columns
മനുഷ്യത്വത്തിന്റെ രാഷ്ട്രീയം
നിയമസഭാംഗമെന്ന നിലയിലും പൊതുപ്രവര്‍ത്തനകനെന്ന നിലയിലും ജനകീയ സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചതിന്റെ പിന്‍ബലമാണു ഉമ്മന്‍ ചാണ്ടിയുടെ അരനൂറ്റാണ്ടു കാലത്തെ തുടര്‍വിജയങ്ങളുടെ അടിത്തറ

കെ.സി വേണുഗോപാല്‍
2004 ലെ ക്രിസ്മസ് പിറ്റേന്നു രാവിലെ ആലപ്പുഴ നിന്നു തിരുവനന്തപുരത്തേക്കു യാത്ര പുറപ്പെട്ടതായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ ആശയെ ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്നു ഡോക്ടറെ കാണിക്കാനായിരുന്നു ആലപ്പുഴയില്‍ നിശ്ചയിച്ചിരുന്ന പരിപാടികളൊക്കെ മാറ്റിവച്ചുള്ള യാത്ര. അമ്പലപ്പുഴ എത്താറായപ്പോള്‍ ഔദ്യോഗികകാറിലെ വയര്‍ലെസ്സിലൂടെ ആ സന്ദേശം എത്തി. ആലപ്പുഴയിലുള്‍പ്പെടെ സംസ്ഥാനത്തെ മിക്ക തീര പ്രദേശങ്ങളിലും അസാധാരണമാംവിധം കടല്‍ കയറുന്നു. തൊട്ടുപിന്നാലെ ആ വിവരവും എത്തി. അന്ധകാര നാഴിയില്‍ മന്ത്രി കെ. ആര്‍ ഗൗരിയമ്മ തിരയില്‍പ്പെട്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ വിളിവന്നു. ‘സുനാമി എന്ന അപൂര്‍വ പ്രതിഭാസമാണ് കടലില്‍കാണുന്നത്. ആയിരക്കണക്കിനാളുകള്‍ കൂറ്റന്‍ തിരമാലകളില്‍പ്പെട്ടു അപകടത്തിലാണ്. അഴീക്കലിലും ഹരിപ്പാട് ആറാട്ടുപുഴയിലും സ്ഥിതി അതീവ ഗുരുതരം. വേണു ഉടന്‍ ആറാട്ടു പുഴയിലെത്തണം…’ യാത്ര മാറ്റിവച്ചു ആറാട്ടുപുഴയിലേക്കുകുതിച്ചു. യുദ്ധക്കളം പോലെ ആറാട്ടുപുഴ. ആര്‍ത്തലച്ചെത്തിയ കൂറ്റന്‍ തിരമാലകള്‍ ആ തീര ഗ്രാമമാകെ നക്കിത്തുടച്ചിരിക്കുന്നു. എങ്ങും നിലവിളികള്‍ മാത്രം. തിരമാലകള്‍ തച്ചുതകര്‍ത്ത വീടുകളുടെ അവശിഷ്ടങ്ങള്‍ യുദ്ധ ഭൂമിയെ അനുസ്മരിപ്പിച്ചു. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയ നിമിഷങ്ങള്‍. ദുരന്തം നക്കിത്തുടച്ച ആയിരം തെങ്ങില്‍ ഒട്ടും വൈകാതെഉമ്മന്‍ചാണ്ടി എത്തി. അടിയന്തരമായി കണ്‍ട്രോള്‍ റൂം തുറക്കാനും സഹായങ്ങളെത്തിക്കാനും മുഖ്യമന്ത്രിയുടെനിര്‍ദേശം. മണിക്കൂറുകള്‍ക്കകം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ദുരന്തബാധിതരെ ആഹാരവും വസ്ത്രവുമുള്‍പ്പെടെ നല്‍കി ക്യാമ്പുകളില്‍ സുരക്ഷിതരാക്കി.
ഏതു പ്രതിസന്ധിയെയും തരണംചെയ്യാന്‍ പാടവവമുള്ള ഉമ്മന്‍ചാണ്ടിയിലെ ‘ക്രൈസിസ് മാനേജര്‍’ ഉണര്‍ന്നു. അത്തരമൊരു ദുരന്തത്തെ നേരിട്ടുള്ള മുന്‍ പരിചയമില്ല കേരളത്തിന്. നിയമങ്ങളുമില്ല, കീഴ്‌വഴക്കങ്ങളുമില്ല. ഉമ്മന്‍ചാണ്ടി ദിവസങ്ങളോളം ദുരന്തമുഖത്തുതന്നെ നിന്നു. കൊല്ലം ജില്ലയിലെ ആലപ്പാടു മുതല്‍ അഴീക്കല്‍ വരെ ഏതാണ്ടു ഏഴെട്ടു കിലോമീറ്ററോളം ഉമ്മന്‍ചാണ്ടി നടന്നു ഓരോരുത്തരെയും ആശ്വസിപ്പിച്ചു. ഇടയ്ക്ക് ചെരിപ്പ് പൊട്ടിപ്പോയപ്പോഴും കാല്‍നടയാത്ര നിര്‍ത്തിയില്ല. വില്ലേജ് ഓഫിസര്‍മാര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു അദ്ദേഹം രാപ്പകല്‍ കൂടെനിന്നു. കടലിന്റെ ഭീകരമുഖം കണ്ടു പകച്ചുപോയ തീരദേശ ജനതക്കു ഒരു ബുദ്ധിമുട്ടുമുണ്ടാകരുതെന്ന് അദ്ദേഹത്തിന് അത്രയേറെ നിര്‍ബന്ധമായിരുന്നു. പരമാവധി കേന്ദ്ര സഹായം നേടിയെടുക്കാനും പുനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയമ തടസ്സങ്ങള്‍ മറികടക്കാനും അദ്ദേഹം കാട്ടിയ ജാഗ്രതയും കൂര്‍മ്മതയും തീരദേശ ചരിത്രത്തിന്റെ ഭാഗം കൂടിയാണിന്ന്. രണ്ടു തവണ മന്ത്രിസഭായോഗങ്ങള്‍ ചേര്‍ന്ന ദിവസങ്ങളത്രെയോ ഉണ്ടായി. എത്രവലിയ പ്രശ്‌നമായാലും അതിനൊരു പ്രയോഗിക പരിഹാരം അദ്ദേഹത്തിനു മുന്നില്‍ തെളിയും. ഒന്നല്ലെങ്കില്‍ മറ്റൊരുവഴി, അല്ലെങ്കില്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും അതിനായി തേടും. നിയമ തടസ്സങ്ങളുണ്ടെങ്കില്‍ അത് മറികടക്കാന്‍ നിയമത്തെ പൊളിച്ചെഴുതും. അതാണ് ഉമ്മന്‍ചാണ്ടിയുടെ മൗലികമായ രീതി. ഔപചാരികതയുടെ അളവുകോലുകള്‍ക്കപ്പുറത്ത് മനുഷ്യത്വം തുളുമ്പുന്ന അദ്ദേഹത്തിന്റെ വൈകാരിക മനസ്സും കണ്ടിട്ടുണ്ട്. ‘ഉമ്മന്‍ചാണ്ടീ..’ എന്ന ഒരെട്ടു വയസ്സുകാരിയുടെ നീട്ടിയുള്ള വിളിയില്‍ പിറന്നതൊരു വീടാണ്. മൂന്നു വര്‍ഷം മുമ്പ് നടക്കാവ് ടി.ടി.ഐയുടെ ഉദ്ഘാടനത്തിനു പോയപ്പോഴാണ് 74 വയസുള്ള ഉമ്മന്‍ചാണ്ടിയെമൂന്നാം ക്ലാസുകാരി ശിവാനിയെന്ന മിടുക്കി പേരു ചൊല്ലി വിളിച്ചുപിടിച്ചുനിര്‍ത്തിയത്. നിഷ്‌കളങ്ക മുഖത്തോടെആ കുരുന്നിനോട് ഉമ്മന്‍ചാണ്ടി കാര്യം തിരക്കി. അവളുടെ സഹപാഠി അമല്‍ കൃഷ്ണക്കു വീടില്ല. അവനെ സഹായിക്കണമെന്നാണു ശിവാനിയുടെ ഡിമാന്‍ഡ്. ‘ഇല്ല’ എന്നൊരു വാക്കു നിഘണ്ടുവിലില്ലാത്ത ഉമ്മന്‍ചാണ്ടി അമലിനൊരു വീട് വെച്ചുകൊടുത്തു. മലയാളിക്ക് അതൊരു രൂഢമൂലമായ വിശ്വാസമാണ്. ഉമ്മന്‍ചാണ്ടിയെ വിളിച്ചാല്‍ഏതു അസാധ്യകാര്യവും നടക്കുമെന്ന വിശ്വാസം. ഏതൊരാള്‍ക്കും ഏതു പാതിരാത്രിക്കും എന്ത് സഹായവും ചോദിച്ചു ധൈര്യമായി വിളിക്കാവുന്ന നേതാവ്. ആ വിശ്വാസത്തിന് അമ്പതാണ്ട് തികയുന്നു. പുതുപ്പള്ളിക്കാരുടെ സ്വന്തം ഉമ്മന്‍ചാണ്ടി അങ്ങനെയൊക്കെയാണല്ലോ കേരളത്തിന്റെ പൊതുസ്വത്തായത്. വിശ്രമമില്ലാതെ രാപ്പകല്‍ അധ്വാനിക്കുന്ന ഉമ്മന്‍ചാണ്ടിക്കു ആള്‍ക്കൂട്ടങ്ങളില്ലെങ്കില്‍ഊര്‍ജമില്ല എന്ന ചൊല്ലില്‍ അതിശയോക്തിയില്ല.
കെ.എസ്.യുവിന്റെ നീലക്കൊടിയും പിടിച്ചു എ.കെആന്റണിയുടെ പിന്‍ഗാമിയായി ഈ പ്രസ്ഥാനത്തിലേക്കുവന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തിസ്രോതസ്സായി മാറിയതിനുപിന്നില്‍ പതിറ്റാണ്ടുകളുടെത്യാഗനിര്‍ഭരമായ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമുണ്ട്. താന്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം മറ്റുള്ളവരെ കേള്‍ക്കാന്‍ തയാറാകുന്നുവെന്നതാണു ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ മെറിറ്റ്. ഇടപെടലുകളിലെ ആത്മാര്‍ഥത, ഉത്തരവാദിത്തങ്ങളോടും സ്ഥാനങ്ങളോടും എക്കാലവും പുലര്‍ത്തിയ അങ്ങേയറ്റത്തെ നീതി.. രാഷ്്ട്രീയത്തിനതീതമായി ഉമ്മന്‍ചാണ്ടിക്കു ജനകീയതനേടിക്കൊടുത്തതു ഈ ഗുണങ്ങള്‍ കൊണ്ടുതന്നെയാണ്. ഔപചാരികതയുടെ മതിലുകളില്ലാതെ ജനങ്ങള്‍ക്ക് അദ്ദേഹവുമായി നേരിട്ടു സംവദിക്കാം. മുഖവുരയില്ലാതെ, മുന്‍പരിചയമില്ലാതെ ആര്‍ക്കും അദ്ദേഹത്തെ എപ്പോഴും കാണാം. ആവലാതികളോ ആവശ്യങ്ങളോ എന്തും പറയാം. കുടുംബാംഗത്തോടെന്നപോലെ ന്യായമായ എന്താവശ്യത്തിനും അദ്ദേഹം കൂടെനില്‍ക്കും. ആ സത്യസന്ധതയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും. പുതുപ്പള്ളിക്കാര്‍ക്ക് അവരുടെ കുഞ്ഞൂഞ്ഞ് ഓരോ വീട്ടിലെയും അംഗമാണെന്നതുപോലെ തലമുറകളായി ആ വിശ്വാസവും സാഹോദര്യവുംകേരളമാകെ വിശുദ്ധിയോടെ കാക്കാന്‍ ഉമ്മന്‍ചാണ്ടിക്കുകഴിഞ്ഞു.
നിയമസഭാംഗമെന്ന നിലയിലും പൊതുപ്രവര്‍ത്തനകനെന്ന നിലയിലും ജനകീയ സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചതിന്റെ പിന്‍ബലമാണു അരനൂറ്റാണ്ടു കാലത്തെ തുടര്‍വിജയങ്ങളുടെ അടിത്തറ. ഭരണാധികാരി എന്ന നിലയില്‍ നാടിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി അദ്ദേഹംആവിഷ്‌കരിച്ച പദ്ധതികളും പരിപാടികളും സമാനതകളില്ലാത്തതാണ്. ഗിന്നസ്ബുക്കില്‍ ഇടംപിടിച്ച ജനസമ്പര്‍ക്ക പരിപാടിയിലൂടെ പത്തു ലക്ഷത്തോളം പരാതികള്‍ക്കാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നേരിട്ടു പരിഹാരമുണ്ടാക്കിയത്. കേരളം അന്നുവരെ കാണാത്തപരാതി പരിഹാര രീതിക്കു മുഖ്യമന്ത്രിക്കു കൂട്ടായി ജനതയും ഭരണ യന്ത്രവും ഉറക്കമൊഴിച്ച് ഒപ്പം നിന്നു. കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും സ്മാര്‍ട്ട്‌സിറ്റിയും നിര്‍മ്മാണം തുടരുന്ന വിഴിഞ്ഞം തുറമുഖവുമടക്കം നിരവധി വികസന പദ്ധതികള്‍. കാരുണ്യയും സൗജന്യ കാന്‍സര്‍ചികിത്സയും പുതിയ മെഡിക്കല്‍ കോളജുകളുമടക്കം ആരോഗ്യ മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായ ഭരണകാലം. തൊഴില്‍ മന്ത്രി എന്ന നിലയില്‍, അഭ്യസ്ത വിദ്യരായ യുവതീ യുവാക്കള്‍ക്ക് തൊഴിലില്ലായ്മാവേതനം നല്‍കാനെടുത്ത തീരുമാനവും ചരിത്രത്തിന്റെ ഭാഗമാണ്. അടിസ്ഥാന സൗകര്യവികസന രംഗത്തും വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ നേട്ടങ്ങള്‍ മാത്രമല്ല, ക്ഷേമ പെന്‍ഷനുകള്‍, കാര്‍ഷിക, കുടിവെള്ള പദ്ധതികള്‍ അങ്ങനെ വികസന- ക്ഷേമ പദ്ധതികളിലൂടെ അതിവേഗം ബഹുദൂരമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍കേരളത്തെ മുന്നോട്ടുകൊണ്ടുപോയത്. പക്ഷെ നിലപാടുകള്‍ക്കുവേണ്ടി അധികാരം വലിച്ചെറിയാനും പലപ്പോഴുംഅദ്ദേഹം മടിച്ചില്ല. കേരളത്തിലെ ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ നെടുംതൂണാണ് ഉമ്മന്‍ചാണ്ടി. ഘടകകക്ഷികളെ ആരെയും പിണക്കാതെ പ്രശ്‌നപരിഹാരമുണ്ടാക്കുന്നതിലുള്ള ആ സാമര്‍ഥ്യം മുന്നണി കണ്‍വീനറായിരിക്കുമ്പോഴും അല്ലാതെയും എത്രയോ തവണ കണ്ടതാണ്. കേരളജനതനെഞ്ചേറ്റിയ, ജനകീയനായനേതാവ്എന്നനിലയില്‍മാനുഷികമൂല്യങ്ങള്‍ക്ക്മറ്റെന്തിനേക്കാളുംവിലകല്‍പിക്കുന്ന ഉമ്മന്‍ചാണ്ടിഒരുപ്രതീകമാണ്. നിയമസഭാംഗത്വത്തിന്റെ അന്‍പതാംവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, ചരിത്ര നേട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ജനസേവനത്തിന്റെ പാതകളില്‍ കൂടുതല്‍ കരുത്തോടെ ഇനിയും ഏറെ മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജവും ആയുരാരോഗ്യസൗഖ്യങ്ങളും അദ്ദേഹത്തിനുണ്ടാകട്ടെ എന്ന്ആശംസിക്കുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി