Connect with us

columns

കര്‍ഷകരുടെ അതിജീവന പോരാട്ടം

Published

on

വരീന്ദര്‍ ഭാട്യ

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമനിര്‍മ്മാണങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ മുതല്‍ രാജ്യത്തെ കര്‍ഷകര്‍ സമരമുഖത്താണ്. കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി അതിര്‍ത്തിക്കടുത്താണ്. അതത് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടതിന്‌ശേഷം, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചു, അതിനാലാണ് അവര്‍ ഡല്‍ഹിയിലേക്ക് വരുന്നത്. ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രാജസ്ഥാന്‍, പഞ്ചാബ് സര്‍ക്കാരുകള്‍ കര്‍ഷക പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ നിയമനിര്‍മ്മാണങ്ങള്‍ പിന്‍വലിക്കുകയോ അല്ലെങ്കില്‍ അവരുടെ വിളകള്‍ക്ക് മിനിമം പിന്തുണ വില-തറവില (എം.എസ്.പി) ഉറപ്പ് നല്‍കുകയോ ചെയ്യണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നു.
ഹരിയാനയില്‍ നിന്നുള്ള പ്രതിഷേധക്കാരെ ഗുര്‍നംസിംഗ് ചാദുനിയാണ് നയിക്കുന്നത്. കുരുക്ഷേത്ര ജില്ലയിലെ ലദ്‌വ നിയോജക മണ്ഡലത്തില്‍നിന്ന് 2019 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഗുര്‍നം മത്സരിച്ചെങ്കിലും 1,307 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നിരുന്നാലും, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം സജീവമായിരുന്നു, സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. മൂന്ന് കര്‍ഷക ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചയുടന്‍ അദ്ദേഹം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചതിനും നിരവധി ക്രിമിനല്‍ കേസുകള്‍ ഗുര്‍നം നേരിടുന്നുണ്ട്. ഗുര്‍നമിനുപുറമെ, നിരവധി നേതാക്കളടങ്ങുന്ന അനവധി ദേശീയ, പ്രാദേശിക കര്‍ഷക യൂണിയനുകള്‍ സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ കുടക്കീഴില്‍ കൈകോര്‍ത്തിരിക്കുകയാണ്. നിരവധി നേതാക്കളെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ അടുത്തിടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ ഗ്രൂപ്പുകളില്‍ ഭൂരിഭാഗത്തെയും ഹരിയാന സര്‍ക്കാര്‍ വിശേഷിപ്പിച്ചത് ‘ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമാധാനവും ക്രമസമാധാനവും തടസ്സപ്പെടുത്തുന്നതുമായ ചരിത്രമുള്ള സംഘടനകള്‍’ എന്നാണ്.
പുതിയ നിയമനിര്‍മ്മാണങ്ങള്‍ കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് പരമാവധി വില ലഭിക്കുന്നതിന് രൂപീകരിച്ച കാര്‍ഷിക ഉത്പന്ന വിപണനസംഘ (അജങഇ) ത്തിനുപുറത്ത് വില്‍പ്പനയും വിപണനവും നടത്തേണ്ടിവരുമെന്നതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്. എ.പി.എം.സി മാര്‍ക്കറ്റുകള്‍ക്ക്പുറത്ത് ഓണ്‍ലൈന്‍ ഇലക്‌ട്രോണിക് വ്യാപാരങ്ങളും ഇടപാടുകളും നടത്താനുള്ള അന്തര്‍ സംസ്ഥാന പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കി അതിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരെക്കൊണ്ട് കച്ചവടം നടത്തിക്കുമെന്നതും അവര്‍ ഭയപ്പെടുന്നു. എ.പി.എം.സി മാര്‍ക്കറ്റുകള്‍ക്ക്പുറത്ത് കമ്പോള ഫീസ്, സെസ് അല്ലെങ്കില്‍ ലെവി എന്നിവ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്നതിനാല്‍, ക്രമേണ മണ്ഡി സമ്പ്രദായം അവസാനിപ്പിച്ച് കോര്‍പറേറ്റുകളുടെ കൈകളില്‍ കര്‍ഷകരെ എത്തിക്കുമെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു. മണ്ഡി സമ്പ്രദായം പൊളിച്ചുമാറ്റുന്നത് തങ്ങളുടെ വിളകള്‍ക്ക് താങ്ങുവില ഉറപ്പുനല്‍കുന്നത് അവസാനിപ്പിക്കുമെന്ന് കര്‍ഷകര്‍ കരുതുന്നു. അതുപോലെ, വില ഉറപ്പാക്കല്‍ നിയമം കര്‍ഷകര്‍ക്ക് വില ചൂഷണത്തിനെതിരെ സംരക്ഷണം നല്‍കുമെന്ന് പറയുമ്പോഴും വില നിര്‍ണ്ണയിക്കാനുള്ള സംവിധാനം നിര്‍ദ്ദേശിക്കുന്നില്ല. തറവില രേഖാമൂലം സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു, അല്ലാത്തപക്ഷം സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ളുടെ ചൂഷണത്തിലേക്ക് നയിക്കും. അര്‍ത്തിയാസും (കമ്മീഷന്‍ ഏജന്റുമാരും) കര്‍ഷകരും പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദ ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. ഓരോ അര്‍ത്തിയയുമായി ശരാശരി 50-100 കര്‍ഷകരെങ്കിലും ബന്ധമുള്ളവരായിരിക്കും, അവര്‍ കര്‍ഷകരുടെ സാമ്പത്തിക വായ്പകള്‍ ശ്രദ്ധിക്കുകയും സമയബന്ധിതമായി സംഭരണവും വിളക്ക് മതിയായ വില ഉറപ്പാക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങള്‍ ഈ ഏജന്റുമാരുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും ആവശ്യമുള്ള സമയങ്ങളില്‍ കോര്‍പറേറ്റുകള്‍ അവരോട് സഹതാപം കാണിക്കില്ലെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ നിര്‍ബന്ധബുദ്ധിയുള്ള മനോഭാവത്തിന് പേരുകേട്ടവരാണ്. ഭരണകൂടത്തിന്റെ ഏതെങ്കിലും ബലപ്രയോഗം അവരെ കൂടുതല്‍ പ്രകോപിതരാക്കും. കാര്‍ഷിക നിയമനിര്‍മ്മാണങ്ങള്‍ നടപ്പാക്കി ഒരു മാസത്തിനുശേഷം ഒക്ടോബറില്‍, പഞ്ചാബ് വിധാന്‍ സഭ പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായ പ്രമേയത്തിലൂടെ നിയമങ്ങള്‍ നിരസിക്കുക മാത്രമല്ല, കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക ഭേദഗതി ബില്ലുകളില്‍നിന്ന് പഞ്ചാബിനെ ഒഴിവാക്കുകയും ചെയ്തു. പഞ്ചാബിന്റെ ഈ നീക്കത്തിനുശേഷം ഹരിയാനയിലെ കര്‍ഷകരും അവരുടെ സര്‍ക്കാരിന്റെ പിന്തുണ തേടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാലയുടെയും വൈദ്യുതി മന്ത്രി രഞ്ജിത് ചൗതാലയുടെയും സിര്‍സയിലെ വസതികള്‍ക്ക്പുറത്ത് കര്‍ഷകര്‍ തമ്പടിച്ചു. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് കരുതുന്ന ദുശ്യന്തിന്റെ പാര്‍ട്ടിയായ ജന്നായക് ജനതാപാര്‍ട്ടി (ജെ.ജെ.പി)ക്ക് ഗ്രാമീണ മേഖലയില്‍ വോട്ട് ബാങ്കുണ്ട്. എന്നാല്‍, ദുശ്യന്ത് ബി.ജെ.പിയുമായി ചേര്‍ന്ന് പുതിയ കേന്ദ്ര കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുകയാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താര്‍ ചില കര്‍ഷക യൂണിയനുകളുമായി ചര്‍ച്ച നടത്തിയെങ്കിലും പുതിയ കേന്ദ്ര നിയമങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഹരിയാന സര്‍ക്കാര്‍ തങ്ങളെ സഹായിക്കില്ലെന്ന് മനസ്സിലാക്കി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിച്ചു. സെപ്തംബറിലും ബി.കെ.യു പ്രസിഡന്റ് ഗുര്‍നം സിംഗ് ചാഡൂണിയുടെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ അംബാല-ഡല്‍ഹി ദേശീയപാത മൂന്ന് മണിക്കൂറോളം തടഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിപ്രയോഗിച്ച പൊലീസ് ക്രിമിനല്‍ കുറ്റംചുമത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കൊലപാതകശ്രമം, പ്രകോപനം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഹരിയാനയില്‍ ഭരണകക്ഷിയായ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ജെ.പിയും ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ പിന്തുണക്കുന്നു. ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും അഭയ് ചൗതാലയുടെ നേതൃത്വത്തിലുള്ള ഐ.എന്‍.എല്‍.ഡിയും കര്‍ഷകരുടെ പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി സഖ്യത്തില്‍നിന്ന് ജെ.ജെ.പിയെ അടര്‍ത്തിയെടുക്കാന്‍ ഹരിയാനയിലെ പ്രതിപക്ഷത്തിന് പറ്റിയ അവസരമാണിത്. കര്‍ഷക പ്രക്ഷോഭം രൂക്ഷമായശേഷം അടുത്തിടെ നടന്ന ബറോഡ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഫലം നല്‍കിയിട്ടുണ്ട്, അവിടെ എല്ലാ ശക്തിയും ചെലുത്തിയിട്ടും ബി.ജെ.പിയും ജെ.ജെ.പിയുമടങ്ങുന്ന ഭരണ സഖ്യത്തിന് വിജയിക്കാനായില്ല.
മറുവശത്ത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ (എസ്.എ.ഡി) ഇതിനകം തന്നെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെതന്നെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത്ത് ബാദല്‍ രാജിവെക്കുകയും ചെയ്തു. ഭരണകക്ഷികളില്‍നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും കര്‍ഷകര്‍ക്ക് പഞ്ചാബില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് പഞ്ചാബിലെ കര്‍ഷകര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും റെയില്‍, റോഡ് ശൃംഖലകള്‍ തടയുകയും ചെയ്തത്. കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്ര-ഹരിയാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കേന്ദ്രമന്ത്രിമാരും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ഉറപ്പ്‌നല്‍കിയിട്ടും നിയമനിര്‍മ്മാണം അംഗീകരിക്കാന്‍ കര്‍ഷകര്‍ വിസമ്മതിച്ചു. കര്‍ഷകരെ ബോധ്യപ്പെടുത്താനുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ മുതല്‍ ട്രാക്ടര്‍ റാലികള്‍ വരെയുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടു.
കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ച് അവിടെ തമ്പടിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ സ്ഥിതി വളരെ സങ്കീര്‍ണമാണ്. ഭക്ഷ്യ വസ്തുക്കളുമായി വന്നത് പ്രക്ഷോഭം മാസങ്ങളോളം തുടരുമെന്നതിന്റെയും പിന്നോട്ടില്ലെന്നതിന്റെയും സൂചനയാണ്. ഭരണകൂടത്തിന്റെ ഏതെങ്കിലും ബലപ്രയോഗം വലിയ ക്രമസമാധാന തടസ്സത്തിന് കാരണമായേക്കാം. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ സങ്കീര്‍ണ സാഹചര്യത്തിലാണ്. ഹരിയാന കടന്നുവേണം കര്‍ഷകര്‍ക്ക് ഡല്‍ഹിയിലെത്താന്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനില്‍നിന്നും പഞ്ചാബില്‍നിന്നും വരുന്ന കര്‍ഷകരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ അവരെ തടയുന്നതില്‍ ഹരിയാന സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ഹരിയാനയിലെ ഭരണകക്ഷിക്കു മറ്റൊരു ക്രമസമാധാനപ്രശ്‌നംകൂടി നേരിടാന്‍ കഴിയില്ല, കാരണം 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ കാലയളവില്‍ ഇത്തരം സംഭവങ്ങള്‍ മൂലം കനത്ത നഷ്ടം നേരിട്ടിരുന്നു. 2014 നും 2019 നും ഇടയില്‍ ഹരിയാന മൂന്ന് പ്രധാന ക്രമസമാധാന സാഹചര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്: 30 ഓളം പേര്‍ കൊല്ലപ്പെട്ട ജാട്ട് പ്രക്ഷോഭം; ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 41 പേര്‍ മരിക്കാനിടയായ സംഭവം; സ്വയംപ്രഖ്യാപിത ദൈവം രാംപാലിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവം. നിലവിലെ സാഹചര്യത്തില്‍, പ്രക്ഷോഭം നേരിടുന്ന കര്‍ഷകരെ പിരിച്ചുവിടാന്‍ പൊലീസ് ഇതിനകം തന്നെ ജലപീരങ്കികളും കണ്ണീര്‍ വാതകവും ഉപയോഗിച്ചു. എന്നാല്‍ രണ്ട് രീതികളും പരാജയപ്പെട്ടു.
(കടപ്പാട്: indianexpress.com)

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending