X

വായ്പ തിരിച്ചടച്ചാല്‍ ഉടന്‍ ആധാരം തിരികെ നല്‍കണം, വൈകുന്ന ഓരോ ദിവസവും 5000 രൂപ പിഴ മുന്നറിയിപ്പുമായി: ആര്‍ബിഐ

മുംബൈ: വായ്പാ തിരിച്ചടവ് അവസാനിച്ചാല്‍ ആധാരം അടക്കമുള്ള, ഈടുവച്ച രേഖകള്‍ വായ്പയെടുത്തവര്‍ക്ക് വേഗത്തില്‍ തിരിച്ചുനല്‍കണമെന്ന നിര്‍ദേശം പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

സ്വത്തുക്കളുടെയും ഈടിന്റെയും രേഖകള്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്‌സി) മുപ്പത് ദിവസത്തിനകം തിരികെ നല്‍കണമെന്നാണ് ആര്‍ബിഐ ഉത്തരവിറക്കിയത്. തിരിച്ചുനല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും അയ്യായിരം രൂപ ഉപഭോക്താവിന് പിഴ നല്‍കേണ്ടി വരും.

ഉപഭോക്താവിന്റെ ഹോം ബ്രാഞ്ചില്‍ നിന്നു മാത്രമല്ല, ഏതു ബ്രാഞ്ചില്‍ നിന്നും രേഖകള്‍ തിരികെ വാങ്ങാം. വായ്പ തിരിച്ചടച്ചു കഴിഞ്ഞാല്‍ എവിടെ നിന്നാണ് രേഖകള്‍ തിരിച്ചുവാങ്ങുന്നത് എന്ന് വായ്പാ രേഖകളില്‍ ഉപഭോക്താവ് അറിയിക്കണം. രേഖകള്‍ നഷ്ടപ്പെട്ടാല്‍, ബാങ്കുകള്‍ അതിനു പണം നല്‍കുകയും ഉടമസ്ഥനെ ഒറിജിനലോ അറ്റസ്റ്റഡ് കോപ്പിയോ തിരികെ എടുക്കാന്‍ സഹായിക്കുകയും വേണം.

വായ്പയെടുത്തയാള്‍ മരിക്കുകയാണ് എങ്കില്‍ അവകാശികള്‍ക്ക് യഥാര്‍ത്ഥ രേഖകള്‍ എങ്ങനെ ലഭിക്കും എന്നതിനെ കുറിച്ചുള്ള വിശദമായ നടപടിക്രമം ബാങ്കുകള്‍ക്ക്/എന്‍ബിഎഫ്‌സികള്‍ക്ക് ആവശ്യമാണ് ആര്‍ബിഐ അറിയിച്ചു. 2023 ഡിസംബര്‍ ഒന്നിന് ശേഷം മുഴുവന്‍ തിരിച്ചടവും നടക്കുന്ന മുന്‍കാല വായ്പകള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

 

webdesk14: