Connect with us

columns

കിവികള്‍ ലോകത്തിന് നല്‍കുന്ന സന്ദേശം

Published

on

ജാസിം അലി

ജസീന്തയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലെയ്‌റെ സാബോ പ്രസ്താവിച്ചത് വെറുതെയല്ല. ന്യൂസിലാന്റിനെ വാനോളം ഉയര്‍ത്തിയ ജസീന്ത ആര്‍ഡന്‍ അല്ലാതെ മറ്റൊരു സാധ്യത ആ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിച്ചതേയില്ല. കാല്‍ നൂറ്റാണ്ടിനുശേഷമാണ് ന്യൂസിലാന്റ് പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ജനവിധി ഉണ്ടായതെന്നറിയുമ്പോള്‍ ജനങ്ങള്‍ എത്രമാത്രം ജസീന്തയില്‍ വിശ്വാസമര്‍പ്പിച്ചിരുന്നുവെന്ന് വ്യക്തമാകും.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനുശേഷമാണ് ജസീന്തയെ ലോകം കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ലോക നേതാക്കളില്‍നിന്ന് വ്യത്യസ്തമായി പ്രതികരിച്ചതാണ് അവരുടെ മഹത്വം വ്യക്തമാക്കിയത്. മുസ്‌ലിം പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നടന്നുകൊണ്ടിരിക്കേയാണ് ഭീകരന്‍ ആക്രമണം അഴിച്ചുവിട്ടത്. പ്രാര്‍ത്ഥനക്കിടയില്‍ നടന്ന ആക്രമണത്തില്‍ അന്‍പത് നിരപരാധികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്മുമ്പ് പ്രതിയായ ബ്രെന്‍ഡന്‍ ടെറന്റ് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ക്രൂരകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി ഉള്‍പ്പടെ 30 പേര്‍ക്ക് 74 പേജുള്ള നയരേഖയും പ്രതി അയച്ചു. എന്നാല്‍ എവിടെയാണ് ആക്രമണം നടത്തുന്നതെന്ന സൂചന ഇയാള്‍ നല്‍കിയില്ല. രണ്ട് മിനിറ്റുകള്‍ക്കകം അന്വേഷിക്കാന്‍ ഉത്തരവിട്ടെങ്കിലും അപ്പോഴേക്കും ആക്രമണം നടന്നിരുന്നു.

‘അസ്സലാമു അലൈക്കും’ എന്ന അഭിസംബോധനയോടെയാണ് ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ജസീന്ത പാര്‍ലമെന്റിനെ അഭിമുഖീകരിച്ചത്. ക്രൈസ്റ്റ്ചര്‍ച്ചിലെത്തി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും കണ്ട അവര്‍ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ വന്നത് ഹിജാബ് ധരിച്ചായിരുന്നു. ബന്ധുക്കളെ വെറുതെ ആശ്വസിപ്പിക്കുകയായിരുന്നില്ല; അവരിലൊരാളായി അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. തലസ്ഥാനമായ വെല്ലിന്‍ഗ്ടണില്‍ ആരംഭിച്ച അനുശോചന പുസ്തകത്തില്‍ ആദ്യത്തെ കുറിപ്പ് പ്രധാനമന്ത്രി ആര്‍ഡണിന്റേതായിരുന്നു. തോക്ക് ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ജസീന്ത ന്യൂസിലാന്റിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ യാതൊരു സ്ഥാനവുമില്ലാത്ത തീവ്രവാദ ആശയങ്ങളുള്ള ആളുകളാണ് ആക്രമണം നടത്തിയതെന്ന ശ്രദ്ധേയ പ്രസ്താവനയാണ് നടത്തിയത്. വെടിവെപ്പിനോടുള്ള ആര്‍ഡണിന്റെ പ്രതികരണം അന്താരാഷ്ട്രതലത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മനുഷ്യത്വം അല്‍പം കൂടുതലാണ് അവര്‍ക്ക്. അതുകൊണ്ടാണ് ഒരു രാജ്യത്തിന്റെ പരമോന്നത പദവിയില്‍ ഇരിക്കുമ്പോഴും ഇത്രയേറെ വിനയത്തോടെ പെരുമാറാന്‍ സാധിക്കുന്നത്. വെറും അമ്പതുലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്റിലെ ന്യൂനപക്ഷമായ മുസ്‌ലിംകളില്‍ മാത്രമല്ല, യൂറോപ്പിലെതന്നെ വലിയൊരു വിഭാഗം മുസ്്‌ലിം ജനതയില്‍ ജസീന്തയുടെ ഈ നടപടി ഉണ്ടാക്കിയ സുരക്ഷിതബോധം ഒട്ടും ലഘുവായിരുന്നില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും ജസീന്തയുടെ പേര് ലോക രാജ്യങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തെ വിജയകരമായി പിടിച്ചുനിര്‍ത്താന്‍ സാധിച്ചതാണ് ജസീന്തയെ തുണച്ചത്. കോവിഡ് കൈകാര്യം ചെയ്തതിലെ മിടുക്ക് അവര്‍ക്ക് അനുകൂലമായി. മഹാമാരിയെ നേരിടാന്‍ നേരത്തെതന്നെ ആളുകളോട് സഞ്ചാരം കുറയ്ക്കാനും ലോക്ഡൗണില്‍ പോകാനും ആവശ്യപ്പെട്ടു. ജനമത് ശിരസാവഹിച്ചു. രാജ്യത്ത് മാര്‍ച്ച് ആദ്യംതന്നെ വ്യാപകമായി കോവിഡ് പരിശോധന ആരംഭിച്ചു. ഫലം യൂറോപ്പില്‍ മരണസംഖ്യ കുതിച്ചപ്പോള്‍ ജസീന്തയുടെ രാജ്യത്ത് 100ല്‍ 95 പേരും സുഖപ്പെട്ടു. ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ കോവിഡ് മരണസംഖ്യ രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്റ്. പല രാജ്യങ്ങളും പകച്ചുനിന്നപ്പോഴും അവര്‍ കോവിഡ് എന്ന മഹാമാരിയെ അസാധാരണ മികവോടെ പ്രതിരോധിച്ചു.

ആരോഗ്യപ്രവര്‍ത്തകരെ ജസീന്ത ആദരിച്ചത് വേറിട്ടൊരു രീതിയിലാണ്. 1956 ലെ ഹെല്‍ത്ത് ആക്ട് പ്രകാരം അവര്‍ക്ക് സവിശേഷമായ അധികാരങ്ങള്‍ നല്‍കി. അങ്ങനെ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരോട് നന്ദി പ്രകാശിപ്പിച്ചു. ന്യൂസിലാന്റിന്റെ ആരോഗ്യമേഖല സുരക്ഷിതമാക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു. യാതൊരു ഉപകാരവുമില്ലാത്ത കാര്യങ്ങള്‍ ചെയ്യണമെന്ന് ജനങ്ങളോട് ജസീന്ത ആഹ്വാനം ചെയ്യാറില്ല. അവര്‍ സ്വീകരിക്കുന്ന നടപടികളെല്ലാം ന്യൂസിലാന്റിന്റെ പുരോഗതി ഉന്നംവെച്ചാണ്. കിവി പക്ഷിയുടെ നാട് കൊറോണയെ നേരിടാന്‍ പുതിയ പാക്കേജാണ് നടപ്പിലാക്കിയത്. റോസ് ആര്‍ഡന്റെയും ലോറല്‍ ആര്‍ഡന്റെയും രണ്ടാമത്തെ സന്താനമാണ് ജസീന്ത. ആദ്യം ജനിച്ചത് പെണ്‍കുഞ്ഞായതുകൊണ്ട് രണ്ടാമൂഴത്തില്‍ റോസും ലോറലും ഒരു മകനെയാണ് ആഗ്രഹിച്ചത്. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ജസീന്ത പിറന്നുവീണു. മുപ്പത്തിയേഴാം വയസ്സില്‍ ന്യൂസിലന്റിന്റെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ ലോകത്തെ വിരലിലെണ്ണാവുന്ന വനിതാനേതാക്കളില്‍ ഒരുവളായിരുന്നു ജസീന്ത. ക്രിസ്തുമത വിശ്വാസിയാണ്. ബൈബിള്‍ വാചകങ്ങള്‍ ഉരുവിട്ട് വളര്‍ന്ന പെണ്‍കുട്ടി. പക്ഷേ എല്‍.ജി.ബി.ടിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോള്‍ അവര്‍ക്ക് പള്ളിയുമായി കലഹിക്കേണ്ടി വന്നു. പ്രൈഡ് പരേഡില്‍ പങ്കെടുത്ത ആദ്യ കിവി പ്രധാനമന്ത്രി കൂടിയായിരുന്നു ജസീന്ത. അതിന്റെ പേരില്‍ പല അധിക്ഷേപങ്ങളും കേള്‍ക്കേണ്ടിവന്നു.

പക്ഷേ മനുഷ്യനാണ് പ്രധാനമെന്ന വാദത്തില്‍ ജസീന്ത ഉറച്ചുനില്‍ക്കുന്നു. നിരീശ്വരവാദികളെയും ഉറച്ച മതവിശ്വാസികളെയും ഒരുപോലെ പിന്തുണക്കുന്നു. വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് വാദിക്കുന്നു. പ്രധാനമന്ത്രിപദത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കിയ രണ്ടാമത്തെ മാത്രം വനിതയാണ് ജസീന്ത. 1990ല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ പ്രസവിച്ചതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്ര നേതാവ് അധികാരത്തിലിരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ ഒരു പെണ്ണിന് കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം. പൊതു ആശുപത്രിയില്‍ വെച്ചാണ് ജസീന്ത മകള്‍ക്ക് ജന്മം നല്‍കിയത്. അവര്‍ സ്വകാര്യ ഹോസ്പിറ്റല്‍ തേടിപ്പോയില്ല. ആഢംബരങ്ങളും പരിവാരങ്ങളും അധിക ശ്രദ്ധയും ആവശ്യപ്പെട്ടില്ല. ഇതുപോലൊരു പ്രധാനമന്ത്രിയെ ഏതു രാജ്യവും സ്വാഗതം ചെയ്യും.

ഇതുപോലൊരു ജീവിതം അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകും. അതുതന്നെയാണ് ന്യൂസിലാന്റില്‍ ഇപ്പോള്‍ സംഭവിച്ചതും. 2008ലെ പൊതു തെരഞ്ഞെടുപ്പിലാണ് ജസീന്ത ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2001ല്‍ വൈകാറ്റൊ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയശേഷം ആര്‍ഡണ്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കിന്റെ ഓഫീസില്‍ ഗവേഷകയായി ജോലി ആരംഭിച്ചു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലെയറിന്റെ നയ ഉപദേഷ്ടാവായി ജോലി ചെയ്തു. 2008ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ലെ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പിന്നിലായെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ പാര്‍ലമെന്റിലെത്തിയ ജസീന്ത 2010 വരെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റംഗമായി തുടര്‍ന്നു. 2014 ല്‍ ഓക്ക്‌ലാന്‍ഡ് സെന്‍ട്രലില്‍നിന്ന് വീണ്ടും രണ്ടാം സ്ഥാനത്തെത്തിയെങ്കിലും പാര്‍ട്ടി പിന്തുണയോടെ പാര്‍ലമെന്റിലെത്തി. നീതി, കുഞ്ഞുങ്ങള്‍, ചെറുകിട വ്യാപാരം, കല സംസ്‌കാരം എന്നിവക്കായുള്ള നിഴല്‍ വക്താവായി പ്രവര്‍ത്തിച്ചു. 2017ല്‍ മൗണ്ട് ആല്‍ബര്‍ട്ട് ഉപതെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

2017 ഒക്ടോബര്‍ 19ന് ലേബര്‍ പാര്‍ട്ടി, ന്യൂസിലാന്റ് ഫസ്റ്റ്, ഗ്രീന്‍ പാര്‍ട്ടി എന്നിവയുടെ പിന്തുണയോടെ പ്രധാനമന്ത്രിപദത്തിലെത്തി. ജെന്നി ഷിപ്ലിക്കും (1997-1999) ഹെലന്‍ ക്ലാര്‍ക്കിനും (1999-2008) ശേഷം ന്യൂസിലാന്റിന്റെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയാണ് ആര്‍ഡണ്‍. 37 വയസ്സില്‍ പ്രധാനമന്ത്രിയായ ആര്‍ഡണ്‍ 1856ല്‍ പ്രധാനമന്ത്രിയായ എഡ്വേഡ് സ്റ്റഫോഡിനുശേഷം ആ സ്ഥാനത്തെത്തിയ പ്രായം കുറഞ്ഞ വ്യക്തിയാണ്. മോറിസ്വില്ലെ കോളജില്‍ വിദ്യാഭ്യാസം നേടിയ ജസീന്ത, സ്‌കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലെ വിദ്യാര്‍ത്ഥി പ്രതിനിധികൂടിയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വൈക്കാറ്റോയില്‍ ഉപരിപഠനത്തിനുചേര്‍ന്ന അവര്‍ അവിടെനിന്ന് 2001 ല്‍ രാഷ്ട്രീയം പബ്ലിക് റിലേഷന്‍ എന്നിവ ഐഛികയമായി ബാച്ചിലര്‍ ഓഫ് കമ്യൂണിക്കേഷന്‍ സ്റ്റഡീസില്‍ (ബി.സി.എസ്) ബിരുദമെടുത്തു.
1999 ലെ പൊതുതെരഞ്ഞെടുപ്പില്‍ ന്യൂ പ്ലിമത്ത് എം.പി ഹാരി ഡൂയിന്‍ഹോവനുവേണ്ടി അദ്ദേഹത്തിന്റെ പുനര്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിന് സഹായിക്കാനായി ലേബര്‍ പാര്‍ട്ടിയുടെ ദീര്‍ഘകാല അംഗവും ജസീന്തയുടെ അമ്മായിയുമായിരുന്ന മേരി ആര്‍ഡനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്കുകൊണ്ടുവന്നത്. ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡ് ആണ് ജീവിത പങ്കാളി. സ്വന്തം പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായിരുന്ന ഇവരുടെ പാഡില്‍സ് എന്ന് പേരായ പൂച്ച, ആര്‍ ഡണ്‍ അധികാരമേറ്റപ്പോള്‍ ‘പ്രഥമ മാര്‍ജ്ജാരന്‍’ എന്ന പേരില്‍ പ്രശസ്തനായി.

ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ രാഷ്ട്രം കൂടിയാണ് ന്യൂസിലന്‍ഡ്-1893ല്‍. വീണ്ടും ഒരിക്കല്‍കൂടി ആ ജനത ഏറ്റവും അര്‍ഹമായ കരങ്ങളില്‍ അധികാരം ഏല്‍പിച്ചിരിക്കുന്നു. ജസീന്ത ആര്‍ഡനെയും ലേബര്‍ പാര്‍ട്ടിയെയും വീണ്ടും തെരഞ്ഞെടുത്തതിലൂടെ ലോകത്തിനു മുഴുവന്‍ ന്യൂസിലാന്റ് ജനത നല്‍കുന്ന സന്ദേശം വംശീയതയുടെയും വെറുപ്പിന്റെയും ഉന്മൂലനത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ക്ക് ന്യൂസിലാന്റിന്റെ മണ്ണില്‍ സ്ഥാനമില്ലെന്നാണ്.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending