Connect with us

Video Stories

പകല്‍കൊള്ളയുടെ സ്വാശ്രയ നാടകം

Published

on

 

വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പു അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്, ഇപ്പോ ശര്യാക്കിത്തരാം. ഇപ്പോ ശരിയാകുമെന്ന പ്രതീക്ഷ കുറച്ചു സമയത്തേക്കെങ്കിലും നിലനിര്‍ത്താനാകും ഈ വാഗ്ദാനത്തിന്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഏതാണ്ടിതേ രീതിയിലാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച രണ്ട് അടിയന്തര പ്രമേയങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ആഗസ്റ്റ് 31നകം എല്ലാം ശരിയാകുമെന്നായിരുന്നു മന്ത്രിയുടെ വാക്ക്. ഇപ്പോള്‍ ആ വാക്ക് പഴഞ്ചാക്കായി. മാത്രമല്ല, സ്വാശ്രയ മെഡിക്കല്‍ പഠനം പണക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട നിലയിലുമായി. ഇടതുസര്‍ക്കാറിനും ആരോഗ്യ മന്ത്രിക്കും ഇക്കാര്യത്തില്‍ ഇനി എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന് സര്‍ക്കാറിനോ മന്ത്രിക്കോ വലിയ പിടിയില്ല. വഴി അടച്ചതു സര്‍ക്കാരായതിനാല്‍ അത് തുറക്കാന്‍ സര്‍ക്കാര്‍ വലിയ പ്രയത്‌നം നടത്താനും സാധ്യതയില്ല. കോടതി വിധികളും സര്‍ക്കാര്‍ തീരുമാനങ്ങളും സ്വാശ്രയ മാനേജ്‌മെന്റുകളുടെ കള്ളക്കളികളുമെല്ലാമായി കുഴഞ്ഞുമറിഞ്ഞ നിലയിലായിരിക്കുന്നു സ്വാശ്രയം മെഡിക്കല്‍ പ്രവേശനം.
85 ശതമാനം സീറ്റുകളിലും പ്രവേശനം നടത്താനുള്ള സാഹചര്യമാണ് സര്‍ക്കാരിന് കൈവന്നത്. എന്നാല്‍ സ്വാശ്രയ മാനേജുമെന്റുകള്‍ക്കനുകൂല നിലപാടാണ് തുടക്കം മുതലുണ്ടായത്. സ്വാശ്രയ മാനേജുമെന്റുകളെ നിലക്കുനിര്‍ത്താന്‍ നാലുമാസ സമയം സര്‍ക്കാറിനുണ്ടായിരുന്നു. നിയമനിര്‍മാണം ഉള്‍പ്പെടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള സമയം ലഭിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആരെയോ ബോധിപ്പിക്കാനെന്ന മട്ടില്‍ മൂന്ന് ഓര്‍ഡിനന്‍സുകളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. മൂന്ന് ഓര്‍ഡിനന്‍സുകളിലും തെറ്റുണ്ടായത് സ്വാഭാവികമാണെന്ന് കരുതാനാകില്ല. മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.
പിന്നീട് ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പാലിക്കാതെ ഫീസ് റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി അഞ്ചര ലക്ഷമാണ് ഫീസ് നിശ്ചയിച്ചത്. മാനേജുമെന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ സുവര്‍ണാവസരം സര്‍ക്കാര്‍ നല്‍കുകയായിരുന്നു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ലംഘിച്ച് രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ബോധ്യമുള്ളവര്‍ തന്നെയാണ് സര്‍ക്കാര്‍ തലപ്പത്തുള്ളത്. പിന്നീട് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസാണ് 11 ലക്ഷമാക്കി കൊണ്ടുള്ള ഇടക്കാല ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട മാനേജ്‌മെന്റുകള്‍ക്കും ഉയര്‍ത്തിയ ഫീസ് ബാധകമാണ്. അഞ്ചു ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കണം. ആറു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിയ സുപ്രീംകോടതി പണമായോ ബാങ്ക് ഗ്യാരന്റിയായോ ഇത് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ബാക്കി തുക കൂടി നല്‍കണം.
ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെ വലിയ വിജയമായി ഇടതുസര്‍ക്കാറും ആരോഗ്യ മന്ത്രിയും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ എല്ലാ അവകാശ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ വന്‍ വര്‍ധനവാണ് മാനേജുമെന്‍ുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചതിനെക്കാള്‍ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് നല്‍കിയത്. ഈ വര്‍ധനവാണ് ഇപ്പോള്‍ മാനേജുമെന്റുകള്‍ക്ക് നേട്ടമായത്.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് അഞ്ചു ലക്ഷം രൂപ ഫീസായും ബാക്കി തുക പണമായോ ബാങ്ക് ഗ്യാരന്റിയായോ നല്‍കുകയും വേണം. ആറു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിയ സുപ്രീംകോടതി പണമായോ ബാങ്ക് ഗ്യാരന്റിയായോ ഇത് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നേരത്തെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ബാക്കി തുക കൂടി നല്‍കണം. അതും 15 ദിവസത്തിനുള്ളില്‍.
ഇനി ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് ഫീസില്‍ മാറ്റം വരുത്താന്‍ കഴിയും. മൂന്നുമാസം വേണമിതിന്. എന്നാല്‍ ഫീസ് കുറയുമെന്ന് ഒരുറപ്പുമില്ലതാനും. ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് വിദ്യാര്‍ത്ഥികള്‍. പ്രവേശനം നേടിയവര്‍ക്ക് ബാക്കി തുകയുടെ ബാങ്ക് ഗ്യാരന്റി നല്‍കണം. ഈ പണം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് പഠനം ഉപേക്ഷിക്കുക മാത്രമേ വഴിയുള്ളൂ. നാല് വര്‍ഷത്തെ ഫീസിനത്തില്‍ മാത്രം 44 ലക്ഷം നല്‍കണം. ബാക്കി ചെലവുകള്‍ വേറെ. അതായത് സര്‍ക്കാര്‍ ബാങ്ക് ഗ്യാരന്റി നല്‍കിയാലും ഫീസിന്റെ ഘടന അറിയാതെ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് തല വെച്ചു കൊടുക്കാന്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയാറാകില്ല.
ജൂലൈയില്‍ സര്‍ക്കാര്‍ കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി. കോടതി വിധികളും സര്‍ക്കാറിന്റെ മെല്ലെപ്പോക്കും കാരണം സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും വൈകി. സ്‌പോട്ട് അലോട്ട്‌മെന്റ് നടത്താന്‍ മാനേജുമെന്റുകള്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു ഈ കാലതാമസത്തിന്റെ ലക്ഷ്യമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലര്‍ പ്രകാരം ആഗസ്റ്റ് 19നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ 14നുണ്ടായ കോടതി വിധിയോടെ നിശ്ചിത തിയതിക്കകം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. 21ലെ ഹൈക്കോടതി വിധിയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ആശ്വാസം ഉണ്ടായത്. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി വീണ്ടും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
ഒരിക്കല്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ പഠനം ഉപേക്ഷിക്കാന്‍ പോലും സാധിക്കില്ല. ഫീസ് കുറയുമെന്ന പ്രതീക്ഷയില്‍ പ്രവേശനം നേടാന്‍ കഴിയാത്ത സ്ഥിതിയാണെന്നര്‍ത്ഥം. അരക്കോടിയിലേറെ രൂപ ഫീസായി നല്‍കാന്‍ കഴിയുന്നവര്‍ക്ക് മാത്രമായി മെഡിക്കല്‍ പഠനം സംവരണം ചെയ്യപ്പെടുന്ന പുതിയ സാഹചര്യത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഏറെ പേര്‍ക്കും പ്രവേശനം നേടാന്‍ കഴിയില്ല. ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ മാത്രമാണ് ഫീസ് അഞ്ച് ലക്ഷം മതിയെന്ന നിലപാടെടുത്തിട്ടുള്ളത്.
സര്‍ക്കാറിന് സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. മാനേജുമെന്റുകളുമായുള്ള ഒത്തുകളി എന്ന ആരോപണം വന്നത് ഇതുകൊണ്ടാണ്. സ്വാശ്രയ കോളജുകള്‍ ഉണ്ടായ കാലം മുതല്‍ തന്നെ ഈ മേഖലയില്‍ പ്രശ്‌ന രഹിതമായ കാലമുണ്ടായിട്ടില്ല. ഇത്തവണ പ്രശ്‌നങ്ങളില്ലാതെ പ്രവേശനം നടത്താന്‍ അവസരം ലഭിച്ചെങ്കിലും സര്‍ക്കാര്‍ മുന്നൊരുക്കം നടത്താതെ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതു കൊണ്ടാണ് ഒത്തുകളി എന്ന ആരോപണം ഉണ്ടാകുന്നത്. അതിനെ ശരിവെക്കുന്നതാണ് കഴിഞ്ഞ നാല് മാസമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍.
ഫീസ് ഘടന നിശ്ചയിച്ചപ്പോള്‍ തന്നെ സര്‍ക്കാറിന് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാമായിരുന്നു. എന്നാല്‍ മാനേജുമെന്റുകള്‍ പ്രവേശന നടപടികള്‍ വൈകിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. തന്നിഷ്ടം പോലെ പ്രവേശനം നടത്താന്‍ മാനേജുമെന്റുകള്‍ മുമ്പും ഈ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ഈ മെല്ലെപ്പോക്കിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഫീസ് ഘടന പ്രഖ്യാപിച്ച ശേഷം വീണ്ടും മാനേജുമെന്റുകളുമായി കരാര്‍ ഒപ്പിടാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. ക്രോസ് സബ്‌സിഡി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ കരാറിന് എഴുതിയ കടലാസിന്റെ വില പോലുമുണ്ടാകില്ലെന്നും അറിഞ്ഞുകൊണ്ട് നാടകം കളിച്ച സര്‍ക്കാര്‍ ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസം സമ്പന്നര്‍ക്ക് അടിയറ വെച്ചിരിക്കുകയാണ്.
അഞ്ച് ലക്ഷം രൂപ അടച്ച് പ്രവേശനം നേടിയവര്‍ക്ക് ഇനി ബാക്കി തുക കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നാണ് അവസാനത്തെ പ്രഖ്യാപനം. സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മൂക്കുകയറിടാനല്ല, അവര്‍ക്ക് നിര്‍ബാധം വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ പിടിപ്പുകേട് മാത്രമല്ല ഇതിന് കാരണം, സര്‍ക്കാറിന്റെ കഴിവുകേടും മാനേജുമെന്റുകളെ വഴിവിട്ട് സഹായിക്കാനുള്ള ഇച്ഛയുമാണ്.

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Trending