Culture
ബി.ജെ.പിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല
കെ.അനസ്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമകാലിക ദേശീയ, കേരള രാഷ്ട്രീയത്തെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ.കെ ആന്ററി സംസാരിക്കുന്നു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് എ.കെ ആന്റണി മനസ്സുതുറന്നത്.
? രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്.
. ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക സ്ഥിതി മനസിലാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നത് നല്ലതാണെന്ന് ഒരഭിപ്രായം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. കേരളത്തിനൊപ്പം കര്‍ണാടകയും തമിഴ്നാടും ഈ ആവശ്യം ഉന്നയിച്ചു. അവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് വയനാട് തെരഞ്ഞെടുത്തത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുമ്പോള്‍ തമിഴ്നാട്ടില്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഗുണമുണ്ട്. രാഹുല്‍ തരംഗത്തില്‍ അവരും രക്ഷപ്പെടും.
? അമേത്തിയില്‍ തോല്‍വി ഭയന്നാണ് വയനാടില്‍ വന്നതെന്നാണ് പ്രചാരണം.
. അമേത്തിയില്‍ രാഹുല്‍ വന്‍ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് മനസിലാകും. ബി.ജെ.പി എന്തെല്ലാം ആക്ഷേപങ്ങളാണ് ഉയര്‍ത്തുന്നത്. അവരുടെ ഓരോ വിമര്‍ശനത്തിലും രാഹുല്‍ഗാന്ധി വളരുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം വയനാടാണോ അമേത്തിയാണോ നിലനിര്‍ത്തേണ്ടതെന്ന് രാഹുല്‍ തീരുമാനിക്കും.
? സി.പി.എമ്മിനെ വിമര്‍ശിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവന തെറ്റായ സന്ദേശം നല്കില്ലേ..
. സി.പി.എമ്മിന് മറുപടി പറയാത്തത് രാഹുലിന്റെ വലിപ്പമാണ്. അതിലൂടെ തെറ്റായ സന്ദേശമല്ല അദ്ദേഹം നല്‍കുന്നത്. രാഹുല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതോടൊപ്പം തന്നെ യു.ഡി.എഫ് എല്ലാ സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൂടി കൂട്ടിവായിക്കണം. സി.പി.എം എന്തൊക്കെ പറഞ്ഞാലും വയനാട്ടില്‍ അദ്ദേഹം റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിക്കും.
രാഹുലിനെ ആക്ഷേപിക്കുന്ന സി.പി.എമ്മിനോട് ഹാ കഷ്ടം എന്നേ പറയാനുള്ളൂ. ബി.ജെ.പിയുടെ വാക്കുകള്‍ കടം വാങ്ങിയാണ് ദേശാഭിമാനിയില്‍ രാഹുലിനെതിരെ മുഖപ്രസംഗം എഴുതിയത്. അത് ശരിയായിരുന്നോ എന്ന് അവര്‍ ആത്മപരിശോധന നടത്തട്ടെ. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ രണ്ട് രക്തസാക്ഷികളെ ഇന്ത്യക്ക് വേണ്ടി നല്കിയ നെഹ്റുകുടുംബത്തിലെ അംഗമാണ് രാഹുല്‍ഗാന്ധി. അക്കാര്യം സി.പി.എം മറന്നുപോകരുത്.
? രാഹുലിന്റെ മല്‍സരം ബി.ജെ.പിക്ക് എതിരെയാണോയെന്നാണ് പിണറായിയുടെ ചോദ്യം.
. പിണറായിയുടെ ചോദ്യം ജനങ്ങളെ പരിഹസിക്കുന്നതാണ്. ബി.ജെ.പിക്ക് എതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനേ കഴിയൂ. കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും സഖ്യവുമാണ് ബി.ജെ.പിക്കെതിരെ മല്‍സരിക്കുന്നത്. ഇവിടെ എവിടെയെങ്കിലും സി.പി.എമ്മിന് സഖ്യമുണ്ടോ? പിണറായി സര്‍ക്കാരില്‍ ജെഡിഎസിന് ഒരു മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിന് കര്‍ണാടകയില്‍ ഒരു സീറ്റുകിട്ടിയോ? ഇതേ സര്‍ക്കാരില്‍ എന്‍.സി.പി അംഗം മന്ത്രിയായിരുന്നു. എന്നിട്ട് സി.പി.എമ്മിന് മഹാരാഷ്ട്രയില്‍ സീറ്റുകിട്ടിയോ? ജെ.ഡി.യുവിന്റെ മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിന് ബീഹാറില്‍ സീറ്റുകിട്ടിയോ? ബി.ജെ.പിക്ക് ശക്തിയുള്ള ഏതെങ്കിലും സംസ്ഥാനത്ത് സി.പി.എമ്മിന് സ്ഥാനാര്‍ത്ഥിയുണ്ടോ? ബി.ജെ.പിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസാണോ സി.പി.എം ആണോയെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. രാജ്യത്തങ്ങോളമിങ്ങോളം രാവും പകലും ഓടിനടന്ന് ബി.ജെ.പിക്കെതിരെ നിര്‍ഭയനായും മോദിയെ വെല്ലുവിളിച്ചും സംസാരിക്കുകയാണ് രാഹുല്‍ഗാന്ധി. ബി.ജെ. പിക്കെതിരെ പ്രസംഗിക്കാന്‍ പിണറായി എവിടെപ്പോയി. ഗുജറാത്തിലോ, രാജസ്ഥാനിലോ എന്തിന്, കര്‍ണാടകയില്‍ പോലും പോയിട്ടില്ല. രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം.
? കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ആളുകള്‍ പോകുന്നുവെന്ന ആരോപണത്തോട്…
. ത്രിപുരയില്‍ 30 വര്‍ഷം സി.പി.എം ഭരിച്ചു. എന്നിട്ട് അവിടുത്തെ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയില്ലേ?. ബംഗാളിലെ സി.പി.എം നേതാക്കളില്‍ പകുതിയും ബി.ജെ.പിയിലേക്ക് മാറി. ബാക്കി പകുതി മറ്റൊരു പാര്‍ട്ടിയിലേക്കും. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല, സി.പി.എമ്മില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. പക്ഷെ ഒരുകാര്യം ഓര്‍ക്കണം. ബി.ജെ.പിയില്‍ നിന്ന് ഒരുപാടു നേതാക്കള്‍ കോണ്‍ഗ്രസിലേക്കും വരുന്നുണ്ട്. അവരാരും സി.പി.എമ്മിലേക്കല്ല പോകുന്നത്. കേരളത്തിലൊഴികെ ശക്തിയില്ലാത്ത, അണികളില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം.
? തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന്റെ പിന്തുണ തേടുമോ..
. മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് എതിരെ നില്ക്കുന്ന എല്ലാ മതേതര പാര്‍ട്ടികളുടെയും സഹായം തേടും. ഇടതുപക്ഷം സഹകരിക്കുമെങ്കില്‍ ആ പിന്തുണയും സ്വീകരിക്കും. കോണ്‍ഗ്രസിന് ഒരു മതേതര പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ല. എല്ലാവരോടും ഒരേ സമീപനമാണ്.
? രണ്ട് കൊലക്കേസുകളില്‍ പ്രതിയായ വ്യക്തി വടകരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതിനെക്കുറിച്ച്…
. വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥിയെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപത്തിനില്ല. അവിടെ ജയിക്കാന്‍ പോകുന്നത് കെ. മുരളീധരനാണ്. വട്ടിയൂര്‍ക്കാവില്‍ നേടിയ ചരിത്രവിജയം മുരളീധരന് വടകരയില്‍ ആവര്‍ത്തിക്കും.
? ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും.
. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. കാരണം, ശബരിമലയില്‍ സി.പി.എമ്മും ബി.ജെ.പിയും സ്വീകരിച്ച നയം കാപട്യമായിരുന്നു. പ്രളയാനന്തര നടപടികളില്‍ അമ്പേ പരാജയമായപ്പോള്‍ ഉയര്‍ന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഉണ്ടാക്കിയതായിരുന്നു ശബരിമല വിഷയം. സവര്ണന്, അവര്ണന് എന്നൊക്കെ ജനങ്ങളെ വേര്‍തിരിച്ചു. ബി.ജെ.പി എത്രയെത്ര അക്രമങ്ങളാണ് ശബരിമലയില്‍ നടത്തിയത്. അതിന്റെ എന്തെങ്കിലും ആവശ്യം അവര്‍ക്ക് ഉണ്ടായിരുന്നോ? മോദിയല്ലേ കേന്ദ്രം ഭരിച്ചിരുന്നത്. ആ വഴിയിലൂടെ പരിഹാരത്തിന് അവര്‍ക്ക് ശ്രമിക്കാമായിരുന്നു. സുപ്രീംകോടതിയില്‍ അഭിപ്രായം പോലും പറഞ്ഞില്ല.
? അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംബന്ധിച്ച്..
ഡാം തുറന്നുവിട്ടതിലെ അപാകതയാണ് പ്രളയ ദുരന്തത്തിന് ഇടയാക്കിയതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണ്. ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. പ്രളയത്തിലും പ്രളയാനന്തര പ്രവര്‍ത്തനത്തിലും കുറ്റകരമായ വീഴ്ചയാണ് സര്‍ക്കാരിനുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍, ഭവന രഹിതരായവര്‍, എല്ലാം നഷ്ടപ്പെട്ടവരുടെ ലക്ഷോപലക്ഷം ജനങ്ങള്‍ ഇവരാരും ഈ സര്‍ക്കാരിന് മാപ്പ് നല്‍കില്ല. കുട്ടനാട്ടുകാര്‍ എത്രയാഴ്ചയാണ് വെള്ളത്തില്‍ കിടന്നത്. ആരെങ്കിലും തിരിഞ്ഞുനോക്കിയോ?. ഇതിനെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടും. കേന്ദ്രസര്‍ക്കാര്‍ അവരെ സഹായിച്ചില്ലെന്ന് മാത്രമല്ല, വിദേശ സഹായം കിട്ടുന്നത് മുടക്കുകയും ചെയ്തു.
പ്രളയത്തില്‍ കേരള ജനത ഒറ്റക്കെട്ടായിരുന്നു. ജാതി-മത-വര്‍ഗ ഭേദമില്ലാതെ സമ്പന്നരും പാവപ്പെട്ടവരും എല്ലാവരും സഹായത്തിനിറങ്ങി. വിദേശ മലയാളികള്‍ കൈ മെയ് മറന്ന് സഹായിച്ചു. പക്ഷെ, പ്രളയ കാലത്തുണ്ടായ ഐക്യം ശബരിമല വിഷയത്തിലൂടെ സര്‍ക്കാര്‍ തകര്‍ത്തു. ശബരിമലയുടെ പേരില്‍ മതില്‍കെട്ടി ആളുകളെ വേര്‍തിരിച്ചു. എല്ലാ സുപ്രീംകോടതി വിധിയും 24 മണിക്കൂറില്‍ നടപ്പാക്കിയ സര്‍ക്കാരല്ലേ ഇത്. എത്രയോ വിധികള്‍ നടപ്പാക്കാതെ കടലാസില്‍ ഉറങ്ങുന്നു. സര്‍ക്കാരിന് വേണ്ടെങ്കില്‍ വേണ്ട, ദേവസ്വം ബോര്‍ഡിന് അപ്പീല്‍ നല്‍കാമായിരുന്നല്ലോ?. അപ്പോഴെല്ലാം കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ് നിന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കാന്‍ അവസരം ഉണ്ടായിരുന്നു. പക്ഷെ, അവര്‍ അത് ഉപയോഗിച്ചില്ല. പകരം അക്രമവുമായി ഇറങ്ങി.
? വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ..
വാരണാസിയില്‍ പ്രിയങ്ക മല്‍സരിക്കുമോ ഇല്ലയോ എന്നത് തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കട്ടെ.
Film
ഭൂട്ടാന് കാര്‍ കള്ളക്കടത്ത് കേസ്: നടന് അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന് അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്കി. ‘ ഓപ്പറേഷന് നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന് വിനായകന്
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന് ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന് പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന് ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന് വ്യക്തമാക്കിയത്.
Film
IFFIയില്‍ പ്രേക്ഷക പ്രശംസ നേടി ‘സര്‍ക്കീട്ട്’; ബാലതാരം ഓര്‍ഹാന്‍ക്ക് മികച്ച പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പരാമര്‍ശം
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി
ഗോവയില്‍ നടന്ന 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (IFFI) ആസിഫ് അലിയുടെയും സംവിധായകന് താമറിന്റെയും ചിത്രം സര്‍ക്കീട്ട് വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടി. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ അഭിനയിച്ച ബാലതാരം ഓര്ഹാന്, തന്റെ ജെഫ്റോണ്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യല്‍ ജൂറി പരാമര്‍ശം സ്വന്തമാക്കി. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു സര്‍ക്കീട്ട്.
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രം വിനായക അജിത് നിര്‍മ്മിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിലൂടെയാണ് പുറത്തിറങ്ങിയത്. സഹനിര്‍മ്മാണം ആക്ഷന്‍ ഫിലിംസും ഫ്ലോറിന് ഡൊമിനിക്കും ചേര്‍ന്നായിരുന്നു. ഒരിക്കലും സംഭവിക്കില്ലെന്ന് ലോകം കരുതുന്നൊരു മനോഹര സൗഹൃദത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആമിര്‍, ഓര്ഹാന് അവതരിപ്പിച്ച ജെഫ്റോണ്‍ എന്നിവരുടെ കഥാപാത്രങ്ങളിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളെ വളരെ യാഥാര്‍ത്ഥ്യത്തോടെ സംവിധായകന് താമര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. ദിവ്യപ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.
സര്‍ക്കീട്ട് താമറിന്റെ രണ്ടാം ചിത്രം കൂടിയാണ്. ആദ്യ ചിത്രം ആയിരത്തൊന്നു നുണകള്‍ നിരൂപകരും പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. സോണി ലിവില്‍ റിലീസ് ചെയ്ത ആ ചിത്രം ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ മുതലായ സ്ഥലങ്ങളിലായി ചിത്രീകരിച്ച സര്‍ക്കീട്ട് സാങ്കേതികമായി ശക്തമായ ചിത്രമാണെന്ന് സംഘത്തിന്റെ ക്രെഡിറ്റുകള്‍ വ്യക്തമാക്കുന്നു. ഛായാഗ്രഹണം-അയാസ് ഹസന്, സംഗീതം-ഗോവിന്ദ് വസന്ത, എഡിറ്റിംഗ്-സംഗീത് പ്രതാപ്, കല-അരവിന്ദ് വിശ്വനാഥന്, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സുധി സുരേന്ദ്രന്, സിങ്ക് സൗണ്ട്-വൈശാഖ് തുടങ്ങിയവരാണ് പ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്, സ്റ്റില്‍സ് എസ്ബികെ ഷുഹൈബ് എന്നിവരാണ് നിര്‍വഹിച്ചത്. 2025 നവംബര്‍ 20ന് ഗോവയില്‍ ആരംഭിച്ച 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 28ന് സമാപിച്ചു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

