columns
ചൈനയും നെഹ്‌റുവും മോദിയും
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 131ാം ജന്മവാര്‍ഷിക ദിനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെങ്കിലും കിംവദന്തി മാത്രം പരത്തുന്ന ചില കുപ്രസിദ്ധ ഐ.ടി സെല്ലുകള്‍ അവരുടെ വൃത്തികെട്ട ഏര്‍പ്പാടുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു

വിദ്യാഭൂഷണ്‍ റാവത്ത്
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 131ാം ജന്മവാര്‍ഷിക ദിനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെങ്കിലും കിംവദന്തി മാത്രം പരത്തുന്ന ചില കുപ്രസിദ്ധ ഐ.ടി സെല്ലുകള്‍ അവരുടെ വൃത്തികെട്ട ഏര്‍പ്പാടുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, തീര്‍ച്ചയായും നെഹ്‌റുവിനെ തരംതാഴ്ത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. അദ്ദേഹത്തെ വെറുക്കുന്നവരേക്കാള്‍ കൂടുതല്‍ അദ്ദേഹം ജനപ്രിയനും ജനകീയനുമായിമാറിയിരിക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്തെ സുപ്രധാന വ്യക്തിയായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ സമകാലികരില്‍ മിക്കവരേക്കാളും വിശാലമായ ചിന്താഗതിക്കാരനും ഭാവിയെക്കുറിച്ച് മികച്ച കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തിയ ആളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പോരായ്മകള്‍ ഇല്ലെന്നും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വ്യക്തി അദ്ദേഹം മാത്രമാണെന്നും ആരും ഇവിടെ വാദിക്കുന്നില്ല. ഒന്‍പതു വര്‍ഷത്തിലേറെ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. എന്തൊക്കെയായാലും, സ്വാതന്ത്ര്യ സമരത്തിലെ നെഹ്‌റുവിന്റെ പങ്കും ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള നെഹ്‌റുവും രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, അവയെ വ്യത്യസ്തമായിത്തന്നെ വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്.
ഒരു പ്രസ്ഥാനത്തെ നയിക്കുന്നതും ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. പലപ്പോഴും പ്രസ്ഥാന നേതാക്കള്‍ ഭരണത്തില്‍ ഇരിപ്പിടം കിട്ടുമ്പോള്‍ ദയനീയമായി പരാജയപ്പെടാറുണ്ട്. കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിലെ പല സമകാലികരും പ്രമുഖരും അവരുടെ രാജ്യങ്ങളില്‍ സൂപ്പര്‍ ഹീറോകളായിരുന്നു, അവര്‍ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുകയുണ്ടായി. എന്നാല്‍, സ്വയം സ്ഥാപനങ്ങളായിത്തീര്‍ന്ന അത്തരക്കാരില്‍നിന്ന് വ്യത്യസ്തമായി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഒന്നിലധികം സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു നെഹ്‌റു ചെയ്തത്.
ഒരു നേതാവ് അധികകാലം അധികാരത്തിലിരുന്നാല്‍, കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ വ്യത്യസ്ത പതിപ്പുകളിലുള്ള ആളുകളാണെന്നും തീര്‍ച്ചയാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ മുന്നില്‍നിന്ന് നയിച്ച നേതാക്കളില്‍ ഭൂരിഭാഗവും ആദ്യത്തെ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ഈ ലോകം വെടിഞ്ഞിരുന്നു. 1948 ജനുവരിയില്‍ മഹാത്മാഗാന്ധി നാഥുറാം ഗോദ്‌സെയാല്‍ കൊല്ലപ്പെട്ടു, 1950 ഡിസംബറില്‍ പട്ടേല്‍ അന്തരിച്ചു, 1956ല്‍ ബാബാസാഹിബ് അംബേദ്കര്‍ അന്തരിച്ചു, രാജ്യത്തെ നയിക്കാന്‍ സുബാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നില്ല. അതിനാല്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ മുഴുവന്‍ നെഹ്‌റുവിലായിരുന്നു കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. നെഹ്‌റു ജനകീയനും ജനാധിപത്യവാദിയുമായിരുന്നു. അദ്ദേഹം മറ്റുള്ളവരെപ്പോലെ കേവലം ഒരു വാചാടോപിയായിരുന്നില്ല, മറിച്ച് സമഗ്രമായ ഒരു ജനാധിപത്യവാദിതന്നെയായിരുന്നു.
അദ്ദേഹം പാര്‍ലമെന്റില്‍ ഇരിക്കുമ്പോഴൊക്കെ പ്രധാനപ്പെട്ട സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇന്ത്യന്‍ എക്‌സപ്രസില്‍ പി. രാമന്‍ എഴുതിയ വിശദമായ കുറിപ്പില്‍ 1961 ആഗസ്റ്റ് 16 മുല്‍ 1962 ഡിസംബര്‍ 12 വരെയുള്ള കാലയളവിലെ സുപ്രധാന നീക്കങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ‘ചൈനയെക്കുറിച്ച് മാത്രം 32 സ്റ്റേറ്റ്‌മെന്റുകള്‍ അദ്ദേഹം നടത്തുകയുണ്ടായി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് 1.04 ലക്ഷം വാക്കുകള്‍ നെഹ്‌റു പാര്‍ലമെന്റില്‍ സംസാരിക്കുകയുണ്ടായി. അത് 200 ഓളം പ്രിന്റഡ് പേജുകളിലായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതേ ലേഖനത്തില്‍ പാര്‍ലമെന്റിലെ നെഹ്‌റുവിന്റെ പ്രസ്താവന ഇപ്രകാരം ഉദ്ധരിക്കുന്നു. എനിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം. ഒന്നാമതായി, ഈ സഭയെ അറിയിക്കാതെ ഒന്നും ഞാന്‍ ചെയ്യില്ലെന്ന് ഉറപ്പ്തരുന്നു. രണ്ടാമതായി, ഇന്ത്യയുടെ മഹത്വത്തെ അപകീര്‍ത്തിപ്പടുത്തുന്ന ഒന്നും ചെയ്യില്ലെന്ന് നാം സമ്മതിക്കണം. മറ്റുള്ള കാര്യങ്ങള്‍ക്ക് എനിക്ക് സ്വാതന്ത്ര്യം വേണം’. (ലോക്‌സഭ ആഗസ്റ്റ് 14, 1962).
ഗല്‍വാന്‍ വാലി പ്രശ്‌നത്തിന്റെയും ഇന്ത്യയിലെ ചൈനീസ് ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ നമുക്ക് ഈ ചോദ്യം ഉന്നയിക്കാം. നിലവിലെ ഭരണകൂടം പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് എത്ര തവണ സംസാരിച്ചിട്ടുണ്ട്? മിക്ക വിവരങ്ങളും കോണ്‍ഫിഡന്‍ഷ്യല്‍ (രഹസ്യസ്വഭാവമുള്ളത്) ആണെന്ന വ്യാജേനെ പങ്കുവെക്കുന്നില്ല. ഈ വിഷയം ഗൗരവമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുന്നോട്ട് വന്നിട്ടുപോലുമില്ല. സര്‍ക്കാറിനെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ ഉടനടി ദേശവിരുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നു. ഒരു നിലക്കുള്ള ചോദ്യങ്ങളും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പബ്ലിക്ക് ഡൊമൈനില്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരിക പോലും സര്‍ക്കാര്‍ ചെയ്യുന്നില്ല.
ചൈനീസ് നയം തെറ്റായി കൈകാര്യം ചെയ്തു എന്ന പേരിലാണ് നെഹ്‌റു ആക്രമിക്കപ്പെട്ടത്. വലതുപക്ഷ ട്രോളുകളും ഐ.ടി സെല്ലില്‍ നിന്നുള്ള തെറ്റായ വിവരങ്ങളും ചൈനീസ് നയത്തിലെ പരാജയത്തിന്റെ പേരില്‍ നെഹ്‌റുവിനെ ആക്രമിച്ചുകൊണ്ടിരുന്നു. നെഹ്‌റുവിനെ ചൈന വഞ്ചിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ടിബറ്റ് നയം സുദൃഢമായതായിരുന്നു. അതില്‍ നിന്നും ഒരിക്കലും പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്ത്‌കൊണ്ടാണ് ചൈന ഒരു രാജ്യത്തെയും തങ്ങളിലേക്ക് നോക്കാന്‍ ആഗ്രഹിക്കാത്തത് എന്നതിനെക്കുറിച്ച് വ്യക്തമായി തുറന്ന്പറഞ്ഞ നെഹ്‌റുവിന്റെ അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള അഭിമുഖങ്ങള്‍ കാണാം. അപ്പോഴും ടിബറ്റിനോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് നെഹ്‌റു ഒരിക്കലും ഒഴിഞ്ഞുമാറിയിരുന്നില്ല. ആത്മീയ നേതാവ് ദലൈലാമ ഉള്‍പ്പെടെയുള്ള ടിബറ്റന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ അഭയം അക്കാലത്തെ ശക്തമായ പ്രസ്താവനയായിരുന്നു. നെഹ്‌റു അത് പാലിക്കുകയും അവസാനംവരെ തുടരുകയും ചെയ്തു. അദ്ദേഹം ഒരിക്കലും തന്റെ നിലപാട് മാറ്റി സമാധാനത്തിനായി നിരന്തരം സംസാരിച്ചിരുന്നില്ല. അക്കാലത്ത് നമ്മുടെ സേന സജ്ജരായിരുന്നില്ലെന്നും നാം മനസ്സിലാക്കണം. ഇന്ത്യയെ സാമ്പത്തികമായി കെട്ടിപ്പടുക്കുന്നതിലായിരുന്നു നെഹ്‌റുവിന്റെ ശ്രദ്ധ. അദ്ദേഹം ഒരിക്കലും അതില്‍ വിട്ടുവീഴ്ച ചെയ്തില്ല. അവിടെയാണ് പഞ്ചവത്സര പദ്ധതിയുടെ പ്രാധാന്യം മനസ്സിലാവുന്നത്.
ദീര്‍ഘവീക്ഷണമില്ലാത്ത ഇന്നത്തെ നേതൃത്വവുമായി ഇത് താരതമ്യം ചെയ്യുക, ചൈന എങ്ങനെ പ്രതികരിച്ചുവെന്ന് അറിഞ്ഞിട്ടും, നരേന്ദ്ര മോദി ചൈനയെ വിശ്വസിക്കുന്നത് തുടരുകയും ചൈനീസ് പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചൈനീസ് അക്രമണത്തിന്‌ശേഷം നമ്മുടെ പ്രധാനമന്ത്രി ചൈനയെക്കുറിച്ച് ഒരക്ഷരം പറഞ്ഞിരുന്നില്ല. അതിര്‍ത്തിയില്‍ സൈനികരെ സന്ദര്‍ശിക്കുമ്പോഴോ പൊതുയോഗങ്ങളിലോ ചൈനയെ എതിര്‍ത്ത്‌കൊണ്ട് അദ്ദേഹം ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല. പാക്കിസ്താനുമായാണ് ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതെങ്കില്‍ പാക്കിസ്താനെ ഭൂമിയില്‍നിന്ന് തന്നെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തില്‍ നരേന്ദ്ര മോദിയും ഐ.ടി സെല്ലുകളും മുന്നോട്ടുവരുമായിരുന്നു. സമാധാനത്തിനും ഐക്യത്തിനും ദലൈലാമ നല്‍കിയ സംഭാവനകള്‍ക്ക് ലോകം മുഴുവന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തപ്പോഴും പ്രധാനമന്ത്രി ഇതുവരെ അഭിവാദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. ടിബറ്റിന്റെയും ബുദ്ധമതത്തിന്റെയും പ്രാധാന്യം സര്‍ക്കാര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെങ്കിലും ദലൈലാമയെക്കുറിച്ചുള്ള നിശബ്ദത, നിലവിലെ ഭരണകൂടം ഈ വിഷയത്തെ എങ്ങനെയാണ് കാണുന്നതെന്നതിന്റെ സൂചനയാണ്.
അയല്‍ക്കാരുമായി നല്ല ബന്ധം വേണമെന്ന് നെഹ്‌റു ആഗ്രഹിച്ചിരുന്നു. മതപരമായ വിഭജനം നടന്നിട്ടും അദ്ദേഹം ഒരിക്കലും മതവിദ്വേഷം പ്രകടിപ്പിച്ചിരുന്നില്ല. പാക്കിസ്താന്‍ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചു. നെഹ്‌റുവിന്റെ പ്രസംഗങ്ങളും അക്ഷരങ്ങളുമെല്ലാം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്, ആധുനിക ഇന്ത്യയുടെ നിര്‍മാതാവ് എന്ന് വിളിക്കാവുന്ന ആ മനുഷ്യന്റെ വ്യക്തിത്വത്തിലേക്ക് അത് കൂടുതല്‍ വെളിച്ചം വീശുമെന്ന് ഉറപ്പാണ്.
ഡോ. ബാബാ സാഹിബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരാണ് ആധുനിക ഇന്ത്യയില്‍ നമ്മുടെ ജീവിതത്തെയും വിധികളെയും രൂപപ്പെടുത്തിയ രണ്ടുപേര്‍. പ്രത്യയശാസ്ത്രപരമായി അവരുടെ രാഷ്ട്രീയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. രണ്ടു പേര്‍ക്കും ശാസ്ത്രീയ സ്വഭാവവും ജനാധിപത്യത്തോടുള്ള ബഹുമാനവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. ബാബാസാഹിബ് അംബേദ്കര്‍ ബുദ്ധമതത്തെ അതിന്റെ ജന്മസ്ഥലത്ത് പുനരുജ്ജീവിപ്പിച്ച്‌കൊണ്ട് രാജ്യത്തിന് വലിയ സേവനം ചെയ്ത മനുഷ്യനാണെങ്കില്‍, നെഹ്‌റുവിനും ബുദ്ധനോടും ബുദ്ധമതത്തോടും അതിയായ സ്‌നേഹമുണ്ടായിരുന്നു.
നെഹ്‌റുവിന് ഒരു സ്വേച്ഛാധിപതിയാകാമായിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ഒരു സൈനിക വേഷത്തില്‍ അദ്ദേഹത്തെ ഒരിക്കലും കണ്ടില്ല. ജനാധിപത്യം മാനദണ്ഡങ്ങളോടും മൂല്യങ്ങളോടും അദ്ദേഹം എപ്പോഴും വിശ്വസ്തനായിത്തന്നെ തുടര്‍ന്നു. അദ്ദേഹത്തെപ്പോലെ ജനപ്രീതി നേടിയ ഒരു നേതാവിന് വ്യക്തിഗതമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കല്‍ വളരെ എളുപ്പമായിരുന്നു, പക്ഷേ അദ്ദേഹം അതിന് തുനിഞ്ഞില്ല. എതിരാളികള്‍ അദ്ദേഹത്തെ പല വഴികളിലും പരിഹസിച്ചിരുന്നുവെങ്കില്‍ പോലും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോടും അറിവിനോടുമുള്ള പ്രതിബദ്ധതയെ ആര്‍ക്കും വെല്ലുവിളിക്കാനായില്ല. ജയപ്രകാശും രാംമനോഹര്‍ ലോഹ്യയും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഡോ. അംബേദ്കര്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകണമെന്നും നെഹ്‌റു ആഗ്രഹിച്ചു. പക്ഷേ, കേവലം ഒരു ആചാരപരമായ തലവനായി സ്വയം ഒതുങ്ങാന്‍ അംബേദ്കര്‍ ആഗ്രഹിക്കാത്തതിനാല്‍ അദ്ദേഹം അത് നിരസിക്കുകയുണ്ടായി. അദ്ദേഹത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നവരെ പുതിയ തലമുറ ചോദ്യംചെയ്യണം. എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ വെറുക്കുന്നതെന്ന വളരെ ലളിതമായ ചോദ്യം ചോദിക്കുക. അദ്ദേഹത്തിന്റെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനെ കെട്ടിപ്പിടിക്കുന്നതോ എഡ്വിന മൗണ്ട് ബാറ്റനിനൊപ്പമുള്ളതോ പുകവലിക്കുന്നതോ ഒക്കെയായ ചിത്രങ്ങളെടുത്ത് അവര്‍ വരും. ഈ ഫോട്ടോഗ്രാഫുകളാണ് അദ്ദേഹത്തെ വൃത്തികെട്ടവനായി ചിത്രീകരിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, രണ്ട് വ്യക്തികള്‍ക്ക് ഒന്നിച്ച് ഇരിക്കാനും പരസ്പരം ചര്‍ച്ച ചെയ്യാനും ജീവിതം ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അവരുടെ പരിമിതമായ ധാരണകള്‍ക്കകത്ത്‌നിന്നുകൊണ്ടാണ് അവര്‍ ചിന്തിക്കുന്നത്. സെലിബ്രിറ്റികളുടെയും പബ്ലിക്ക് ഫിഗറുകളുടേയും വ്യക്തിജീവിതം വലിയ രീതിയില്‍ ശ്രദ്ധ ആകര്‍ഷിക്കപ്പടാറുണ്ട്. പക്ഷേ, പലപ്പോഴും അത് ന്യായത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല, അവരെ വ്യക്തിഹത്യ ചെയ്യുന്നതിനും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമാണത് കൂടുതലായും ഉണ്ടാവുക. സന്ദര്‍ഭങ്ങള്‍ അറിയാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. എന്തായാലും, ഐ.ടി സെല്ലുകള്‍ പ്രചരിപ്പിക്കുന്ന വ്യക്തി ജീവിതമാണ് മാതൃകയും ഉദാഹരണങ്ങളുമാകുന്നതെങ്കില്‍ വര്‍ത്തമാനകാലത്ത് അവര്‍ ആരാധനാപൂര്‍വം കൊണ്ടുനടക്കുന്ന പല രാഷ്ട്രീയക്കാരെയും പ്രതിരോധിക്കല്‍ തീര്‍ച്ചയായും അവര്‍ക്ക് പ്രയാസമാകും. പാവപ്പെട്ട ഐ.ടി സെല്‍ കിംവദന്തിക്കാരന് സ്ത്രീകള്‍ക്ക് ഇവിടെ സ്വന്തമായി ഒരു ഏജന്‍സി ഉണ്ടെന്നും അവര്‍ക്ക് വേണ്ടി സംസാരിക്കാമെന്നും മനസ്സിലാകുന്നില്ല. പ്രതിരോധിക്കാന്‍ ഇവിടെയില്ലാത്ത ഒരാളെക്കുറിച്ച് അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തുന്നതിനേക്കാള്‍ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന മറ്റുപല സ്ത്രീകളെക്കുറിച്ചും ഐ.ടി സെല്ലിന് സംസാരിക്കാം.
നെഹ്‌റുവിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ കഴിയില്ലെന്ന് ആരും പറയില്ല. എന്നാല്‍, ഒരു പത്രസമ്മേളനത്തില്‍ പോലും സ്വതന്ത്രമായി അഭിസംബോധന ചെയ്യാത്ത, ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കാത്ത നേതാവിന്റെ അണികളില്‍ നിന്നാണ് ഈ ചോദ്യങ്ങള്‍ വരുന്നത്. തന്റെ രാഷ്ട്രീയ എതിരാളികളെ നിന്ദിക്കാനായിരുന്നില്ല നെഹ്‌റു മാധ്യങ്ങളെ ഉപയോഗിച്ചിരുന്നത്. അദ്ദേഹം മികച്ചൊരു രാഷ്ട്രീയ നേതാവും പ്രധാനമന്ത്രിയും ആവുന്നതോടൊപ്പം മികച്ച സാഹിത്യകാരന്‍ കൂടിയായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാനും പ്രസംഗങ്ങള്‍ കേള്‍ക്കാനും നാം ഇഷ്ടപ്പെടുന്നു.
എതിരാളികള്‍ എന്തുപറഞ്ഞാലും നെഹ്‌റുവിന്റെ കാല്‍പ്പാടുകള്‍ എല്ലായ്‌പ്പോഴും നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടായിരിക്കും. കാരണം, മറ്റുള്ളവരുമായി ചേര്‍ന്ന് അദ്ദേഹം സ്ഥാപിച്ചെടുത്ത പല സ്ഥാപനങ്ങളും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇവിടെ ഉണ്ടാകും. ഇപ്പോള്‍ നാം പാതി ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. പക്ഷേ, ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച സമഗ്ര ഇന്ത്യയെന്നെ ആശയത്തിന്റെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. അത് മാത്രമേ ഫാസിസ്റ്റ് ആക്രമണത്തില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുകയുള്ളൂ.
(കടപ്പാട്: രീൗിലേൃരൗൃൃലിെേ.ീൃഴ
വിവര്‍ത്തനം: അബ്ദുല്ലത്തീഫ് പാലത്തുങ്കര)
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala1 day ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
india3 days ago
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍
-
kerala3 days ago
കീം പരീക്ഷാഫലം; വിദ്യാര്‍ഥികളുടെ ഹരജിയില്‍ അന്തിമ തീരുമാനം ഇന്ന്
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്ജുന്
-
kerala3 days ago
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും