Views
ഇന്ത്യയും ചൈനയും വലയം ചെയ്യുന്നത് ആര്?

സാര്‍വദേശീയം/ കെ. മൊയ്തീന്‍കോയ
ലോക രാഷ്ട്രീയത്തില്‍ ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്‍ ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്‍ സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ ‘കണ്ടെത്തല്‍’ വിചിത്രമായ വിരോധാഭാസമാണ്. വസ്തുതാപരമായി വിലയിരുത്തുമ്പോള്‍ നേര്‍വിപരീത ദിശയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് ചൈനീസ് നീക്കം വ്യക്തമായ സൂചന നല്‍കുന്നു. സി.പി.എമ്മിന്റെ ആക്ഷേപം ഉന്നയിച്ച പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ‘ഈ വിവരം’ ഇന്ത്യന്‍ ഇന്റലിജന്‍സില്‍ നിന്ന് ലഭിക്കാന്‍ ഇടയില്ല. ചൈനീസ് സഖാക്കള്‍ നല്‍കിയതാവണം ഇത്തരമൊരു ‘കണ്ടെത്തലി’ന് പ്രചോദനം!! കേരളത്തിലെ കലുഷിത രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും സി.പി.എമ്മിനെ രക്ഷപ്പെടുത്താനുള്ള തന്ത്രമായും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സന്ദര്‍ഭമായതിനാല്‍, ‘സാര്‍വദേശീയ കമ്മ്യൂണിസ’ത്തെക്കുറിച്ചുള്ള പാര്‍ട്ടി അണികളുടെ സന്ദേഹങ്ങള്‍ ദൂരീകരിക്കുവാനുള്ള ‘പൊടിക്കൈ’ പ്രയോഗമായും സംശയിക്കുന്നതില്‍ തെറ്റ് കാണില്ല. സമീപഭാവിയില്‍ മറനീക്കി കാര്യം പുറത്തുവരും. ഏഷ്യന്‍ വന്‍കരയില്‍ ചൈനയെ വളഞ്ഞ് വരിഞ്ഞുമുറുക്കുകയാണോ? അതല്ല ചൈന ഇന്ത്യക്ക് ചുറ്റും വലവിരിക്കുകയാണോ? സി.പി.എം നേതൃത്വം ഇനിയെങ്കിലും വസ്തുതകള്‍ തിരിച്ചറിയണം.
ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ചൈനക്കെതിരെ അമേരിക്ക അണിനിരത്തുന്നുവെന്നാണ് കോടിയേരിയുടെ കണ്ടെത്തല്‍! മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് പിന്തുണ നല്‍കി കൊണ്ട് തന്നെ, ‘കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചൈനീസ് വികസന മാതൃക പിന്‍തുടരണ’മെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യക്ക് എതിരെ അയല്‍പക്ക രാജ്യങ്ങളെ അണിനിരത്താന്‍ ചൈന നടത്തുന്ന നീക്കം, പക്ഷേ, രണ്ട് സഖാക്കളും വിസ്മരിക്കുന്നു. അന്താരാഷ്ട്ര മര്യാദകള്‍ പോലും ചൈന ഇക്കാര്യത്തില്‍ ഗൗനിക്കാറില്ലെന്ന് സഖാക്കള്‍ മനസ്സിലാക്കണം. 1954-ല്‍ തിബത്ത് കീഴടക്കിയ ശേഷം ചൈന ഇന്ത്യക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുന്നു. ബുദ്ധമത വിശ്വാസികളുടെ ആത്മീയ നേതാവ് ദലൈലാമ തിബത്തില്‍ നിന്ന് രക്ഷപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തി. പണ്ഡിറ്റ്ജി ഭരണകൂടം ലാമക്ക് അഭയം നല്‍കിയത് ചൈനക്ക് ഇഷ്ടമായില്ലത്രെ. തിബത്ത് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ നീക്കം തുടങ്ങി. മറ്റൊരു അയല്‍രാജ്യമായ പഴയ ബര്‍മ്മ (മ്യാന്‍മര്‍)യില്‍ കിരാതവാഴ്ച നടത്തി സൈനിക ഭരണകൂടത്തെ സഹായിച്ച് കൊണ്ട്, ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്ക് മ്യാന്‍മറും വേദിയാക്കി. റോഹിന്‍ഗ്യകളെ കൊന്നൊടുക്കുന്ന മ്യാന്‍മര്‍ സൈനികര്‍ ഉപയോഗിക്കുന്ന ആയുധം ചൈനയില്‍ നിന്നാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദബന്ധമുള്ള ശ്രീലങ്കയെ വരുതിയില്‍ നിര്‍ത്താനും ചൈന ശ്രമിക്കുന്നു. മാറിവന്ന ഭരണകൂടത്തെ സ്വാധീനിച്ച് ശ്രീലങ്കന്‍ സൈനികര്‍ക്ക് കമാന്‍ഡോ പരിശീലനം നല്‍കാന്‍ ചൈനീസ് സൈനികര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നമ്മുടെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധം ശ്രീലങ്കന്‍ ആഭ്യന്തര കലാപത്തിന്റെ ഭാഗമായിരുന്നുവല്ലോ. ശ്രീലങ്കയെ പരമാവധി സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമായിരുന്നു.
ഇതൊക്കെ അറിയാമായിരുന്നിട്ടും ലങ്കയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രമാക്കുക തന്നെ ലക്ഷ്യം. ഭരണ സ്ഥിരതയില്ലാതെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കഴിയുന്ന മാലിദ്വീപ് രാഷ്ട്രത്തെയും സ്വാധീനിക്കുകയാണ് ചൈന. ഖയ്യും അധികാരം ഒഴിഞ്ഞ ശേഷമുണ്ടായ അസ്ഥിരത ചൂഷണം ചെയ്ത് അവിടത്തെ ഇന്ത്യന്‍ അനുകൂല ഭരണസംവിധാനത്തെ തകര്‍ത്തു. യാമിന്‍ അബ്ദുല്ല ഭരണകൂടത്തെ സ്വാധീനിച്ച് മാലിദ്വീപില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കുകയാണ് ചൈന. ഇന്ത്യ നല്‍കിവന്ന പിന്തുണ വിസ്മരിക്കുന്ന സ്ഥിതി വരെ ബംഗ്ലാദേശില്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പാക്കിസ്താന് സര്‍വരംഗത്തും പിന്തുണ നല്‍കുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ഭീകര പ്രവര്‍ത്തനം നടത്തുവാനും പാക് ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയാണ് ചൈന. പാക് ഭീകരര്‍ക്കും അവര്‍ക്ക് സഹായം നല്‍കുന്ന സൈനികര്‍ക്കും ശക്തിയും പ്രചോദനവും നല്‍കുന്നത് ചൈന തന്നെ! സ്വാതന്ത്ര്യാനന്തരം ഇന്ത്യാവിരുദ്ധ നിലപാടായിരുന്നു പാക്കിസ്താന് സ്വീകരിച്ചിരുന്നത്. പില്‍ക്കാലത്ത് പാക്ക് സമീപനത്തിന് വീര്യം പകര്‍ന്നതില്‍ ചൈനയുടെ പിന്തുണ അനിഷേധ്യം. കഴിഞ്ഞ മാസം തീവ്രവാദി നേതാവ് മസൂദ് അഷ്ഹറിന് എതിരായ നീക്കം യു.എന്നില്‍ ചൈന തടഞ്ഞു. പാക്കിസ്താനിലേക്കുള്ള റോഡ് നിര്‍മ്മാണം, സാമ്പത്തിക ഇടനാഴി തുടങ്ങിയവയൊക്കെ സമീപകാലത്തുണ്ടായി. രാഷ്ട്രാന്തരീയ വേദികളില്‍ ഇന്ത്യക്കെതിരായ സര്‍വ നീക്കങ്ങള്‍ക്കും പാക്കിസ്താനും ചൈനയും ഒന്നിച്ച് നീങ്ങുന്നുണ്ട്. യു.എന്‍. സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് എതിരായ ചൈനീസ് നീക്കം പരസ്യമാണ്.
ഇന്ത്യയിലെ അരുണാചല്‍ സംസ്ഥാനം അവകാശപ്പെട്ട് നില്‍ക്കുന്ന ചൈന. നമ്മുടെ രാഷ്ട്രപതി കഴിഞ്ഞമാസം അരുണാചല്‍ സന്ദര്‍ശിച്ചതില്‍ അവര്‍ പ്രതിഷേധിച്ചു! സിക്കിം അതിര്‍ത്തിയില്‍ ദോക്‌ലാം അതിര്‍ത്തി കടന്നുള്ള ചൈനയുടെ നീക്കം (2017 ഡിസ.19ന്) രാജ്യത്താകെ പ്രതിഷേധം അലയടിച്ചപ്പോള്‍ സി.പി.എം. എന്തിന് മൗനം ദീക്ഷിച്ചു. ഈ സംഘര്‍ഷം 73 ദിവസം നീണ്ടു. ഇവിടെ വന്‍ സൈനിക വിന്യാസം നടത്തി പ്രകോപനം സൃഷ്ടിച്ചു. പന്ത്രണ്ട് അടി വീതിയില്‍ 600 മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിക്കുകയാണുണ്ടായത്. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാംഗ് ജിയെയും തമ്മില്‍ ചര്‍ച്ച നടത്തിയാണ് പരിഹാരം കണ്ടത്.
ഏറ്റവും അവസാനം ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തി വന്ന നേപ്പാളില്‍ വന്‍ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ചൈന. ഇന്ത്യയുമായി നേപ്പാളി ബന്ധം ഊട്ടിയുറപ്പിച്ച നേപ്പാളി കോണ്‍ഗ്രസ് സ്വാധീനം തകര്‍ക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തനിച്ച് അധികാരത്തിലെത്താനും ചൈന സഹായിച്ചു. ഇതിന് വ്യാപകമായി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നതില്‍ ചൈന വിജയിച്ചു. ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക) കൂട്ടായ്മയിലൂടെ ചൈനയുമായി സൗഹൃദം സാധാരണ നിലയിലെത്തിക്കാന്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുത്തു. അവയൊന്നും പരിഗണിക്കാതെ കരാറുകള്‍ കാറ്റില്‍ പറത്തുകയാണ് ചൈനയുടെ സ്ഥിരം പല്ലവി. 1954ല്‍ ഒപ്പുവെച്ച് ‘പഞ്ചശീല’ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോഴാണ് 1962ല്‍ ചൈന ഇന്ത്യയെ അക്രമിച്ചത്. ‘മാഗ് മോഹന്‍ രേഖ’ തുടങ്ങിയ അതിര്‍ത്തിയെല്ലാം പൊളിച്ചെഴുതണമെന്നായിരുന്നു ചൈനയുടെ ആവശ്യം. 38,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി അവര്‍ കയ്യടക്കി. ഈ അക്രമിരാഷ്ട്രത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ‘ചൈനീസ് ഭക്തര്‍’ അന്നും അനുകൂലിച്ചതാണല്ലോ. ”ഇന്ത്യ ഇന്ത്യയുടേതെന്നും അവര്‍ (ചൈന) അവരുടേതെന്നും പറയുന്ന മാഗ് മോഹന്‍ രേഖ” എന്ന ഇ.എം.എസിന്റെ പ്രസ്താവന ഇന്ത്യാ ചരിത്രത്തിലെ അപമാന അധ്യായമാണ്. ഇ.എം.എസിന്റെ ‘യഥാര്‍ത്ഥ’ അനുയായി ആകാനുള്ള കോടിയേരിയുടെ നീക്കം അപഹാസ്യമാണ്.
ചൈനക്ക് വേണ്ടി എക്കാലത്തും തന്ത്രങ്ങള്‍ നീക്കിയ ചരിത്രം സി.പി.എമ്മിനുണ്ട്. ഏറ്റവും അവസാനം യു.പി.എ സര്‍ക്കാറിനെ 123 ആണവ കരാറി’ന്റെ പേരില്‍ താഴെ ഇറക്കാന്‍ ശ്രമിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധതയല്ല, മറിച്ച് കരാര്‍ വഴി ഇന്ത്യക്കുണ്ടായേക്കാവുന്ന പുരോഗതി തടയുക എന്ന ചൈനീസ് തന്ത്രമായിരുന്നു ലോക സാമ്പത്തികരംഗം കയ്യടക്കാനുള്ള ഓട്ടത്തില്‍ ചൈനക്ക് തൊട്ടടുത്ത് ഇന്ത്യയുണ്ട്. ഇന്ത്യയില്‍ അഭ്യന്തര സംഘര്‍ഷം സൃഷ്ടിച്ച് വഴി മുടക്കാനാണ് പാക് നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കങ്ങളും. അവയൊന്നും വിലപ്പോകില്ല. 1962ല്‍ ഏകപക്ഷീയമായ യുദ്ധം ആവര്‍ത്തിക്കാമെന്നത് ചൈനീസ് വ്യാമോഹം മാത്രം! സൈനികരംഗത്ത് ഇന്ത്യ വന്‍ശക്തി. ആണവ കാര്യത്തിലും ചൈനക്ക് പിറകിലുമല്ല. രാജ്യപുരോഗതിയില്‍ ഭാഗമാകാതെ, കമ്മ്യൂണിസ്റ്റ് ഭരണമായി പോയെന്നതിനാല്‍ ചൈനയെ പിന്തുണക്കുന്ന സി.പി.എം സമീപനം അപകടകരം. ‘സാര്‍വദേശീയ സോഷ്യലിസ്റ്റ് സമൂഹം’ എന്ന സങ്കല്‍പം തകര്‍ന്നടിഞ്ഞു. അവശേഷിക്കുന്നത് ചൈന, വിയറ്റ്‌നാം, ക്യൂബ, ഉത്തരകൊറിയ എന്നിവ മാത്രം. ഇവിടങ്ങളിലാകട്ടെ ഏകാധിപത്യ വാഴ്ച! ജനാധിപത്യാഭിപ്രായം ടിയാെനന്‍മെന്റ് സ്‌ക്വയറിലെ പോലെ അടിച്ചമര്‍ത്തും. മാവോയിസത്തിനും സ്റ്റാലിനിസത്തിനും സ്ഥാനമില്ല. ജനങ്ങളെ കൊന്നൊടുക്കിയ വാഴ്ചയെക്കുറിച്ച് സ്മരിക്കാന്‍ പോലും ലോക സമൂഹം തയാറില്ല.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india1 day ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala10 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
Article3 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india3 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം