Connect with us

editorial

കായിക രംഗത്തോടും കടക്ക് പുറത്ത്

ഒരു പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തില്‍ കായിക മേഖലക്കുപോലും രക്ഷയുണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലുണ്ടായ നാടകീയ രംഗങ്ങള്‍.

Published

on

ഒരു പതിറ്റാണ്ടുകാലത്തെ ഇടതുഭരണത്തില്‍ കായിക മേഖലക്കുപോലും രക്ഷയുണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലുണ്ടായ നാടകീയ രംഗങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വിരുന്നെത്തിയ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തോടുള്ള, ജി.സി.ഡി.എയുടെയും അതിനു നേതൃത്വം നല്‍കുന്ന സി.പി.എം നേതാക്കളുടെയും മനോഭാവത്തിന്റെ തെളിവുംകൂടിയായിരുന്നു ഈ സംഭവങ്ങള്‍. ഇന്ത്യ – ഹോങ്കോങ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്റെ വാര്‍ത്ത സമ്മേളനം നടത്താന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, പരിശീലകന്‍ ഖാലിദ് ജമീല്‍ ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും ചെയ്യുകയുണ്ടായി.

സെക്യൂരിറ്റി ഡിപ്പോസിറ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഏറെ നേരം കാത്തുനിന്നതിന് ശേഷം ഇന്ത്യന്‍ കോച്ചിനും സംഘത്തിനും മടങ്ങിപ്പോകേണ്ടി വരികയും ചെയ്തു. സ്‌റ്റേഡിയത്തിന്റെ വാടകയായി മൂന്ന് ലക്ഷം രൂപയും 25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജി.സി.ഡി.എ ചോദിച്ചുവെന്നും ഇത് നല്‍കുന്നതിലുണ്ടായ കാലതാമസത്തിന്റെ പേരിലായിരുന്നു ഈ കടുംകൈ എന്നുമാണ് റിപ്പോര്‍ട്ട്. കെ.എഫ്.എ ആണ് മത്സരം സംഘടിപ്പിക്കുന്നതെങ്കിലും ജി.സി.ഡി.എയുടെ ഉടമസ്ഥതയിലാണ് സ്‌റ്റേഡിയം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്.

ഇതാദ്യമല്ല, ജി.ഡി.സി.എയുടെ ഭാഗത്തുനിന്നും കായിക രംഗത്തെ പ്രത്യേകിച്ച് ഫുട്‌ബോള്‍ താരങ്ങളെ ആട്ടിവിടുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനവും ജി.സി.ഡി.എ തടഞ്ഞിരുന്നു. ഐ.എസ്.എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞിരുന്നത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്‌റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍നിന്ന് ഇറക്കിവിട്ടത്. മത്സരത്തിനുള്ള വാടക കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു അന്നത്തെ ധാര്‍ഷ്ട്യവും ധിക്കാരവും.

വാടക 4.20 ലക്ഷമായി ഒറ്റയടിക്ക് ഉയര്‍ത്തുകയും അതു നല്‍കിയില്ലെന്നാരോപിച്ചുമായിരുന്നു ഐ.എസ്.എല്ലിലെ കേരളത്തിന്റെ സ്വന്തം ക്ലബായ ബ്ലാസ്റ്റേഴിസിനോടുള്ള കൊടുംചതി. പിന്നീട് ചര്‍ച്ചയിലൂടെ മൂന്നു ലക്ഷമായി നിജപ്പെടുത്തിയതിന് ശേഷമാണ് ഹോം ഗ്രൗണ്ടായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉറപ്പിച്ചത്. മത്സരത്തിനു മുന്‍പ് കലൂര്‍ സ്‌റ്റേഡിയത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമ പ്രവര്‍ത്തകരേയും അന്നും ജി.സി.ഡി.എ ഇറക്കി വിട്ടിരുന്നു. ഇറക്കി വിട്ടവരുടെ കൂട്ടത്തില്‍ മത്സര ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഉടമയായ വ്യവസായി നിഖില്‍ നിമ്മഗദ്ദയുമുണ്ടായിരുന്നു.

സംസ്ഥാനത്തെ മറ്റൊരു പ്രധാനപ്പെട്ട കളിക്കളമായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തോട് സി.പി.എം തന്നെ ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ സ്വീകരിച്ച സമീപനം സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും കായിക മേഖലയോടുള്ള സമീപനത്തിന്റെ മറ്റൊരുദാഹരണമാണ്. ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലബാറിന്റെ ആസ്ഥാന നഗരിയിലെ, പ്രതാപങ്ങളുടെ കഥകള്‍ ഏറെ പറയാനുള്ള ഈ ഗ്രൗണ്ടിനെ നശിപ്പിച്ചു നാറണക്കല്ലെടുപ്പിച്ചിരിക്കുകയാണ് കോര്‍പറേഷന്‍ അധികാരികളുടെ പണക്കൊതി. ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് ബൈക്ക് റാലിക്കായി സ്‌റ്റേഡിയം വിട്ടു കൊടുത്തതോടെയായിരുന്നു മൈതാനത്തിന് ഈ ദുര്‍ഗതി വന്നത്. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 25 ദിവസത്തിനകം മൈതാനം പൂര്‍വസ്ഥിതിയിലാക്കണമെന്നായിരുന്നു ധാരണ. ബൈക്ക് റാലിക്ക് വേണ്ടി പ്ലൈവുഡ് നിരത്തി അതിന് മുകളില്‍ എണ്ണൂറോളം ലോഡ് മണ്ണിട്ടാണ് ബൈക്ക് ട്രാക്ക് നിര്‍മ്മിച്ചിരുന്നത്.

ആഴ്ചകളോളം വെയിലും വെള്ളവും ഏല്‍ക്കാതെ പുല്ല് കരിഞ്ഞുണങ്ങി. 25 ലക്ഷം രൂപ കെട്ടിവെച്ചായിരുന്നു സംഘാടകര്‍ പരിപാടി നടത്തിയതെങ്കിലും ആ തുക ഉപയോഗിച്ച് പോലും സ്റ്റേഡിയം പഴയ പടിയാക്കാന്‍ കഴിയുമായിരുന്നില്ല. സൂപ്പര്‍ ലീഗ് കേരളയുടെ സെമി ഫൈനല്‍ അടക്കം മാറ്റിവെച്ചായിരുന്നു ബൈക്ക് റേസിന് സ്‌റ്റേഡിയം കൈമാറിയത്. ഐ.എസ.്എല്‍ മത്സരത്തിനും കോഴിക്കോട് സ്‌റ്റേഡിയം പരിഗണിച്ചിരുന്ന സാഹചര്യത്തിലാണ് മൈതാനം ഈ അവസ്ഥയിലായത്. കായിക പ്രമികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതരോ, സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ഫുട്‌ബോള്‍ അസോസിയേഷനോ തയാറായിരുന്നില്ല.

അര്‍ജന്റീന ടീമിനെയും മെസിയെയും കേരളത്തിലെത്തിക്കുമെന്ന മോഹനവാഗ്ദാനം നല്‍കി ഫുട്‌ബോള്‍ ആരാധകരെ വഞ്ചിച്ചതും ഈ സര്‍ക്കാറിന്റെ കായിക വഞ്ചനയുടെ മറ്റൊരുദാഹരണമായിരുന്നു. 2025 ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നായിരുന്നു കായിക മന്ത്രിയുടെ വെളിപ്പെടുത്തല്‍. പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി മന്ത്രി തന്നെ തീയ്യതി മാറ്റിപ്പറഞ്ഞുവെങ്കിലും ഒടുവില്‍ അതെല്ലാം വെറും തള്ളുമാത്രമായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അര്‍ജന്റീനാ ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ പേരില്‍ അഴിമതി ആരോപണം ഉയരുകയും ചെയ്തിരുന്നു. നിര്‍മാണപ്രവര്‍ത്തിനത്തിനിടെ ഗേറ്റ് തകര്‍ന്നുവീഴുകയും തലനാരിഴക്ക് വന്‍ദുരന്തം ഒഴിവാകുകയുമായിരുന്നു. സര്‍വ മേഖലയെയും തകര്‍ത്തുതരിപ്പണമാക്കിയ ഈ സര്‍ക്കാര്‍ കായിക മേഖലയെയും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം അലങ്കോലമാക്കിയാണ് ഇറങ്ങിപ്പോകുന്നത്.

editorial

ഇലക്ഷന്‍ കമ്മീഷന്റെ കൈവിട്ട കളികള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്.

Published

on

By

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബി.ജെ.പിയുടെ സീല്‍ പ്രത്യക്ഷപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ്. ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി 2019 മാര്‍ച്ച് 19 ന് കമ്മീഷന്‍ തയ്യാറാക്കിയ കത്താണ് രണ്ട് ദിവസം മുന്‍പ് ഇമെയിലിലൂടെ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റ ജോലി ബി.ജെ.പിയുടെ പാര്‍ട്ടി പണി ആണെന്ന പ്രതിപക്ഷത്തിന്റെ നിരന്തര ആരോപണങ്ങള്‍ക്കിടയിലുണ്ടായ ഈ പിഴവ് ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന ഒറ്റവാക്കിലുള്ള വിശദീകരണത്തിലൊതുക്കുകയാണ് കമ്മീഷനെങ്കിലും കാര്യങ്ങള്‍ അത്രനിഷ്‌കളങ്കമായികാണാനാവില്ലെന്നാണ് വര്‍ത്തമാന സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ചരിത്രത്തിലാധ്യമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയംകൊണ്ടുവരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്. അദ്ദേഹം സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ വ്യാപകമായി ആളുകളെ പട്ടികയില്‍നിന്ന് പുറത്താക്കിയെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാര്‍ച്ച് 12ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി സമര്‍പ്പിച്ച നോട്ടീസില്‍ ഗ്യാനേഷ് കുമാറിനെതിരെ നിരത്തി ഏഴ് പ്രധാന കുറ്റങ്ങളാണുള്ളത്. ലോക്‌സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. നിയമനത്തിലെ വിവാദം, നിഷ്പക്ഷത നഷ്ടമായി, പക്ഷപാതപരമായ പ്രസ്താവന, സമീപനം വിവേചനം, എസ്‌ഐആര്‍ നടപടികളിലെ വിവാദം, പൗരത്വ പരിശോധനയുടെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിവന്‍തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കി, നീതിന്യായ നടപടി തടസപ്പെടുത്തി തുടങ്ങിയവയാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രം. സുപ്രീംകോടതി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ പ്രക്രിയയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെ നീക്കം ചെയ്യുകയെന്നതെങ്കിലും പക്ഷപാതപരമായ അദ്ദേഹത്തിന്റെ ചെയ്തികളെ തുറന്നുകാണിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഇലക്ഷന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദവും പക്ഷപാതപരവുമായിരുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ച് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. രാഷ്ട്രീയ നിരീക്ഷകരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമെല്ലാം ഈ ആരോപണങ്ങള്‍ക്ക് അനുഗുണമായ രീതിയില്‍ പലപ്പോഴും രംഗത്തുവരികയും ചെയ്തിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യംനടത്തിയ ഉജ്ജ്വലമായ മുന്നേറ്റത്തിനുശേഷം അതേ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ നടന്നിട്ടുള്ള കൃത്രിമങ്ങളെക്കുറിച്ച് രേഖാമൂലമുള്ള തെളിവുകളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് രാജ്യത്തിന്റെയാകെ ശ്രദ്ധയിലേക്ക് പ്രസ്തുത വിഷയത്തെ കൊണ്ടുവരികയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും വലിയ തോതില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രിത്രിമം നടന്നുവെന്നും ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാരുടെ കണക്കും പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടും തമ്മില്‍ അസാധാരണമായ പൊരുത്തക്കേടുകള്‍ ഉണ്ടായെന്നും വോട്ട് ചേര്‍ത്തതില്‍ തന്നെ വലിയ കൃത്രിമം നടന്നുവെന്നും ഇവയില്‍ എല്ലാം തിരഞ്ഞടുപ്പ് കമ്മീഷന്‍ ഉള്‍പ്പെട്ടു എന്ന് രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും കമ്മിഷന്‍ വോട്ടര്‍ പട്ടിക നല്‍കാന്‍ സന്നദ്ധമായില്ല, സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ഒന്നര മാസത്തിനകം നശിപ്പിച്ചു കളയുകയാണ് ഉണ്ടായത്, ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ കമ്മീഷന്‍ നയംമാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍, 2014 മുതല്‍ എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് പുറത്തായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പിന്നീട് എസ്.ഐ.ആര്‍ വിഷയത്തിലും ഇതേ ആരോപണങ്ങള്‍ കമ്മീഷനെതിരെ ഉയരുകയുണ്ടായി.

അര്‍ഹരായ ലക്ഷക്കണക്കിനാളുകളെ രാജ്യത്തെമ്പാടുമായി വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായതായി പ്രതിപക്ഷം ഒന്നടങ്കം ആരോപണമുന്നയിക്കുകയുണ്ടായി. ബംഗാളിലെ കമ്മീഷന്റെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി നേരിട്ട് സുപ്രീംകോടതിയിലെത്തി വാദങ്ങള്‍ നിരത്തുന്നതിനുവരെ രാജ്യം സാക്ഷ്യംവഹിച്ചു. മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നസംസ്ഥാനങ്ങളില്‍ തിടുക്കപ്പെട്ട് എസ്.ഐ.ആര്‍ നടപ്പാക്കിയതും കമ്മീഷനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയുണ്ടായി. സമയപരിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തോട് വിമുഖത കാട്ടിയ കമ്മീഷന്‍ 60 ലക്ഷത്തിലധികം വോട്ടര്‍മാരെ പുറത്താക്കിയ ബിഹാര്‍ മാതൃക മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടായ ക്ലറിക്കല്‍ മിസ്റ്റേക്കും വിരല്‍ ചൂണ്ടുന്നത് അപകടകരമായ അവസ്ഥാ വിശേഷത്തിലേക്കാണ്. ബി.ജെ.പിക്ക് ഒരുപ്രതീക്ഷയുമില്ലാത്ത സംസ്ഥാനത്ത് സാനിധ്യമെങ്കിലുമറിയിക്കാന്‍ ജനവിധി അട്ടിമറിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് അവര്‍ക്കുതന്നെ ഉറപ്പുള്ള സാഹചര്യത്തില്‍ അതീവ ഗൗരവതരമായ ജാഗ്രതയാണ് ജനാധിപത്യ പ്രസ്താനങ്ങളില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ആവശ്യപ്പെടുന്നത്.

Continue Reading

editorial

മറനീക്കുന്ന സി.ജെ.പി ബാന്ധവം

കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്.

Published

on

By

പതിനാറാം നിയമസഭയിലേക്കുള്ള ജനവിധി ഇടതുമുന്നണികയെ സംബന്ധിച്ച് അതിനിര്‍ണായകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്. പക്ഷേ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നുള്ള തിരിച്ചറിവ് മറ്റാരെക്കാളും അവര്‍ക്കുതന്നെയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലിയായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തില്‍ നിന്ന് അവര്‍ക്ക് ഇനിയും മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപന പെരുമഴയെ ജനം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് ഞെട്ടലോടയല്ലാതെ ഇടതു മുന്നണിക്ക് ഓര്‍ക്കാന്‍ കഴിയില്ല. വികസനത്തിന്റെ പെരുമ്പറയും ക്ഷേമപ്രവര്‍ത്തനങ്ങളുടെ കൊട്ടിഘോഷവുമെല്ലാം വെറുംപുകമറ മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞതിനാല്‍ 2021 ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. ഭ്രമിപ്പിക്കുന്ന പി.ആര്‍ വര്‍ക്കുകളിലൂടെ ജനങ്ങളെ വീഴ്ത്തിക്കളയാമെന്ന ധാരണ ഇപ്പോള്‍ അവര്‍ക്കില്ലെന്നുമാത്രമല്ല, അതിന്റെ പേരില്‍ സര്‍ക്കാര്‍ പണംധൂര്‍ത്തടിക്കുന്നതിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടിയും മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഭരണ വിരുദ്ധവികാരത്തെ മറികടക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ സി.പി.എമ്മും സര്‍ക്കാറും അതിശക്തമായ ധ്രുവീകരണശ്രമങ്ങള്‍ക്കും സംസ്ഥാനത്ത് നേതൃത്വം നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അഭൂതപൂര്‍വമായ തിരിച്ചടിക്കുകാരണം ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരായി ഏകീകരിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അവര്‍ അതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തി പരിഹാര നടപടികളുമായി മുന്നോട്ടുപോകുന്നതിന് പകരം ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതിന്റെ ഭാഗമായി ഭൂരിപക്ഷവര്‍ഗീയതയെ ആളിക്കത്തിക്കാനും അതിന്റെ ചട്ടുകങ്ങളായി പലരേയും ഉപയോഗപ്പെടുത്താനുമുള്ള ഹീനശ്രമങ്ങളാണ് പിന്നീട് കാണേണ്ടിവന്നത്. എന്നാല്‍ തീകൊള്ളികൊണ്ട് തലചൊറിയുന്ന ഈ സമീപനം ജനം തിരിച്ചറിയുകയും തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്തുവിലകൊടുത്തും അധികാരത്തുടര്‍ച്ച സാധ്യമാക്കുകയെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ബി.ജെ.പിയുമായുള്ള കൈകോര്‍ക്കലിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്. നിര്‍ണായക പോരാട്ടങ്ങള്‍ നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ പരസ്പര ധാരണയിലെത്തി, കൊണ്ടുംകൊടുത്തും മുന്നോട്ടുപോകാനുള്ള ധാരണയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തെ 10 മണ്ഡലങ്ങളിലാണ് സി.പി.എം- ബി.ജെ.പി ഡീല്‍ പുറത്തായിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ എത്തിക്കാന്‍ സഹായിക്കാമെന്നും പകരം അധികാരം നിലനിര്‍ത്താന്‍ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കണമെന്നുമുള്ള ഡീലാണ് സി.പി.എം ഉറപ്പിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ ഡീല്‍ ഉറപ്പിച്ച്, അതിന് അനുസൃതമായ പ്രചാരണമാണ് നടത്തുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന പാലക്കാട് നിയോജക മണ്ഡലം ഈ ഡീലിങ്ങിന്റെ നഖചിത്രമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സ്ഥിരമായി ബി.ജെ.പി.ക്ക് പിന്നില്‍ മൂന്നാമതായി മാറാറുള്ള പ്രസ്തുതമണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിതന്നെ വിലയിരുത്തിയത് നാണംകെട്ട മൂന്നാം സ്ഥാനം എന്നായിരുന്നു. എന്നാല്‍ ആ നാണക്കേടിനെ സ്വയംകഴുത്തിലണിഞ്ഞാണ് ഈ ബാന്ധവത്തിന് പാര്‍ട്ടി തയാറായിരിക്കുന്നത്. കേരളം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പകരം ഹോട്ടല്‍വ്യവസായിയെ രംഗത്തിറക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് അനുകൂലമായ സ്ഥിതിവിശേഷം ഒരുക്കാനുള്ള തയാറെടുപ്പുമാണ് നടത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ ബി.ജെ.പിക്കുപകരം കോണ്‍ഗ്രസിനുനേരെയാണ് സി.പി.എമ്മിന്റെ പ്രചരണങ്ങള്‍ മുഴുവന്‍ തിരിച്ചുവെച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി മാത്രമല്ല, സംസ്ഥാനതലത്തില്‍ പോലുമുള്ള നേതാക്കള്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പിയില്‍ നിന്ന് ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ശക്തികേന്ദ്രങ്ങളെന്ന് ബി.ജെ.പി അവകാശപ്പെടുന്ന മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയത് ഡീല്‍ ആരോപണം ശരിവെക്കുന്നതാണ്. റാന്നി, കോന്നി, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂര്‍, കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂര്‍, പത്തനാപുരം, തൊടുപുഴ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി.ക്ക് സാമാന്യം വോട്ടുള്ള മണ്ഡലങ്ങളാണ്. ഇവിടെയെല്ലാം ഘടകക്ഷികളാണ് മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളാകട്ടെ പിടിച്ചുനിര്‍ത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും പരിശ്രമിക്കുന്നവയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസ്ഥിതി അനുസരിച്ച് 57 മണ്ഡലങ്ങളാണ് ഇടതുമുന്നണിക്കൊപ്പമുള്ളത്. ഭരണത്തിലേക്കാവശ്യമായ ബാക്കി മണ്ഡലങ്ങള്‍കൂടി ബി.ജെ.പിയുമായി ധാരണയിലെത്തുകയെന്നതാണ് സി.പി.എമ്മിന്റെ മനക്കണക്ക്. എന്നാല്‍ ഈ അവിശുദ്ധ ബാന്ധവം പുറത്തായ സാഹചര്യത്തില്‍ ജനാധിപത്യ കേരളം ചരിത്രത്തിലില്ലാത്ത തിരിച്ചടിയായിരിക്കും ഇരുകൂട്ടര്‍ക്കും സമ്മാനിക്കാന്‍ പോകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

editorial

തെറിവിളിയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം

മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘ചെറ്റത്തരം’ പ്രയോഗം നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വിഭ്രാന്തി പ്രതിഫലിപ്പിക്കുന്നതോടൊപ്പം പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മറനീക്കിപ്പുറത്തുചാടിപ്പിച്ചിരിക്കുകയുമാണ്.

Published

on

By

മുന്‍മന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ‘ചെറ്റത്തരം’ പ്രയോഗം നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വിഭ്രാന്തി പ്രതിഫലിപ്പിക്കുന്നതോടൊപ്പം പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവും മറനീക്കിപ്പുറത്തുചാടിപ്പിച്ചിരിക്കുകയുമാണ്. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും അദ്ദേഹം നടത്തിയിട്ടുള്ള സഭ്യേതരമായ പലപരാമര്‍ശങ്ങളും സി.പി.എമ്മിനും ഇടതുമുന്നണിക്കും സാരമായ പരിക്കുകളാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അന്തര്‍ലീനമായിക്കിടക്കുന്ന സ്വതസിദ്ധമായ ആ ശൈലിയെ മറികടക്കാന്‍ പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് വമ്പന്‍ മേക്കോവറുകളായിരുന്നു ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് നടത്തിയിട്ടുള്ളത്. കോടികള്‍ ചിലവഴിച്ചുള്ള വിവിധങ്ങളായ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചും കണ്ണിറുക്കിയുമെല്ലാം അദ്ദേഹത്തെ അവതരിപ്പിക്കുന്നതിനിടയിലാണ് പഴയകാല ചെയ്തികളെപോലും ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഈ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. തന്നെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയിട്ടുള്ള പരാമര്‍ശത്തിന് അതേഭാഷയില്‍ തിരിച്ചടിക്കുന്നതിന് പകരം ജി. സുധാകരന്‍ മാന്യമായി മറുപടി നല്‍കുകകൂടി ചെയ്തതോടെ അമ്പലപ്പുഴയില്‍ മാത്രമല്ല, കേരളം ഒന്നാകെ ചെറ്റത്തരം പ്രയോഗം ഇതിനകം ചര്‍ച്ചാവിഷയമായിത്തീര്‍ന്നിരിക്കുകയാണ്.

ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്ന് പിണറായി പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിക്കുകയുണ്ടായി. ‘ഒരു സഖാവ് എന്നല്ല, ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി. സുധാകരന്‍ കാണിച്ചത്. തങ്ങളുടെ പ്രധാനപ്പെട്ട സഖാവായിരുന്നു. മറ്റൊരു കൂട്ടരുമായി ചേരുമെന്ന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നു. അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോള്‍ വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോള്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോള്‍ മനഃപൂര്‍വം എടുക്കാതിരിക്കുന്നതാണെന്നു മനസ്സിലായി’. എന്നിങ്ങനെയായിരുന്നു അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍. സുധാകരനെ പോലെ പാര്‍ട്ടിവിട്ട കുഞ്ഞികൃഷ്ണനും പി. ശശിയും ടി.കെ ഗോവിന്ദനുമൊക്കെ ഇതേ ചെറ്റത്തരംതന്നെയാണ് കാണിച്ചിരിക്കുന്നതെന്നാണ് പിണറായി വിജയന്റെ നിലപാട്. കണ്ണൂര്‍ ജില്ലയില്‍ വിശേഷിച്ചും സംസ്ഥാനത്താകമാനവുമുണ്ടായിട്ടുള്ള അഭൂതപൂര്‍വമായ കൊഴിഞ്ഞുപോക്കും വിമതശല്യവുമാണ് പിണറായിയുടെ സമനിലതെറ്റിച്ചതെന്നത് സുവ്യക്തമാണ്. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം കുത്തിനിറച്ചുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടിക നേതാക്കള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഏതുതീരുമാനവും അണികളെക്കൊണ്ട് അംഗീകരിപ്പിക്കാമെന്ന ധാരണയില്‍ നടത്തിയിട്ടുള്ള നീക്കുപോക്കുകള്‍ വ്യാപകമായി ചോദ്യംചെയ്യപ്പെടുകയും പരസ്യപ്രതികരണത്തിലൂടെ സധൈര്യമുള്ള ഇറങ്ങിപ്പോക്കുമെല്ലാം ആയതോടെയാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണം വീണ്ടും നഷ്ടമായിരിക്കുന്നത്. മുന്‍കാലങ്ങളിലും പാര്‍ട്ടിവിട്ടുപോയവരെക്കുറിച്ചും പാര്‍ട്ടിയെ വിമര്‍ശിച്ചവര്‍ക്കുമൊക്കെ എതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തത്രയും നിന്ദ്യമായിരുന്നു. നികൃഷ്ടജീവി, പരനാറി, എടോ ഗോപാല കൃഷ്ണാ, കടക്ക് പുറത്ത്, കുലംകുത്തി… ആ പട്ടിക അങ്ങിനെ നീണ്ടുനിവര്‍ന്ന് കിടക്കുകയാണ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിസെക്രട്ടറിയായിരിക്കെ നടത്തിയിട്ടുള്ള പരനാറി പ്രയോഗം സി.പി.എമ്മിനുണ്ടാക്കിയ തിരിച്ചടി ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം അന്ന് പോളിറ്റ്ബ്യൂറോ അംഗമായിരുന്ന എം.എ ബേബിയുടെ പരാജയം സുനിശ്ചിതമാക്കിത്തീര്‍ക്കുകയായിരുന്നു.

ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കൊല്ലത്ത് നാല്‍പതിനായിരത്തിനടുത്ത് വോട്ടിന് തോല്‍ക്കേണ്ടിവന്ന എം.എ ബേബി പരാജയം ഉള്‍ക്കൊള്ളാനാവാതെ നിയമസഭാംഗത്വം രാജിവെക്കുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിച്ചേരുകയുണ്ടായി. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍.എസ്.പി മുന്നണിവിട്ടതും യു.ഡി.എഫിന്റെ ഭാഗമായി മത്സരത്തിനിറങ്ങിയതുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. താമരശ്ശേരി ബിഷപ്പിന് നികൃഷ്ടജീവി എന്ന വിശേഷണം നല്‍കിയ അതേനാവില്‍നിന്നുതന്നെയാണ് ടി.പി ചന്ദ്രശേഖരനെതിരെ കുലംകുത്തി പ്രയോഗവുമുണ്ടായിട്ടുള്ളത്. അന്‍പത്തിയൊന്നുവെട്ടുവെട്ടി കൊലപ്പെടുത്തിയിട്ടും അരിശംതീരാഞ്ഞിട്ടെന്നവണ്ണമാണ് കുലംകുത്തി എന്നും കുലംകുത്തിതന്നെയെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചത്. ഏതായാലും പി.ആര്‍ നിയന്ത്രണങ്ങളെല്ലാം മറികടന്ന് സ്വതസിദ്ധമായ ശൈലിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ഈ മടങ്ങിപ്പോക്ക് സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും തനിസ്വരൂപം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തരം പ്രയോഗങ്ങള്‍ അണികളില്‍പോലും അസ്വസ്തത സൃഷ്ടിച്ചുകൊണ്ടരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

 

Continue Reading

Trending