Culture

ഗള്‍ഫ് പ്രതിസന്ധി; ഉപരോധം പിന്‍വലിക്കാതെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കില്ലെന്ന് ഖത്തര്‍

By chandrika

June 20, 2017

സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ പ്രശ്‌നപരിഹാര ശ്രമങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കി ഖത്തര്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഖത്തര്‍ ഇപ്പോള്‍ ഉപരോധം നേരിടുകയാണ്. ഇവിടെ ഒരു തരത്തിലുള്ള ധാരണയും ഇല്ല. പ്രശ്‌നപരിഹാരത്തിന് ഇടപെടലുകള്‍ നടത്താന്‍ തയ്യാറല്ല’-അദ്ദേഹം പറഞ്ഞു. ഉപരോധമേര്‍പ്പെടുത്തിയത് കൊണ്ട് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞിട്ടില്ലെന്നും പഴയസ്ഥിതിയില്‍ നിന്നും ഒന്നും പ്രത്യേകിച്ച് മുന്നോട്ട് പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്ചത്തെ ഉപരോധം നിലനില്‍ക്കുമ്പോഴും സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്നും ആവശ്യപ്പെടേണ്ടതായി വന്നിട്ടില്ല. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ട. ആഭ്യന്തരകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള പ്രശ്‌നപരിഹാരത്തിന് ഒരുക്കമല്ലെന്നും അല്‍ താനി പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് കുവൈത്ത് ഭരണാധികാരി രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്നും ഒരു പരിഹാരമാര്‍ഗത്തിനായി അദ്ദേഹം കാത്തിരിക്കുകയാണ്. സാധാരണക്കാരുടെ യാത്രകളേയും ചില ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയേയും ഉപരോധം ബാധിച്ചിട്ടുണ്ട്. ഗള്‍ഫിന്റെ വ്യാപാരമേഖലയിലൊന്നാകെ ഒരു സംശയം ജനിപ്പിച്ചിട്ടുണ്ടെങ്കിലും ഖത്തറില്‍ നിന്നുള്ള എല്‍.എന്‍.ജി കയറ്റുമതിയെ ഉപരോധം ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘രാജ്യങ്ങളുടെ ബഹിഷ്‌ക്കരണം തുടരുകയാണെങ്കില്‍ തുര്‍ക്കി, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളെ കൂടുതല്‍ ആശ്രയിക്കും. ഖത്തറിന്റെ വിമാനയാത്രകള്‍ക്ക് ഇറാന്‍ പരിപൂര്‍ണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തറിന്റെ സുരക്ഷക്കായി കൂടെനില്‍ക്കുന്ന എല്ലാവരുമായും സഹകരിക്കും’ – അല്‍ താനി അല്‍ ജസീറക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.