Connect with us

Video Stories

ഹൂസ്റ്റണ്‍ മാമാങ്കത്തിന്റെ ബാക്കിയിരിപ്പുകള്‍

Published

on


ഉബൈദുറഹിമാന്‍ ചെറുവറ്റ

സമീപനങ്ങളിലെയും ലക്ഷ്യങ്ങളിലെയും സമാനതകള്‍ കൊണ്ടാവണം ഈ മാസം 23ന് അമേരിക്കയിലെ ഹൂസ്റ്റണിലരങ്ങേറിയ ‘ഹൗഡി മോഡി’ പരിപാടിയിലെ മോഡി- ട്രംപ് സംയുക്ത സാന്നിധ്യത്തെ ‘ഉത്തമ ജോഡികളുടെ’ സമാഗമമായി വിശേഷിപ്പിക്കപ്പെട്ടത്. ഹൂസ്റ്റണിലെ പ്രസംഗത്തില്‍ വൈവിധ്യതയുടെ ശക്തിയെക്കുറിച്ച് വാചാലനായ നമ്മുടെ പ്രധാനമന്ത്രി സ്വന്തം നാട്ടില്‍ താന്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ തന്നെ വൈവിധ്യ സമ്പുഷ്ടമായ ഭാരതത്തെ ഏകശിലാരൂപ സംസ്‌കാരത്തിലേക്കെങ്ങിനെ പരിവര്‍ത്തിപ്പിക്കാം എന്നുള്ളതിന്റെ നിരങ്കുഷമായ അന്വേഷണത്തിലാണെന്നത് സൗകര്യപൂര്‍വം മറന്നതോ അതോ എന്‍.ആര്‍.ജി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ കുടിയേറ്റ പ്രവാസി സമൂഹത്തെ ബോധപൂര്‍വം വിഡ്ഢികളാക്കിയതോ?
താരനിശകളെപോലുംവെല്ലുന്ന ദൃശ്യവിസ്മയമാക്കി ചിട്ടപ്പെടുത്തപ്പെട്ട ഹൂസ്റ്റണ്‍ ഇവന്റിന് പിന്നില്‍ രണ്ട് രാഷ്ട്രത്തലവന്‍മാര്‍ക്കും കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. സ്വയം വിപണനത്തിനുള്ള സകല പരസ്യ സാധ്യതകളും അതിവിദഗ്ധമായി ഉപയോഗപ്പെത്താനറിയാവുന്ന പ്രധാനമന്ത്രി ഹൂസ്റ്റണില്‍ തനിക്കായി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സാന്നിധ്യം ഉറപ്പാക്കിയത്തന്നെ, തന്റെ മൂല്യത്തില്‍ വന്‍ ഉയര്‍ച്ചയുണ്ടാകുമെന്ന് കണക്കുകൂട്ടിത്തന്നെയായിരുന്നു. പ്രസിഡണ്ട് ട്രംപ് ലക്ഷ്യമിട്ടതാവട്ടെ, അമേരിക്കന്‍ ഐക്യനാടുകളിലെ 40 ലക്ഷത്തോളം ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരെ പൊതുവെയും ടെക്‌സസ് സ്റ്റേറ്റിലെ നാല് ലക്ഷത്തോളം വോട്ടര്‍മാരെ പ്രതേകിച്ചുമെന്ന് വ്യക്തം. പൊതുവെ ഡമോക്രാറ്റിക് ചായ്‌വ് പുലര്‍ത്തുന്ന ടെക്‌സാസിനെ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടൊപ്പം നിര്‍ത്താന്‍ മോദി ബന്ധം സഹായിക്കുമെന്നാവണം പ്രസിഡണ്ട് ട്രംപിന്റെ കണക്ക്കൂട്ടല്‍. ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.പി സംസ്ഥാനം എത്രത്തോളം നിര്‍ണായകമാണോ, ഏറെക്കുറെ അത്രത്തോളം നിര്‍ണായകം തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡമോക്രാറ്റുകള്‍ക്കും അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഹൂസ്റ്റന്‍ ഉള്‍ക്കൊള്ളുന്ന ടെക്‌സാസ് സ്റ്റേറ്റും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന് 75 ശതമാനത്തോളം വോട്ട് കൊടുത്ത ടെക്‌സാസിനെ 2020ലെ തെരഞ്ഞെടുപ്പില്‍ ‘മോദി ഫാക്റ്റര്‍’ എത്രത്തോളം സ്വാധീനിക്കുമെന്ന് വഴിയെ കാണാം.
അഭിനയ കലയില്‍ പ്രശസ്തരായ ഹോളിവുഡ് നടന്‍മാരെപോലും കവച്ച്‌വെക്കാന്‍ പാടവം സിദ്ധിച്ച നരേന്ദ്രമോദിക്കറിയാം ഏത് റോള്‍ എവിടെ, എപ്പോള്‍, എങ്ങിനെയൊക്കെ ചെയ്യണമെന്ന്. തന്റെയും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെയും ‘ബഹുസ്വര സംസ്‌കാര’ത്തെക്കുറിച്ചുള്ള കാഴ്ചപാടുകള്‍ ഹൂസ്റ്റണിലെ ചടങ്ങില്‍ യഥാവിധി അവതരിപ്പിച്ചാല്‍ സ്വന്തം നാട്ടുകാരായ ഗുജറാത്തികളടക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹ (കിറശമി റമശുെീൃമ) ത്തിനുണ്ടാവാന്‍പോകുന്ന പൊല്ലാപ്പുകളെകുറിച്ച് മറ്റാരെക്കാളും നന്നായി അറിയാവുന്നത് മോദിക്ക് തന്നെയാകും. കാരണം ട്രംപ് വിഭാവനം ചെയ്യുന്ന അമേരിക്കയില്‍ വെളുത്ത വംശജരല്ലാത്തവരെല്ലാംതന്നെ രാഷ്ട്രവൃത്തത്തിന് വെളിയില്‍ നില്‍ക്കേണ്ട അപരന്‍മാരാണല്ലോ. ഇതാവണം ‘വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി’ എന്ന ബോധോദയം മോദിയില്‍ പെട്ടെന്നുളവാക്കിയതിനും വാചാല സുന്ദരമായി അത് അദ്ദേഹത്തിന്റെ കണ്ഠങ്ങളില്‍കൂടി പുറത്ത്‌വന്നതിനും കാരണം. ജനാധിപത്യത്തിന്റെ ശക്തി എന്തിലാണ് കുടികൊള്ളുന്നതെന്ന ബോധോദയമുണ്ടാവാന്‍ ഏതായാലും പ്രധാനമന്ത്രിക്ക് നാഴികകള്‍പ്പുറമുള്ള അമേരിക്കവരെ പോകേണ്ടിവന്നു എന്നത് കൗതുകതരം തന്നെ. പക്ഷെ ഈ കപട നാടകങ്ങളിലൊന്നും അമേരിക്കയിലെ സാധാരണക്കാര്‍വരെ വീണുപോയില്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായി ഹൗഡി മോദി പരിപാടി നടന്ന അതേദിവസം തന്നെ ഹൂസ്റ്റണില്‍ അരങ്ങേറിയ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തടവുകള്‍ പ്രയോഗിച്ചാലും സാമ്പത്തികമായും സാമൂഹ്യമായും സാംസ്‌കാരികമായും ഇന്ത്യ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് തന്നെയാണെന്നതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു ഈ പ്രതിഷേധ സ്വരങ്ങളത്രയും.
‘മുസ്‌ലിം തീവ്രവാദ’ത്തെ അമര്‍ച്ച ചെയ്യുക എന്ന പൊതു ലക്ഷ്യമാണ് തന്നെയും മോദിയെയും കോര്‍ത്തിണക്കുന്ന ഘടകം എന്ന യു.എസ് പ്രസിഡണ്ടിന്റെ തുറന്നുപറച്ചിലിലെ കാപട്യമില്ലായ്മയെ നമുക്ക് അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കാരണം, മോദി എന്ന തന്റെ ഇന്ത്യന്‍ പ്രതിരൂപത്തില്‍ നിന്നും വ്യത്യസ്തമായി, മനസിലുള്ളത് അദ്ദേഹം വളച്ചുകെട്ടില്ലാതെ, നേരെ ചൊവ്വേ പറഞ്ഞുവല്ലോ. തീവ്രവാദത്തെ അമര്‍ച്ച ചെയ്യുക എന്നല്ല, പ്രത്യുത, ‘മുസ്‌ലിം’ തീവ്രവാദത്തെ എതിര്‍ത്തു തോല്‍പ്പിക്കുകയെന്നതാണ് തങ്ങളുടെ കൂട്ടായ ലക്ഷ്യമെന്നാണ് ട്രംപ് അമര്‍ത്തിപറഞ്ഞത്. ഇത് മാത്രം മതി രണ്ട് നേതാക്കളുടെയും നീക്കവും പോക്കും മനസിലാക്കാന്‍. ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയുലണ്ടായ ഭീകരാക്രമണത്തിന്റെയും റുവാണ്ടയിലെ കൂട്ട നരഹത്യയുടെയും റോഹിങ്ക്യയിലെ വംശഹത്യാശ്രമങ്ങളുടെയും ദക്ഷിണാഫ്രിക്കയിലെ പരദേശീ വിദ്വേഷ ആക്രമണങ്ങളുടെയും ഉത്തരവാദികള്‍ ‘മുസ്‌ലിം ഭീകരര്‍’ തന്നെയായിരുന്നോ എന്ന ചോദ്യങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടാന്‍ ഇതിലും സൗകര്യപ്രദമായ മുദ്രയില്ല എന്ന ‘തിരിച്ചറിവാ’വാണം മോദിയെയും ട്രംപിനെയും എന്നല്ല സമാനമനസുള്ള എല്ലാ രാഷ്ട്ര നേതാക്കളെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതും. ഇസ്രാഈലി എഴുത്തുകാരന്‍ യുവാല്‍ നോഹ ഹരാരി യുടെ ‘പഞ്ചസാര (പ്രമേഹരോഗം) യാണ് ഭീകരതെയെക്കാള്‍ മാരകം’ എന്ന കൗതുകകരമായ നിരീക്ഷണം ഓര്‍ത്തു പോകുന്നത് സ്വാഭാവികം.
ക്യാമറക്കണ്ണുകളുടെ നിലക്കാത്ത #ാഷുകളും വമ്പന്‍മാരുമായുള്ള ചങ്ങാത്തവും വലിയ ദൗര്‍ബല്യമായി മാറിയ നരേന്ദ്ര മോദിക്ക് ഹൂസ്റ്റന്‍ മാമാങ്കം വേണ്ടതിലധികം നിര്‍വൃതി പ്രദാനം ചെയ്തിട്ടുണ്ടാവണം. പക്ഷെ ക്ഷതമേറ്റത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതലിങ്ങോട്ടുള്ള പ്രധാനമന്ത്രിമാര്‍ ഇതര രാഷ്ട്രങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളോട് പാലിച്ചുപോന്ന സമദൂര നിലപാടിലധിഷ്ടിതമായ ഒരു ‘ചേരിചേരാ’ പാരമ്പര്യത്തിനാണ്. ‘ഹൗഡി മോദി’ ഇവന്റിനെ അക്ഷരാര്‍ത്ഥത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അനൗപചാരിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കിമാറ്റുക എന്ന വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെത്തന്നെയായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ പരിപാടിയിലേക്കുള്ള കടന്നുവരവ്. ട്രംപ് സാന്നിധ്യം ഇന്ത്യയിലും ആഗോള തലത്തിലും തന്റെ ‘ഗ്രാഫ്’ ഉയര്‍ത്തുമെന്ന് ധരിച്ച മോദിക്ക് അടി തെറ്റിയതായാണ് പരിണിതപ്രജ്ഞരായ നയതന്ത്രജ്ഞന്‍മാരുടെ അഭിപ്രായങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുന്നത്. ഇത്തരം കാര്യങ്ങളില്‍ ഭാവിയിലെങ്കിലും ഇന്ത്യ ‘അതീവ ജാഗ്രത’ പാലിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ മീരാശങ്കര്‍ ഉപദേശിച്ചതെങ്കില്‍ മറ്റൊരു മുന്‍ അംബാസഡറായ ഭദ്രകുമാര്‍ പ്രതികരിച്ചത് ‘അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യയുടെ നഗ്‌നമായ ഇടപെടല്‍ യു.എസിലെ ഇരു പാര്‍ട്ടികളോടുമുള്ള നമ്മുടെ സമദൂര സന്തുലിത ബന്ധത്തെ സാരമായി ബാധിക്കു’മെന്നാണ്. ചുരുക്കത്തില്‍, ഹൂസ്റ്റണ്‍ ദൃശ്യവിസ്മയം ഇന്ത്യ മറ്റൊരു രാഷ്ട്രത്തിന്റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നെന്ന ദുഷ്‌പേര് സമ്പാദിക്കാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടും ഡമോക്രാറ്റിക് പാര്‍ട്ടിയോടും നാം ഇതുവരെ സ്വീകരിച്ചുപോന്ന സമദൂര സമീപനത്തില്‍നിന്നു പിന്‍വാങ്ങി റിപ്പബ്ലിക് പക്ഷത്തേക്ക് മാത്രമായടുക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും മാത്രമേ സഹായിച്ചുള്ളൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
തന്റെ ഭരണ പരാജയങ്ങള്‍ കാരണം ഇന്ത്യ ഇന്നെത്തിനില്‍ക്കുന്ന ദുരവസ്ഥക്ക് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ പഴിചാരുന്ന നരേന്ദ്ര മോദിക്ക് ഹൂസ്റ്റനില്‍ കിട്ടിയ മറ്റൊരു പ്രഹരമായിരുന്നു അമേരിക്കന്‍ പ്രതിനിധി സഭയിലെ പ്രമുഖനായ സ്‌റ്റെനി ഹോയറിന്റെ പ്രഭാഷണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസിദ്ധമായ ‘വിധിയുമായി ഒരു കൂടിക്കാഴ്ചാ’ പ്രസംഗത്തിലെ ഉദ്ധരണികള്‍ കൊണ്ട് സമൃദ്ധമായ ഹോയറിന്റെ പ്രസംഗം, ലോകത്ത് ഇന്നും ഇന്ത്യ അറിയപ്പെടന്നത് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും രാജ്യമായാണെന്നും നിലവില്‍ താന്‍ പ്രധാനമന്ത്രിയായ രാജ്യത്തിന്റെ യശസ്സിനാധാരം അവരുയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും ദര്‍ശനങ്ങളുമാണെന്നുമുള്ള തിരിച്ചറിവ് മോദിക്ക് ചെറിയ മാത്രയിലെങ്കിലും നല്‍കിയിരിക്കണം.
നെഹ്‌റു കാരണമാണ് ഒരു പാകിസ്താന്‍ കശ്മീരുമുണ്ടായത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുംബെയില്‍ പ്രസംഗിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഹോയറിന്റെ പ്രഭാഷണം അരങ്ങേറിയത് എന്നത് ആകസ്മികതയാവാം. പക്ഷെ, പ്രധാനമന്ത്രിക്ക്, തനിക്കെന്നും ചതുര്‍ത്ഥിയായ ഗാന്ധിയന്‍ ദര്‍ശനങ്ങളും നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട ഒരു അമേരിക്കന്‍ രാഷ്ട്രീയ നേതാവിന്റെ പ്രസംഗം ശ്രവിക്കേണ്ടിവന്നത് (മനസ്സില്ലാ മനസോടെ ആയിരിക്കുമെങ്കിലും) കാലത്തിന്റെ കാവ്യനീതിയാകാനേ തരമുള്ളൂ.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending