഏതൊക്കെ വിവാദത്തില്‍ കുരുങ്ങിയോ അവിടേയൊക്കെ രക്ഷകരായത് കേരള സര്‍ക്കാറും പൊലീസുമായിരുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ മുതല്‍ കൊടകര കുഴല്‍പ്പണം വരെ ഇതില്‍ പെടും. പക്ഷേ എല്ലാ കാലത്തും എല്ലാവരേയും പറ്റിച്ചു കൊണ്ട് ഈ സി.പി.എം-ബി.ജെപി കൂട്ടുകെട്ട് മുന്നോട്ടു പോകില്ലല്ലോ. അതാണിപ്പോള്‍ കൊടകര കുഴല്‍പ്പണ കേസില്‍ സംഭവിക്കുന്നത്. ബിജെപിയുടെ മുന്‍ തൃശൂര്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായത് ബി.ജെ.പിയാണെങ്കിലും പ്രതിരോധത്തിലായത് പിണറായി സര്‍ക്കാറാണ്. അല്ലേലും കാക്കി കളസത്തിന് തീപിടിച്ചാല്‍ മൂട്ടില്‍ പൊള്ളുന്നത് ചുവപ്പന്‍മാര്‍ക്ക് തന്നെയാണല്ലോ. കേരളത്തിലെത്തിച്ചത് കള്ളപ്പണമാണെന്ന് സ്ഥിരീകരിക്കുന്ന ബി.ജെ.പി ഓഫീസ് സെക്രട്ടറിയുടെ തുറന്ന് പറച്ചിലോടെ കേരളത്തിലെ പിണറായി പൊലീസ് നടത്തിയ അന്വേഷണത്തിലെ പാളിച്ചകള്‍ ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വരികയാണ്. ഉപതിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കവെ ഓര്‍ക്കാപുറത്ത് അടികിട്ടിയ ബേജാറിലാണ് സര്‍ക്കാറും ബി.ജെപിയും.

ലാവലിന്‍ കേസിലും മുഖ്യമന്ത്രിയുടെ മകള്‍ ആരോപണം നേരിടുന്ന പണമിടപാട് കേസിലും കേന്ദ്രം കൈയ്യയച്ച് സഹായിച്ചുവെന്ന ആരോപണം ഒരു വശത്ത് നില്‍ക്കുമ്പോഴാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനു വേണ്ടി ഇത്രമേല്‍ സഹായം കേരള സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ പൊതുജനമധ്യേ തുറന്നു കാട്ടപ്പെട്ടതിന്റെ ജാള്യ തയിലാണ് സര്‍ക്കാറും സി.പി.എമ്മും. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കൊടകര കുഴല്‍പ്പ ണ കേസ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പണം എറിഞ്ഞ് അംഗങ്ങളെ ഉണ്ടാക്കുന്ന ബി.ജെപി തിരഞ്ഞെടുപ്പിന് ചിലവഴിക്കാനായി എത്തിച്ച പണമാണിതെന്ന് അന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടു പോയി മൂന്നരക്കോടി കവര്‍ന്നെന്ന നിസാര കേസ് മാത്രമാക്കി ഇതിന്റെ അന്വേഷണം അന്നേ പരിമിതപ്പെടുത്തി സര്‍ക്കാര്‍ സഹായം ചൊരിഞ്ഞു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനായി ബി.ജെ.പി കൊണ്ടുവന്ന പണം എവിടെ നിന്നു വന്നു?. എവിടേക്കാണ് കൊണ്ടു പോയത്?. ആരാണ് ഇതിന്റെ സ്രോതസ്സ് തുടങ്ങിയ കാര്യങ്ങളിലേക്ക് അന്വേഷം പോയില്ലെന്ന് മാത്രമല്ല, ബി.ജെപി നേതാക്കളെ സുരക്ഷിതമാക്കുന്നതില്‍ പൊലീസ് അതീവ ജാഗ്രത കാണിക്കുകയും ചെയ്തു.

ഇപ്പോള്‍ സുരേന്ദ്രനും കൂട്ടാളികള്‍ക്കും ഇടപാടില്‍ വ്യക്തമായ പങ്കുണ്ടെന്ന ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ ഗത്യന്തരമില്ലാതായ സര്‍ക്കാര്‍ ഒടുവില്‍ മറ്റൊരു നാടകത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. അന്വേഷണമെന്ന പ്രഹസനം ഒരിക്കല്‍ നടത്തിയ കേസില്‍ ഇനി പുനരന്വേഷണം നടത്തുകയാണ് പോലും. സി.പി.എം സംസ്ഥാന സെക്രട്ടറി പുനരന്വേഷണം ആവശ്യപ്പെടുകയും പിന്നാലെ സര്‍ക്കാര്‍ അത് പ്രഖ്യാപിക്കുകയും ചെയ്തത് സര്‍ക്കാര്‍ പ്രതിരോധത്തിലായെന്ന വ്യക്തമായ ബോധ്യത്തിന്റെ വെളിച്ചത്തിലാണ്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുനരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്ന് മുഖ്യനും ഉപദേശകര്‍ക്കും നന്നായി അറിയാം. ഈ അനുമതിയൊക്കെ കിട്ടി പുനരന്വേഷണം ആരംഭിക്കുമ്പോഴേക്കും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടും നൈസായി സര്‍ക്കാറിനു ഊരുകയും ചെയ്യാം.

പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം ഇഡിയെ അറിയിച്ചിട്ട് അവര്‍ അതില്‍ താല്‍പര്യം കാണിച്ചില്ലെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് സര്‍ക്കാര്‍ നീക്കം. എന്തിനോ വേണ്ടി തിളക്കുന്ന ഇ.ഡിക്ക് ബി.ജെ.പിക്കാര്‍ പ്രതിയായ കേസില്‍ താല്‍പര്യമുണ്ടാവില്ലെന്ന് സാക്ഷാല്‍ പിണറായി വിജയന് ഇപ്പോഴാണോ മനസ്സിലാവുന്നത്. ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനേക്കാളും പ്രധാനപ്പെട്ട സംഭവങ്ങള്‍ പൊലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടക യിലെ മുന്‍ എം.എല്‍.സിയും നാക്കെടുത്താല്‍ കോണ്‍ഗ്രസ് വിമര്‍ശകനുമായ നിലവിലെ രാജ്യസഭാ എം.പിയാണ് കുഴല്‍പ്പണത്തിന്റെ സ്രോതസ്സെന്നാണ് പൊലീസ് കണ്ടെത്തിയത്. പക്ഷേ അതി ഭംഗിയായി അതങ്ങ് മുക്കി. ഇ ഡി വരുന്നത് ഇവിടെ മറ്റു ചിലരുടെ മൂട്ടിലും തിയിടുമെന്നതായിരുന്നു അതിന് കാരണം.

കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്ന് പൊലീസ് അന്നേ കണ്ടെത്തിയതാണു പോലും. കൊടകര കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് ഗിരീഷ് നായര്‍. കോഡിനേറ്റിങ് ് സെക്രട്ടറി എം ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും വേണ്ട വിധം അന്വേഷണം നടത്താതെ അതിന്‍മേല്‍ അടയിരുന്ന സര്‍ക്കാറിന്റെ ബി.ജെ.പിയോടുള്ള കരുതലാണ് കരുതല്‍. ലഘുലേഖയും പുസ്തകവും കൈവശം വെച്ചതിന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തിയ സര്‍ക്കാറാണ് കള്ളപ്പണ ഇടപാട് നടത്തിയ വന്‍തോക്കുകളെ സുഖവാസത്തിന് വിട്ടത്. കേസിന്റെ ആദ്യഘട്ടത്തില്‍ തകൃതിയായി നടത്തിയ അന്വേഷണം പിന്നീട് മന്ദഗതിയിലായി വൈകാതെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. പിന്നാലെ പ്രതികളെല്ലാം ജാമ്യത്തില്‍ ഇറങ്ങി. സിപിഎം- ബിജെപി ഡിലിന്റെ ഭാഗമായി ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. സുരേന്ദ്രന് പരവതാനി വിരിക്കുന്ന സി.പി.എമ്മുകാര്‍ പാലക്കാട് വെറുതെ അല്ല പാര്‍ട്ടി ചിഹ്നം മരവിച്ചപ്പിച്ച് സ്റ്റെതസ്‌കോപ്പുമായി എക്സ് കോണ്‍ഗ്രസുകാരനെ ഗോദയിലിറക്കിയത്. ഡീല്‍ എപ്പോഴും ഡീല്‍ ആവണമെല്ലോ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദി കേരള സ്റ്റോറിക്ക് പുരസ്‌കാരം നല്‍കിയത് അംഗീകരിക്കാനാകില്ല; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിന്‍: വി ഡി സതീശന്‍

ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

Published

on

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പുരസ്‌കാരം നല്‍കിയത്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. വിഭജനത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബി.ജെ.പിയും സംഘ്പരിവാറും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

ശിഹാബ് തങ്ങള്‍ അപൂര്‍വ്വ മനുഷ്യന്‍; ഓര്‍മ്മ ദിനത്തില്‍ തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരി സുധ മേനോന്‍

‘ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം ശിഹാബ് തങ്ങള്‍ തടഞ്ഞു. ‘

Published

on

കോഴിക്കോട്- ഓര്‍മ്മ ദിനത്തില്‍ ശിഹാബ് തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ സുധ മേനോന്‍. 1975 മുതല്‍ 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്ട്രീയപാര്‍ട്ടി സംസ്ഥാന അധ്യക്ഷനായും ആത്മീയ നേതാവായും, മികച്ച സാമൂഹ്യപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച ശിഹാബ് തങ്ങളുടെ സംഭാവനകളെ കുറിച്ചും കേരള സമൂഹത്തിലെ ലീഗിന്റെ സംഭാവനകളെ കുറിച്ചും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുകയായിരുന്നു എഴുത്തുകാരി.

ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം ശിഹാബ് തങ്ങള്‍ തടഞ്ഞു. വിഭിന്ന മതവിശ്വാസികള്‍ ജീവിക്കുന്ന നാട്ടില്‍, രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീര്‍ഘദര്‍ശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നെന്നും സുധ മേനോന്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ പലയിടത്തും കലാപങ്ങള്‍ ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നല്‍കിയത് അതുകൊണ്ടുതന്നെയാണെന്നും അവര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വൈവിധ്യങ്ങളെയും മതസ്വത്വങ്ങളെയും പരസ്പരം ആദരിക്കുന്ന സഹജീവിതമാണ് ഏതൊരു ബഹുസ്വരസമൂഹത്തിന്റെയും നിലനില്‍പ്പിന് അനിവാര്യം. അയല്‍ക്കാരനെ ‘അപരനായി’ കാണാന്‍ തുടങ്ങുന്നതോടെയാണ് അവിശ്വാസത്തിന്റെയും, അന്യവല്‍ക്കരണത്തിന്റെയും, വെറുപ്പിന്റെയും വിത്തുകള്‍ മനുഷ്യര്‍ക്കിടയില്‍ മുള പൊട്ടുന്നത്. ആ വിത്തുകള്‍ പിന്നീട് വലിയ വര്‍ഗീയകലാപങ്ങളായി മാറുന്നു. മുറിവുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. പഴുത്തു വ്രണമായാല്‍ ചികിത്സ എളുപ്പമല്ല.

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം ഇപ്പോഴും അനന്യമായ ഒരു ചെറുതുരുത്തായി നിലനില്‍ക്കുന്നതിന്റെ കാരണം മുറിവുകള്‍ പഴുത്ത് വ്രണമാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിച്ച വിവേകശാലികളായ രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ ഇന്നാട്ടില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍’ എന്ന് കുമാരനാശാന്‍ എഴുതിയതും ഇതുപോലുള്ള മനുഷ്യരെക്കുറിച്ചാണ്. പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അങ്ങനെയുള്ള ഒരപൂര്‍വ മനുഷ്യനായിരുന്നു.

നിരവധി അടരുകള്‍ ഉള്ള വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേത് . 1975 മുതല്‍ 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു. അദ്ദേഹം ഒരേ സമയം ആത്മീയനേതാവും, എഴുത്തുകാരനും, ബഹുഭാഷാ പണ്ഡിതനും, മികച്ച സാമൂഹ്യപ്രവര്‍ത്തകനും ആയിരുന്നു. ദിവസേന വിദൂരദിക്കുകളില്‍ നിന്നു പോലും തങ്ങളെ തേടിവരുന്ന സാധാരണ മനുഷ്യര്‍ക്ക് അദ്ദേഹം എന്നും അഭയവും, വഴിവിളക്കുമായി. പേരറിയാത്ത ആ മനുഷ്യര്‍ക്ക് വേണ്ടി കൊടപ്പനക്കല്‍ തറവാട്ടിലെ ഗേറ്റുകള്‍ എന്നും തുറന്നിട്ടു. കാറ്റും കോളും നിറഞ്ഞ മുന്നണി രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിക്കുകയോ ആക്രോശിക്കുകയോ ചെയ്യാതെ തന്നെ, സൌമ്യമായും പക്വമായും സ്വന്തം പാര്‍ട്ടിയുടെയും ഐക്യമുന്നണിയുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്ലിങ്ങള്‍ സാമൂഹ്യമായും വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള ചാലകശക്തിയായി ലീഗിനെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചു.

പക്ഷെ, സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മനുഷ്യനെ ആധുനിക കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടത് ഈ സംഭാവനകള്‍ കാരണം മാത്രമല്ല. ഏറ്റവും സ്‌ഫോടനാത്മകമായ ഒരു പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹം കാണിച്ച സംയമനത്തിന്റെയും വിവേകത്തിന്റേയും ഉദാത്തമായ മതേതര മാനവികതയുടെയും കൂടി പേരിലാണ്. ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം അദ്ദേഹം തടഞ്ഞു. വിഭിന്ന മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍, രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീര്‍ഘദര്‍ശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ പലയിടത്തും കലാപങ്ങള്‍ ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നല്‍കി. തീവ്രവാദങ്ങള്‍ക്ക് നേരെ അദ്ദേഹം അതിശക്തമായ പ്രതിരോധമുയര്‍ത്തി. അതുകൊണ്ടാണ് ശിഹാബ് തങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞ ദിവസം- 2009 ആഗസ്റ്റ് ഒന്നാം തിയതി- ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം എഴുതിയ മുഖപ്രസംഗത്തില്‍ അദ്ദേഹത്തെ ‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പ്രവാചകന്‍’ എന്ന് മനോഹരമായി വിശേഷിപ്പിച്ചത്.

അക്കാലത്ത് തങ്ങള്‍ പ്രഖ്യാപിച്ചത് അതുപോലെ അനുസരിച്ച അദ്ദേഹത്തിന്റെ അനുയായികള്‍ സഹോദരസമുദായങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ ഒരൊറ്റ കല്ല് പോലും എറിഞ്ഞില്ല. ശിഹാബ് തങ്ങളുടെ പക്വമായ ഇടപെടലും, കഠിനാധ്വാനവും, ഊര്‍ജ്ജവും ആണ് ലീഗിനെയും ഐക്യ ജനാധിപത്യ മുന്നണിയെയും ആ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചത്. പിന്നീട്, 2007ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപുറത്ത് തളി മഹാദേവക്ഷേത്രത്തിന്റെ ഗോപുരവാതില്‍ സാമൂഹ്യവിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയപ്പോള്‍, ആ തീ സമൂഹത്തിലേക്ക് പടര്‍ന്നു പിടിക്കാതെ കെടുത്താന്‍ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ അതിവേഗം മുന്നിട്ടിറങ്ങി. തകര്‍ന്നുപോയ ഗോപുരവാതിലിന്റെ പുനരുദ്ധാരണത്തിന് ആദ്യത്തെ സംഭാവന നല്‍കിയതും തങ്ങള്‍ ആയിരുന്നു.

ബഹുസ്വര-മതേതര ജനാധിപത്യത്തിന്റെ വഴികള്‍ നേര്‍രേഖ പോലെ തെളിഞ്ഞതല്ലെന്നും, മുന്നില്‍ ഇരുട്ട് നിറയുമ്പോള്‍ തിരിച്ചറിവിന്റെ വിളക്ക് കത്തിച്ചുകൊണ്ട് വീണ്ടും വഴി കണ്ടുപിടിക്കേണ്ടത് പൌരന്മാരും, സമുദായങ്ങളും, വിവിധ രാഷ്ട്രീയപാര്‍ട്ടികളും,മാധ്യമങ്ങളും, പൊതുസമൂഹവും ഒന്നിച്ചു നിന്നു കൊണ്ടാണ് എന്നും അദ്ദേഹം ജീവിതകാലം മുഴുവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ സഹജീവനത്തിന്റെ സാധ്യതകളെ ശിഹാബ് തങ്ങള്‍ എപ്പോഴും ശക്തിപ്പെടുത്തി.

ശിഹാബ് തങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസിലേക്ക് കടന്നു വരുന്നത് മഹാകവി അക്കിത്തത്തിന്റെ വരികളാണ്..

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ്‌ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മ്മലപൗര്‍ണ്ണമി…’

രാഷ്ട്രീയത്തിലും, സാമൂഹ്യപ്രവര്‍ത്തനത്തിലും ആത്മീയതയുടെയും, സ്‌നേഹത്തിന്റെയും മാനവികതയുടെയും നിലാവ് പടര്‍ത്തിയ ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ ദീപ്ത സ്മരണങ്ങള്‍ക്ക് മുന്നില്‍ പ്രണമിക്കാം

Continue Reading

kerala

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു

മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്.

Published

on

കൊച്ചി: നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്.

തൃശ്ശൂര്‍ ജില്ലയിലെ വടക്കാംഞ്ചേരിയി സിനിമാ -നാടക നടനായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. സഹോദരന്‍ നിയാസും അഭിനേതാവാണ്. മിമിക്രി വേദികളിലൂടെയാണ് നവാസ് തന്റെ കലാജീവിതം ആരംഭിച്ചത്. കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അംഗമായ നവാസ് ധാരാളം വേദികളില്‍ മിമിക്രി അവതരിപ്പിച്ചു. പിന്നീട തന്റെ സഹോദരന്‍ നിയാസ് ബക്കറോടൊപ്പം ചേര്‍ന്ന് കൊച്ചിന്‍ ആര്‍ട്‌സ് എന്ന ട്രൂപ്പ് ഉണ്ടാക്കി. 1995-ല്‍ ചൈതന്യം എന്ന സിനിമയിലാണ് നവാസ് ആദ്യമായി അഭിനയിയ്ക്കുന്നത്. തുടര്‍ന്ന് ഏഴരക്കൂട്ടം, മിമിക്‌സ് ആക്ഷന്‍ 500, മാട്ടുപ്പെട്ടി മച്ചാന്‍.. എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. കലാഭവന്‍ നവാസ് അഭിനയച്ചവയില്‍ ഭൂരിപക്ഷവും കോമഡി റോളുകളായിരുന്നു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കലാഭവന്‍ നവാസിന്റെ ഭാര്യ രഹ്ന അഭിനേത്രിയാണ്. മൂന്നു മക്കളാണ് നവാസ് – രഹ്ന ദമ്പതികള്‍ക്കുള്ളത്. അവരുടെ പേരുകള്‍- മെഹ്‌റിന്‍, റൈഹ്വാന്‍, റിഥ്വാന്‍

Continue Reading

Trending