Connect with us

Video Stories

ഇവിടെ നാളെകള്‍ നമ്മുടേതല്ല

Published

on

 

എ.പി താജുദ്ദീന്‍

നാളെ നമ്മുടേതല്ലെന്നും ഇന്ന്, ഇപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും കണ്ണൂരുകാര്‍ക്ക് തത്വചിന്തയല്ല; പരമാര്‍ത്ഥമാണ്. എന്നാല്‍ പ്രപഞ്ചശക്തി അല്ല ഇവിടെ ഈ തത്വചിന്ത യാഥാര്‍ത്ഥ്യമാക്കുന്നത്. സി.പി.എമ്മും സംഘ്പരിവാര്‍ സംഘടനകളുമാണ്. നാളെ പരീക്ഷ എഴുതണോ ജോലി ചെയ്യണോ യാത്ര ചെയ്യണോ ആരംഭിച്ച യാത്ര പൂര്‍ത്തിയാക്കണോ കല്യാണം കഴിക്കണോ തുടങ്ങിയ എല്ലാ കാര്യങ്ങളും അവര്‍ തീരുമാനിക്കും. ചിലപ്പോഴെങ്കിലും ഇവിടെ നാളെ മാത്രമല്ല; അടുത്ത മണിക്കൂര്‍ പോലും അവരുടേതാണ്. അതിന് രാത്രിയെന്നോ പകലോന്നോ വകഭേദമില്ലാതായിരിക്കുന്നു.
വേനലവധിയുടെ ശാന്തമായ ഒരു പകലായിരുന്നു തിങ്കളാഴ്ച കണ്ണൂരില്‍ അസ്തമിച്ചത്. ചുട്ടുപൊള്ളുന്ന രാത്രിയില്‍ വൈകുന്നേരം ആകാശച്ചെരിവില്‍ കണ്ട മേഘങ്ങള്‍ തിമിര്‍ത്തു പെയ്യണേ എന്ന പ്രാര്‍ത്ഥനയോടെ കിടന്നുറങ്ങിയവരെ ഇന്നലെ രാവിലെ വിളിച്ചുണര്‍ത്തിയത് ഇരട്ടക്കൊലപാതകങ്ങളും ഇരട്ട ഹര്‍ത്താലുമാണ്. എല്ലാ കണക്കുകൂട്ടലുകളും അവര്‍ തെറ്റിച്ചിരിക്കുന്നു. ഇന്നത്തെ പരീക്ഷക്ക് ഇന്നലെ വരെ പഠിച്ച പാഠങ്ങള്‍ കുട്ടികളുടെ തൊണ്ടയില്‍ ചത്തുമലച്ചിരിക്കുന്നു. അന്തരീക്ഷത്തില്‍ കൊലവെറിയുടെ ശബ്ദ തരംഗങ്ങള്‍ വര്‍ഷിച്ചുകൊണ്ട് വിജനമായ തെരുവിലൂടെ അവരുടെ ജാഥകള്‍ ഒന്നിനു പിറകെ മറ്റൊന്നായി കടന്നുപോകുന്നു. കൊന്നവരും 45 മിനുട്ടിന്റെ മാത്രം ഇടവേളയില്‍ പകരം കൊന്നവരും ഒരു പോലെ ജനങ്ങളോട് ആവശ്യപ്പെടുന്നു: പ്രതികരിക്കൂ പ്രതികരിക്കൂ പ്രതികരിക്കൂ നാട്ടാരേ. നമ്മെ തടവിലാക്കുക മാത്രമല്ല; മണ്ടന്മാരാക്കുക കൂടിയാണവര്‍ ചെയ്യുന്നത്.
കണ്ണൂരില്‍ ഈ അനിശ്ചിതാവസ്ഥ ആരംഭിച്ചിട്ട് 38 വര്‍ഷങ്ങളാവുന്നു. എണ്‍പതുകള്‍ മുതലാണ് കണ്ണൂര്‍ അശാന്തമായിത്തുടങ്ങിയതെങ്കിലും കഴിഞ്ഞ 25 വര്‍ഷമാണ് അത് മരണ താണ്ഡവമാടിയത്. ഇക്കാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 350 ഓളം പേരാണ്. അംഗഭംഗം സംഭവിച്ചത് രണ്ടായിരത്തോളം പേര്‍ക്ക്. അങ്ങനെ വിളക്കണഞ്ഞത് ആയിരക്കണക്കിന് കുടുംബങ്ങളുടെ. കൊല്ലപ്പെട്ടവരില്‍ പത്തോ പതിനഞ്ചോ പേരൊഴികെ മറ്റെല്ലാവരും സി.പി.എമ്മിലോ ആര്‍.എസ്.എസിലോ പെട്ടവര്‍. ഇവര്‍ തമ്മിലുള്ള കൊലക്കണക്ക് ഏതാണ്ട് സമാസമം. തിങ്കളാഴ്ച രാത്രി 9.15ന് പള്ളൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്ന് 15 മിനിട്ടിനകം സി.പി.എമ്മുകാര്‍ അതേ പ്രദേശത്തെ തന്നെ ആര്‍.എസ്.എസുകാരനായ ഷനോജിനെ വെട്ടുകയും 45 മിനുട്ടിനകം മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ തന്നെയുണ്ട് ഇവര്‍ തമ്മിലുള്ള ബലാബലത്തിന്റെ ചിത്രം.
അധികാരത്തിനും ഗ്രാമങ്ങളുടെ മേധാവിത്തത്തിനും വേണ്ടിയുള്ള സി.പി.എമ്മിന്റെ പ്രധാന ആയുധം കൊലപാതകങ്ങളായിട്ട് ഏറെക്കാലമായെങ്കിലും ആര്‍.എസ്.എസ് ഇക്കാര്യത്തില്‍ സി.പി.എമ്മിനേക്കാള്‍ കിരാതമായത് അടുത്ത കാലത്താണ്. വ്യക്തമായി പറഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസമായ 2016 മെയ് 19 ന് മുഖ്യമന്ത്രിയുടെ ഗ്രാമമായ പിണറായിയിലാണ് പുതിയ കൊലപാതക പരമ്പരക്ക് തുടക്കമിട്ടത്. പിണറായി വിജയന്റെ വിജയാഹ്ലാദ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയും ബോംബെറിഞ്ഞും ചേരിക്കണ്ടത്ത് രവീന്ദ്രനെ വധിച്ചുകൊണ്ടാണ് ആര്‍.എസ്.എസ് കൊലക്കളിയില്‍ സി.പി.എമ്മിനെ പിന്നിലാക്കിത്തുടങ്ങിയത്. സി.പി.എം പിറന്ന പാറപ്രത്ത് പോലും ശാഖ ഉണ്ടാക്കിയ ആര്‍.എസ്.എസ് പിണറായി എന്ന പാര്‍ട്ടി കോട്ടയില്‍ നടത്തിയ ഈ കൊല ശത്രുവിനെ അതിന്റെ മാളത്തില്‍ കയറി അക്രമിക്കുന്നതിന് തുല്യമായിരുന്നു. ഇതിനു പിന്നിലെ സംഘ്പരിവാറിന്റെ ഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടോ അധികാരത്തിന്റെ മധുവിധുകാലമായതുകൊണ്ടോ രവീന്ദ്രന്‍ വധത്തിന് തിരിച്ചടി നല്‍കാന്‍ സി.പി.എം തയാറായിരുന്നില്ല. ഇതില്‍ നിരാശ പൂണ്ട ബി.ജെ.പി അതേ വര്‍ഷം ജൂലൈ 11ന് രാത്രി പയ്യന്നൂരിനടുത്ത കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ ധന്‍രാജിനെ വെട്ടിക്കൊന്നുകൊണ്ട് ഞങ്ങളെ തിരിച്ചുകൊല്ലൂ എന്നാവശ്യപ്പെട്ടു. ഇനിയും അടങ്ങിയിരുന്നാല്‍ അണികള്‍ അത് ഭീരുത്വമായി കണക്കാക്കുമെന്ന് കരുതിയ സി.പി.എം അതേ മണിക്കൂറില്‍ തന്നെ തിരിച്ചടിച്ചു. ബി.എം.എസ് പയ്യന്നൂര്‍ ഏരിയാ പ്രസിഡണ്ടായ രാമചന്ദ്രനെ വീട്ടില്‍ക്കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടായിരുന്നു സി.പി.എം ഇരു കൊലകള്‍ക്കും പകരം വീട്ടിയത്. പ്രതികാരം ആരംഭിച്ച സി.പി.എം പയ്യന്നൂരിലെ രാമചന്ദ്രന്റെ ചോര കൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല. മുഴക്കുന്നില്‍ ബ്രാഞ്ച് സെക്രട്ടറിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിന്റെ മറപിടിച്ച് സെപ്തംബര്‍ നാലിന് തില്ലങ്കേരിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനീഷിനെ പൈശാചികമായി വെട്ടിനുറുക്കി കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി മോഹനനെ വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കയറി വെട്ടിക്കൊന്നത്. മോഹനന്റെ കൊലക്ക് സി.പി.എം 48 മണിക്കൂറിനകം നല്‍കിയ മറുപടിയാണ് പിണറായി കൊല്ലനാണ്ടിയിലെ രമിത്ത്. അങ്ങനെ 3-3 സമനിലയില്‍ ആ പരമ്പര അവസാനിച്ചു എന്നായിരുന്നു കരുതിയത്. എന്നാല്‍ 2017 ജനുവരി 18ന് രാത്രി ബി.ജെ.പി പ്രവര്‍ത്തകന്‍ അണ്ടല്ലൂരിലെ എഴുത്താന്റവിട സന്തോഷ്‌കുമാറിനെ, കണ്ണൂരില്‍ ആരംഭിച്ച സംസ്ഥാന കലോത്സവത്തിന്റെ രണ്ടാം രാത്രി വീട്ടില്‍ കയറി വെട്ടിക്കൊന്നുകൊണ്ട് ആര്‍.എസ്.എസിനോട് ജയം നേടി.
കലോത്സവം നടന്നുകൊണ്ടിരിക്കെ നടത്തിയ കൊലപാതകത്തിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്തെ മസ്‌ക്കത്ത് ഹോട്ടലില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് കണ്ണൂരില്‍ സമാധാന യോഗം വിളിച്ചുകൂട്ടുകയും ചെയ്തു. മൂന്നു മാസം മാത്രമായിരുന്നു ഈ സമാധാന കാലത്തിന്റെ ആയുസ്സ്. പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ വധിച്ചു കൊണ്ട് സി.പി.എം വീണ്ടും തുടങ്ങിവെക്കുകയായിരുന്നു. ധന്‍രാജ് വധക്കേസിലെ രണ്ടാം പ്രതിയായ ബിജുവിന് പാര്‍ട്ടി കോടതി നല്‍കിയ വധശിക്ഷയായിരുന്നു ഇത്.
ഇതിന് ശേഷം സി.പി.എമ്മിന്റെ കഠാര നീണ്ടത് എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ നേര്‍ക്കായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 12ന് രാത്രി 10.45ന് നടന്ന ഷുഹൈബ് വധത്തോടെ പ്രതിസന്ധിയിലായ പാര്‍ട്ടി തല്‍ക്കാലം ചോരക്കളിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ നടത്തിയ ഈ കൊല സമ്മേളന പ്രതിനിധികള്‍ പോലും കണ്ണൂര്‍ നേതൃത്വത്തിനെതിരെ തിരിയാന്‍ ഇടയാക്കുകയും ഈ കണ്ണൂര്‍ ശൈലി ദേശീയ നേതാക്കളുടെ അതൃപ്തിക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതോടെ ഇവിടെ ഒരു പുതുചരിത്രം പിറക്കുമെന്ന പ്രതീക്ഷ മുളച്ചിരുന്നു. അതാണ് മാഹി പള്ളൂരില്‍ പൊലിഞ്ഞത്. രവീന്ദ്രന്‍ പരമ്പരയില്‍ രണ്ടു കൊലക്കു പിന്നിലായ ആര്‍.എസ്.എസിന്റെ പ്രതികാരം മാത്രമല്ല ബാബു വധം. സി.പി.എമ്മിനെ കത്തി താഴെ വെക്കാന്‍ അനുവദിക്കില്ലെന്ന ശപഥവും അതിനു പിന്നിലുണ്ട്. ആര്‍.എസ്.എസ് ആശിച്ചതു തന്നെ സംഭവിച്ചു. അതും അതേ മണിക്കൂറില്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലുന്നവന്റെ പാര്‍ട്ടി ജയിക്കുകയോ കൊല്ലപ്പെടുന്നവന്റെ പാര്‍ട്ടി തോല്‍ക്കുകയോ അല്ല ചെയ്യുന്നത്. കൊല്ലുന്നതിനേക്കാള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ പക്ഷത്തുള്ളവര്‍ കൊല്ലപ്പെടാനാണ്. കൊല ആവേശമാണെങ്കില്‍ കൊല്ലപ്പെടുന്നത് ഇന്ധനമാണ്. അങ്ങനെ ഇരു വിഭാഗവും ജയിക്കുന്നു. തോല്‍ക്കുന്നത് നമ്മള്‍ മാത്രമാണ്, തടവിലാക്കപ്പെടുന്ന, നാളെകള്‍ നിഷേധിക്കപ്പെട്ട നമ്മള്‍.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Trending