Connect with us

Views

മക്ക മസ്ജിദില്‍ മോദി ക്ലൈമാക്‌സ്

Published

on

റവാസ് ആട്ടീരി

‘ഞാന്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ കിടക്കുമ്പോള്‍ സഹതടവുകാരിലൊരാള്‍ നിരപരാധിയായ അബ്ദുല്‍ കലീമായിരുന്നു. ജയിലിനുള്ളില്‍ കലീം എന്നെ ഒരുപാടു സഹായിച്ചു. സാധനങ്ങള്‍ എടുത്തുവെക്കാനും വെള്ളവും ഭക്ഷണവും എത്തിച്ചുതരാനും അയാളായിരുന്നു എന്റെ സഹായി. ഞാനും കൂട്ടാളികളും ചെയ്ത തെറ്റിന് പതിനെട്ട് വയസുള്ള അബ്ദുല്‍ കരീം ജയിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നു പോയി. കലീം ഉള്‍പ്പെടെയുള്ള നിരപരാധികള്‍ മക്ക മസ്ജിദ് സ്‌ഫോടനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് മന:സാക്ഷി എന്നോട് പറഞ്ഞു’. മക്ക മസ്ജിദ് സ്‌ഫോടന കേസിലെ വിചാരണക്കിടെ മജിസ്‌ട്രേറ്റിനു മുമ്പില്‍ സ്വാമി അസിമാനന്ദയുടെ കുറ്റസമ്മത മൊഴികളാണിത്. അസിമാനന്ദയടക്കം മുഴുവന്‍ പ്രതികളെയും എന്‍.ഐ.എ പ്രത്യേക കോടതി വെറുതെ വിട്ട വാര്‍ത്തകേട്ട മതേതര ഇന്ത്യയുടെ മനസില്‍ പ്രതിധ്വനിയായി പടര്‍ന്നുകയറുകയാണ് ഈ വാക്കുകളത്രയും.

നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്കുമേല്‍ കപട ദേശീയതയുടെ സമഗ്രാധിപത്യം ആഴത്തില്‍ സംശയിക്കും വിധം, പ്രമാദമായ ഒരു കേസിനുകൂടി ഇതോടെ കുഴിമാടമൊരുങ്ങുകയാണ്. കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന കാരണം കണ്ടെത്തി മക്ക മസ്ജിദ് സ്‌ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട എന്‍.ഐ.എ കോടതി നിയമ വ്യവസ്ഥിതിയുടെ വേവുപലകയില്‍ വിശ്വാസ്യതയേക്കാള്‍ വിഹ്വലതയാണ് വിളമ്പിക്കൊടുക്കുന്നത്. രാജ്യരക്ഷാ സങ്കേതങ്ങളുടെയും കുറ്റാന്വേഷണ രീതികളുടെയും പാരമ്പര്യത്തിലും പെരുമയിലും പുകള്‍പെറ്റ ജനതയുടെ വിചാരങ്ങളെ ‘ഇനി ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍’ മതിയെന്ന വിവേകത്തിലേക്ക് പാകപ്പെടുത്താനാണ് മോദി കാലത്തെ ഭരണകേന്ദ്രം ശ്രമംതുടരുന്നത്. പ്രധാന പ്രതി കുറ്റമേറ്റു പറഞ്ഞിട്ടും പഴുതുകളില്ലാതെ തെളിവുകള്‍ പൊക്കിയെടുത്തിട്ടും ഹൈദരാബാദിലെ മക്ക മസ്ജിദില്‍ ഹിന്ദു തീവ്രവാദികള്‍ ബോംബിട്ടിട്ടില്ലെന്നും സ്‌ഫോടനം നടന്നില്ലെന്നും പറയാതെ പറയുകയാണ് എന്‍.ഐ.എ കോടതി.

രാജ്യം ഒരു നിമിഷം സ്തംഭിക്കുകയും ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഘ്പരിവാര്‍ ആസൂത്രിത സ്‌ഫോടനത്തെ ഇത്ര നിസ്സാരവത്കരിച്ചതിന്റെ സാംഗത്യമാണ് രാജ്യത്തെ ഭീതിപ്പെടുത്തുന്നത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍. ഐ.എ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ കോടതിയുടെ വിധിയില്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ കൈകടത്തലുകളടങ്ങിയ കള്ളക്കഥകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന കാര്യം തീര്‍ച്ച. വിധിപ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പ്രത്യേക ജഡ്ജി രവീന്ദര്‍ റെഢിയുടെ രാജിനാടകം ഇതിനെ ബലപ്പെടുത്തുന്നതാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസിനും മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജിക്കുമയച്ച കത്തില്‍ രവീന്ദര്‍ റെഢി വ്യക്തമാക്കുന്നുണ്ട്. മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിടുകയും വിധിപറഞ്ഞ ജഡ്ജി ഉടന്‍ രാജിവെക്കുകയും ചെയ്യുന്ന ക്ലൈമാക്‌സിലേക്ക് തിരക്കഥ മാറ്റിയെഴുതിയത് സംഘ്പരിവാറാണെന്ന വസ്തുത വരും നാളുകളില്‍ വെളിച്ചത്തുവരാതിരിക്കില്ല. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറയുന്നുണ്ടെങ്കിലും പതിനൊന്ന് കൊല്ലം പലരെയും പ്രതിസ്ഥാനത്തു നിര്‍ത്തിയ കേസില്‍ ‘പിടിച്ചതിലും വലുത് മാളത്തില്‍’ ഉണ്ടെന്ന് വിശ്വസിക്കാന്‍ മാത്രം ദുര്‍ബലമല്ല രാജ്യത്തെ പൗരബോധം.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പ്രതികളെ രക്ഷപ്പെടുത്താനായി നടത്തിയ ആസൂത്രിത നീക്കത്തിന്റെ അവസാനത്തെ അടയാളമാണ് എന്‍.ഐ.എ കോടതിയുടെ ‘ക്ലീന്‍ചിറ്റ്’. ജാമ്യം അനുവദിക്കുക വഴി പ്രധാന പ്രതിയുടെ ഗൗരവമേറിയ ഇടപെടലുകളെ നിസാരവത്കരിക്കാനും അജ്മീര്‍ ദര്‍ഗാ ശരീഫ് സ്‌ഫോടന കേസില്‍ കുറ്റവിമുക്തനാക്കിയതിലൂടെ ഇതിനെ സാധൂകരിക്കാനും കിണഞ്ഞു ശ്രമിച്ച കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് അവിവേകമാണ്. പത്ത് പ്രതികളില്‍ സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്പ്, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരെ വിചാരണ ചെയ്ത പ്രത്യേക കോടതിക്ക് ഇവര്‍ കുറ്റം ചെയ്തതായി തെളിയിക്കാന്‍ ഒരു തുമ്പും കിട്ടിയില്ലെന്നു അണ്ണാക്കുതൊടാതെ വിശ്വസിക്കണം ഈ രാജ്യം. കുറ്റാരോപിതരായ സന്ദീപ് വിദാങ്കെ, രാംചന്ദ്ര കല്‍സ്രങ്ക എന്നിവരെ കണ്ടെത്താന്‍ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഇന്നുവരെ കഴിഞ്ഞില്ല എന്ന നിസ്സഹായതക്കു കൂട്ടുനില്‍ക്കണം ഇവിടത്തെ നീതിസംഹിതകള്‍. കേസിലെ മറ്റൊരു പ്രതിയായ ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി വിചാരണക്കിടെ കൊല്ലപ്പെട്ടതിന്റെ കാരണം കണ്ടെത്താതെ ഇരുട്ടില്‍ തപ്പണം നമ്മുടെ നിയമവ്യവസ്ഥകള്‍. സംഘ്പരിവാര്‍ ഭരണം എവിടേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത് എന്നതിന്റെ വ്യക്തമായ ചിത്രം മക്ക മസ്ജിദ് സ്‌ഫോടന കേസ് വിധിയും വിധി പറഞ്ഞ ജഡ്ജിയുടെ രാജിയും വ്യക്തമാക്കുന്നുണ്ടെന്നര്‍ത്ഥം.

2007 മെയ് 18നാണ് ഹിന്ദു തീവ്രവാദ സംഘടനകള്‍ രാജ്യത്തെ പ്രധാന മുസ്‌ലിം പള്ളികളിലൊന്നായ ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപമുള്ള മക്ക മസ്ജിദില്‍ സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് എത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തെ വഴിതിരിച്ചുവിടാന്‍ നിരവധി ആസൂത്രണങ്ങളാണ് സംഘ്പരിവാര്‍ പിന്നീട് നടത്തിയത്. ലോക്കല്‍ പൊലീസിന്റെയും സി.ബി.ഐയുടെയും അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു സംഘ്പരിവാര്‍ പ്രഭൃതികള്‍. സാഹചര്യത്തെളിവുകള്‍ മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടാനും ലഷ്‌കറെ ത്വയ്യിബ ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളിലേക്ക് അന്വേഷണമെത്തിക്കാനും കിണഞ്ഞു ശ്രമിച്ചെങ്കിലും യു.പി.എ സര്‍ക്കാറിന്റെ ശക്തമായ കടിഞ്ഞാണ്‍ കേസ് തെന്നിമാറാതിരിക്കുന്നതിന് കാവലായി. ലോക്കല്‍ പൊലീസ് അന്വേഷണത്തിനെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. പിന്നീട് 2011ല്‍ എന്‍.ഐ.എക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ പാകിസ്താന്‍ ഭീകരവാദ സംഘടനകളാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ക്കുമേല്‍ കുറ്റം ചുമത്തി ജയിലിലടക്കാന്‍ അന്വേഷണ ഏജന്‍സികളില്‍ ആട്ടിന്‍ തോലണിഞ്ഞ ആര്‍.എസ്.എസ് കുബുദ്ധികള്‍ കേമത്തം കാണിക്കുകയും ചെയ്തു. ഹിന്ദു തീവ്രവാദ സംഘടനകളാണ് സ്‌ഫോടനത്തിനു പിന്നിലെന്നു എന്‍.ഐ.എക്ക് ബോധ്യപ്പെട്ടതോടെയാണ് നിരപരാധികള്‍ക്ക് ഇരുളറകളില്‍ നിന്ന് മോചനം ലഭിച്ചത്.

തീവ്ര വലതുപക്ഷ സംഘടനകളെന്ന് ആരോപിക്കപ്പെട്ട പത്ത് പേരെ കുറ്റാരോപിതന്‍ എന്നായിരുന്നു അന്വേഷണ ഏജന്‍സികള്‍ അവസാനഘട്ടം വരെ വിശേഷിപ്പിച്ചത്. പത്തു പേര്‍ക്കെതിരെ കുറ്റാരോപിതര്‍ എന്ന നിലയില്‍ കേസെടുത്തെങ്കിലും അവരില്‍ അഞ്ച് പേര്‍ മാത്രമേ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിട്ടുള്ളൂ. ഇവരെയാണ് പ്രത്യേക കോടതി വെറുതെ വിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഏജന്‍സി കേസിലെ പ്രതികള്‍ക്കെതിരെ തെളിവുകള്‍ നല്‍കുന്നതില്‍ പരാജപ്പെട്ടെന്ന കോടതി നിരീക്ഷണം വലിയ നാണക്കേടായി എന്നു മാത്രമല്ല, ദേശീയ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കുന്നതുമായി. പ്രതികളുടെ കൃത്യമായ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങളും തൊണ്ടിമുതലുകളും സാഹചര്യത്തെളിവുകളും കയ്യിലിരിക്കെ ഇവ തെളിയിക്കുന്നതില്‍ എന്തു പിഴവാണ് എന്‍.ഐ. ഐക്കു സംഭവിച്ചതെന്ന് അത്ര തലപുകഞ്ഞ് ആലോചിക്കേണ്ടതില്ല എന്നതാണ് മോദി ഭരണത്തില്‍ പല കേസുകളിലും രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയും ആര്‍.എസ്.എസും പ്രതിസ്ഥാനത്തുള്ള ഒരു പെറ്റി കേസ് പോലും രാജ്യത്തെ ഒരു പൊലീസ് സ്റ്റേഷനിലും അവശേഷിക്കാത്തവിധം സംഘ്പരിവാര്‍ മിഷിനറി പ്രവര്‍ത്തിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികളിലും ഉദ്യോഗസ്ഥര്‍ക്കിടയിലും മാത്രമല്ല, സുപ്രധാന നീതിപീഠത്തില്‍ പോലും ഈ ‘കള്ളക്കളി’ നടക്കുന്നുവെന്നാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടിക്ക് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് ഓര്‍ക്കണം.

ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രധാനമായും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ കൊളീജിയം അംഗങ്ങളായ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പൊട്ടിത്തെറിച്ചത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ തുടങ്ങിയവര്‍ പ്രതികളായ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം. അമിത്ഷാക്ക് അനുകൂലമായി വിധി പറയാന്‍ 100 കോടി ലോയക്ക് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കേസിലെ ബഞ്ചിനെച്ചൊല്ലി ഉടലെടുത്ത ചേരിപ്പോരായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ പക്ഷപാത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് രാജ്യത്തോട് നിജസ്ഥിതി വെളിപ്പെടുത്തിയത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സുപ്രീംകോടതിയില്‍ നടക്കുന്നതെന്നും കാര്യങ്ങള്‍ ഇനിയും ഈ നിലയില്‍ തന്നെ മുന്നോട്ടുപോയാല്‍ ജനാധിപത്യം തകരുമെന്നും തങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് കാലം പിന്നീട് പഴി പറയാന്‍ ഇടവരാതിരിക്കാനാണ് കാര്യങ്ങള്‍ തുറന്നുപറയുന്നത് എന്നും ആമുഖം പറഞ്ഞായിരുന്നു അന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ ആഞ്ഞടിച്ചത്. സുപ്രീം കോടതിയിലെ തെറ്റായ പ്രവണതകള്‍ ഇത്തരത്തിലാണെങ്കില്‍ എന്‍.ഐ.എ കോടതി ഇതില്‍ നിന്ന് വിഭിന്നമാകുമെന്ന് വിശ്വസിക്കാനാവില്ല. മോദിക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്താനും ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കമന്റിടാനും മുതിരുന്ന ജഡ്ജിമാര്‍ നീതിന്യായ കോടതികളില്‍ വാഴുന്ന കാലമത്രയും.

ഫോണ്‍ വഴി ബന്ധിപ്പിച്ച അത്യാധുനിക സംവിധാനത്തിലൂടെയാണ് മക്ക മസ്ജിദിനകത്ത് പ്രാര്‍ത്ഥനാ സമയം സ്‌ഫോടനം നടത്തിയത്. ലഷ്‌കര്‍ പോലുള്ള സംഘടനകളില്‍ നിന്ന് കേസ് സ്വാമി അസീമാനന്ദ നേതൃത്വം നല്‍കുന്ന അഭിനവ് ഭാരത് എന്ന സംഘടനയിലേക്ക് കറങ്ങിത്തിരിഞ്ഞെത്തുന്നത് പല വഴികളിലൂടെയാണ്. ആദ്യഘട്ടത്തില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അമ്പതോളം മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കുകയും ആന്ധ്ര സര്‍ക്കാര്‍ 70 ലക്ഷം രൂപ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് ഉത്തരവാദികളായ ഹിന്ദു തീവ്രവാദി നേതാക്കള്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് യുവാക്കളുടെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെട്ടത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. നിരപരാധികളായ മുസ്‌ലിം യുവാക്കളെ പീഡിപ്പിച്ച പൊലീസ് ഉേദ്യാഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നും പീഡനത്തിനിരയായവര്‍ക്ക് പുനരധിവാസവും ജോലിയും നല്‍കണമെന്നതും അടക്കമുള്ള നിരവധി ശിപാര്‍ശകള്‍ കമ്മീഷന്‍ നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇത്രയും കാലമായി ഇവ നടപ്പിലാക്കിയിട്ടില്ല. മാത്രമല്ല, സ്‌ഫോടന കേസിലെ പ്രതികള്‍ എന്ന രീതിയില്‍ സമൂഹത്തില്‍ അരികുവത്കരിക്കപ്പെട്ട് കഴിയുകയാണ് ഈ അമ്പതോളം മുസ്‌ലിം യുവാക്കള്‍. ഇവര്‍ അനുഭവിക്കുന്ന മാനഹാനി മനസിലാക്കാന്‍ ഇവരെ പ്രതികളാക്കിയ പൊലീസിനോ ശിക്ഷവിധിച്ച കോടതിക്കോ സമയമില്ല. ഇതിനിടെ പ്രതികളെന്ന് സ്വയം കുറ്റമേറ്റു പറഞ്ഞവരുടെ പാപക്കറ കളഞ്ഞ് കോടതി ‘സംശുദ്ധരാക്കി’ പുറത്തുവിട്ടതിന്റെ നീറ്റലും ആശങ്കയും അടക്കിപ്പിടിച്ചു കഴിയുകയാണിവര്‍.

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, മാലേഗാവ് സ്‌ഫോടനം എന്നീ കേസുകളിലും പ്രതിയായ സ്വാമി അസിമാനന്ദയുടെ മനസ്താപമാണ് കേസിനെ യഥാര്‍ത്ഥ വഴിയിലാക്കിയത്. ചെയ്ത തെറ്റ് ഏറ്റുപറയാന്‍ തന്നെ പ്രേരിപ്പിച്ചത് ജയിലില്‍ തന്നോടൊപ്പമുണ്ടായിരുന്ന മുസ്്‌ലിം തടവുകാരന്റെ നല്ല മനസും പ്രവൃത്തിയുമാണെന്ന് സ്വാമി അസിമാനന്ദ വെളിപ്പെടുത്തിയിരുന്നു. എന്‍.ഐ.എ പ്രത്യേക കോടതിക്കു ഇതെല്ലാം നീര്‍കുമിളകള്‍ മാത്രമായി. അജ്മീറിലും സംഝോതയിലും മലേഗാവിലും സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകള്‍ക്ക് സാമ്യമുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മക്ക മസ്ജിദ് കേസിലെ തൊണ്ടി മുതലുകള്‍ ഊതിവീര്‍പ്പിച്ച ബലൂണുകള്‍ മാത്രമായി. ചുവന്ന വയറുകള്‍ ഘടിപ്പിച്ച് സ്‌ക്രൂ ചെയ്ത ബാറ്ററികള്‍ ഊര്‍ജസ്രോതസായി പ്രവര്‍ത്തിപ്പിച്ച ഡബിള്‍ സിലിണ്ടര്‍ മോഡ് ബോംബുകള്‍ക്ക് പക്ഷേ, മക്ക മസ്ജിദ് മാത്രമായിരുന്നില്ല രാജ്യത്തെ പ്രധാന കുറ്റാന്വേഷണ ഏജന്‍സിയുടെ നെഞ്ചകം വരെ പിളര്‍ത്താന്‍ ശേഷിയുണ്ടായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending