Connect with us

Video Stories

ഹജ്ജ് സബ്‌സിഡിയിലെ ലാഭവും നഷ്ടവും

Published

on

 

കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന ഹജ്ജ് സബ്‌സിഡി കുറച്ച് കൊണ്ടുവന്ന് 2022 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന ജസ്റ്റിസ് ആഫ്താബ് ആലം, ജസ്റ്റിസ് രഞ്ജനാ പി. ദേശായി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ 2012ലെ നിര്‍ദേശം, രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ എന്‍.ഡി.എ സര്‍ക്കാര്‍ നാല് വര്‍ഷം മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ്.
രാജ്യം നേരിടുന്ന കടുത്ത അസഹിഷ്ണുതയും പൗരന്മാരുടെ നീറുന്ന പ്രശ്‌നങ്ങളുമൊന്നും തിരിഞ്ഞുനോക്കാന്‍ സമയമില്ലാഞ്ഞിട്ടുപോലും മുത്ത്വലാഖ് വിഷയത്തിലും ഹജ്ജ് സബ്‌സിഡി പ്രശ്‌നത്തിലുമെല്ലാം ‘പ്രാമാണിക നിര്‍ദേശങ്ങള്‍’ നടപ്പിലാക്കാനുള്ള മോദി സര്‍ക്കാറിന്റെ പ്രതിജ്ഞാബദ്ധത ആരെയും അമ്പരപ്പിക്കുന്നതാണ്. ഗവണ്‍മെന്റ് നല്‍കിവരുന്ന ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്ന് ഇടിഞ്ഞുവീഴുമെന്ന ധാരണയിലാണ് വിമര്‍ശകരിലും ഗുണകാംക്ഷികളിലും പെട്ട വലിയൊരു വിഭാഗം. ആണ്ടിലൊരിക്കല്‍ പരിശുദ്ധ കര്‍മത്തിനായി ഇന്ത്യയില്‍ നിന്ന് പോകുന്ന മുഴുവന്‍ ഹജ്ജാജിമാര്‍ക്കും സര്‍ക്കാര്‍ നല്‍കി വരുന്ന മഹാ ഔദാര്യം എന്ന നിലക്കാണ് ഇത്തരക്കാര്‍ ഈ കീഴ്‌വഴക്കത്തെ നോക്കിക്കാണുന്നത്. യഥാര്‍ഥത്തില്‍ ഓരോ വര്‍ഷവും ഹജ്ജിന് പോകുന്ന ലക്ഷക്കണക്കിന് ആളുകളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി പോകാന്‍ അര്‍ഹതയുള്ളൂ. അതിന്റെ സെലക്ഷനാണെങ്കില്‍ ഏറെ പ്രയാസകരമാണ് താനും. ഇവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു എന്ന് പറയപ്പെടുന്നത്. ഇതാകട്ടെ വിമാനയാത്രാ ചെലവില്‍ മാത്രം പരിമിതമാണുതാനും. ഭക്ഷണം, താമസം, ലഗേജ്… തുടങ്ങി മറ്റു ചെലവുകള്‍ മുഴുവനും ഹാജിമാര്‍ സ്വയം വഹിക്കുകയാണ് ചെയ്യുന്നത്.
തീര്‍ഥ യാത്രാ സബ്‌സിഡികള്‍ മുസ്‌ലിംകള്‍ക്ക് മാത്രം നല്‍കിവരുന്ന ആനുകൂല്യമെന്ന നിലക്കാണ് ചില വിഭാഗീയ സംഘടനകള്‍ ചിത്രീകരിക്കാറ്. ഈ പ്രചാരണം തീര്‍ത്തും അവാസ്തവവും ദുരുദ്ദേശ്യപരവുമാണ്. ഇന്ത്യക്ക് പുറത്തുള്ള എല്ലാ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാ ചെലവിലും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇന്ത്യക്ക് പുറത്തുള്ള ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ടിബറ്റിലെ മാനസ സരോവരത്തിലേക്ക് പോകാനും ക്രൈസ്തവ വിശുദ്ധ നഗരമായ ജറൂസലേം ദേവാലയത്തിലേക്ക് പോകാനും സര്‍ക്കാര്‍ സബ്‌സിഡി നല്‍കാറുണ്ടെന്നും 2014ല്‍ കേരളത്തിലെ 42 പേരടക്കം ഇന്ത്യക്കാരായ 1042 ഹിന്ദു തീര്‍ഥാടകര്‍ മാനസ സരോവരിലേക്ക് തീര്‍ഥയാത്ര നടത്തിയിട്ടുണ്ടെന്നും കമ്യൂണിസ്റ്റായ പി.കെ പ്രേംനാഥ് വിവരാവകാശ രേഖകള്‍ വെച്ച് സമര്‍ഥിക്കുന്നുണ്ട്. മാത്രമല്ല ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക്, കുംഭമേള, അമര്‍നാഥ്, കൈലാഷ്, തിബറ്റ് തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം തീര്‍ഥയാത്ര നടത്താന്‍ ഭക്തര്‍ക്ക് ധാരാളം ഫണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെക്കാറുമുണ്ട്. മാനസ സരോവര്‍ യാത്രക്ക് നല്‍കുന്ന സബ്‌സിഡി 25,000 രൂപയില്‍നിന്ന് 30,000 രൂപയായി ഉയര്‍ത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനമെടുത്തത് അടുത്തിടെയാണ്. മാറിയ സാഹചര്യത്തില്‍ മുസ്‌ലിംകളുടെ തീര്‍ഥയാത്രയെ പോലെ ഇതര മതസ്ഥരുടെ തീര്‍ഥാടനങ്ങള്‍ക്കും ഈ നിയമം ബാധകമാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കുമോയെന്ന് കണ്ടറിയണം.
1932ല്‍ ബോംബെ, കല്‍ക്കത്ത തുറമുഖങ്ങള്‍ വഴി ഹജ്ജിന് പോകുന്നവര്‍ക്ക് പൊതുഖജനാവില്‍ നിന്ന് ഇളവ് അനുവദിച്ച് കൊണ്ടുള്ള ‘ദി പോര്‍ട്ട് ഹജ്ജ് കമ്മിറ്റി ആക്ട്’ നിലവില്‍ വന്നതോടെയാണ് ഹജ്ജ് സബ്‌സിഡിക്ക് തുടക്കം കുറിക്കുന്നത്. സ്വാതന്ത്ര്യാനന്തരം, ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന 1959ല്‍ പാസാക്കിയ ഹജ്ജ് കമ്മിറ്റി ആക്ടിലൂടെ ബ്രിട്ടീഷ് ഭരണകാലത്തെ ഇളവുകള്‍ നിയമ പ്രാബല്യത്തോടെ തുടരുകയായിരുന്നു. മൂന്ന് മാര്‍ഗങ്ങളില്‍ കൂടിയാണ് തീര്‍ഥാടനത്തിനായി സഊദി ഗവണ്‍മെന്റ് സൗകര്യമൊരുക്കിയിരിക്കുന്നത്. കപ്പല്‍, വിമാനം, റോഡ് എന്നിവയാണത്. ഇതില്‍ വ്യോമ-നാവിക രൂപത്തിലുള്ള യാത്രകളാണ് ഇന്ത്യയില്‍ നിന്നുണ്ടായിരുന്നത്. 1995ന് ശേഷം കപ്പല്‍ മുഖേനയുള്ള സര്‍വീസ് നിര്‍ത്തലാക്കുകയും വിമാനയാത്ര കാര്യക്ഷമമാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.
യഥാര്‍ഥത്തില്‍, ഹജ്ജ് സബ്‌സിഡി നല്‍കുന്നത് ഹജ്ജാജിമാര്‍ക്കാണോ അതോ യാത്രാവാഹനത്തിനോ എന്ന്കൂടി പരിശോധന നടത്തിയാല്‍ എത്തിച്ചേരുന്ന വസ്തുത ഇതിനേക്കാളേറെ ഞെട്ടിക്കുന്നതാണ്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ഇന്ത്യയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ‘സംഘടിത കൊള്ള’ യാണ് ഹജ്ജ് സബ്‌സിഡിയുടെ ഉള്ളുകള്ളികള്‍ ചികഞ്ഞാല്‍ പുറത്ത്‌വരിക. ഇന്ത്യയില്‍ നിന്ന് ഹജ്ജ് സര്‍വീസ് നടത്താന്‍ ഏകപക്ഷീയമായി എയര്‍ ഇന്ത്യക്കാണ് ഭാരത സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മറ്റൊരു വിമാന സര്‍വീസിനും ഈ സമയത്ത് സ്വയം ഹജ്ജ് യാത്ര നടത്തുക സാധ്യമല്ല. ആഗോള ടെണ്ടര്‍ വിളിക്കാതെയും മറ്റു വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനികളുടെ നിരക്കുകള്‍ പരിഗണിക്കാതെയുമുള്ള ഈ ധാരണയുടെ വിശദാംശങ്ങള്‍ പഠിച്ചാല്‍ ആ രംഗത്ത് നടക്കുന്ന ചൂഷണങ്ങള്‍ ബോധ്യപ്പെടും.
സീസണെന്ന പേര് വെച്ച് നടക്കുന്ന കഴുത്തറപ്പന്‍ പരിപാടികളോടെ തുടങ്ങുന്നു ഈ രംഗത്തെ ചൂഷണം. ഉദാഹരണമായി, സാധാരണ സമയങ്ങളില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് 4063 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് നടപ്പുമാസത്തില്‍ നല്‍കേണ്ട തുക 29000ത്തില്‍ താഴെയാണ്. എന്നാല്‍ ഹജ്ജ് സീസണില്‍ ഇത് 62000ത്തിന് മുകളിലേക്ക് വരും. ഇതില്‍ നിന്നാണ് എയര്‍ഇന്ത്യക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. ഇതാകട്ടെ സബ്‌സിഡി കുറച്ചാല്‍ പോലും ഹജ്ജ് സീസണിലല്ലാത്ത ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്താല്‍ വളരെ കൂടുതലാണുതാനും. ചുരുക്കത്തില്‍ സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഹജ്ജ് സബ്‌സിഡി എന്നത് കീശയിലെ പണമെടുത്ത് മേശയിലേക്ക് മാറ്റുന്നത് പോലെ നിസാരമായ ഒരു പ്രവര്‍ത്തനം മാത്രമാണ്. ഹജ്ജ് സബ്‌സിഡി 2022 ഓട് കൂടി പാടെ നിര്‍ത്തലാക്കുന്ന രൂപത്തില്‍ ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരാനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം പഠിച്ച് നടപ്പിലാക്കുന്നതിന്റെ പ്രായോഗിക രൂപം ആവിഷ്‌കരിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അതിന് അവധാനത കാണിക്കാതെ ചാടിവീണ് തീരുമാനമെടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. തീര്‍ച്ചയായും, ഹജ്ജ് സബ്‌സിഡി റദ്ദാക്കുന്ന സാഹചര്യത്തില്‍ ഇത്രയും കാലം അതിന്റെ ഗുണഭോക്താക്കള്‍ എന്ന് വിളിച്ചിരുന്ന ആളുകള്‍ക്ക് അക്കാര്യത്തില്‍ മുന്നോട്ട്‌വെക്കാനുള്ള നിര്‍ദേശങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്.
മാര്‍ക്കണ്ഡേയ കഠ്ജു അടക്കമുള്ള തലമുതിര്‍ന്ന ന്യായാധിപന്മാര്‍ അടങ്ങുന്ന ബെഞ്ച് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കരുതെന്നും അഭംഗുരം തുടരണമെന്നും ഉത്തരവിട്ടതിനെ മറികടന്ന് പുറപ്പെടുവിച്ച സുപ്രീംകോടതിവിധിയുടെ മറപിടിച്ച് സര്‍ക്കാര്‍ ധൃതിപ്പെട്ട് നടപ്പാക്കിയ തീരുമാനം ആത്മാര്‍ഥമാണെങ്കില്‍ പ്രസ്തുത തുക അവര്‍ മുന്നോട്ട് വെച്ച പോലെ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിലേക്ക് നീക്കിവെക്കുന്നതിന് പ്രായോഗികമായ നടപടികള്‍ കൈക്കൊള്ളണം. അത് നല്‍കാമെന്ന് അറിയിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ല എന്ന് മാത്രമല്ല നിരവധി ആശങ്കകള്‍ ബാക്കി കിടപ്പുണ്ടെന്നാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനം കണ്ടാല്‍ ബോധ്യപ്പെടുക. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത് പോലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനാണ് പ്രസ്തുത തുക ഉപയോഗിക്കുക എന്ന കാര്യത്തില്‍ പോലും തീര്‍ച്ചയില്ല എന്നാണ് സര്‍ക്കാരിന്റെ സമീപനം കണ്ടാല്‍ മനസ്സിലാവുക. ജനരോഷം ഭയന്ന് പകരംവെക്കുന്ന നിര്‍ദേശങ്ങള്‍ പലപ്പോഴും ഭംഗിവാക്കുകളായി പര്യവസാനിക്കുകയും ഒരിക്കലും നടപ്പിലാകാതെ പോവുകയുമാണുണ്ടാവാറ്. പുതിയ നയം സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ചിത്രം പൊതുസമൂഹത്തിന് നല്‍കാന്‍ തയ്യാറാവേണ്ടതുണ്ട്. മാത്രമല്ല കോടതി തന്നെ ഇത് നേരിട്ട് മോണിറ്റര്‍ ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ ക്രമീകരിക്കുകയും വേണം.
വേ്യാമ മാര്‍ഗമുള്ള ഹജ്ജ് തീര്‍ഥാടനത്തിന് ആനുകൂല്യങ്ങള്‍ തുടരാന്‍ ഗവണ്‍മെന്റ് താല്‍പര്യമെടുക്കാനുള്ള കാരണമായി പറഞ്ഞത് അക്കാലം വരെ രാജ്യാന്തര സര്‍വീസായി നിലനിന്നിരുന്ന കപ്പല്‍ വഴിയുള്ള ഹജ്ജ്‌യാത്ര നിര്‍ത്തലാക്കിയതായിരുന്നു. ദീര്‍ഘദൂര യാത്രാസൗകര്യമുള്ള ആഡംബരക്കപ്പലുകള്‍ വ്യാപകമായ സ്ഥിതിക്ക് വ്യോമ ഗതാഗതത്തോടൊപ്പം നാവികയാത്രാ സൗകര്യവും കുറ്റമറ്റ രീതിയിലും ചെലവ് കുറഞ്ഞ രൂപത്തിലും പുനരാരംഭിക്കുന്നത് നല്ലതാണ്. നിത്യച്ചെലവിന് വകയില്ലെങ്കില്‍ പോലും മതത്തിലെ ഹജ്ജിന്റെ പ്രാധാന്യം മനസ്സിലാക്കി, അന്നന്നത്തെ അന്നത്തിന് വകയിരുത്തിയതില്‍ നിന്ന് മിച്ചം വെച്ച് പണം സ്വരുക്കൂട്ടിയവര്‍ക്ക് ഇതൊരു ആശ്വാസമായിരിക്കും. നിലവില്‍ ഹജ്ജ് വിമാനങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം ഇന്ന് എയര്‍ഇന്ത്യയില്‍ പരിമിതമാണ്. എയര്‍ഇന്ത്യയോ അവര്‍ നിശ്ചയിക്കുന്ന വിമാന സര്‍വീസ് കമ്പനികളോ ആണ് ഹജ്ജ് യാത്രാസൗകര്യം ഒരുക്കുന്നത്. അതായത് ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന മറ്റു വിമാന കമ്പനികളുടെ സേവനത്തിന് പോലും എയര്‍ ഇന്ത്യക്കാണ് സര്‍ക്കാര്‍ ഭീമമായ സബ്‌സിഡി നല്‍കുന്നതെന്നര്‍ഥം. അത് തന്നെ എയര്‍ഇന്ത്യ നിശ്ചയിക്കുന്ന നിരക്കിന്. സാധാരണ വിമാന ചാര്‍ജിനെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയോളം വരുന്ന എയര്‍ഇന്ത്യയുടെ ഹജ്ജ് നിരക്ക്, ആരോപിക്കപ്പെട്ട പോലെ കൊള്ള ലാഭമെടുക്കലല്ല എങ്കില്‍ ആഗോള ടെണ്ടര്‍ വിളിച്ച് ആത്മാര്‍ഥത തെളിയിക്കേണ്ടതുണ്ട്. മതപരമായ പ്രാധാന്യംകൂടി കണക്കിലെടുത്ത് ഈ സീസണില്‍ സഊദി എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ യാത്രാസൗകര്യമൊരുക്കുന്നതില്‍ മത്സരിക്കുന്ന സമയത്ത് മെച്ചപ്പെട്ട സേവനവും മാന്യമായ നിരക്കും പ്രയാസമില്ലാതെ കണ്ടെത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ ഹജ്ജ് സബ്‌സിഡിയുടെ പേരില്‍ നീക്കിവെച്ചുകൊണ്ടിരിക്കുന്ന തുകയും അതിന്റെ കൈമാറ്റ സമയത്തെ കണക്കുകളും തമ്മില്‍ ഏറെ അന്തരമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ വ്യക്തമായ പകല്‍കൊള്ളയാണ് ബന്ധപ്പെട്ടവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈയിടെ ഓണ്‍ലൈനില്‍ ഗുജറാത്തിലെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെതായി വന്ന ചില കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രസ്തുത കണക്ക് ഇങ്ങനെയാണ്:
ഹജ്ജിനു വേണ്ടി ഒരു ഹാജി സര്‍ക്കാരിനു കൊടുക്കുന്ന തുക: 185000 രൂപ. സഊദിയില്‍ എത്തിയാല്‍ ഹാജിക്ക് ഹജ്ജ് കമ്മിറ്റി തിരിച്ച് നല്‍കുന്ന തുക: 2100 റിയാല്‍ അഥവാ 38000 രൂപ. ഹജ്ജ് കമ്മിറ്റിയുടെ കയ്യില്‍ ഒരു ഹാജിയുടെ തുകയായി ബാക്കി വരുന്നത്: 147000 രൂപ. ഹജ്ജ് കമ്മിറ്റി എടുക്കുന്ന മറ്റ് ചെലവുകള്‍ (എകദേശം): മക്കയിലെ താമസം: 50000 രൂപ, മദീനയിലെ താമസം: 20000 രൂപ, വിമാനടിക്കറ്റ് (ചൂഷണമുക്തമായ സാധാരണ നിരക്ക്): 28000 രൂപ, മറ്റ് ചെലവുകള്‍: 25000 രൂപ. ഒരു ഹാജിയുടെ ഹജ്ജ് കഴിയാനുള്ള തുക, മൊത്തം = 123000 രൂപ. എല്ലാ ചെലവും കിഴിച്ച് ഒരു ഹാജിയുടെ കയ്യില്‍ നിന്നും ഹജ്ജ് കമ്മിറ്റിക്ക് കിട്ടുന്ന തുക: 147000 – 123000 = 24000 രൂപ. ഇന്ത്യന്‍ ഗവണ്‍മെന്റ് നല്‍കുന്ന ഹജ്ജ് സബ്‌സിഡി: 691 കോടി (2016ലെ കണക്ക്). മൊത്തം ഹാജിമാര്‍: 136000 പേര്‍, 6910000000 / 136000 = 50808 രൂപ. ഒരു ഹാജിയുടെ സബ്‌സിഡിയും ചെലവ് കിഴിച്ച് ബാക്കി വരുന്ന തുകയും കൂട്ടിയാല്‍ 50808 + 24000= 74808 രൂപ. മൊത്തം ഹാജിമാരുടെ ചെലവ് കിഴിച്ച് ബാക്കി വരുന്ന തുകയും സബ്‌സിഡിയും കൂട്ടിയാല്‍ 74808 ഃ 136000 =10173888000 (ആയിരത്തി പതിനേഴ് കോടിയില്‍ പരം). ബാക്കി വരുന്ന 3263888000 (മുന്നൂറ്റിയിരുപത്തിയാറ് കോടി മുപ്പത്തിയെട്ട് ലക്ഷത്തി എണ്‍പെത്തിയെണ്ണായിരം) രൂപയുടെ കണക്കുകള്‍ എവിടെ?! ഈ കണക്കുകളുടെ നിജസ്ഥിതി വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. മറ്റു മുഴുവന്‍ വിവരങ്ങളും സുതാര്യമായി ലഭ്യമാവുന്ന സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ ഇതിന്റെ വിശദാംശങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഈ വസ്തുതകളെയെല്ലാം മുന്നില്‍വെച്ച് ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെ അവലോകനം ചെയ്താല്‍ ആര്‍ക്കും ബോധ്യമാകും കച്ചവടത്തിലെ ലാഭ നഷ്ടവും സര്‍ക്കാറിന്റെ ഉള്ളിലിരിപ്പും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending