Connect with us

Video Stories

ബിരുദ പഠനവും മലബാറും

Published

on

 

ഹനീഫ പുതുപറമ്പ്

വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോടുള്ള അവഗണന ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മണ്ഡലത്തില്‍ ഇടഞ്ഞിയില്‍ ശാന്തോം മലങ്കര ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്ന പേരില്‍ പുതിയ എയ്ഡഡ് കോളജ് തുടങ്ങാന്‍ തീരുമാനിച്ചതായി വാര്‍ത്തയുണ്ട്. 2018 ജൂലൈ 12ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 11 കോളജുകളിലായി 21 കോഴ്‌സുകള്‍ അനുവദിക്കുകയുണ്ടായി. ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ ഒരു കോളജിലും ഒരു കോഴ്‌സ് പോലും അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കാഞ്ഞിരംകുളം, കൊല്ലം ജില്ലയിലെ ചവറ, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, തൃശൂര്‍, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മൊകേരി എന്നിവിടങ്ങളിലെ ഗവ. കോളജുകളിലും തൃശൂര്‍ ജില്ലയിലെ ശ്രീ കേരളവര്‍മ്മ കോളജ് (എയ്ഡഡ്) എന്നിവിടങ്ങളിലായാണ് 21 കോഴ്‌സുകള്‍ അനുവദിച്ചത്. 11 കോളജുകളില്‍ ഒരു എയ്ഡഡ് കോളജ് മാത്രം ഉള്‍പ്പെട്ടത് എന്തുകൊണ്ടാണ് എന്നറിയില്ല. കുട്ടികളുടെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനുമൊന്നും ചില്ലിക്കാശ് പോലും അനധികൃതമായി വാങ്ങാത്ത നമ്മുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്തിരുന്ന തിരൂരങ്ങാടിയിലെ യതീംഖാന കമ്മിറ്റിക്ക് കീഴിലുള്ള പി.എസ്.എം.ഒ കോളജിലെങ്കിലും ഒരു കോഴ്‌സ് കൊടുത്തിട്ട് ന്യൂനപക്ഷ സംരക്ഷണത്തെപറ്റി പ്രസംഗിക്കുകയാണെങ്കില്‍ അത് കേള്‍ക്കാനൊരു രസമുണ്ടായിരുന്നു. അതൊന്നും കൊടുക്കാതെയാണ് ഇപ്പോള്‍ വീണ്ടും, തിരുവനന്തപുരത്ത് ഒരു പുതിയ എയ്ഡഡ് കോളജ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അംഗീകൃത കോളജുകളിലേക്ക് അഡ്മിഷനുള്ള അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ അരലക്ഷത്തിലധികം കുട്ടികളാണ് സീറ്റ് കിട്ടാതെ പുറത്തായത്. ഈ കുട്ടികളുടെ മുഖത്ത് നോക്കി ഒരു പരിഹാസച്ചിരിയും പാസാക്കിയാണ് തെക്കന്‍ ജില്ലകളില്‍, സര്‍ക്കാര്‍ പുതിയ കോഴ്‌സുകളും കോളജുകളും അനുവദിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ജില്ലകളിലെ കോളജുകളാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ളത്. ഇവിടെ മാനേജ്‌മെന്റ്, മെറിറ്റ്, സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ 56,000 പേര്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. പകുതിയില്‍ അധികം കുട്ടികള്‍ സീറ്റില്ലാതെ പുറത്തായി. കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ ആകെയുള്ളത് 288 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍. ഇവിടെ ആകെ ലഭ്യമായ സീറ്റുകളുടെ എണ്ണമാണ് 56,000. 1,31,979 പേരാണ് ഡിഗ്രി സീറ്റിന് അപേക്ഷിച്ചത്. 75,979 പേര്‍ സീറ്റ് കിട്ടാതെ പുറത്തായി.
സംസ്ഥാനത്ത് ആകെയുള്ള സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ എണ്ണം 213 ആണ്. 153 എയ്ഡഡ് കോളജുകളും 60 ഗവ. കോളജുകളും. ഇതില്‍ 136 കോളജുകള്‍ തിരുകൊച്ചിയിലാണ്. മലബാറില്‍ ആകെയുള്ളത് 77 കോളജുകള്‍. തൃശൂര്‍ ജില്ല കൂടി ഉള്‍പ്പെടുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലായി ആകെയുള്ളത് 80 കോളജുകള്‍ മാത്രം. 202 കോളജുകള്‍ അണ്‍ എയ്ഡഡ് മേഖലയിലാണ്.
തിരുകൊച്ചിയും മലബാറും തമ്മില്‍ കോളജുകളുടെ എണ്ണത്തിലുള്ള ഈ അസന്തുലിതാവസ്ഥ ജനസംഖ്യാ കണക്കുകൂടി വെച്ച് താരതമ്യം ചെയ്യപ്പെടണം. 2011ലെ സെന്‍സസ് പ്രകാരം 3.5 കോടിയോളമാണ് കേരളത്തിലെ ആകെ ജനസംഖ്യ. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് എന്നീ ആറ് മലബാര്‍ ജില്ലകളിലായി ആകെ ഒന്നരക്കോടിയോളം ജനസംഖ്യയുണ്ട്. തിരുകൊച്ചിയിലെ ആകെ ജനസംഖ്യ രണ്ട് കോടിയോളമാണ്. ഇവര്‍ക്ക് പഠിക്കാന്‍ 136 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളും മലബാറിലെ ഒന്നരക്കോടി ആളുകള്‍ക്ക് ആകെ 77 കോളജുകളും എന്ന അതിഭീകരമായ അസന്തുലിതാവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് തെക്കന്‍ ജില്ലകളില്‍ വീണ്ടും കോളജുകളും കോഴ്‌സുകളും അനുവദിച്ചു കൊണ്ടിരിക്കുന്നത്. 42 ലക്ഷത്തോളം ജനങ്ങളുള്ള മലപ്പുറം ജില്ലയില്‍ ഒരു കോഴ്‌സ് പോലും അനുവദിക്കാതെ എന്തു ന്യൂനപക്ഷ സംരക്ഷണമാണാവോ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കണക്ക് പറയാന്‍ തുടങ്ങുമ്പോള്‍ വിമര്‍ശകര്‍ തിരിച്ച് ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്. മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്കും യു.ഡി.എഫ് സര്‍ക്കാറിനും ഇത് പരിഹരിക്കാമായിരുന്നില്ലേ, എന്നതാണത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് ഇക്കാര്യത്തില്‍ നടത്തിയ നീക്കങ്ങള്‍ സമാനതകളില്ലാത്തതാണ്. കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍, ഇങ്ങനെ അനുവദിക്കപ്പെട്ട 22 കോളജുകളില്‍ 13 എണ്ണം മലബാര്‍ ജില്ലകളിലായിരുന്നു. ഇക്കാലഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ 9 പുതിയ കോളജുകളാണ് തുടങ്ങിയത്. മങ്കട, താനൂര്‍, തവനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഗവ. കോളജുകളും വേങ്ങര, വണ്ടൂര്‍, ആതവനാട് എന്നിവിടങ്ങളില്‍ എയ്ഡഡ് കോളജുകളും മലപ്പുറത്ത് പുതുതായി ഒരു ഗവ. വനിത കോളജും അനുവദിക്കപ്പെട്ടു. പരപ്പനങ്ങാടിയില്‍ എല്‍.ബി.എസിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മേഖലയില്‍ ഒരു ആര്‍ട്‌സ് കോളജും പ്രവര്‍ത്തനം ആരംഭിച്ചു. 2011ന് മുമ്പ് മലപ്പുറത്ത് ആകെയുണ്ടായിരുന്നത് വെറും മൂന്ന് ഗവ. കോളജുകളാണ് എന്ന വസ്തുത കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇവിടെയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വെറും അഞ്ച് കൊല്ലത്തിനിടയില്‍ ആറ് സര്‍ക്കാര്‍ കോളജുകളും, മൂന്ന് എയ്ഡഡ് കോളജുകളും അനുവദിച്ചത്.
പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് കേരളത്തിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും പുതിയ കോഴ്‌സുകള്‍ അനുവദിക്കപ്പെട്ടത്. മലബാര്‍ മേഖലയില്‍ കോളജുകളുടെ എണ്ണക്കുറവ് പരിഗണിച്ച് രണ്ട് കോഴ്‌സുകള്‍ വീതവും, തെക്കന്‍ ജില്ലകളില്‍ ഓരോ കോഴ്‌സ് വീതവുമാണ് അന്ന് അനുവദിച്ചത്. പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത്. ഇതിനു പുറമെ എയ്ഡഡ് മേഖലയിലുള്ള അറബിക് കോളജുകളിലും, അവയെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ പാകത്തിലുള്ള ജനറല്‍ ഡിഗ്രി കോഴ്‌സുകള്‍ അനുവദിച്ചു. കേരളത്തില്‍ പൊതുവിലും, മലബാറില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോളജുകളും കോഴ്‌സുകളും അനുവദിച്ച വിദ്യാഭ്യാസ മന്ത്രിയാണ് അബ്ദുറബ്ബ്. സി.എച്ച് മുഹമ്മദ് കോയ തുടങ്ങി വെച്ച്, ചാക്കീരിയും ഇ.ടിയും നാലകത്ത് സൂപ്പിയും തുടര്‍ന്നുപോന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്.
ഇതൊക്കെയാണെങ്കിലും മലബാറില്‍ ഇപ്പോഴും ജനസംഖ്യാനുപാതികമായി ഉന്നത പഠന സൗകര്യങ്ങളില്ല. മലബാറിലെ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും മാത്രം ഉത്തരവാദിത്തമല്ല. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള കണ്ണൂര്‍, കാസര്‍ക്കോട്, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് മലബാര്‍. കണ്ണൂര്‍കാരനായ നായനാര്‍ രണ്ട് തവണയാണ് കേരളത്തില്‍ മുഖ്യമന്ത്രിയായത്. ഇപ്പോള്‍ കണ്ണൂര്‍കാരന്‍ തന്നെയായ മുഖ്യമന്ത്രി പിണറായിയുടെ ഊഴമാണ്.
മലബാറിന്റെ സുല്‍ത്താന്‍ പട്ടം സ്വയം എടുത്തണിഞ്ഞ മന്ത്രിമാരും ഈ മന്ത്രിസഭയിലുണ്ട് എന്നു പറയപ്പെടുന്നു. നിയമസഭാ സ്പീക്കറും മലബാറില്‍ നിന്നു തന്നെ. ഒരു പാത്രത്തില്‍ കുറച്ച് ബീഫ് വരട്ടിക്കൊടുത്താല്‍ ന്യൂനപക്ഷ സംരക്ഷണമായി എന്നു പറഞ്ഞ് പാവം വോട്ടര്‍മാരെ പറ്റിക്കുന്നതിന് ഒരു പരിധി വേണ്ടേ? ന്യൂനപക്ഷ ശാക്തീകരണമെന്നത് അവരെ വിദ്യാഭ്യാസം കൊണ്ട് ശക്തിപ്പെടുത്തലാണ്. അതറിയാത്തവരൊന്നുമല്ല ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പക്ഷേ അവര്‍ ഭരിച്ചിടത്തൊന്നും ന്യൂനപക്ഷങ്ങളെ ഇങ്ങനെ ശാക്തീകരിച്ചിട്ടില്ല. നാലു പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ചിട്ടും അവിടത്തെ മുസ്‌ലിം സമൂഹത്തിന് ഒരു മേഖലയിലും പുരോഗതി ഉണ്ടായിട്ടില്ലല്ലോ
ഇടതുപക്ഷം ഭരിക്കുമ്പോള്‍ കോഴ്‌സുകളും, കോളജുകളും, പ്ലസ്ടു സീറ്റുമൊക്കെ ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം നേരെ മുസ്‌ലിം ലീഗിന്റെ ചുമലിലേക്ക് വെച്ച് തരുന്ന സ്ഥിരം പരിപാടി ഇടതുപക്ഷം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ പതിനായിരങ്ങള്‍ സീറ്റില്ലാതെ അലയുമ്പോള്‍, അവര്‍ക്ക് പഠിക്കാന്‍ കോഴ്‌സ് ചോദിക്കുമ്പോള്‍ നേരെ തെക്കന്‍ ജില്ലകളില്‍ കോഴ്‌സും കോളജും കൊടുക്കുന്ന ഈ കലാപരിപാടി അങ്ങേയറ്റം അപഹാസ്യമാണ്.
പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിന് ചേരുന്നവരുടെ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസര്‍ക്കോട് ജില്ലകളാണ്. പ്രതിശീര്‍ഷ പ്രവേശന അനുപാതം എന്ന സൂചകമാണ് ഇതിനെ കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ മലബാറിലെ ജില്ലകള്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ പിറകിലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ ഇങ്ങനെയുള്ള കണക്കുകളൊക്കെ ഒന്നു പരിശോധിച്ചു നോക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending