kerala

നടിയെ ആക്രമിച്ച കേസ്; സമൂഹത്തിന് പഠമാകുന്ന ശിക്ഷ നടപ്പിലാക്കണമെന്ന് പ്രോസിക്യൂഷന്‍

By webdesk18

December 10, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും സമൂഹത്തിന് മുഴുവന്‍ ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലംമെന്നും മുന്‍പും പ്രതികള്‍ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ടെന്നും ഇത്തരം സാഹചര്യത്തില്‍ പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെടുക.

ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. കൂട്ട ബലാത്സംഗം അടക്കം ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞു. ജാമ്യം റദ്ദാക്കിയ പ്രതികളെ വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ട് നടന്‍ ദിലീപിനെ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഏഴാം പ്രതി ചാര്‍ലി തോമസ്, പ്രതികളെ ജയിലില്‍ സഹായിച്ചു എന്ന കുറ്റം ചുമത്തപ്പെട്ട ഒന്‍പതാം പ്രതി സനില്‍ കുമാര്‍, തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തപ്പെട്ട പത്താം പ്രതി ശരത് ജി നായര്‍ എന്നിവരാണ് ദിലീപിനൊപ്പം കുറ്റവിമുക്തരാക്കപ്പെട്ടവര്‍.

അതേസമയം, കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണ് നടന്‍ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ദിലീപ് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം.

ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും ആരോപിച്ചിരുന്നു.