Connect with us

Video Stories

അസദിന്റെ കൂട്ടക്കുരുതി ലോകത്തെ നടുക്കുന്നു

Published

on

കെ. മൊയ്തീന്‍കോയ

കൂട്ടക്കുരുതിയിലൂടെ വംശീയ ഉന്മൂലനത്തിന് നേതൃത്വം നല്‍കുന്ന ബശാറുല്‍ അസദിന്റെ രാക്ഷസീയത ലോകത്തെ നടുക്കി. അധികാരം നിലനിര്‍ത്താന്‍ സ്വന്തം ജനതയെ കൊന്നൊടുക്കിയ ഏകാധിപതികളുടെ പട്ടികയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്കും മുസ്സോളിനിക്കും ഒപ്പമാകും ചരിത്രത്തില്‍ അസദിന്റെയും സ്ഥാനം. അറബ് ദേശീയ വികാരം ഇളക്കിവിട്ട് ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ത്ത പാശ്ചാത്യ ശക്തികള്‍ വംശീയ വിഭജന തന്ത്രത്തിലൂടെ സമ്പന്നമായ മധ്യ പൗരസ്ത്യ ദേശത്തെ സംഘര്‍ഷ ഭൂമികയാക്കി മാറ്റിയതും ചരിത്രത്തില്‍ മറ്റൊരു ദുരന്തമായി ചേര്‍ക്കപ്പെടും.

ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളേക്കാള്‍ ഭീകരമാണ് ബശാറിന്റെ തടവറകള്‍. വെള്ളവും ഭക്ഷണവും നല്‍കാതെ മര്‍ദ്ദിച്ചൊതുക്കിയാണ് പീഡനം. മാരകമായി മുറിവേല്‍പ്പിച്ചും ആസിഡ് ഒഴിച്ചും വൈദ്യുതാഘാതമേല്‍പ്പിച്ചും കൊന്നൊടുക്കിയതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്തുവന്നു. മൃതദേഹങ്ങള്‍ക്ക് കൂട്ട കുഴിമാടങ്ങള്‍.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എയുടെ ഭീകരമായ തടങ്കല്‍ പാളയങ്ങളുടേയും മുന്‍ സോവിയറ്റ് യൂണിയന്‍ ഭീകര ഏജന്‍സിയായ കെ.ജി.ബിയുടെ കുപ്രസിദ്ധ ജയിലറകളുടെയും പട്ടികയിലാണ് അസദിന്റെ സയ്ദ്‌നായ ജയിലും. ഇറാഖില്‍ അമേരിക്കന്‍ അധിനിവേശ കാലത്തുണ്ടായിരുന്ന അബു ഗുറൈബ് ജയിലിനേക്കാള്‍ ഭീകരം. ക്യൂബയിലെ സി.ഐ. എ തടവറയായ ഗ്വാണ്ടിനാമോക്ക് സമാനമായ ഭയാനകതയാണത്രെ. പൈശാചിക പീഡനമുറകള്‍ക്ക് ഒടുവില്‍ തൂക്കിലേറ്റി കഴുത്ത് പൊട്ടിച്ച് കൊല്ലപ്പെട്ടവര്‍ 13,000 സുന്നി വിശ്വാസികള്‍. ഇതേ കാലയളവില്‍ മൊത്തം കൊല്ലപ്പെട്ടതാകട്ടെ 17,723 പേര്‍.

2011-ലെ ‘അറബ് വസന്തം’ എന്നറിയപ്പെട്ട ജനാധിപത്യ വിപ്ലവത്തെ തുടര്‍ന്ന് അസദിന്റെ നാട്ടില്‍ കൊല്ലപ്പെട്ടവര്‍ 4.70 ലക്ഷം കവിഞ്ഞു. അതിലേറെ ലക്ഷങ്ങള്‍ നാടും വീടും ഉപേക്ഷിച്ച് വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി. ഓട്ടത്തില്‍ കരകാണാ കടലില്‍ മുങ്ങി താണവര്‍ ആയിരങ്ങളാണ്. കുപ്രസിദ്ധ ജയിലില്‍ മാത്രം പീഡനത്തിനിരയായി സൈനികരാല്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം അഞ്ഞൂറിലെത്തും.

ഐക്യരാഷ്ട്ര സഭ 2014 ഏപ്രില്‍ വരെ ശേഖരിച്ച വിവരപ്രകാരം 10,000 കുട്ടികള്‍ സിറിയയില്‍ ഈ കാലയളവില്‍ മരിച്ചു. സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ കണക്കനുസരിച്ച് ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്തവര്‍ ജനസംഖ്യയുടെ 11.5 ശതമാനം വരുമെന്ന് കാണുമ്പോള്‍ ഭരണകൂട ഭീകരതയുടെ ചിത്രം നമുക്ക് മുന്നില്‍ തെളിയുന്നു. ഹ്യുമന്‍ റൈറ്റ്‌സിന്റെ കണക്കില്‍ 15,948 കുട്ടികളും 10,540 സ്ത്രീകളും മരിച്ചു.
ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും നിരപരാധികളായ സിവിലിയന്‍മാര്‍. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പടയാളികള്‍ 27,000ത്തോളം അമേരിക്കയുടെയും റഷ്യയുടെയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

അതേസമയം, പ്രതിപക്ഷ സഖ്യസേനയുടെയോ അസദ് സൈന്യത്തിന്റെയോ കണക്ക് ലഭ്യമല്ലത്രെ. ഐ.എസിനെ തുരത്താന്‍ എന്ന പേരില്‍ സിറിയയില്‍ സൈനികമായി ഇടപെട്ട റഷ്യ പ്രധാനമായും ലക്ഷ്യം വെച്ചത് അസദ് വിരുദ്ധ പ്രതിപക്ഷ സേനയെയാണ്. റഷ്യന്‍ വിമാനങ്ങള്‍ തീമഴ വര്‍ഷിച്ച പാതയിലൂടെയാണ് അസദ് സൈന്യം മുന്നേറിയത്. അതേവരെ തോല്‍വി ഏറ്റുവാങ്ങിയ അസദിന് സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതും റഷ്യന്‍ പിന്തുണയാലാണ്.

റഷ്യയും തുര്‍ക്കിയും ഇറാനും മുന്‍കൈ എടുത്ത് സിറിയയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആശ്വാസകരമാണ്. ഈ മാസാവസാനം ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടക്കാനിരിക്കുകയാണ്.

കഴിഞ്ഞ മാസം ഖസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ഇരുവിഭാഗത്തേയും മേശക്ക് ചുറ്റും ഇരുത്തിയത് റഷ്യയും തുര്‍ക്കിയുമാണ്. ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെങ്കിലും അമേരിക്കയും ഐക്യരാഷ്ട്ര സഭയും കൂടി പങ്കാളികളാകുന്നതോടെ സമാധാന പ്രക്രിയക്ക് ആക്കം കൂടും. 2012ല്‍ അന്നത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ നടത്തിയ സമാധാന നീക്കങ്ങള്‍ വിജയിക്കാതെ പോയത് അസദിന്റെ ദുര്‍വാശി കാരണം. കോഫി അന്നന്‍ അന്ന് മുന്നോട്ട് വെച്ച ആറിന നിര്‍ദ്ദേശത്തിന്മേല്‍ ആണ് ഇപ്പോഴത്തെ ചര്‍ച്ച.

മൂന്ന് പതിറ്റാണ്ട് മുമ്പ് സിറിയയെ അടക്കി വാണ സേച്ഛാധിപതി ഹാഫിസുല്‍ അസദിന്റെ മകന്‍ ബശാറുല്‍ അസദ് 2000 മുതല്‍ മര്‍ദ്ദക വീരന്‍ എന്ന നിലയിലും കുപ്രസിദ്ധനാണ്. 1970 നവമ്പര്‍ 13ന് ഹാഫിസ് അധികാരം കയ്യടക്കിയത് മുതല്‍ അമ്പത് വര്‍ഷത്തോളമായി അസദുമാര്‍ ഭരിക്കുന്നു. ജനസംഖ്യയില്‍ ചെറു ന്യൂനപക്ഷമായ നുസൈരി (അലവികള്‍ എന്നും അറിയപ്പെടുന്നു) വിഭാഗക്കാരനാണ് അസദ്. ജനസംഖ്യയില്‍ 75 ശതമാനം മുസ്‌ലിംകള്‍.

മുസ്‌ലിംകളില്‍ 80 ശതമാനവും സുന്നികളും 13 ശതമാനം നുസൈരികളും. ശേഷിക്കുന്നവര്‍ ദുറുസികളുമാണ്. (നുസൈരികള്‍ ഹസ്രത്ത് അലി ദൈവമാണെന്ന് വിശ്വസിക്കുന്നു. ദുറുസികള്‍ ഇസ്മാഈലികളുടെ ശാഖയുമാണ്). അതേസമയം സിറിയന്‍ സൈന്യത്തിന്റെ പകുതിയും ഈ രണ്ട് വിഭാഗക്കാരുടെ നിയന്ത്രണത്തിലാണ്. ഒരു വിഭാഗത്തെ അസദിന്റെ സഹോദരന്‍ കേണല്‍ റഫ്അത്ത് അസദും മറ്റൊരു ഘടകം അദ്ദേഹത്തിന്റെ ഭാര്യാസഹോദരനും പാരച്യൂട്ട് സൈന്യത്തിന് പിതൃ സഹോദരനുമാണ് നേതൃത്വം. ഭരണകക്ഷിയായ ബഅസ് പാര്‍ട്ടിയുടെ നേതൃത്വവും ശിയാ വിഭാഗക്കാര്‍ക്ക് കൂടിയായ നുസൈരികള്‍ക്കും ദുറുസികള്‍ പാര്‍ട്ടി സ്ഥാപകന്‍ മൈക്കല്‍ അഫ്‌ലഖ് എന്ന ക്രിസ്ത്യന്‍ നേതാവിനുമാണ്.

ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ച്ചയിലേക്കു നയിച്ച അറബ് ദേശീയ വാദത്തിന്റെ പ്രധാന കേന്ദ്രം സിറിയയായിരുന്നു. അറബികളും തുര്‍ക്കികളും തമ്മിലുള്ള ബന്ധം ശിഥിലമാക്കുന്നതില്‍ ദേശീയവാദികള്‍ സ്വാധീനിച്ചു. ഇവര്‍ക്ക് പിന്നില്‍ പാശ്ചാത്യ ഗുഢാലോചന നടന്നു. സമാന പങ്ക് യുവ തുര്‍ക്കികളും വഹിച്ചു. അറബികളുടെ രഹസ്യ സംഘടനകളുടെ കേന്ദ്രമായി അന്ന് സിറിയ മാറി. ഒന്നാം ലോക യുദ്ധവേള ശരിക്കും ഉപയോഗപ്പെടുത്തി. 1919-ല്‍ പാശ്ചാത്യ സഖ്യസേന സിറിയയില്‍ പ്രവേശിച്ചപ്പോള്‍ അറബ് നേതാക്കള്‍ യോഗം ചേര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സഖ്യസേന അത് അംഗീകരിച്ചില്ല. പാശ്ചാത്യ വഞ്ചന പുറത്തുവന്നു.

അപ്പോഴാണ് അറബ് നേതാക്കള്‍ക്ക് തിരിച്ചറിവുണ്ടാകുന്നത്. അവസാനം സിറിയ ഫ്രഞ്ച് കോളനിയായി. സ്വാതന്ത്ര്യം ലഭിക്കുന്നതാകട്ടെ 1944 ജനുവരി ഒന്നിന്. ഇപ്പോഴകട്ടെ, എണ്ണ സമ്പന്നമായ അറബ് രാഷ്ട്രങ്ങള്‍ ഓരോന്നായി പാശ്ചാത്യ അധിനിവേശത്തിലായി. ഇറാഖും ലിബിയയും സിറിയയിലുമൊക്കെ ശിഥിലമായി. എണ്ണ സമ്പത്ത് പാശ്ചാത്യന്‍ ഊറ്റി എടുക്കുന്നു. ഈജിപ്തും തുനീഷ്യയുമൊക്കെ പാശ്ചാത്യ ഭരണത്തിന് കീഴിലാണ്.

മധ്യപൗരസ്ത്യ ദേശത്തെ ശിഥിലമാക്കാന്‍ പാശ്ചാത്യ ശക്തികള്‍ ആയുധമാക്കുന്നത് സുന്നി, ശിയ വംശീയ വികാരത്തെയാണ്. സുന്നി വിഭാഗത്തില്‍പെട്ട സദ്ദാം ഹുസൈന്‍ ശിയാ ഭൂരിപക്ഷം ഭരിച്ചപ്പോള്‍ ഉണ്ടാകാത്ത വികാരം ഇറാഖില്‍ അലയടിച്ചു. ചെറു ന്യൂനപക്ഷമായ ശിയാ വിഭാഗക്കാരന്‍ ഹാഫിസുല്‍ അസദ് ഭരിച്ച ഘട്ടത്തില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ക്ക് ഇല്ലാതിരുന്ന വികാരം ഇപ്പോള്‍ ആളികത്തിച്ചതും അദൃശ്യ ശക്തികളുടെ കരങ്ങളാല്‍ തന്നെ. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന പഴയ ബ്രിട്ടീഷ് തന്ത്രം പൊതു അജണ്ടയാക്കി പാശ്ചാത്യശക്തികള്‍ ഏറ്റെടുത്തതാണ് മധ്യപൗരസ്ത്യ ദേശത്തെ സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending